പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മര്‍ദ്ദിച്ചത്. ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തുന്നത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. കുറ്റക്കാരെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. എട്ടുപേരടങ്ങുന്ന സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി ബാര്‍ ജീവനക്കാര്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടതായും അവര്‍ പറയുന്നു.

അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പൊലീസിൽ നിന്നും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നും മർദ്ദനമേറ്റവർ പറയുന്നു. ചിലര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്.തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയില്‍

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്.

ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഹോട്ടലുടമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച തെളിവും പരാതിക്കാരി പൊലീസിന് കൈമാറി.

വീഴ്ചയില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ഇതിനിടെ ദേവദാസ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞതാണു ദൃശ്യങ്ങള്‍.

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. 760 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. 63,240 രൂപയായാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരെ പൊലീസ് മര്‍ദ്ദിച്ചു; സ്ത്രീയുടെ തോളെല്ലിന് പരിക്ക്

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരെ പൊലീസ് മര്‍ദ്ദിച്ചു; സ്ത്രീയുടെ തോളെല്ലിന് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങിനെത്തിയ ദമ്പതികള്‍ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് സംഘം ആരോപിക്കുന്നത്. തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ രാത്രി 11മണിക്കുശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അബാന്‍ ജംഗ്ഷനില്‍ വഴിയരികില്‍ നിന്ന വരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തില്‍ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐയും സംഘവുമാണ് മര്‍ദ്ദിച്ചത് എന്നാണ് സംഘം പറയുന്നത്. പത്തനംതിട്ട സ്വദേശിയായ ഒരു സ്ത്രീയെ ഇറക്കുന്നതിനാണ് അബാന്‍ ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയത്. ഈ സ്ത്രീയുടെ ഭര്‍ത്താവിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്താണ് പൊലീസ് അകാരണമായി മര്‍ദ്ദിച്ചതെന്നും സംഘത്തിന്റെ പരാതിയില്‍ പറയുന്നു. ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ മര്‍ദ്ദിച്ചെന്നും സംഘം ആരോപിച്ചു.

ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഒരു കാരണവുമില്ലാതെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സിത്താര മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെയാണ് മര്‍ദ്ദിച്ചത്. പൊലീസുകാരില്‍ കുറച്ചുപേര്‍ യൂണിഫോമില്‍ അല്ലായിരുന്നുവെന്നും സിത്താര പറഞ്ഞു. അബാന്‍ ജംഗ്ഷനിലെ ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയതെന്നും ആളുമാറി വിവാഹ സംഘത്തിന് നേരെ ലാത്തിവീശുകയായിരുന്നുവെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് കാട്ടില്‍ തള്ളിയ സംഭവം; 7 പേർ അറസ്റ്റിൽ

ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് കാട്ടില്‍ തള്ളിയ സംഭവം; 7 പേർ അറസ്റ്റിൽ

മൂലമറ്റം: ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ ഏഴ് പേർ പിടിയിൽ. കേസിൽ ഇനി ഒരാളെ കൂടി പിടിയിലാവാനുണ്ട്.

മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ (23), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോൺസൺ (29), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ മനോജ് രമണൻ (33) എന്നിവരാണ് അറസ്റ്റിലായത്. എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്.

കഴിഞ്ഞ 30ന് ആണ് ​ഗുണ്ടാനേതാവായ ഇരുമാപ്ര സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി പായിൽ പൊതിഞ്ഞ് പ്രതികൾ തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയത്. മേച്ചാലിൽ പെയ്ന്റിങ് ജോലിക്കെത്തിയതായിരുന്നു പ്രതികൾ. സാജനുമായി പ്രതികൾ വാക്കേറ്റമുണ്ടായി. സാജന്റെ വായിൽ തുണി തിരുകി കമ്പിവടികൊണ്ട് മർദിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറ‍ഞ്ഞു. തുടർന്ന് പായയിൽ പൊതിഞ്ഞ മൃതദേഹം തേക്കിൻകൂപ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടതുകൈ ഉയർന്ന നിലയിലായിരുന്നു. പ്രതികൾ ഈ കൈ വെട്ടിമാറ്റി സമീപം ഉപേക്ഷിച്ചെന്നും പൊലീസ് പറ‍ഞ്ഞു. ലഹരി, മോഷണ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവരെന്നും ഇവർ സാജനുമായി നേരത്തേയും പലതവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.