by Midhun HP News | Feb 2, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിലിന് പുറത്തിറങ്ങും, അതേസമയം കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ബുധനാഴ്ച വാദം കേള്‍ക്കും.
പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുധീഷ്‌കുമാറിനെതിരേയുള്ള കേസ്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
2019ല്‍ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു സുധീഷ് കുമാര്‍. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാര്‍ പോറ്റിയെ സ്‌പോണ്‍സര്‍ ആക്കാമെന്ന ശുപാര്‍ശ ബോര്‍ഡിന് നല്‍കിയത്. സ്വര്‍ണം പൊതിഞ്ഞതാണ് എന്ന് അറിഞ്ഞിട്ടും പാളികള്‍ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റി അല്ലാതിരുന്നിട്ടും മഹസറില്‍ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാറായിരുന്നു. ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും.


by Midhun HP News | Feb 2, 2026 | Latest News, കേരളം
കോഴിക്കോട്: ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജിവന്‍ രക്ഷിച്ചത്. കോഴിക്കോട് കൊടിയത്തൂരില്‍ കഴിഞ്ഞ ദിസമാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയ കുട്ടി, വാഹനം നിന്ന ഉടന്‍ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ഡ്രൈവര്‍ ബസ് വലത്തേക്ക് തിരിച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. റോഡരികില്‍ വാഹനമിറങ്ങുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് സംഭവം


by Midhun HP News | Feb 2, 2026 | Latest News, കേരളം
മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
അതിവേഗ റെയില്‍പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരന്‍ ഓഫീസ് തുറന്നിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്.
ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആര്‍ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താന്‍. ഏറ്റവും ക്ലേശകരമായ കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ ഉണ്ടാക്കിയ ആളാണ്. ഫീല്‍ഡ് വര്‍ക്ക് മഴ വരുന്ന ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.അലൈന്‍മെന്റ്, ഏതൊക്കെ സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍വേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും. തുടര്‍ന്ന് ലാന്‍ഡ് അക്വിസിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
എന്നാല്‍ ശ്രീധരന്റെ അതിവേഗ റെയില്‍വേപാത സംബന്ധിച്ച് റെയില്‍വേമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല.
അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാർത്താ സമ്മേളനം നടത്തുന്നുണ്ട്. കേരളത്തിലെ റെയിൽ പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനായി പല പദ്ധതിനിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചിരുന്നു.


by Midhun HP News | Feb 2, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,1200 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ.
റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 6,640 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.


by Midhun HP News | Feb 2, 2026 | Latest News, കേരളം
കൊച്ചി: ചികിത്സ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഇടപെടലില്‍ കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കൃത്രിമക്കൈ ഘടിപ്പിച്ചത്.
കൈ ഘടിപ്പിച്ച ശേഷം സമ്മാനങ്ങളുമായി വിനോദിനിയെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കഴിയണം. പിന്നീട് സ്‌കൂളില്‍ പോകണം, അതാണ് വിനോദിനിയുടെയും കുടുംബത്തിന്റെയും തീരുമാനം.
2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്. വലതുകൈയുടെ എല്ല് പൊട്ടി. പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാല്‍ പഴുപ്പ് കയറി അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കൈ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു. ഇന്ന് കാക്കനാട്ടെ സ്വകാര്യ പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വിനോദിനിക്ക് പുതിയ കൈ വച്ചുകൊടുത്തു. വിഡി സതീശനാണ് ഇതിന്റെ മുഴുവന്‍ ചെലവും വഹിച്ചത്.
വിരലുകള്‍ മടക്കാന്‍ പറ്റുന്ന തരത്തില്‍ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ രണ്ടുമൂന്നു ദിവസം പ്രവര്‍ത്തിക്കും. വിരലുകള്‍ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാല്‍ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്ച കൂടി ആശുപത്രിയില്‍ തുടര്‍ന്ന ശേഷം ചൊവ്വാഴ്ച വിനോദിനി നാട്ടിലേക്ക് മടങ്ങും. അടുത്ത ദിവസം മുതല്‍ സ്‌കൂളില്‍ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.


by Midhun HP News | Feb 2, 2026 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തില്‍ ജയിലില്‍ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ വീഡിയോ പകര്‍ത്തിയ ബസില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് നീക്കം. ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കും.
ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയതതാണെന്നാണ് പൊലിസിന്റെ സംശയം. ഈ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു.
ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ടെന്നും മറ്റുള്ളവരും ഇത്തരത്തില്‍ പ്രവൃത്തികള്‍ ചെയ്യുമെന്നും ജാമ്യം നല്‍കുന്നത് അവര്‍ക്ക് പ്രേരണയാകുമെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയത്. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു.
ഗോവിന്ദപുരം സ്വദേശി യു ദീപക് ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നല്‍കിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ് ഷിംജിത.


Recent Comments