by Midhun HP News | Aug 13, 2024 | Latest News, കായികം
ഒളിംപിക്സ് ഗുസ്തിയിൽ ഭാരക്കൂടുതൽ കാരണം അയോഗ്യയായ വിനേഷ് ഫോഗട്ടിനാണ് ഭാരം നിയന്ത്രിക്കുന്നതിൻ്റെ പൂർണ ഉത്തരവാദിത്തമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. താരം അയോഗ്യയായപ്പോൾ തങ്ങൾ കഠിനമായി അധ്വാനിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയ അസോസിയേഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ദിൻഷ്വാ പർദിവാലയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിനേഷ് ഫോഗട്ടിനെ കുറ്റപ്പെടുത്തിയാണ് രംഗത്ത് വന്നിരിക്കുന്നത്.
ഫൈനൽ മത്സരത്തിൻ്റെ തലേ രാത്രി മുഴുവൻ തങ്ങൾ വിനേഷിൻ്റെ ഭാരം കുറയ്ക്കാൻ കഠിനമായി അധ്വാനിച്ചുവെന്നാണ് ഓഗസ്റ്റ് ഏഴിന് വിനേഷിൻ്റെ ചീഫ് മെഡിക്കൽ ഓഫീസറായ ദിൻഷ്വാ പദിവാല പ്രതികരിച്ചത്. ഒളിംപിക്സ് വനിതാ വിഭാഗം ഗുസ്തി 50 കിലോഗ്രാം വിഭാഗത്തിലാണ് ഫൈനൽ മത്സരത്തിൻ്റെ അന്ന് രാവിലെ ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗട്ട് അയോഗ്യയായത്. തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മെഡിക്കൽ ഓഫീസർ പറഞ്ഞത് ഇങ്ങനെ – ഗുസ്തി താരങ്ങൾ സാധാരണ തങ്ങളുടെ ഭാരത്തിലും കുറഞ്ഞ ഭാര വിഭാഗത്തിലാണ് മത്സരിക്കാറുള്ളത്. അതിലൂടെ കൂടുതൽ മേൽക്കൈ നേടാൻ അവർക്ക് കഴിയാറുണ്ട്. ഞങ്ങൾ രാത്രി മുഴുവൻ വിനേഷിൻ്റെ ഭാരം കുറയ്ക്കാൻ ശ്രമിച്ചു. താരത്തിൻ്റെ മുടി മുറിച്ചും വസ്ത്രം മുറിച്ചുമടക്കം ഇതിനായി ശ്രമിച്ചു. എന്നിട്ടും 50 കിലോഗ്രാമിൽ താഴെ ഭാരം എത്തിക്കാൻ സാധിച്ചില്ല.

by Midhun HP News | Aug 13, 2024 | Latest News, കായികം
പാരിസ്: ഒളിംപിക്സ് ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയതിനു പിന്നാലെ ഭാരക്കുറവിന്റെ പേരിൽ അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നൽകിയ അപ്പീലിൽ രാജ്യാന്തര കായിക കോടതിയാണ് ഇന്ന് വിധി പറയുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി പ്രസ്താവിക്കുന്നത്.
ഫൈനൽ പോരിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത്. ഇന്ത്യക്ക് ഉറപ്പായിരുന്ന മെഡലാണ് ഇതോടെ നഷ്ടമായത്.
ഞായറാഴ്ച വൈകീട്ട് ആറ് മണിക്കുള്ളിൽ കൂടുതൽ രേഖകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേൾഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു. ഒളിംപിക്സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അന്നാബെൽ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയിൽ 100 ഗ്രാം അധികമായതിനെത്തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.
by Midhun HP News | Aug 12, 2024 | Latest News, കായികം
ഭാരം നിയന്ത്രിക്കേണ്ടത് അത്ലറ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ. ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം ആയോഗ്യയാക്കപ്പെട്ട സംഭവത്തിൽ വിമർശനം ഉന്നയിച്ച് പി ടി ഉഷ രംഗത്തെത്തി.
അത്ലറ്റിൻ്റെ ഭാരവും അവരുടെ മെഡിക്കൽ ടീമിന് നേരെയും വരുന്ന ആക്രമണവും നിയന്ത്രിക്കേണ്ടത് അത്ലറ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് ഉഷ കൂട്ടിച്ചേർത്തു. 29-കാരിയായ വിനേഷ് ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ മത്സരത്തിന് മുമ്പായി അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്ന് ഒളിമ്പിക് സ്വപ്നങ്ങൾ തകരുകയും ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.

“ഗുസ്തി, വെയിറ്റ് ലിഫ്റ്റിങ്ങ്, ബോക്സിംഗ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലെ അത്ലറ്റുകളുടെ ഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഓരോ അത്ലറ്റിൻ്റെയും അവരുടെ പരിശീലകരുടെയും ഉത്തരവാദിത്തമാണ്. കൂടാതെ IOA നിയമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷോ പർദിവാലയുടെയും സംഘത്തിൻ്റെയും ഉത്തരവാദിത്തമല്ല. ഉഷ പ്രസ്താവനയിൽ പറഞ്ഞു.
ഐഒഎ മെഡിക്കൽ ടീമിന് നേരെയുള്ള വിദ്വേഷം, പ്രത്യേകിച്ച് ഡോ. പർദിവാലക്ക് നേരെയുള്ള വിമർശനം അസ്വീകാര്യവും അപലപനീയവുമാണ് എന്നും ഉഷ പറഞ്ഞു. IOA മെഡിക്കൽ ടീമിനെ വിലയിരുത്താൻ തിരക്കുകൂട്ടുന്നവർ ഏതെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിന് മുമ്പ് എല്ലാ വസ്തുതകളും പരിഗണിക്കുമെന്ന് പി ടി ഉഷ പറഞ്ഞു.
by Midhun HP News | Aug 12, 2024 | Latest News, കായികം
ലണ്ടന്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്ക. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പരിക്കാണ് ടീമിനു വേവലാതിയാകുന്നത്. പരമ്പരയില്‍ ക്യാപ്റ്റന്‍ കളിക്കുന്നത് സംശയത്തില്‍.
പിന്തുട ഞരമ്പിനേറ്റ പരിക്കാണ് ബെന്‍ സ്റ്റോക്സിനു വിനയായി മാറിയത്. ദി ഹണ്ട്രഡ് പോരാട്ടത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. നേര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സ് താരമാണ് ബെന്‍ സ്റ്റോക്സ്. മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരായ മത്സരത്തിനിടെയാണ് പരിക്കു പറ്റിയത്. മത്സരത്തില്‍ സൂപ്പര്‍ ചാര്‍ജേഴ്സിനായി ഒപ്പണിങ് ഇറങ്ങിയത് ബെന്‍ സ്റ്റോക്സാണ്. എന്നാല്‍ താരം അധികം വൈകാതെ റിട്ടയേഡ് ഹര്‍ടായി ക്രീസ് വിട്ടു.
ഈ മാസം 21 മുതലാണ് ഇംഗ്ലണ്ട്- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്റാണ് വേദി. രണ്ടാം ടെസ്റ്റ് ഓഗസ് 29 മുതല്‍ ലോര്‍ഡ്സിലും മൂന്നാം ടെസ്റ്റ് സെപ്റ്റംബര്‍ 6 മുതല്‍ ഓവലിലും അരങ്ങേറും.
by Midhun HP News | Aug 12, 2024 | Latest News, കായികം
പാരിസ്: പതിനാറ് ദിവസം നീണ്ട കായിക മാമാങ്കത്തിന് വർണാഭമായ സമാപനം. സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിലാണ് 2024 ഒളിംപിക്സിന് പര്യവസാനമായത്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ ശ്രീജേഷും ഇരട്ട വെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യൻ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി.
അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽ നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. 2028 ലാണ് അടുത്ത ഒളിംപിക്സിന് യുഎസ് വേദിയാവുക. യുഎസിന്റെ ദേശീയ ഗാനം ആലപിച്ചു കൊണ്ടാണ് ഒളിംപിക്സ് സമാപനച്ചടങ്ങുകൾ അവസാനിച്ചത്.126 മെഡലുകള്‍ നേടി യുഎസ് ഒന്നാം സ്ഥാനക്കാരായപ്പോള്‍ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.
ആഘോഷരാവിന് മാറ്റുകൂട്ടാന്‍ ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാ പരിപാടികളും ഫ്രാൻസിലെ ഫീനിക്സ് ബാൻഡിന്റെ സംഗീത പരിപാടികളും അരങ്ങേറി. 70,000ത്തിലധികം ആരാധകരാണ് സമാപനച്ചടങ്ങിനായി സ്റ്റേഡിയത്തിലെത്തിയത്.
by Midhun HP News | Aug 10, 2024 | Latest News, കായികം
തിരുവനന്തപുരം: ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തോടെ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യം. കേരള ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.
മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം എന്നാണ് കത്തിൽ പറയുന്നത്.
ഒളിംപിക്സ് വെങ്കല മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെ ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനായി നിയമിച്ചു. സ്പെയിനിനെ 2-1നു വീഴ്ത്തിയാണ് ഇന്ത്യ ടോക്യോയില്‍ നേടിയ ഹോക്കി വെങ്കലം നിലനിര്‍ത്തിയത്. അന്നും പിആര്‍ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. സമാന മികവ് പാരിസിലും ശ്രീജേഷ് ആവര്‍ത്തിച്ചതോടെ 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഹോക്കി ടീം ഒളിംപിക്സ് മെഡല്‍ നിലനിര്‍ത്തിയെന്ന സവിശേഷതയുമുണ്ട്.
Recent Comments