by Midhun HP News | Jul 13, 2025 | Latest News, കേരളം
കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരന്‍ വിഴുങ്ങിയ നട്ട് പുറത്തെടുത്തു. എറണാകുളം ലക്ഷ്മി ആശുപത്രിയിലെ ചികിത്സയിലൂടെയാണ് നട്ട് പുറത്തെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഐസം ആണ് നട്ട് വിഴുങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നട്ട് കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി. നട്ട് പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ വ്യാഴാഴ്ച രാത്രി കുട്ടിയെ ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലക്ഷ്മി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എന്‍ഡോസ്‌കോപ്പി ചികിത്സയിലൂടെ നട്ട് പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായും അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
by Midhun HP News | Jul 13, 2025 | Latest News, കേരളം
കൊല്ലം: വളര്‍ത്തു മൃഗങ്ങള്‍ വീട്ടിലെ അംഗങ്ങളിലൊരാള്‍ തന്നെയാണ്. മനുഷ്യരോട് ഇണങ്ങിക്കഴിയുന്ന ഇവരെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ് ഏറെയും. കൊല്ലത്ത് തങ്ങളുടെ വളര്‍ത്തു നായ ചത്തതോടെ മരണാനന്തര ചടങ്ങുകള്‍ വരെ നടത്തിയിരിക്കുകയാണ് ഒരു കുടുംബം. കൊല്ലം എഴുകോണ്‍ നിള പാലസ് ഉടമയായ സോമരാജനും കുടുംബവുമാണ് തങ്ങളുടെ വളര്‍ത്തു നായ ‘കുട്ടപ്പായി’യുടെ സഞ്ചയന ചടങ്ങ് നടത്തിയത്.
11 വര്‍ഷം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായ പഗ് ഇനത്തില്‍പ്പെട്ട നായയുടെ മരണാനന്തര ചടങ്ങുകളാണ് കുടുംബം ചെയ്തത്. 45 ദിവസം പ്രായമുള്ളപ്പോള്‍ ആണ് കുട്ടപ്പായി സോമരാജന്റെ വീട്ടിലെത്തുന്നത്. പിന്നീട് വീട്ടിലെ ഒരാളായി, മക്കളേപ്പോലെ കരുതിയാണ് കുടുംബം നായകുട്ടിയെ പരിപാലിച്ചത്. ഒടുവില്‍ പതിനൊന്നാം വയസില്‍ സോമരാജനും കുടുംബത്തിനും തങ്ങളുടെ ഓമന നായയുടെ ജീവന്‍ നഷ്ടമായി. കുട്ടപ്പായിയെ സംസ്‌കരിച്ച സ്ഥലത്ത് സ്മാരകം പണിയാനും ഇവര്‍ തീരുമാനിച്ചു.
കുട്ടപ്പായിയുടെ സഞ്ജയന ചടങ്ങില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പ്
വിസ്‌കികുട്ടപ്പായി’യുടെ സഞ്ചയനമാണ് ഇന്ന്, രാവിലെ 8ന് എഴുകോണ്‍ നിള ഇന്‍ ഹോട്ടലിലാണ് ചടങ്ങ്. ആദ്യം പ്രാര്‍ഥന, പിന്നെ അവന്റെ ഓര്‍മകള്‍ പങ്കുവച്ച് പ്രാതല്‍.കുട്ടപ്പായിയെ സ്‌നേ ഹിച്ചവരെയെല്ലാം കത്തിലൂടെ ക്ഷണിച്ചു കഴിഞ്ഞു അച്ഛനും അമ്മയും സഹോദരങ്ങളും.. ആരാണു വിസ്‌കി കുട്ടപ്പായി എന്നറിയുമ്പോഴാണു കൗതുകം.
കശുവണ്ടി വ്യവസായിയും എഴുകോണ്‍ നിള പാലസ് ഉടമയുമായ കൊല്ലം കടപ്പാക്കട സ്വാസ്തികയില്‍ സോമരാജ ന്റെയും കുടുംബത്തിന്റെയും വളര്‍ത്തുനായ ആയിരുന്നു കുട്ടപ്പായി. പഗ് ഇനത്തില്‍പെട്ട അവനെ 45 ദിവസം പ്രായമുള്ളപ്പോള്‍ സോമരാജന്റെ മകന്‍ വൈശാഖ് എറണാകുളത്തു നിന്നു കൊണ്ടുവന്നതാണ്. നല്ല തിരിച്ചറിവും വകതിരിവും ഉണ്ടായിരുന്ന നായക്കുട്ടിക്ക് അവര്‍ ‘ വിസ്‌കി’ എന്നു പേരിട്ടു. ഓമനപ്പേര് ‘കുട്ടപ്പായി’. അന്നുമുതല്‍ ഊണും ഉറക്കവും എല്ലാം വീട്ടുകാര്‍ക്ക് ഒപ്പം. വാരിക്കൊടുത്താലേ ഭക്ഷണം കഴിക്കൂ. കുടുംബത്തിന്റെ എല്ലാ യാത്രകളിലും വിസ്‌കിയും കൂടെക്കാണും. അവന്റെ എല്ലാ പിറന്നാളുകളും കുടുംബത്തിന് ആഘോഷമായിരുന്നു. ഇടയ്ക്ക് ഫാക്ടറികളില്‍ പോകുമ്പോള്‍ സോമരാജനും ഭാര്യയ്ക്കും ഒപ്പം വിസ്‌കിയും കൂടെയുണ്ടാകുമായിരുന്നു. തൊഴിലാളികള്‍ക്കിടയിലും പ്രിയങ്കരന്‍. കഴിഞ്ഞ ചൊവ്വാഴ്ച്ച യായിരുന്നു 11 വയസ്സുള്ള അവന്റെ വിയോഗം. രാവിലെ ഒരു ശ്വാസംമുട്ടല്‍ സ്ഥിരം
ഡോക്ടറെ വിളിച്ചു മരുന്നു നല്‍കി. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ മടിച്ചു. എന്നി ട്ടും വാരിക്കൊടുത്തതു കഴിച്ച ശേഷം തല താഴ്ത്തി കിടന്നു. പിന്നെ കണ്ണു തുറന്നില്ല. പ്രായാധിക്യം കൊണ്ടുള്ള ഹൃദയാഘാതമായിരുന്നു മരണകാരണം.
പെട്ടിയിലായിരുന്നു അടക്കം. കര്‍മങ്ങളും ചെയ്തു. 16 കഴിഞ്ഞാല്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയില്‍ അവന്റെ ഒരു വള്ളിരൂപം സമര്‍പ്പിക്കും. പിന്നെ സംസ്‌കരിച്ച സ്ഥലത്ത് സ്മൃതി കുടീരവും അവിടെ
വയ്ക്കാന്‍ കുട്ടപ്പായിയുടെ കുഞ്ഞു പ്രതിമയും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു സോമരാജന്റെ മകള്‍ നിള. അവന്‍ ഞങ്ങള്‍ക്ക് നായ കുട്ടിയല്ലായിരുന്നു. ഇളയ മകന്‍ തന്നെയായിരുന്നു. അത്ര യ്ക്കു ഞങ്ങള്‍ അവനെ സ്‌നേഹി ച്ചു. അവന്‍ തിരിച്ചും. രജിതയുടെ വാക്കുകളില്‍ സ്‌നേ ഹത്തിന്റെ കണ്ണീര്‍ നനവ്. അതു കൊണ്ടു തന്നെയാണ് അവര്‍ സഞ്ചയന കത്തില്‍ ഇങ്ങനെ അച്ചടിച്ചത്. ‘ഞങ്ങളുടെ മാലാഖ വിസ്‌കി കുട്ടപ്പായിയുടെ സ്‌നേഹസ്മരണയ്ക്ക്… സോമരാജന്‍ (അച്ഛന്‍), രജിത (അമ്മ), വൈശാഖ് (സഹോദരന്‍)നിള ( സഹോദരി).
by Midhun HP News | Jul 13, 2025 | Latest News, കേരളം
കോട്ടയം: വാഗമണ്‍ വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലു വയസ്സുകാരന്‍ മരിച്ചു. നേമം സ്വദേശി ആര്യയുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട് ചാര്‍ജിങ് സ്റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും കുഞ്ഞും. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാല പോളിടെക്നിക് കോളജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണെന്നാണ് വിവരം.
by Midhun HP News | Jul 12, 2025 | Latest News, കേരളം
കൊച്ചി: കൊക്കെയ്ന്‍ എന്നു സംശയിക്കുന്ന ലഹരി മരുന്ന് ക്യാപ്‌സൂളുകളാക്കി വിഴുങ്ങിയ ബ്രസീല്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. കൊച്ചി വിമാനത്താവളത്തില്‍ വച്ചാണ് ഡിആര്‍ഐ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. 80 ക്യാപ്‌സൂളുകള്‍ ഇരുവരുടെയും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരിക്കടത്ത് സംശയത്തിന്റെ പേരില്‍ ഡിആര്‍ഐ സംഘം ഇവരെ വിശദമായി പരിശോധിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ശരീരത്തിലോ ബാഗുകളിലോ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് വിഴുങ്ങിയ നിലയില്‍ ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്.
കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം തിരുവനന്തപുരത്തേക്കു പോകാനായിരുന്നു ഇവരുടെ പദ്ധതി. തിരുവനന്തപുരത്ത് ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും ഇവരുടെ പക്കലുണ്ടായിരുന്നു. ലഹരി ഇടപാട് ഇവിടെ നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശരീരത്തില്‍ ലഹരി ഒളിപ്പിച്ച് എത്തുന്ന ഇത്തരത്തിലുള്ള ഒട്ടേറെ കേസുകള്‍ ഇപ്പോള്‍ നെടുമ്പാശേരിയില്‍ പിടിയിലാകുന്നുണ്ട്. കസ്റ്റഡിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
by Midhun HP News | Jul 12, 2025 | Latest News, കേരളം
പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും കുട്ടി മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍ (4), ആല്‍ഫിന്‍(6) എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കുട്ടികളുടെ അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി മക്കളുമായി പുറത്തുപോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീ പിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു എന്നാണ് വിവരം. തീ ആളിക്കത്തുന്നതുകണ്ട് വീടിനുമുന്നിലെത്തിയ പ്രദേശവാസികള്‍ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയാണ്. കുട്ടികളെ എല്‍സി തന്നെയാണ് കാറില്‍ നിന്നും പുറത്തെത്തിച്ചതെന്നും അവര്‍ പറഞ്ഞു.
കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്സിക്ക് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ കിണറില്‍നിന്നും വെള്ളം പമ്പുചെയ്താണ് തീയണച്ചത്.
എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസം മുമ്പാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എല്‍സിയും കുടുംബവും അഞ്ചുവര്‍ഷം മുന്‍പാണ് പൊല്‍പ്പുള്ളി പൂളക്കാട്ട് താമസമായത്.
by Midhun HP News | Jul 12, 2025 | Latest News, കേരളം
പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വാട്‌സ്ആപ്പ് തട്ടിപ്പ്. വാട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം തുറന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായെന്നാണ് പരാതി. പാലക്കാട് പൊല്‍പ്പളളി സ്വദേശിക്കാണ് മുപ്പതിനായിരം രൂപ നഷ്ടമായത്. കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന സന്ദേശത്തോടൊപ്പം ലഭിച്ച ഡോക്യുമെന്റ് തുറന്നപ്പോഴാണ് പണം നഷ്ടമായതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
എടിഎം പിന്‍ ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പൊല്‍പളളി സ്വദേശി പറഞ്ഞു.രാവിലെ എട്ടുമണിക്കാണ് വാട്‌സ്ആപ്പിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ മെസേജ് വന്നത്. മെസേജിനൊപ്പം ഉണ്ടായിരുന്ന ഡോക്യുമെന്റില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ആപ്പ് ഓപ്പണായി. തുടര്‍ന്ന് എടിഎം പിന്‍ നമ്പറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ട് ഫോണിലേക്ക് കോള്‍ വന്നു.
ബാങ്കുമായി ബന്ധപ്പെടാമെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ട് ചെയ്തു. അതിനുശേഷം പണം പോയതായി മെസേജ് വന്നു. ഉടന്‍ ബാങ്കില്‍ പോയി അന്വേഷിച്ചപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടിയതായി അവര്‍ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’- പരാതിക്കാരന്‍ പറഞ്ഞു. ആറ് തവണയായാണ് മുപ്പതിനായിരം രൂപ നഷ്ടമായത്. ആരാണ് തട്ടിപ്പുകാരെന്നോ എവിടേക്കാണ് തട്ടിയെടുത്ത പണം പോയതെന്നോ വ്യക്തമല്ല. പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്
Recent Comments