വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഒക്ടോബര്‍ 5ന് കൊളംബോയില്‍

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഒക്ടോബര്‍ 5ന് കൊളംബോയില്‍

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് പോരാട്ടം കൊളംബോയില്‍ അരങ്ങേറുമെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യയില്‍ വരില്ലെന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹൈബ്രിഡ് പോരാട്ടത്തിനു വഴിയൊരുങ്ങിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം.

സെപ്റ്റംബര്‍ 30 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ആതിഥേയരായ ഇന്ത്യ ശ്രീലങ്കയുമായി ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയില്‍ നടത്താനാണ് തീരുമാനമായിരിക്കുന്നത് എന്നാണ് വിവരം. പാകിസ്ഥാന്‍ ആതിഥേയരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് അരങ്ങേറിയത്. സമാനമായാണ് കൊളംബോ വനിതാ പോരാട്ടത്തിനു വേദിയാകുന്നത്.

ഒക്ടോബര്‍ രണ്ടിന് ബംഗ്ലാദേശുമായും ഒക്ടോബര്‍ അഞ്ചിന് ഇന്ത്യയുമായും പാകിസ്ഥാന്‍ കൊളംബോയില്‍ ഏറ്റുമുട്ടും. ഇംഗ്ലണ്ട് (ഒക്ടോബര്‍ 15), ന്യൂസിലന്‍ഡ് (ഒക്ടോബര്‍ 18), ദക്ഷിണാഫ്രിക്ക (ഒക്ടോബര്‍ 21), ശ്രീലങ്ക (ഒക്ടോബര്‍ 24) എന്നിവയാണ് പാകിസ്ഥാന്റെ മറ്റ് മത്സരങ്ങള്‍. എല്ലാ പോരാട്ടങ്ങളും കൊളംബോയില്‍ അരങ്ങേറും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഒക്ടോബര്‍ ഒന്നിന് അവരുടെ ആദ്യ പോരില്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. ഇന്‍ഡോറിലാണ് മത്സരം.

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടമായിരിക്കും. ലീഗ് ഘട്ടത്തില്‍ 28 മത്സരങ്ങളും നോക്കൗട്ടില്‍ മൂന്ന് മത്സരങ്ങളുമായിരിക്കും. ബംഗളൂരു, ഇന്‍ഡോര്‍, ഗുവാഹത്തി, വിശാഖപട്ടണം, കൊളംബോ എന്നിവയാണ് വേദികള്‍. ഒന്നാം സെമി പോരാട്ടം ഒക്ടോബര്‍ 29നാണ്. ഗുവാഹത്തിയാണ് വേദി. പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ പോരാട്ടം കൊളംബോയിലേക്ക് മാറും. രണ്ടാം സെമി ഒക്ടോബര്‍ 30ന് ബംഗളൂരുവില്‍ അരങ്ങേറും. ഫൈനല്‍ പോരാട്ടം നവംബര്‍ രണ്ടിന് ബംഗളൂരുവിലോ കൊളംബോയിലോ അരങ്ങേറും.

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സര ക്രമം

ഇന്ത്യ- ശ്രീലങ്ക: സെപ്റ്റംബര്‍ 30, ബംഗളൂരു

ഇന്ത്യ- പാകിസ്ഥാന്‍: ഒക്ടോബര്‍ 5, കൊളംബോ

ഇന്ത്യ- ദക്ഷിണാഫ്രിക്ക: ഒക്ടോബര്‍ 9, വിശാഖപട്ടണം

ഇന്ത്യ- ഓസ്‌ട്രേലിയ: ഒക്ടോബര്‍ 12, വിശാഖപട്ടണം

ഇന്ത്യ- ഇംഗ്ലണ്ട്: ഒക്ടോബര്‍ 19, ഇന്‍ഡോര്‍

ഇന്ത്യ- ന്യൂസിലന്‍ഡ്: ഒക്ടോബര്‍ 23, ഗുവാഹത്തി

ഇന്ത്യ- ബംഗ്ലാദേശ്: ഒക്ടോബര്‍ 26, ബംഗളൂരു

വരുന്നു… തിരുവനന്തപുരത്ത് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം

വരുന്നു… തിരുവനന്തപുരത്ത് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം

മുംബൈ: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആരവം. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് ടീം തിരുവനന്തപുരത്ത് ടി20 മത്സരം കളിക്കും. പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്കായാണ് കിവി സംഘം വരുന്നത്.

അടുത്ത വര്‍ഷം ജനുവരി മാസത്തിലാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഇതില്‍ അവസാന ടി20 മത്സരമാണ് തിരുവനന്തപുരത്ത് അരങ്ങേറുക.

ജനുവരി 11നു ഏകദിന പോരാട്ടത്തോടെയാണ് പര്യടനത്തിനു തുടക്കമാകുന്നത്. ജനുവരി 21 മുതലാണ് ടി20 പരമ്പര തുടങ്ങുന്നത്. ഇതില്‍ അവസാന പോരാട്ടമായ ജനുവരി 31ലെ മത്സരത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്.

ഇന്ത്യ- ന്യൂസിലന്‍ഡ് വൈറ്റ് ബോള്‍ പരമ്പര വേദികള്‍

ജനുവരി 11- ഒന്നാം ഏകദിനം, ബറോഡ

ജനുവരി 14- രണ്ടാം ഏകദിനം, രാജ്‌കോട്ട്

ജനുവരി 18- മൂന്നാം ഏകദിനം, ഇന്‍ഡോര്‍

ജനുവരി 21- ഒന്നാം ടി20, നാഗ്പുര്‍

ജനുവരി 23- രണ്ടാം ടി20, രാജ്പുര്‍

ജനുവരി 25- മൂന്നാം ടി20, ഗുവാഹത്തി

ജനുവരി 28- നാലാം ടി20, വിശാഖപട്ടണം

ജനുവരി 31- അഞ്ചാം ടി20, തിരുവനന്തപുരം

ലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം: കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും

ലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം: കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും

ലോര്‍ഡ്‌സ്: ലോകടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടത്തിനായുള്ള കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ന് നേക്ക് നേര്‍. ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ഇന്ത്യന്‍ സമയം പകല്‍ മൂന്നിനാണ് കളി. ടെസ്റ്റിലെ നിലവിലെ ചാംപ്യന്‍മാരാണ്ഓസ്‌ട്രേലിയ. ബൗളിങ്നിരയുടെ കരുത്തിലാണ് ഇക്കുറി ഓസീസ് എത്തുന്നത്.

ഇന്ത്യയുമായുള്ള കഴിഞ്ഞ ടെസ്റ്റ് ഫൈനലില്‍ കളിച്ച പതിനൊന്നില്‍ പത്തുപേരും ടീമിലുണ്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് വിരമിച്ചത്. ബാറ്റര്‍മാരില്‍ സ്റ്റീവന്‍ സ്മിത്താണ് ശ്രദ്ധേയതാരം. സ്മിത്ത് അവസാന അഞ്ച് ടെസ്റ്റില്‍ നാലിലും സെഞ്ച്വറി നേടിയിരുന്നു. ബൗളര്‍മാരില്‍ ഹാസെല്‍വുഡിന്റെ തിരിച്ചുവരവ് ഓസീസിന്റെ കരുത്തുകൂട്ടും. ഉസ്മാന്‍ ഖവാജ, ലാംബുഷെയ്ന്‍, കാമറൂണ്‍ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ്ഹെഡ്, ബ്യൂവെബ്സറ്റര്‍, അലെക്സ്‌ കാരി, പാറ്റ്കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്, നതാന്‍ ല്യോണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമിലുള്ളത്.

ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക പരിചയസമ്പത്തില്‍ ഏറെ പിന്നിലാണ്. ആദ്യ ഫൈനലിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച യുവനിരയുണ്ട്. പേസ് ബൗളിങ്ങാണ് ശക്തി. കഗീസോ റബാദ ബൗളിങ് നിരയെ നയിക്കുന്നു. ബാറ്റിലും മിന്നുന്ന മാര്‍കോ ജാന്‍സെനാണ് പേസ് നിരയില്‍ റബാദയ്-ക്ക് കൂട്ട്. ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റയാന്‍ റിക്കെല്‍ട്ടണാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്നാം സ്ഥാനത്ത്. എയ്ഡന്‍ മാര്‍ക്രം അദ്ദേഹത്തിന് പിന്തുണ നല്‍കും. വിയാന്‍ മള്‍ഡര്‍ മൂന്നാമതായി ഇറങ്ങുമ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ടെംബ ബാവുമ എന്നിവര്‍ പിന്നാലെയെത്തും. ഡേവിഡ് ബെഡിങ്ഹാം ആറാം സ്ഥാനത്ത് ഇറങ്ങും.

ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം,റ്യാന്റിക്കില്‍ട്ടണ്‍, വിയാന്‍മുല്‍ദര്‍, ടെംബബവുമ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ഹാം, കൈല്‍വെരിയെന്ന, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുന്‍ഗി എഗിഡി.

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. രണ്ടാംസീഡായ അല്‍ക്കരാസ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നാംസീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ കീഴടക്കി.

അഞ്ചുസെറ്റ് ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-7, 6-4, 7-6, 7-6.

അല്‍കാരസിന്റെ അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. 2022-ല്‍ യുഎസ് ഓപ്പണും 2023,24 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും കഴിഞ്ഞവര്‍ഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടര്‍ച്ചയായ അഞ്ചാംമത്സരത്തിലാണ് അല്‍ക്കരാസ് സിന്നറിനെതിരേ വിജയം നേടുന്നത്. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ തുടരെ 20 വിജയങ്ങളുമായാണ് സിന്നര്‍ ഫൈനലില്‍ കടന്നത്. ഓപ്പണ്‍ കാലഘട്ടത്തില്‍ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ടു.

കോഹ്‌ലിക്ക് കിരീടം, അയ്യര്‍ക്ക് മുന്നില്‍ ചരിത്ര നേട്ടം! ഐപിഎല്‍ ‘ഫൈനല്‍ ഷോ’ ഇന്ന്

കോഹ്‌ലിക്ക് കിരീടം, അയ്യര്‍ക്ക് മുന്നില്‍ ചരിത്ര നേട്ടം! ഐപിഎല്‍ ‘ഫൈനല്‍ ഷോ’ ഇന്ന്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍- IPL 2025) പുതിയ ചാംപ്യന്‍ ആരാകുമെന്ന് ഇന്നറിയാം. ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയ രണ്ട് ടീമുകളിൽ ഒരു സംഘത്തിന്റെ നിര്‍ഭാഗ്യത്തിനു ഇന്ന് രാത്രി അവസാനം കുറിക്കപ്പെടും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് ഗ്രാന്‍ഡ് ഫിനാലെ അതിനാല്‍ തന്നെ തീപാറുമെന്ന് രണ്ട് പക്ഷമുണ്ടാകില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി കരിയറിന്റെ സായാഹ്നത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പടക്കമുള്ള നേട്ടങ്ങളമുണ്ട്. പക്ഷേ കരിയറില്‍ ഇന്നുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിട്ടില്ല. ആ കുറവ് ഇന്ന് അഹമ്മദാബാദില്‍ പരിഹരിക്കപ്പെടുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.

മറുഭാഗത്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഒരു ചരിത്ര നേട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്നു. രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ആദ്യ നായകനെന്ന അനുപമ റെക്കോര്‍ഡാണ് അയ്യരെ കാത്തു നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അയ്യര്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ അനായാസം തകര്‍ത്ത് നേരെ ഫൈനലുറപ്പിച്ചവരാണ് ആര്‍സിബി സംഘം. പഞ്ചാബ് ആകട്ടെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റെക്കോര്‍ഡ് ജയവുമായാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. രണ്ട് സംഘവും കത്തുന്ന ആത്മവിശ്വാസത്തില്‍.

കോഹ്‌ലിയും റോയല്‍സും

പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായി എത്തിയ കോഹ്‌ലി മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും പിന്നീട് പോയിട്ടില്ല. കഴിഞ്ഞ 18 സീസണുകളിലും ആര്‍സിബി മുഖം കോഹ്‌ലിയാണ്. ഒട്ടേറെ സീസണുകളില്‍ നായകനായിട്ടും പക്ഷേ കിരീടമില്ല. അകന്നു നില്‍ക്കുന്ന ആ കപ്പ് നെഞ്ചോട് ചേര്‍ക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്.

ഇത്തവണ ബാറ്റിങില്‍ കത്തും ഫോമിലുമാണ് കോഹ്‌ലി. ഇതുവരെയായി 614 റണ്‍സുകള്‍ താരം അടിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ രജത് പടിദാര്‍, ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട് എന്നിവരെല്ലാം ബാറ്റിങില്‍ ഫോമായി നില്‍ക്കുന്നു.

ബൗളിങിലും ആര്‍സിബി വ്യത്യസ്തത പുലര്‍ത്തുന്നു. മികച്ച പേസും സ്പിന്നും ചേര്‍ന്നാണ് അവരുടെ ആക്രമണം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് പേസ് കുന്തമുന. ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍ എന്നിവരും മികവില്‍ നില്‍ക്കുന്നു. ക്രുണാല്‍ പാണ്ഡ്യ, സൂയഷ് ശര്‍മ എന്നിവരാണ് സ്പിന്നര്‍മാര്‍.

അയ്യരും പഞ്ചാബും

മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലായിരുന്നുവെങ്കില്‍ ഇത്തവണ പഞ്ചാബിലാണ്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോടു തോറ്റ അവര്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ശ്രേയസ് ബാറ്റിങില്‍ തിളങ്ങി റെക്കോര്‍ഡ് ചെയ്‌സ് നടത്തിയാണ് അവര്‍ ആധികാരിക വിജയവുമായി വരുന്നത്. 41 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന് ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചാണ് പഞ്ചാബ് എത്തുന്നത്.

603 റണ്‍സുമായി അയ്യര്‍ തന്നെയാണ് പഞ്ചാബിന്റെ നെടുംതൂണായി നില്‍ക്കുന്നത്. കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായും ഫൈനല്‍ കളിച്ചിട്ടുണ്ട്. അന്ന് കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടിയാല്‍ അയ്യര്‍ മറ്റാര്‍ക്കും ഇല്ലാത്ത റെക്കോര്‍ഡ് നേട്ടത്തില്‍ സ്വന്തം പേരെഴുതി ചേര്‍ക്കും.

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാംശ് ആര്യ എന്നിവര്‍ ചേര്‍ന്നു നല്‍കുന്ന തുടക്കം ഇത്തവണ പഞ്ചാബിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. ജോഷ് ഇംഗ്ലിസ്, നേഹല്‍ വധേര എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്താണ്. ബൗളിങില്‍ അര്‍ഷ്ദീപ് സിങാണ് മുന്നില്‍ നില്‍ക്കുന്നത്. താരം 18 വിക്കറ്റുകള്‍ വീഴ്ത്തി. സീസണില്‍ ഹാട്രിക്ക് വിക്കറ്റുകളുമായി ഫോമിലേക്ക് മടങ്ങിയെത്തിയ യുസ്‌വേന്ദ്ര ചഹലും പ്രതീക്ഷയാണ്.

ഹർദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം! കളത്തിലെത്തിയ എല്ലാ താരങ്ങൾക്കും ശിക്ഷ; കൂട്ടപ്പിഴയിട്ട് ബിസിസിഐ

ഹർദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം! കളത്തിലെത്തിയ എല്ലാ താരങ്ങൾക്കും ശിക്ഷ; കൂട്ടപ്പിഴയിട്ട് ബിസിസിഐ

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ് നായകൻമാർക്കും ടീം അം​ഗങ്ങൾക്കും കനത്ത തുക പിഴയിട്ട് ബിസിസിഐ (BCCI). മഴയെ തുടർന്നു രണ്ടര മണിക്കൂറോളം വൈകിയാണ് പോരാട്ടം ആരംഭിച്ചത്. നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാത്തതിനെ തുടർന്നാണ് ഇരു ടീമുകൾക്കും വൻ തുക പിഴയിട്ടത്.

പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 24 ലക്ഷം രൂപയും ടീം അം​ഗങ്ങൾ ആറ് ലക്ഷം രൂപ വീതവും പിഴയൊടുക്കണം. മുംബൈ ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ 30 ലക്ഷമാണ് പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം.

മഴയെ തുടർന്നു വല്ലാതെ വൈകി പോയ മത്സരം ഓവറുകൾ കൃത്യ സമയത്ത് എറിഞ്ഞു തീർക്കാതെ വീണ്ടും വൈകിച്ചതാണ് ഇരു ക്യാപ്റ്റൻമാർക്കും വിനയായത്. ശ്രേയസ് അയ്യർ രണ്ടാം തവണയാണ് ഇതേ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നത്. ​ഹർദ്ദിക്കിനു വിനയായത് മൂന്നാം തവണയും സമാന കുറ്റം വന്നതാണ്. കഴിഞ്ഞ സീസണിലും 3 തവണ കുറഞ്ഞ ഓവർ നിരക്കിനു ഹർദ്ദിക് ശക്ഷിക്കപ്പെട്ടിരുന്നു. അതോടെ ഇത്തവണ ആദ്യ മത്സരത്തിൽ താരത്തിനു വിലക്കും കിട്ടിയിരുന്നു. ഇത്തവണയും സമാനമായി 3 തവണ ശിക്ഷിക്കപ്പെട്ടെങ്കിലും അടുത്ത തവണ താരത്തിനു വിലക്ക് കിട്ടില്ല. ബിസിസിഐ നിയമത്തിൽ ഇളവു വരുത്തിയതാണ് അനുകൂലമായത്.

ടീം അം​ഗങ്ങൾക്കു പിഴത്തുകയിൽ ഇളവുണ്ട്. 6 ലക്ഷം അടയ്ക്കേണ്ട പഞ്ചാബ് താരങ്ങൾക്ക് മാച്ച് ഫീയിൽ 25 ശതമാനം അതിൽ കുറവാണെങ്കിൽ ആ തുക അടച്ചാൽ മതി. സമാനമായി മുംബൈ താരങ്ങൾക്കും ഇളവുണ്ട്. മാച്ച് ഫീയിൽ 50 ശതമാനം കുറവാണെങ്കിൽ ആ തുകയാണ് അവർ അടയ്ക്കേണ്ടത്. നായകൻമാർക്ക് പക്ഷേ ഇളവില്ല.

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സിന്റെ ജയം ആവേശകരമായിരുന്നു. 11 വർഷങ്ങൾക്കു ശേഷമാണ് പഞ്ചാബ് ഫൈനലുറപ്പിച്ചത്. ത്രില്ലർ പോരിലൂടെയാണ് ആറാം കിരീടം ലക്ഷ്യമിട്ടുള്ള മുംബൈ ഇന്ത്യൻസിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീർത്തത്. ഒന്നാം ക്വാളിഫയറിൽ സംഭവിച്ച പിഴവുകൾ തിരുത്തിയാണ് പഞ്ചാബ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകൾ. മഴമൂലം രണ്ട് മണിക്കൂർ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനൽ സാധ്യതകൾ നഷ്ടമാകുമായിരുന്നു. പിന്നാലെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

താരതമ്യേന ഉയർന്ന വിജയലക്ഷ്യം ആയിരുന്നു പഞ്ചാബിന് മുന്നിൽ മുംബൈ ഉയർത്തിയത്. ശ്രദ്ധയോടെ കളി വരുതിയിലാക്കിയ പഞ്ചാബിന് ശ്രേയസ് അയ്യരുടെ അപരാജിത അർധസെഞ്ചറി ഉറച്ച ചുവടായി മാറി. അയ്യർ 41 പന്തിൽ അഞ്ച് ഫോറും എട്ടു പടുകൂറ്റൻ സിക്‌സറും സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് തുടർച്ചായായി വിക്കറ്റുകൾ വീണപ്പോഴും ശ്രേയസ് അയ്യർ പഞ്ചാബിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.

ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് (6) ശശാങ്ക് സിങ് (2) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ നിരാശപ്പെടുത്തിയത്. മുംബൈയ്ക്കായി അശ്വനികുമാർ നാല് ഓവറിൽ 55 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട്, ഹർദ്ദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.