പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍

പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍.

കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ‘എന്റെ വാക്കു പാലിച്ചു’ എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു.

കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം കൂട്ടായി ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം കെ സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു ടീമായിത്തന്നെ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുമെന്നും ടി ഒ മോഹനന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി ഇറങ്ങുമെന്നാണ് വിവരം. മറ്റന്നാള്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫിന്റെ പ്രചാരണത്തിന് ഇറങ്ങും. തുടര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രതാരണത്തിനിറങ്ങും. കെ സുധാകരന്റെയും അനുകൂലികളുടെയും പ്രവര്‍ത്തനം ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.

‘പിഷാരടി വിളിച്ചാൽ ഉറപ്പായും പ്രചാരണത്തിന് പോകും; സ്ഥാനാർഥിയാകാൻ താല്പര്യമില്ല’

‘പിഷാരടി വിളിച്ചാൽ ഉറപ്പായും പ്രചാരണത്തിന് പോകും; സ്ഥാനാർഥിയാകാൻ താല്പര്യമില്ല’

കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന തന്റെ സുഹൃത്ത് രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകാൻ തയ്യാറാണെന്ന് നടൻ ആസിഫ് അലി. കൊച്ചിയിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കവേയാണ് ആസിഫ് തന്റെ ആ​ഗ്രഹം മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് സ്ഥാനാർഥിയാകാൻ താല്പര്യമില്ലെന്നും തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും ആസിഫ് വ്യക്തമാക്കി.

പിഷാരടിയുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആസിഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് പിഷാരടി തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.

“അദ്ദേഹത്തെ അടുത്തറിയുന്ന ഒരാളായതു കൊണ്ട് തന്നെ അങ്ങനെയൊരു വിളി വന്നാൽ ഉറപ്പായും പോകും. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. വോട്ട് ചെയ്യാതെ രാഷ്ട്രീയക്കാരെയോ പാർട്ടികളെയോ കുറ്റം പറയാൻ നമുക്ക് അവകാശമില്ല.

സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ ആ സ്വാതന്ത്ര്യമുള്ളൂ,”- ആസിഫ് പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വെറും പ്രചരണങ്ങൾ മാത്രമാണെന്നും താരം വ്യക്തമാക്കി.

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ആലപ്പുഴ: കായംകുളത്തു പത്തിരി നിര്‍മാണ യൂണിറ്റില്‍ ഓഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിനെത്തുടര്‍ന്ന് പ്രതിഷേധം. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളുമുണ്ടായത്. പെരുന്നാളിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിലാണ് പ്രതിഷേധം.

ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്നാണ് പത്തിരി ഉണ്ടാക്കാന്‍ കഴിയാതെ വന്നത്. ബുക്ക് ചെയ്ത പലര്‍ക്കും പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല. കായംകുളം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പാചകവാതകം കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഹോട്ടലുകള്‍ പോലും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. പാചകവാതക പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) മാറ്റിവെച്ചു.

എല്‍ഡിഎഫിന് ജനം വോട്ടു ചെയ്യില്ല; അമ്പലപ്പുഴയില്‍ മത്സരിക്കുന്നത് ജനകീയ സ്വതന്ത്രനായി: ജി സുധാകരന്‍

എല്‍ഡിഎഫിന് ജനം വോട്ടു ചെയ്യില്ല; അമ്പലപ്പുഴയില്‍ മത്സരിക്കുന്നത് ജനകീയ സ്വതന്ത്രനായി: ജി സുധാകരന്‍

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനം വോട്ടു ചെയ്യില്ലെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ ജനകീയ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി തനിക്ക് സ്വീകരണം നല്‍കിയിരുന്നു. അവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അടക്കം ഇഷ്ടമുള്ളവര്‍ക്കെല്ലാം പിന്തുണയ്ക്കാം. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിജെപി പിന്തുണ സംബന്ധിച്ച ചോദ്യത്തിന് അര്‍ത്ഥമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുന്നതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിനാണ് സന്തോഷമുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍സെല്ലാം ഇപ്പോള്‍ രംഗത്തിറങ്ങി പാര്‍ട്ടിയുടെ പേരില്‍ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് ജനം വോട്ടു ചെയ്യില്ല. അതുകൊണ്ട് സര്‍ക്കാരിന് മൂന്നാമൂഴം ലഭിക്കില്ല. ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ പ്രയാസമാണ്. അക്കാര്യമാണ് താന്‍ പറഞ്ഞതെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. ഇതില്‍ തനിക്ക് ആശയക്കുഴപ്പമില്ല. നിലപാടും മാറ്റിയിട്ടില്ല. ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഉപരിപ്ലവമായിട്ട് കാണുന്നവര്‍ക്കാണ് ആശയക്കുഴപ്പം തോന്നുന്നത്. തെരഞ്ഞെടുപ്പില്‍ ചുമരെഴുത്ത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ചുമരെഴുതിയാല്‍ താന്‍ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ താന്‍ നടത്തില്ല. മറ്റാരെങ്കിലും എനിക്കു വേണ്ടി കണ്‍വെന്‍ഷന്‍ നടത്തിയാല്‍ അതില്‍ പങ്കെടുക്കും. എനിക്ക് വോട്ടു ചോദിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്?. താനായിട്ട് ഇലക്ഷന്‍ കമ്മിറ്റിയും ഉണ്ടാക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയ്ക്ക് വെളിയില്‍ ഒരിടത്തു പോലും പോയി പ്രസംഗിക്കേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചേര്‍ത്തലയില്‍ പോയി മന്ത്രി പി പ്രസാദിനെതിരെ പ്രസംഗിക്കും. അയാള്‍ എനിക്കെതിരെ അനാവശ്യമായ പ്രസ്താവന നടത്തി. പാര്‍ട്ടിയോടൊന്നും ചോദിക്കാതെ, പൊളിറ്റിക്കല്‍ ക്രിമിനല്‍സിനോട് ചോദിച്ചിട്ടാണ് പ്രസാദ് പ്രസ്താവന നടത്തിയത്. സിപിഐ പോലും തനിക്കെതിരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് പ്രസാദിനെ തോല്‍പ്പിക്കണമെന്ന് അവിടെ പോയി പ്രസംഗിക്കാന്‍ അവകാശമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പ്രസാദിന്റെ രാഷ്ട്രീയഭാവി തുലാസിലാണ്.

എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് സീറ്റ് നല്‍കിയ വിഷയം കണ്ണൂരിലേതാണ്. അതില്‍ പ്രതികരിക്കാനില്ല. സിപിഎമ്മുകാര്‍ തനിക്ക് പാര്‍ലമെന്ററി വ്യാമോഹമാണെന്നാണ് പറയുന്നത്. ബാക്കി പാര്‍ലമെന്റിലും അസംബ്ലിയിലും പോകുന്നവരെല്ലാം കണ്ണടച്ച് വ്യാമോഹമില്ലാതെയാണ് പോകുന്നത്. അവര്‍ക്ക് യാതൊരു വ്യാമോഹവുമില്ല. അവര്‍ ശ്വാസോച്ഛാസം പോലും വിടുന്നില്ല. നാണവും മാനവുമുണ്ടോ?. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാര്‍ലമെന്ററി തീസിസ് ഇവര്‍ വായിച്ചിട്ടുണ്ടോ?. പാര്‍ട്ടി അയക്കുന്നത് അവിടെ പോയി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി വാദിക്കാനാണ്.

കൊള്ളാവുന്നവരെയാണ് പണ്ടുകാലത്ത് അയച്ചിരുന്നത്. ഇപ്പോള്‍ അയക്കുന്നത് ആരെയൊക്കെയാണെന്ന് നിങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും. കഴിഞ്ഞ നിയമസഭയില്‍ കേരളം അറിയപ്പെടുന്ന പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാന്‍ പറ്റുമോ?. ആലപ്പുഴയില്‍ നിന്നും പോയിരുന്നല്ലോ എട്ടുപേര്‍. കേരളം ശ്രദ്ധിച്ച ഒരു പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാനാകില്ല. അവരെല്ലാം വീണ്ടും മത്സരിക്കുകയാണ്. അതൊന്നും പാര്‍ലമെന്ററി വ്യാമോഹമല്ലേ?. ആറാമത്തെ തവണ മത്സരിക്കുന്ന ആരിഫിനൊന്നും പാര്‍ലമെന്ററി വ്യാമോഹമില്ല. ഇപ്പോള്‍ ആലുവയില്‍ പോയാണ് മത്സരിക്കുന്നതെന്നും ജി സുധാകരന്‍ പരിഹസിച്ചു.

നോമിനേഷന്‍ നല്‍കാന്‍ ആവശ്യത്തിന് സാവകാശം ലഭിച്ചിട്ടില്ല. മൂന്നു ദിവസം അവധിയായിപ്പോയി. ചെറിയ പെരുന്നാള്‍ ഒഴിച്ച് ബാക്കി ദിവസം നോമിനേഷന്‍ സ്വീകരിക്കാവുന്ന ദിവസമായി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കണമായിരുന്നു. അതു നല്‍കിയിട്ടില്ല. ഇതിനെതിരെ ബിനോയ് വിശ്വം പരാതി നല്‍കിയിട്ടുണ്ട്. നോമിനേഷന്‍ കൊടുക്കാന്‍ മൂന്നു ദിവസം കൂടി നീട്ടി നല്‍കേണ്ടതായിരുന്നു. വോട്ടെടുപ്പ് തീയതി നീട്ടണമെന്ന് അഭിപ്രായം ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ്യ് സമർപ്പണം ആരംഭിച്ചു

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ്യ് സമർപ്പണം ആരംഭിച്ചു

തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. നടപ്പുരയിൽ ഒരുക്കിയിരിക്കുന്ന വലിയ ഒട്ടുരുളിയിലാണ് ഭക്തർ കൂട്ടമായി നറുനെയ് സമർപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു.

സമ്പൂര്‍ണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലുമുള്ള നെയ് വിളക്കുകളിലേക്കും വേണ്ടിയുള്ള നെയ് സമര്‍പ്പണമാണിത്. ഗ്രാമബലി വരയുള്ള പതിമൂന്ന് ദിവസങ്ങളില്‍ ശ്രീലകത്തും ചുറ്റിലുമുള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയിക്കുക.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, അംഗം അഡ്വ. കെ പി അജയൻ, സെക്രട്ടറി പി ബിന്ദു, ഡെ കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ എ കുമാരൻ, തുടങ്ങിയവർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു.പൂരം വരെയുള്ള ദിവസങ്ങളിൽ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഘടക ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും.

തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർതിരിക്കുന്ന കിഴക്ക് കുതിരാൻ, വടക്ക് അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര , തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠാപുരം ക്ഷേത്രങ്ങളിലുമാണ് നെയ്യ് സമർപ്പിക്കുന്നത്.

തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല, പാചക വാതകം ലഭ്യമാക്കും

തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല, പാചക വാതകം ലഭ്യമാക്കും

കൊച്ചി: മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് തീരുമാനം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ആണ് സമരം മാറ്റിവച്ചത്.

20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മീഷണര്‍ ഉറപ്പുനല്‍കി. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സിലിണ്ടര്‍ വിതരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും. പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് വേഗത്തില്‍ കണക്ഷന്‍ നല്‍കും. എല്ലാ ജില്ലയിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കെ.എച്ച്.ആര്‍.എ പ്രതിനിധികളെ ഉള്‍പ്പെടുത്തി സിലിണ്ടര്‍ വിതരണം ഏകോപിപ്പാക്കാനാണ് തീരുമാനം.