by liji HP News | Apr 16, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ഫാത്തിമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിതയും എത്തിയത് ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ ചമഞ്ഞെന്ന് പൊലീസ്. അടിമാലി കൂമ്പന്‍പാറയിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരാണെന്നും താമസിക്കാന്‍ വാടക വീട് അന്വേഷിച്ച് എത്തിയതാണെന്നും പറഞ്ഞാണ് ഇരുവരും ഫാത്തിമയെ പരിചയപ്പെട്ടത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കല്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു.
കൊലപാതകം നടന്ന 13ന് ഉച്ചയോടെ ഫാത്തിമയുടെ അയല്‍പക്കത്തുള്ള വീടുകളില്‍ ഇരുവരും എത്തി. വൈകീട്ട് നാലു മണിയോടെ ഫാത്തിമയുടെ മകന്‍ വീട്ടില്‍ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികള്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
വയോധിക ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്‌സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുന്‍ഭാഗം മുറിച്ചും തലയില്‍ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. തുടര്‍ന്നു 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഇടതു കയ്യില്‍ കിടന്നിരുന്ന വളയും ഊരിയെടുത്തു. സ്വര്‍ണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടമായിരുന്നു. മുറിയില്‍ മുളകുപൊടി വിതറിയ ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
സംഭവത്തില്‍ 18 മണിക്കൂറിനുള്ളിലാണ് പ്രതികളെ ഇടുക്കി പൊലീസ് പിടികൂടിയത്. 13നു രാത്രി 7 മണിയോടെയാണ് കൊലപാതക വിവരം മകന്‍ സുബൈര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നു അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. മകനോടും അയല്‍വാസികളോടും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, ഇടുക്കി ഡിവൈഎസ്പി സാജു വര്‍ഗീസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു എന്നിവരുടെ സംഘവും പൊലീസ് നായ, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘവും സ്ഥലത്തെത്തി അന്വേഷണത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളായ അലക്‌സും കവിതയും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു സഹപാഠികളായിരുന്നു. കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ താല്‍കാലിക ഡ്രൈവറായിരുന്ന അലക്‌സിനെ ഇഎസ്‌ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടി. തുടര്‍ന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
by liji HP News | Apr 16, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാര്‍ യാത്രികനായ കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അട്ടപ്പാടിയില്‍ നിന്നുള്ള യാത്രക്കാരുമായി വരികയായിരുന്നു ബസ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ പാലക്കാട്ടെയും പെരിന്തല്‍മണ്ണയിലെയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
by liji HP News | Apr 16, 2024 | Latest News, കേരളം
കോട്ടയം: കോട്ടയം പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്.
2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം സാധാരണ മരണം എന്ന നിലയിൽ കരുതിയിരുന്ന സംഭവം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.
by liji HP News | Apr 16, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.
ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
by liji HP News | Apr 16, 2024 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് അപ്പീലിലെ ആവശ്യം.
മൊഴിപ്പകര്‍പ്പ് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും തീര്‍പ്പാക്കിയ ഹര്‍ജിയില്‍ ഉത്തരവിറക്കിയത് തെറ്റെന്നും ദിലീപ് അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ അതിജീവിതക്ക് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ആയിരുന്നു. ജസ്റ്റിസുമാരായ എം നഗരേഷ്, പി.എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
by liji HP News | Apr 16, 2024 | Latest News, കേരളം
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി.
സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കാരാപ്പുഴ ഗവ.എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ.ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.
Recent Comments