ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങളിലെ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.ടെക്, എം.സി.എ എന്നീ വിഷയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ അവസരം പ്രോയോജനപ്പെടുത്താം.

വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ, പ്രോജക്ട് ഡെവലപ്മെന്റ് സൗകര്യങ്ങൾ, ലാബ് സഹായം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും റീജിയണൽ സെന്ററിൽ ലഭ്യമാണ്. അക്കാദമിക് ആവശ്യങ്ങൾക്കനുസരിച്ച് പ്രോജക്ടുകൾ പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിദ്യാർഥികൾക്ക് 8547005087, 9495069307, 9400519491, 0471-2660512 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കൈരി കിരണിനെ പിടികൂടി

പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കൈരി കിരണിനെ പിടികൂടി

തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് ആര്യന്‍കോട് എസ്എച്ച്ഒ. ഇന്നലെ രാത്രി ആര്യന്‍കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാപ്പ കേസ് പ്രതി കൈരി കിരണിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

പൊലീസ് സംഘത്തെ കിരണ്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തത്. കാലിലേക്കു ലക്ഷ്യമിട്ടു വെടിവച്ചെങ്കിലും കിരണ്‍ ഓടിയതിനാല്‍ വെടിയേറ്റില്ല. അതിനിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കൈരി കിരണിനെ പിടികൂടി. അഭിഭാഷകനെ കാണാന്‍ കാട്ടാക്കടയില്‍ എത്തിയപ്പോഴാണ് കിരണിനെ പിടിച്ചത്.

ബഹ്‌റൈനിൽ 169 ഡെലിവറി വാഹനങ്ങൾ പിടിച്ചെടുത്തു

ബഹ്‌റൈനിൽ 169 ഡെലിവറി വാഹനങ്ങൾ പിടിച്ചെടുത്തു

മനാമ: റോഡ് നിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ച ഡെലിവറി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 169 ഡെലിവറി വാഹനങ്ങൾ പിടിച്ചെടുത്തു. രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയുമധികം വാഹനങ്ങൾ പിടിച്ചെടുത്തത് എന്ന് അധികൃതർ വ്യക്തമാക്കി.

വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുക, ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, ലൈൻ അച്ചടക്കം പാലിക്കാതിരിക്കുക, അശ്രദ്ധമായ ഡ്രൈവിങ് എന്നീ നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബഹ്‌റൈൻ സിവിൽ ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥർ അറിയിച്ചു.

വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുക, ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, ലൈൻ അച്ചടക്കം പാലിക്കാതിരിക്കുക, അശ്രദ്ധമായ ഡ്രൈവിങ് എന്നീ നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബഹ്‌റൈൻ സിവിൽ ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥർ അറിയിച്ചു.

എല്ലാ മോട്ടോർ സൈക്കിൾ യാത്രികരും മറ്റ് റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണം. ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചാൽ അപകടങ്ങൾ കുറയും. പൊതു ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാൻ കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

തിരുവനന്തപുരം: ലൈംഗിക പീഡന വിവാദത്തില്‍ പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് യുവ നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി യുവതി. രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതിയുടെ പരാതി. സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി പരാതി കൈമാറിയത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിലാണ് പരാതി. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു.

പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്ക് കൈമാറി. സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

രാഹുലും യുവതിയും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിന്നാലെ ലൈംഗികാക്രമണത്തിന് ഇരയായ യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നിരുന്നു. രാഹുലിനെ കുരുക്കിലാക്കുന്ന നിര്‍ണായക തെളിവുകളും യുവതി പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും പരാതി ലഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.

ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പുറത്തു വന്ന ഓഡിയോയില്‍ യുവതി പറയുന്നുണ്ട്. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്.

‘ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും’ പെണ്‍കുട്ടി പറയുന്നു. ‘എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല’ എന്നും രാഹുല്‍ പറയുന്നു. ‘എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല’ എന്നും പെണ്‍കുട്ടി പറയുന്നു. ഇതിനു അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.

എനിക്കിത് ചെയ്യാന്‍ വയ്യ എന്നു പറഞ്ഞ് പെണ്‍കുട്ടി കരയുന്നുണ്ട്. ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചപ്പോള്‍, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നു പറഞ്ഞു. മൂന്നു ദിവസമായിട്ട് പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂടു വന്നതെന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. നിങ്ങള്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പോരാട്ടത്തിനായാണ് ഇന്ത്യൻ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബർ 26, 28, 30 തീയതികളിലാണ് പോരാട്ടം.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് കളിക്കുന്നത്. ഏകദിന ലോകകപ്പ് നേട്ടത്തിനു ശേഷം വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം ജൂലൈയിൽ ഇം​ഗ്ലണ്ടിനെതിരെയാണ് ഇന്ത്യൻ വനിതാ ടീം അവസാനമായി ടി20 പരമ്പര കളിച്ചത്. പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കുകയും ചെയ്തിരുന്നു.

പോളിങ് ദിവസങ്ങളും വോട്ടണ്ണല്‍ ദിനവും ഡ്രൈഡേ, സംസ്ഥാനത്ത് മദ്യ വില്‍പന ഉണ്ടാകില്ല

പോളിങ് ദിവസങ്ങളും വോട്ടണ്ണല്‍ ദിനവും ഡ്രൈഡേ, സംസ്ഥാനത്ത് മദ്യ വില്‍പന ഉണ്ടാകില്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ഡ്രൈഡേകള്‍ പ്രഖ്യാപിച്ചു. പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യവില്‍പന ഉണ്ടാകില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസത്തിന്റെ തലേന്ന് വൈകീട്ട് ആറ് മുതല്‍ പോളിങ് അവസാനിക്കുന്ന ദിവസം വരെ മദ്യവില്‍പന ഉണ്ടാകില്ല.

ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 7-ാം തീയതി വൈകീട്ട് 6 മണി മുതല്‍ 9-ാം തീയതി പോളിങ് കഴിയുന്നതുവരെ മദ്യവില്‍പന നിരോധിച്ചു.

ഡിസംബർ 9 ന് ആണ് സംസ്ഥാനത്ത് രണ്ടാം ഘട്ട പോളിങ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാംഘട്ടം പോളിങ് നടക്കുന്ന ജില്ലകളില്‍ 9-ാം തീയതി വൈകീട്ട് ആറുമുതല്‍ 11-ാം തീയതി പോളിങ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്. ഫലപ്രഖ്യാപന ദിനമായ ഡിസംബര്‍ 13-ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.