by Midhun HP News | Feb 7, 2025 | Latest News, കായികം
നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്ന ബാറ്റിങായിരുന്നു ശ്രേയസ് അയ്യരുടേത്. 30 പന്തില്‍ 50 റണ്‍സടിച്ച് താരം നടത്തിയ വെടിക്കെട്ട് കളിയുടെ ഗതി തിരിക്കുന്നതായിരുന്നു. ഇടവേളയ്ക്ക് ശേഷം ടീമിലേക്കുള്ള മടങ്ങി വരവ് താരം ശരിക്കും ആഘോഷമാക്കി. തലേദിവസം രാത്രിയാണ് താന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ട കാര്യം അറിഞ്ഞതെന്നും ആ സമയത്ത് താന്‍ തിയേറ്ററിലിരുന്നു സിനിമ കാണുകയായിരുന്നുവെന്നും ശ്രേയസ് അയ്യര്‍ പറയുന്നു.
സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് കാല്‍മുട്ടിനു പരിക്കേറ്റതോടെയാണ് ശ്രേയസിനു അപ്രതീക്ഷിത വിളിയെത്തിയത്. കോഹ്ലി കളിക്കില്ലെന്നു ഉറപ്പായതോടെ യശസ്വി ജയ്സ്വാളിനായിരിക്കും അവസരം എന്നതും ഏതാണ്ട് തനിക്കറിയമായിരുന്നു. യശസ്വി അരങ്ങേറുന്നതിനൊപ്പം തന്റെ ടീമിലേക്കുള്ള മടങ്ങി വരവും നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന്നും ശ്രേയസ്.
സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് കാല്‍മുട്ടിനു പരിക്കേറ്റതോടെയാണ് ശ്രേയസിനു അപ്രതീക്ഷിത വിളിയെത്തിയത്. കോഹ്ലി കളിക്കില്ലെന്നു ഉറപ്പായതോടെ യശസ്വി ജയ്സ്വാളിനായിരിക്കും അവസരം എന്നതും ഏതാണ്ട് തനിക്കറിയമായിരുന്നു. യശസ്വി അരങ്ങേറുന്നതിനൊപ്പം തന്റെ ടീമിലേക്കുള്ള മടങ്ങി വരവും നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന്നും ശ്രേയസ്.
തിയേറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോഴാണ് ക്യാപ്റ്റന്റെ വിളി വന്നത്. സിനിമ പാതി വഴിയില്‍ നിര്‍ത്തി താന്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ പോയെന്നും ശ്രേയസ് വ്യക്തമാക്കി.
‘ഞാന്‍ കഴിഞ്ഞ ദിവസം രാത്രി സിനിമ കാണുകയായിരുന്നു. രാത്രി അല്‍പ്പം താമസിച്ചു കിടക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ക്യാപ്റ്റന്റെ കോള്‍ വന്നതോടെ സംഭവമെല്ലാം മാറി. വിരാടിന്റെ കാല്‍മുട്ടിനു പരിക്കേറ്റുവെന്നും അതിനാല്‍ നിങ്ങള്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞാന്‍ അപ്പോള്‍ തന്നെ സിനിമ പാതി വഴിയില്‍ നിര്‍ത്തി എന്റെ മുറിയിലേക്ക് ഉറങ്ങാനായി പോയി’- ശ്രേയസ് പറഞ്ഞു.
19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും യശസ്വി ജയ്സ്വാളിനേയും ഇന്ത്യക്ക് നഷ്ടമായ ഘട്ടത്തിലാണ് ശ്രേയസ് ക്രീസിലെത്തിയത്. അതുവരെ ഇംഗ്ലണ്ടിന്റെ കൈയിലുണ്ടായിരുന്ന മത്സരം അതിവേഗ സ്കോറിങിലൂടെ ശ്രേയസ് അട്ടിമറിച്ചു. താരം വെറും 30 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ചാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. 36 പന്തില്‍ 59 റണ്‍സുമായി ശ്രേയസ് പുറത്തായെങ്കിലും താരമിട്ട അടിത്തറയില്‍ നിന്നാണ് ശുഭ്മാന്‍ ഗില്ലും അക്ഷര്‍ പട്ടേലും ചേര്‍ന്നു ടീമിനെ മുന്നോട്ടു നയിച്ചത്.
സമീപ കാലത്ത് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ഏകദിന ടീമിലെ നാലാം നമ്പറില്‍ കുറച്ചുകാലമായി ശ്രേയസ് കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ താരം 70 പന്തില്‍ 105 റണ്‍സ് നേടിയിരുന്നു. മധ്യനിരയില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരവും ശ്രേയസ് ആണ്. 113.24 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. അതേസമയം രണ്ടാം ഏകദിനത്തില്‍ കോഹ്ലി തിരിച്ചെത്തുമ്പോള്‍ ടീമില്‍ ആരുടെ സ്ഥാനമാണ് ഇളകുക എന്നു കണ്ടറിയണം.
by Midhun HP News | Feb 6, 2025 | Latest News, കായികം, ജില്ലാ വാർത്ത
2023ലെ ലോകകപ്പ് ഫൈനലിനു ശേഷം രാജ്യത്ത് ആദ്യമായി ഏകദിനത്തിൽ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്രതീക്ഷകളും ആധികളുമേറെ. ചാമ്പ്യൻസ് ട്രോഫിക്ക് കേളികൊട്ടുണരാൻ നാളുകൾ ബാക്കിനിൽക്കെയാണ് രോഹിതിന്റെ സംഘം ജയം മാത്രം ലക്ഷ്യമിട്ട് നാഗ്പുരിൽ ആദ്യ ഏകദിനം കളിക്കുന്നത്.
ട്വന്റി20 പരമ്പരയിൽ ആധികാരികമായി ജയിച്ച ടീമിന് ഇംഗ്ലണ്ടിനെതിരെ മൂന്നു കളികളടങ്ങിയ ഏകദിന പരമ്പരകൂടി തൂത്തുവാരാനായാൽ ഒരുക്കം ഗംഭീരമാകും.ആദ്യം ന്യൂസിലൻഡിനെതിരെയും പിറകെ ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകൾ തോറ്റ് നാണംകെട്ടതിന് പിറകെ രഞ്ജിയിൽ ഇറങ്ങിയ സ്റ്റാർ ബാറ്റർമാരായ രോഹിതും കോഹ്ലിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയിരുന്നു. അതിനാൽതന്നെ, ഇരുവർക്കും ഓരോ മത്സരവും നിർണായകമാണ്. ലോകകപ്പിൽ കണ്ണഞ്ചും പ്രകടനവുമായി കളംനിറഞ്ഞ കോഹ്ലി കഴിഞ്ഞ ആഗസ്റ്റിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ വൻപരാജയമായിരുന്നു.മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രോഹിത് രണ്ട് അർധ സെഞ്ച്വറികളടക്കം 157 റൺസ് നേടി. പരമ്പര ടീം തോറ്റിരുന്നു. ഇരുവരും ആദ്യ ഇലവനിൽതന്നെ ഇടംനേടും.
അതേസമയം, വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആർക്ക് നറുക്കു വീഴുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ലോകകപ്പിൽ രാഹുൽ വിക്കറ്റിന് പിറകിൽ മാത്രമല്ല, ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. അവസാന ട്വന്റി20യിൽ മൂന്നു വിക്കറ്റെടുത്ത് കളി മാറ്റിയ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കാതെ തരമില്ല. ബുംറയും മുഹമ്മദ് സിറാജും ഇല്ലാത്ത ടീമിൽ ഷമിക്കൊപ്പം അർഷ്ദീപ് ബൗളിങ് ഓപൺ ചെയ്തേക്കും. പുതുസാന്നിധ്യമായി വരുൺ ചക്രവർത്തിക്കും നറുക്കു വീണേക്കും.
ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങുംതന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
നാഗ്പൂര്‍:. ഉച്ചക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 പരമ്പരയിലെ വമ്പന്‍ ജയത്തിനുശേഷമാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 4-1നാണ് ടി20 പരമ്പര സ്വന്തമാക്കിയത്
by Midhun HP News | Feb 4, 2025 | Latest News, കായികം
ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ ഹര്‍ഷിത ജയറാമിന് മൂന്നാം സ്വര്‍ണം. നീന്തലില്‍ വനിതാവിഭാഗത്തില്‍ 100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കിലാണ് കേരളത്തിന് വേണ്ടി ഹര്‍ഷിത സ്വര്‍ണം നേടിയത്. ഇതോടെ എട്ട് സ്വര്‍ണം കേരളം സ്വന്തമാക്കി.
ആദ്യ സ്വര്‍ണം വനിതാവിഭാഗം 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലും രണ്ടാമത്തെ സ്വര്‍ണം 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലുമാണ് ഹര്‍ഷിത നേടിയത്. ഇതോടെ 20 മെഡലുകളാണ് കേരളം നേടിയത്. ഏട്ട് സ്വര്‍ണവും ഏഴ് വെള്ളിയും നാലു വെങ്കലവുമായി ഏഴാം സ്ഥാനത്താണ് കേരളം.
ഇന്ന് നടന്ന വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ 11-7ന് തോല്‍പ്പിച്ച് കേരളം സ്വര്‍ണം നേടിയിരുന്നു. ഗെയിംസില്‍ എല്ലാ മത്സരവും വിജയിച്ചാണ് വാട്ടര്‍പോളോയില്‍ കേരളത്തിന്റെ സ്വര്‍ണനേട്ടം. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു.
ബാസ്കറ്റ് ബോളില്‍ ഇന്ന് കേരളം രണ്ട് വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പുരുഷടീം മധ്യപ്രദേശിനോടും വനിതാ ടീം തെലങ്കാനയോടുമാണ് പരാജയപ്പെട്ടത്. സഡന്‍ ഡെത്തിലായിരുന്നു പുരുഷന്മാര് പരാജയപ്പെട്ടത്. ബീച്ച് ബോളിയില്‍ പുരുഷന്മാരുടെ ടീം ക്വാര്‍ട്ടറില്‍ കടന്നു
by Midhun HP News | Feb 4, 2025 | Latest News, കായികം, ജില്ലാ വാർത്ത
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ പോസർമാരുടെ ഷോർട്ട് പന്തുകളിൽ തുടർച്ചയായി പുറത്താകാൻ കാരണം സഞ്ജു സാംസണിന്റെ ഈഗോ തന്നെയാണെന്നു മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ രീതിയിൽ പോകുകയാണെങ്കിൽ ടീമിലെ സ്ഥാനം നഷ്ടമാകും. ആ സ്ഥാനം യുവ താരം യശസ്വി ജയ്സ്വാൾ സ്വന്തമാക്കുമെന്നും ശ്രീകാന്ത്. യുട്യൂബ് വിഡിയോയിലാണ് മുൻ ചീഫ് സെലക്ടർ കൂടിയായ ശ്രീകാന്തിന്റെ വിമർശനം.
‘എത്ര ഷോർട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിന്. അതു കാരണമാണ് അദ്ദേഹം തുടരെ ഒരേ രീതിയിൽ പുറത്തായത്. ക്രിക്കറ്റ് അറിയാത്തവർ പോലും താരത്തിന്റെ ബാറ്റിങ് കണ്ടാം ചോദ്യം ചെയ്യും. ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് അദ്ദേഹം ഓരേ രീതിയിൽ പുറത്താകുന്നത്-‘ ശ്രീകാന്ത് വ്യക്തമാക്കി.
സൂര്യകുമാർ യാദവിന്റെ ഫോം ഇല്ലായ്മയേയും ശ്രീകാന്ത് വിമർശിച്ചു. സൂര്യ തുടരെ പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചാണ് പുറത്തായത്. ഇരു താരങ്ങളും ബാറ്റിങിൽ തിരുത്തൽ വരുത്തണം. ഐപിഎല്ലിൽ സൂര്യ ഇത്തരം ഷോക്കുൾ കളിക്കുന്നുണ്ട്. പരമ്പര ജയിച്ചതാണ് സൂര്യക്കെതിരെ ആരും വിമർശനം ഉന്നയിക്കാതിരിക്കുന്നതിന്റെ കാരണം. മറിച്ചായിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നുവെന്നും ശ്രീകാന്ത്.
by Midhun HP News | Feb 3, 2025 | Latest News, കായികം
മുംബൈ: ടി20യില്‍ കൂടുതല്‍ റിസ്കോടെ കളിച്ച് വലിയ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. കളി തോല്‍ക്കുമെന്ന് തങ്ങള്‍ ഭയക്കുന്നില്ലെന്നും കൃത്യമായ വഴിയിലൂടെ തന്നെയാണ് ടീം മുന്നോട്ടുപോകുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ടി20യില്‍ എല്ലാ മത്സരത്തിലും 250- 260 റണ്‍സ് നേടുകയാണ് ടീമിന്റെ ബാറ്റിങ് നയം. ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്തതില്‍ ആ മനോഭാവം പ്രകടമായിരുന്നെന്നും മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.
പൂനെയില്‍ നടന്ന നാലാം ടി20യില്‍, വിക്കറ്റുകള്‍ വീണിട്ടും ഇംഗ്ലണ്ടിനെതിരെ തകര്‍പ്പനടി തുടര്‍ന്നു, ഒടുവില്‍ 9 വിക്കറ്റിന് 181 റണ്‍സ് നേടിയതിലൂടെ ഇന്ത്യ വിജയത്തിലെത്തി. അവസാന മത്സരത്തില്‍ മുംബൈയില്‍ ഇന്ത്യ 9 വിക്കറ്റിന് 247 റണ്‍സ് നേടി. ‘ഇത്തരത്തിലുള്ള ടി20 കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കളി തോല്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നില്ല. ചില മത്സരങ്ങളില്‍ 120 റണ്‍സിന് ഓള്‍ഔട്ടായേക്കാം. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ പോകുന്നത് കൃത്യമായ വഴിയിലൂടെ തന്നെയാണ്. ഇത്തരത്തില്‍ ഭയപ്പാടില്ലാത്ത മത്സരം കാഴ്ചവച്ച് മുമ്പോട്ട് പോകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അഭിഷേക് ശര്‍മയെ പോലെയുള്ള താരങ്ങള്‍ക്ക് ഞങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കും.’- ഗംഭീര്‍ പറഞ്ഞു.
‘നിലവില്‍ ടീമിലെ താരങ്ങളില്‍ ഭൂരിഭാഗം പേരും ഭയപ്പാടില്ലാത്ത ക്രിക്കറ്റ് എന്ന പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടവരാണ്. 140- 150 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന ബോളര്‍മാര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ട് അഭിഷേക് സെഞ്ച്വറി സ്വന്തമാക്കി. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നാണ് മത്സരത്തില്‍ പിറന്നത്. ഇപ്പോള്‍ ടീമില്‍ കളിക്കുന്ന താരങ്ങളൊക്കെയും പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ളതാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പ്രത്യേകതയും.’- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തെയും ഗംഭീര്‍ പ്രശംസിച്ചു. ‘ഐപിഎല്ലില്‍ നിന്ന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനം അസാധാരണമാണെന്ന് ഞാന്‍ കരുതുന്നു. മികച്ച രീതിയിലായിരുന്നു പന്തെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയില്‍ ഏറ്റവും അധികംവിക്കറ്റുകള്‍ നേടിയതും വരുണ്‍ ചക്രവര്‍ത്തിയായിരുന്നു.
‘മത്സരങ്ങള്‍ നമ്മുടെ പരിധിയിലേക്ക് വരാന്‍ തുടങ്ങുമ്പോള്‍ എല്ലാം നമുക്ക് അനുകൂലമായി മാറും. ബാറ്റിങില്‍ കൂടുതല്‍ റണ്‍സ് എടുക്കാനും നമ്മള് ശ്രമിക്കണം. ആദ്യ 7 ബാറ്റര്‍മാരുടെയും പ്രകടനം നിര്‍ണായകമാണ്. മത്സരത്തില്‍ മുന്‍കൂട്ടി ബാറ്റിങ് ഓര്‍ഡര്‍ നിശ്ചയിച്ചിരുന്നില്ല. ഓപ്പണര്‍മാരുടെ സ്ഥാനം മാത്രമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത്തരത്തില്‍ ആക്രമണ ശൈലിയില്‍ തന്നെ കളിക്കാനാണ് ഞങ്ങള്‍ ചിന്തിച്ചിരുന്നത് ഗംഭീര്‍ പറഞ്ഞു. 140- 150 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുമ്പോള്‍ എന്താണ് വേണ്ടത് എന്ന് നമ്മുടെ കളിക്കാര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Feb 3, 2025 | Latest News, കായികം
അണ്ടര്‍ 19 വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാം. മിന്നു മണിക്കും സജന സജീവനും ശേഷം ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ജോഷിതയും കേരളത്തിന്റെ യശസ് ഉയര്‍ത്തി. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലാണ് മൂന്ന് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. ഇതില്‍ മിന്നുമണിയും സജന സജീവനും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടിയവരാണ്. വൈകാതെ ജോഷിതയും സീനിയര്‍ ടീമില്‍ എത്താന്‍ ഇടയുണ്ട്.
ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ആറു കളിയില്‍ ആറ് വിക്കറ്റാണ് ഈ വലംകൈയന്‍ പേസ് ബൗളറുടെ സമ്പാദ്യം. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോഷിത ഫൈനലില്‍ രണ്ട് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റില്ല. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് താരോദയം. കേരളത്തിന്റെ എല്ലാ വിഭാഗം ടീമിലും അഗമായി.
കല്‍പ്പറ്റ ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ് പതിനെട്ടുകാരി. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ജോഷിത. കഴിഞ്ഞ തവണ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ മലയാളിയായ സിഎംസി നജ്ല പകരക്കാരിയായി ടീമിലുണ്ടായിരുന്നു.
മകള്‍ ജോഷിതയുള്‍പ്പെട്ട ടീം ലോക കിരീടം ഉയര്‍ത്തുമ്പോള്‍ കല്‍പ്പറ്റയിലെ ഹോട്ടലില്‍ ജോലിയിലായിരുന്നു അച്ഛന് ജോഷി. പണിത്തിരക്കിന്റെ ഇടവേളകളില്‍ മകളുടെ കിരീടനേട്ടം കണ്ടത് മൊബൈല്‍ ഫോണിലാണ്. ഈ സമയം ഗ്രാമത്തുവയലിലെ കൊച്ചുവാടകവീട്ടില്‍ അമ്മ ശ്രീജയും സഹോദരി ജോഷ്നയും ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിലായിരുന്നു.
കഷ്ടപ്പാടുകള്‍ക്ക് നടുവിലും ജോഷിതയുടെ സ്വപ്നത്തിന് നിറംപകര്‍ന്നത് മാതാപിതാക്കളാണ്. ഹോട്ടല്‍ തൊഴിലാളിയായ ജോഷിയും ഫാന്‍സി സ്റ്റോറില്‍ ജോലി ചെയ്യുന്ന ശ്രീജയും മകളുടെ ക്രിക്കറ്റ് പരിശീലനം മുടക്കിയിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. പരിശീലകന് അമല്‍ ബാബുവാണ് ജോഷിതയിലെ താരത്തെ കണ്ടെത്തിയത്.
Recent Comments