കേരള സർവകലാശാലയിൽ ​ഗുരുതര വീഴ്ച; ഉത്തരക്കടലാസുകൾ കാണാതായി

കേരള സർവകലാശാലയിൽ ​ഗുരുതര വീഴ്ച; ഉത്തരക്കടലാസുകൾ കാണാതായി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല. പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

സ്വര്‍ണത്തരിയടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്തു; തട്ടിപ്പില്‍ നഷ്ടമായത് അരക്കോടി

സ്വര്‍ണത്തരിയടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്തു; തട്ടിപ്പില്‍ നഷ്ടമായത് അരക്കോടി

കൊച്ചി: സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയ ഗുജറാത്ത് സംഘത്തെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ സ്വര്‍ണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ രണ്ട് ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുള്‍ മഞ്ചി ഭായ് (43), ധര്‍മേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവരാണ് പിടിയിലായത്.

പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്ന് ശേഖരിച്ച സ്വര്‍ണത്തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചുവച്ച മണ്ണില്‍നിന്ന് തമിഴ്‌നാട് സ്വദേശികളെക്കൊണ്ട് ഇവര്‍ അഞ്ചുകിലോ സാമ്പിള്‍ എടുപ്പിച്ചു.

തുടര്‍ന്ന് ഒരു മുറിയില്‍ പ്രത്യേകം തയ്യാറാക്കിയ മേശയ്ക്കുമുകളില്‍ വച്ച ത്രാസില്‍ സാമ്പിള്‍ തൂക്കി. ഈ സമയം ടേബിളിനടിയില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ടേബിളിലും ത്രാസിലും നേരത്തേ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വര്‍ണലായനി കുത്തിവച്ചു. ഈ സാമ്പിളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായതോടെ നാമക്കല്‍ സ്വദേശികള്‍ക്ക് വിശ്വാസമായി.

പ്രതികള്‍ക്ക് 50 ലക്ഷം രൂപയും രണ്ട് ചെക്കുകളും നല്‍കി അഞ്ചു ടണ്‍ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്. എന്നാല്‍, സാമ്പിളായി എടുത്ത മണ്ണില്‍നിന്ന് സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ അളവില്‍ സ്വര്‍ണം ലഭിച്ചതോടെ സംശയം തോന്നിയ തമിഴ്‌നാട് സ്വദേശികള്‍ പാലാരിവട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇവരുടെ പേരില്‍ നാമക്കല്ലിനുസമീപത്തെ സേന്തമംഗലം സ്റ്റേഷനിലും എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രൂപേഷ്, എസ്ഐമാരായ ഒ എസ് ഹരിശങ്കര്‍, ജി കലേശന്‍, എഎസ്ഐമാരായ പി വി സിഷോഷ്, ടി എം ഷാനിവാസ്, എസ്സിപിഒമാരായ കെ പി ജോസി, എന്‍ എ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

‘കരുവന്നൂരില്‍ 1000 പുതിയ നിക്ഷേപകരെ എത്തിക്കും’; പ്രതിസന്ധി മറികടക്കാന്‍ പുതിയ ക്യംപയ്‌നുമായി ഭരണസമിതി

‘കരുവന്നൂരില്‍ 1000 പുതിയ നിക്ഷേപകരെ എത്തിക്കും’; പ്രതിസന്ധി മറികടക്കാന്‍ പുതിയ ക്യംപയ്‌നുമായി ഭരണസമിതി

തൃശൂര്‍: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായതോടെ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നീക്കവുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്. മാര്‍ച്ച് 31 നകം 1,000 പുതിയ നിക്ഷേപകരെ എത്തിക്കുകയാണ് ലക്ഷ്യം. ബാങ്കില്‍ നിലവില്‍ നിക്ഷേപമുള്ളവര്‍ക്ക് പണം തിരികെ നല്‍കുന്നത് പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ഭരണസമിതിയുടെ നീക്കം.

100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന സിപിഎം ഭരിക്കുന്ന ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതെ പ്രതിന്ധിയിലാണ്. ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ച് ലഭിക്കാന്‍ കഴിയാതെ വന്നതോടെ നിക്ഷേപകരുടെ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമാണ് അടിയന്തരമായി പണം ആവശ്യമുള്ള നിക്ഷേപകര്‍ക്ക് ബാങ്ക് ഇടക്കാല ഫണ്ട് വിതരണം ചെയ്യാന്‍ തുടങ്ങിയത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍, പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബാങ്ക് ഭരണ സമിതി ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് നടത്തുന്നത്. ‘ഇപ്പോള്‍, ബാങ്കിങ് സാധ്യമല്ലാത്ത ഒരു സാഹചര്യത്തിലാണ്, വായ്പ തിരിച്ചടവിനായി എല്ലാ മാസവും ബാങ്കിന് ലഭിക്കുന്ന 3.5 കോടി രൂപയുടെ ഫണ്ട് തികയുന്നില്ല. അതിനാല്‍ മാര്‍ച്ച് 31 നകം 1,000 പുതിയ നിക്ഷേപകരെ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സാമ്പത്തിക വര്‍ഷാവസാനത്തോടെ എല്ലാ ബാങ്കുകളും ഒരു നിക്ഷേപ ക്യംപെയ്ന്‍ നടത്തുന്നു, ഇത് വലിയ രീതിയില്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു’ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എല്‍ ശ്രീലാല്‍ പറഞ്ഞു. ഇതുവരെ 500-ലധികം പുതിയ നിക്ഷേപകര്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 1000 നിക്ഷേപകരെന്ന ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,അദ്ദേഹം പറഞ്ഞു.

‘കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപത്തിന് ആളുകളെ പ്രേരിപ്പിക്കുക എന്നത് ഞങ്ങളുടെ ജീവനക്കാര്‍ക്ക് തീര്‍ച്ചയായും ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. എന്നാല്‍ ഇപ്പോള്‍ തട്ടിപ്പ് പുറത്തുവരികയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തതിനാല്‍, ആളുകളെ നേരിട്ട് കണ്ട് അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും അവരുടെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നു,’ ശ്രീലാല്‍ പറഞ്ഞു. ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി- ആകെ നിക്ഷേപം: 266.35 കോടി രൂപ, ആകെ വായ്പ: 389.17 കോടി രൂപ സ്വര്‍ണ്ണ വായ്പ: 2.64 കോടി രൂപ, എന്നിങ്ങനെയാണെന്നും അധികൃതര്‍ പറഞ്ഞു.

ഇടുക്കിയിലെ നവജാത ശിശുവിന്റെ മൃതദേഹം: അമ്മ പിടിയിൽ

ഇടുക്കിയിലെ നവജാത ശിശുവിന്റെ മൃതദേഹം: അമ്മ പിടിയിൽ

തൊടുപുഴ: ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ ശരീര ഭാഗം ലഭിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രസവിച്ച ഉടനെ കുട്ടിയെ കൊലപ്പെടുത്തി മാതാവ് കുഴിച്ചിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി രാജാക്കാട് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ഝാർഖണ്ഡ് സ്വദേശിനിയായ പൂനം സോറൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഝാർഖണ്ഡ് സ്വദേശിനിയായ 21 വയസ്സുള്ള പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ മറ്റൊരു യുവാവ് ഇവർക്കൊപ്പം താമസമാരംഭിച്ചത്. ഗർഭിണിയാണെന്ന വിവരം യുവതി ഇയാളിൽ നിന്ന് മറച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് ഇവർ ജോലിക്ക് പോയിരുന്നില്ല. ആരും അറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്നാണ് പൊലീസിന്റെ നിഗമനം.

യുവതിയോടൊപ്പം ഇപ്പോഴുള്ള യുവാവിന് ഇക്കാര്യം അറിവുണ്ടായിരുന്നില്ല. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശുവിൻ്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. രാജാക്കാട് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയിരുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞിരുന്നത്. സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. നവജാത ശിശുവിൻ്റെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. 9 മാസം തികഞ്ഞു ജനിച്ച കുട്ടിയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കുട്ടിയുടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തത്.

‘എമ്പുരാൻ’ ചർച്ച ചെയ്തിട്ടില്ല; വാർത്ത പിൻവലിക്കണമെന്ന് ബിജെപി

‘എമ്പുരാൻ’ ചർച്ച ചെയ്തിട്ടില്ല; വാർത്ത പിൻവലിക്കണമെന്ന് ബിജെപി

തിരുവനന്തപുരം:എമ്പുരാൻ സിനിമയെക്കുറിച്ചു കോർ യോ​ഗത്തിൽ ചർച്ച ചെയ്തുവെന്ന നിലയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമെന്നു ബിജെപി. പാർട്ടി കോർ യോ​ഗം എംപുരാൻ സിനിമയെ കുറിച്ചു ചർച്ച ചെയ്തിട്ടില്ലെന്നു ബി ജെ പി സംസ്ഥാന ജന സെക്രട്ടറി പി സുധീർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പ്രസ്താവന

ബിജെപി കോർ യോഗത്തിൽ ചർച്ച ചെയ്തത് എന്ന നിലയിൽ എമ്പുരാൻ സിനിമയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണ്. ബിജെപി കോർ യോഗം എമ്പുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാർത്ത പിൻവലിക്കണമെന്ന് ബിജെപി അവശ്യപ്പെടുന്നു.

കരുനാഗപ്പള്ളി സന്തോഷ് വധം: അഞ്ചു പേർ കസ്റ്റഡിയില്‍; തിരച്ചിൽ ഊര്‍ജ്ജിതമാക്കി പൊലീസ്

കരുനാഗപ്പള്ളി സന്തോഷ് വധം: അഞ്ചു പേർ കസ്റ്റഡിയില്‍; തിരച്ചിൽ ഊര്‍ജ്ജിതമാക്കി പൊലീസ്

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലപാതകത്തില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒച്ചിറ മേമന സ്വദേശി രാജപ്പനും പിടിയിലായിട്ടുണ്ട്. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെന്ന് സംശയിക്കുന്ന നാലുപേരാണ് പിടിയിലായ മറ്റുള്ളവര്‍. ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തുള്ള ഒളിവിടത്തില്‍ നിന്നാണ് പ്രതികള്‍ പിടിയിലായതാണെന്നാണ് സൂചന.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പങ്കജ് എന്നയാളാണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പൊലീസിന്റെ അനുമാനം. അലുവ അതുല്‍ എന്നയാളാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. അവരെ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.

സന്തോഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ കൊലയാണെന്ന രീതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 2024 നവംബറില്‍ പങ്കജിനെ ആക്രമിച്ച കേസില്‍ സന്തോഷ് ജയിലിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.