‘വിരാട് കോഹ്‌ലിക്കൊപ്പം ക്രിക്കറ്റും ടെന്നീസും കളിച്ച് ആഘോഷിക്കണം, ഉടന്‍ ഇന്ത്യയിലെത്തും’

‘വിരാട് കോഹ്‌ലിക്കൊപ്പം ക്രിക്കറ്റും ടെന്നീസും കളിച്ച് ആഘോഷിക്കണം, ഉടന്‍ ഇന്ത്യയിലെത്തും’

മാഡ്രിഡ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും സെര്‍ബിയയുടെ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിചും സുഹൃത്തുക്കളാണ്. മാത്രമല്ല ഇരുവരും പരസ്പരം ആരാധിക്കുന്നുമുണ്ട്. ഇന്ത്യ സന്ദർശിക്കണമെന്ന തന്റെ ഏറെ നാളായുള്ള ആഗ്രഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ടെന്നീസ് ഇതിഹാസം. ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് വിതരണ വേദിയില്‍ അവതാരകനായി എത്തിയപ്പോഴാണ് താരം തന്റെ ഉള്ളിലെ ആഗ്രഹം തുറന്നു പറഞ്ഞത്.

24 തവണ ഗ്രാന്‍ഡ് സ്ലാം ചാംപ്യനായ അദ്ദേഹം തന്റെ ഇന്ത്യന്‍ ആരാധകരെക്കുറിച്ചു വാചാലനായി. പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരുടെ സാന്നിധ്യം സവിശേഷമാണെന്നും ജോക്കോ വ്യക്തമാക്കി.

‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ടെന്നീസ് ആരാധകരില്‍ നിന്നും കായിക പ്രേമികളില്‍ നിന്നും എനിക്ക് വ്യക്തിപരമായി ലഭിക്കുന്ന എല്ലാ പിന്തുണയ്ക്കും സ്‌നേഹ ബഹുമാനങ്ങള്‍ക്കും നന്ദി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള അടങ്ങാത്ത ആഗ്രഹം എന്റെ ഉള്ളിലുണ്ട്. ഇന്ത്യന്‍ ആരാധകരുമായി കൂടുതല്‍ അടുക്കാനും താത്പര്യമുണ്ട്. താമസിയാതെ തന്നെ ഇന്ത്യയില്‍ വച്ച് നമ്മള്‍ നേരില്‍ കാണും.’

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജോക്കോ മനസ് തുറന്നു. താന്‍ ഒരു ക്രിക്കറ്റ് ആരാധകനായി മാറാന്‍ കാരണം വിരാട് കോഹ്‌ലിയാണെന്നു ജോക്കോ പറഞ്ഞു.

‘വിരാട് എന്റ സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാല്‍, ഞാന്‍ ക്രിക്കറ്റ് പിന്തുടരാന്‍ തുടങ്ങിയത് അദ്ദേഹം കാരണമാണ്. ഞാനും വിരാടും ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഇന്ത്യയിലേക്ക് വന്ന് വിരാടിനൊപ്പം ടെന്നീസും ക്രിക്കറ്റും കളിച്ച് ആഘോഷമാക്കാനും എനിക്കു പദ്ധതിയുണ്ട്- ജോക്കോവിച് വ്യക്തമാക്കി.

കായിക ലോകത്തെ അതികായരായ രണ്ട് പ്രതിഭകളുടെ ഒത്തുചേരല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ജോക്കോയുടെ സന്ദര്‍ശനം സംബന്ധിച്ചു നിലവില്‍ ഔദ്യോഗിക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജോക്കോവിച്ചിന്റെ വാക്കുകള്‍ ഈ കൂടിക്കാഴ്ചയുടെ സാധ്യതകളിലേക്കാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്.

ഐപിഎല്ലില്‍ സഞ്ജുവിന്റെ ‘ബ്രില്യന്‍സ്’; ഡിആര്‍എസ് എടുക്കാന്‍ ഋതുരാജിനെ നിര്‍ബന്ധിച്ചു

ഐപിഎല്ലില്‍ സഞ്ജുവിന്റെ ‘ബ്രില്യന്‍സ്’; ഡിആര്‍എസ് എടുക്കാന്‍ ഋതുരാജിനെ നിര്‍ബന്ധിച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ബ്രില്യന്‍സിന് കൈയ്യടിച്ച് ആരാധകര്‍. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് വീഴാന്‍ കാരണമായത് സഞ്ജുവിന്റെ ശ്രദ്ധയും കൃത്യസമയത്തെ അപ്പീലായിരുന്നു. അര്‍ധ സെഞ്ച്വറി നേടി തിളങ്ങി നിന്ന അഭിഷേക് ശര്‍മയുടെ പുറത്താകലിനു വഴിയൊരുക്കി ഇത്.

ജെയ്മി ഓവര്‍ടന്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് അഭിഷേകിന്റെ ബാറ്റില്‍ തട്ടിയ പന്ത് സഞ്ജു കൈയിലൊതുക്കിയത്. എന്നാല്‍ ബൗളറുള്‍പ്പടെ ചെന്നൈ നിരയിലെ മറ്റാരും ഈ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്തില്ല. എന്നാല്‍, സഞ്ജു ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനോട് ആവശ്യപ്പെടുകയായിരുന്നു.

സഞ്ജുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ക്യാപ്റ്റന്‍ റിവ്യൂ എടുത്തു. തേര്‍ഡ് അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പന്ത് ബാറ്റില്‍ കൊണ്ടെന്ന് വ്യക്തമായി. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് ചെന്നൈ താരങ്ങള്‍ ആഘോഷമാക്കി.കമന്റേറ്റര്‍മാരും സഞ്ജുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. 22 പന്തില്‍ ആറ് ഫോറും നാലു സിക്സും പറത്തിയ അഭിഷേക് 59 റണ്‍സെടുത്താണ് പുറത്തായത്.

ലോകകപ്പ് ഒരുക്കം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ലോകകപ്പ് ഒരുക്കം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ഡര്‍ബന്‍: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വിയോടെ തുടക്കം. ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക വനിതകള്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ 158 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.

ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പ്രോട്ടീസ് വനിതകളുടെ ജയം. താരം 8 ഫോറുകള്‍ സഹിതം 39 പന്തില്‍ 51 റണ്‍സെടുത്തു. അന്നരി ഡെര്‍ക്‌സന്‍ പുറത്താകാതെ 34 പന്തില്‍ 44 റണ്‍സും അടിച്ച് നിര്‍ണായക സംഭാവന നല്‍കി. താരം 4 ഫോറും ഒരു സിക്‌സും തൂക്കി. ജയിക്കുമ്പോള്‍ 16 പന്തില്‍ 18 റണ്‍സുമായി ക്ലോ ട്രിയോണും ക്രീസില്‍ തുടര്‍ന്നു.

ഇന്ത്യന്‍ നിരയില്‍ ശ്രേയങ്ക പാട്ടീല്‍ ബൗളിങില്‍ തിളങ്ങി. താരം 2 വിക്കറ്റെടുത്തു. അരുന്ധതി റെഡ്ഡി, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ 47 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സെടുത്ത ജെമിമ റോഡ്രിഗ്‌സ്, 34 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. ഷെഫാലിയും ഹര്‍മന്‍പ്രീതും 5 വീതം ഫോറും ഓരോ സിക്‌സും തൂക്കി.

ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. തുമി ഷെഖുഖുനെ 2 വിക്കറ്റും നോന്‍കുലുലേകോ മ്ലാബ ഒരു വിക്കറ്റും സ്വന്തമാക്കി.

‘ആരായാലും ഞാൻ അടിക്കും’; ബുംറയോ ഹെയ്‌സല്‍വുഡോ എന്ന് നോക്കില്ലെന്ന് സൂര്യവംശി

‘ആരായാലും ഞാൻ അടിക്കും’; ബുംറയോ ഹെയ്‌സല്‍വുഡോ എന്ന് നോക്കില്ലെന്ന് സൂര്യവംശി

ഗുവാഹട്ടി: ഐപിഎല്ലിലെ ഈ സീസണിലും വണ്ടർ കിഡ് വൈഭവ് സൂര്യവംശി മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. സീസണിലെ നാല് മത്സരങ്ങളിൽ നിന്ന് 18 വീതം സിക്സും ഫോറും അടിച്ച് 200 റൺസ് ആണ് താരം സ്കോർ ചെയ്‍തത്. ഇതോടെ എട്ടും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം ബംഗളൂരുവിന് എതിരെ നടന്ന മത്സരത്തിൽ 26 പന്തില്‍ 78 റണ്‍സ് ആണ് വൈഭവ് അടിച്ചെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ഓസ്ട്രേലിയൻ പേസറർ ജോഷ് ഹെയ്‌സല്‍വുഡും കഴിഞ്ഞ മത്സരത്തിൽ വൈഭവിന്റെ ബാറ്റിന്റെ ചൂട് അറിഞ്ഞു. ഹെയ്‌സല്‍വുഡ് എറിഞ്ഞ ഓവറിൽ തുടർച്ചയായ നാല് പന്തുകളിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സുമാണ് സൂര്യവംശി അടിച്ചെടുത്തത്.

“ഞാൻ പ്രാക്റ്റീസ് ചെയ്യുമ്പോൾ കൃത്യമായ പദ്ധതി മനസിൽ ഉണ്ടാകും. അത് മത്സരത്തിൽ നടപ്പാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ബൗളർ ബുംറയോ,ഹെയ്‌സല്‍വുഡോ ആരാണെന്നത് ഞാൻ നോക്കാറില്ല. പകരം അദ്ദേഹമെറിയുന്ന പന്തിൽ മാത്രമാണ് എന്റെ ശ്രദ്ധ” സൂര്യവംശി പറഞ്ഞു.

ബൗളർ ആരാണെന്നത് ഞാൻ നോക്കാറില്ല. പകരം അദ്ദേഹമെറിയുന്ന പന്തിൽ മാത്രമാണ് എന്റെ ശ്രദ്ധ” സൂര്യവംശി പറഞ്ഞു. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ പേസ് ബൗളർ ബുംറയുടെ ഒരു ഓവറിൽ 13 റൺസ് ആണ് താരം അടിച്ചെടുത്തത്. എന്നാൽ, ബംഗളൂരുവിന് എതിരായ മത്സരത്തിലെ പ്രകടനത്തിൽ തൃപ്തനല്ലെന്നാണ് വൈഭവ് സൂര്യവംശി പറയുന്നത്. മത്സരത്തിൽ 78 റൺസ് നേടാൻ കഴിഞ്ഞുള്ളു. കുറച്ചു നേരം കൂടി ക്രീസിൽ തുടരാൻ കഴിഞ്ഞാൽ ടീമിന് 20 റൺസ് കൂടി നേടിക്കൊടുക്കാമായിരുന്നു. അത് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു.

‘സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും’; ചെന്നൈയിൽ ഇന്ന് ‘പവർ ഫുൾ’ പോരാട്ടം, എതിരാളികൾ ഡൽഹി

‘സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും’; ചെന്നൈയിൽ ഇന്ന് ‘പവർ ഫുൾ’ പോരാട്ടം, എതിരാളികൾ ഡൽഹി

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ വൻ പ്രതിസന്ധിയിലാണ് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദും സംഘവും.

എന്നാൽ, അവസാന മത്സരത്തിൽ ഒരൊറ്റ റണ്ണിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റതോഴിച്ചാൽ കളിച്ച മറ്റ് മത്സരങ്ങളിലും മികച്ച വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്.

സ്വന്തം കാണികൾക്ക് മുൻപിൽ ജയിച്ചു തുടങ്ങാൻ ചെന്നൈയ്ക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്. എല്ലാവരും കണ്ണുകൾ സഞ്ജു സാംസണിലാണ് സീസണിൽ ഇത് വരെ ഫോമിലെത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ലെങ്കിൽ ടീമിലെ മുന്നോട്ടുള്ള പോക്ക് അത്ര എളുപ്പമാകില്ല.

ഈ സീസണിൽ 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ. ടോപ് ഓർഡർ തുടർച്ചയായി പരാജയപ്പെടുന്നതാണ് ടീമിന്റെ പ്രശ്‌നം. ബൗളിങ്ങിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല.

എന്നാൽ, മികച്ച ഫോമിലാണ് ഡൽഹി ക്യാപിറ്റൽസ് ഉള്ളത്. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന നിമിഷം വരെ പോരാടിയ ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന ശക്തി. കഴിഞ്ഞ മത്സരത്തിൽ ഒരു റണ്ണിന് ടീം തോൽക്കാൻ കാരണം ഡേവിഡ് മില്ലറാണെന്ന വിമർശനം വലിയ രീതിയിൽ ഉയർന്നിരുന്നു. ഇതിന് ബാറ്റിലോടെ മറുപടി നൽകാൻ മില്ലർക്ക് ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചു; സഞ്ജുവും ബുംറയും ഐസിസി പുരസ്‌കാര പട്ടികയില്‍

ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചു; സഞ്ജുവും ബുംറയും ഐസിസി പുരസ്‌കാര പട്ടികയില്‍

ദുബൈ: ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഐസിസിയുടെ മാര്‍ച്ച് മാസത്തിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് പട്ടികയില്‍. സഞ്ജു സാംസണ്‍, സുപ്രീം പേസര്‍ ജസ്പ്രിത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണോര്‍ എസ്റ്റര്‍ഹ്യുസന്‍ എന്നിവരാണ് പുരുഷ വിഭാഗം അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.

ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തിലും പിന്നാലെ സെമി, ഫൈനല്‍ പോരാട്ടങ്ങളിലും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് സഞ്ജുവിന്റെ കിടിലന്‍ ബാറ്റിങായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സ് നേടി ഇന്ത്യയെ സെമിയിലേക്ക് നയിച്ച സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേയും 89 റണ്‍സ് വീതം നേടി.

ഇന്ത്യയുടെ കിരീട നേട്ടത്തില്‍ പന്ത് കൊണ്ടു മികവ് കാണിക്കാന്‍ ബുംറയ്ക്കും സാധിച്ചിരുന്നു. ഫൈനലിലടക്കം ബുംറ മിന്നും ഫോമിലാണ് പന്തെറിഞ്ഞത്. സഞ്ജു തിളങ്ങിയ അവസാന മൂന്ന് മത്സരങ്ങളില്‍ ബുംറയും നിര്‍ണായകമായി. താരം ഈ മൂന്ന് പോരാട്ടങ്ങളില്‍ നിന്നു 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ 3 വിക്കറ്റെടുത്ത ബുംറ, ഫൈനലില്‍ 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്‍ഡ് തകര്‍ച്ച അതിവേഗത്തിലാക്കി.

ന്യൂസിലന്‍ഡിനെതിരായ ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പര നേട്ടമാണ് എസ്റ്റര്‍ഹ്യുസനെ പട്ടികയിലെത്തിച്ചത്. താരം പരമ്പരയില്‍ 200 റണ്‍സാണ് നേടിയത്. പരമ്പരയുടെ താരവും കോണോര്‍ എസ്റ്റര്‍ഹ്യുസനായിരുന്നു.