by Midhun HP News | Sep 14, 2026 | Latest News, കായികം
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡുകൾ സ്ഥാപിച്ച് മുന്നേറുന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന് മറ്റൊരു അപൂർവ നേട്ടം കൂടി. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നാലാം ഇന്നിങ്സിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന അപൂർവ നേട്ടമാണ് താരം സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നാണ് റൂട്ട് നേട്ടത്തിലെത്തിയത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലീഷ് നായകൻ 62 റൺസെടുത്തു.

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ബാറ്ററെ സംബന്ധിച്ച് നാലാം ഇന്നിങ്സ് ബാറ്റിങ് എന്നത് കനത്ത വെല്ലുവിളിയാണ്. പിച്ച് ബാറ്റിങിനു ഏറ്റവും ദുഷ്കരമാകുന്ന ഘട്ടമായിരിക്കും ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്സ്. ലക്ഷ്യം മുന്നിൽ വച്ചുള്ള ബാറ്റിങാകുമ്പോൾ ഓരോ വിക്കറ്റും നിർണായകമാണ്. അതിന്റെ സമ്മർദ്ദവും ബാറ്റർക്കുണ്ടാകും. എന്നാൽ റൂട്ട് ഈ സമ്മർദ്ദ സാഹചര്യങ്ങളെ കരുത്താക്കി മാറ്റിയാണ് 2000 റൺസെന്ന അപൂർവ നേട്ടം സ്വന്തമാക്കിയത്.
റൂട്ടിന് പിന്നിൽ നേട്ടത്തിലുള്ളവരിൽ ഒരാൾ പോലും 1700 റൺസിന് മുകളിൽ നാലാം ഇന്നിങ്സിൽ റൺസെടുത്തിട്ടില്ലെന്ന പ്രത്യേകതയമുണ്ട്. റൂട്ടിന് നിലവിൽ 2059 റൺസുണ്ട്. സച്ചിന് 1625 റൺസും അലിസ്റ്റർ കുക്കിനും ഗ്രെയിം സ്മിത്തിനും 1611 റൺസ് വീതവും ശിവ്നരയെൻ ചന്ദർ പോളിന് 1580 റൺസുമാണ് നാലാം ഇന്നിങ്സിലുള്ളത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി
ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു ടെസ്റ്റ് റെക്കോർഡ് റൂട്ട് കഴിഞ്ഞ ദിവസം തകർത്തിരുന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡാണ് റൂട്ട് സ്വന്തം പേരിലേക്ക് മാറ്റിയത്. പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്സിലെ അർധ സെഞ്ച്വറിക്കു പിന്നാലെയാണ് റെക്കോർഡ് നേട്ടം. ടെസ്റ്റിൽ ഇംഗ്ലീഷ് നായകൻ നേടുന്ന 69ാം അർധ സെഞ്ച്വറിയാണിത്. സച്ചിൻ 68 അർധ സെഞ്ച്വറികളാണ് റെഡ് ബോൾ ക്രിക്കറ്റിൽ സ്വന്തമാക്കിയത്.
എഡ്ജ്ബാസ്റ്റനിൽ നടന്ന മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഇംഗ്ലണ്ടിന് 130 റൺസായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യവേയാണ് റൂട്ട് പുറത്താകാതെ 69 പന്തിൽ 62 റൺസ് അടിച്ചെടുത്തത്. 8 ഫോറുകൾ സഹിതമാണ് അർധ സെഞ്ച്വറി.

1000 റൺസ്
എഡ്ജ്ബാസ്റ്റൻ പിച്ചിൽ 1000 റൺസിലധികം നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും മത്സരത്തിൽ റൂട്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിലെ നാല് വ്യത്യസ്ത ടെസ്റ്റ് വേദികളിൽ ആയിരം അതിനു മുകളിൽ റൺസ് നേടുന്ന താരമായും റൂട്ട് മാറി. ലോർഡ്സിൽ 2203 റൺസും മാഞ്ചസ്റ്ററിൽ 1128 റൺസും, ഓവലിൽ 1050 റൺസും റൂട്ട് നേടിയിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വിസ് കാലിസും ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങും സമാന നേട്ടം സ്വന്തം നാട്ടിലെ പിച്ചുകളിൽ സ്വന്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പര പിടിച്ചത്. 130 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

by Midhun HP News | Sep 8, 2026 | Latest News, കായികം
Tokyo: ഇന്ത്യക്കെതിരായ ചരിത്ര പോരാട്ടത്തിനൊരുങ്ങി ജപ്പാൻ ക്രിക്കറ്റ് ടീം. ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് സീനിയർ പുരുഷ വിഭാഗത്തിൽ ഇന്ത്യയും ജപ്പാനും മുഖാമുഖം വരുന്നത്. പരിചയസമ്പന്നനായ ബാറ്റർ കെൻഡൽ കഡോവാക്കി ഫ്ലെമിങ് ആണ് ജപ്പാൻ ടീം ക്യാപ്റ്റൻ. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ മാസം 22ന് ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചരിത്ര പോരാട്ടം.
‘സുസുകി കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം ജപ്പാൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ്. ടി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ക്യാപ്റ്റൻ കെൻഡൽ കഡോവാക്കി ഫ്ലെമിങിന്റെ പരിചയസമ്പത്തിലാണ് ജപ്പാൻ വലിയ പ്രതീക്ഷ വയ്ക്കുന്നത്. 55 ടി20 മത്സരങ്ങളിൽ നിന്ന് 38.18 ശരാശരിയിൽ 139.41 സ്ട്രൈക്ക് റേറ്റിൽ 1,871 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്‍റെ ടി20 കരിയർ. 114 റൺസാണ് ഉയർന്ന സ്കോർ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമുള്ള ‘സ്പോർട്സ് 75’ പദ്ധതിയുടെ ഉദ്ഘാടന മത്സരമായിട്ടാണ് ഈ ടി20 പോരാട്ടം സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം ശക്തമാക്കുന്നതിനൊപ്പം 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കായിക സഹകരണം വർധിപ്പിക്കുന്നതും ക്രിക്കറ്റ് പോരാട്ടത്തിലൂടെ ലക്ഷ്യമിടുന്നു.
ജപ്പാൻ ടീം: കെൻഡൽ കഡോവാക്കി ഫ്ലെമിങ് (ക്യാപ്റ്റൻ), ചാർളി ഹിൻസെ, ബെഞ്ചമിൻ ഇറ്റോ ഡേവിസ്, കൊഹെയ് കുബോട്ട, വതാരു മിയാഉചി, റിയോ സാകുറാനോ തോമസ്, അലക്സ് ഷിറായ് പാറ്റ്മോർ, ഷോമ സുഗായ സ്ലേറ്റർ, ഡെക്ലാൻ സുസുകി, ഇബ്രാഹിം തകഹാഷി, മക്കോട്ടോ തനിയാമ, ലാക്ലാൻ യാമമോട്ടോ, അലസ്റ്റെയർ കഡോവാക്കി ഫ്ലെമിങ്, ജെയ്ക് കുസുഡ നയ്റൻ, സുയോഷി തകാദ.
by Midhun HP News | Sep 4, 2026 | Latest News, കായികം
തിരുവനന്തപുരം: ജീവന്മരണപ്പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴ് റൺസിന് വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎല്ലിൻ്റെ സെമി ഫൈനലിൽ കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാൾ പോരാട്ടവും വിഘ്നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്നേഷ് പുത്തൂരാണ് പ്ലെയർ ഓഫ് ദി മാച്ച്.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 184/6, ട്രിവാൻഡ്രം റോയൽസ് – 19.3 ഓവറിൽ 177
നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. വി അജിത്തിന്റെ പന്തിൽ ശ്രീഹരി നായർ ക്യാച്ചെടുത്താണ് വരുൺ (4) മടങ്ങിയത്. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. കൂറ്റൻ ഷോട്ടുകളുമായി നിലയുറപ്പിക്കുകയായിരുന്ന രോഹനെ മനോഹരമായൊരു സ്ലോ ബോളിലൂടെ പുറത്താക്കി എം നിഖിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. രോഹൻ 35 റൺസുമായി മടങ്ങി.
റൺറേറ്റ് ഉയർത്താൻ നാലാമനായി ജോസ് പെരയിലിനെ ഇറക്കിയ കാലിക്കറ്റിന്റെ തന്ത്രം ഫലം കണ്ടു. 15 പന്തിൽ നാല് സിക്സടക്കം 31 റൺസെടുത്ത ജോസ് തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ച് മടങ്ങി. എന്നാൽ തുടർന്നെത്തിയ കൃഷ്ണദേവൻ ആറ് റൺസെടുത്ത് പുറത്തായി. 29 റൺസെടുത്ത അഖിൽ സ്കറിയ റണ്ണൗട്ടായതും കാലിക്കറ്റിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ തകർത്തടിച്ച സൽമാൻ നിസാറും അശ്വിൻ ആനന്ദും ചേർന്നാണ് കാലിക്കറ്റിന്റെ സ്കോർ 184ൽ എത്തിച്ചത്. സൽമാൻ 25 പന്തുകളിൽ നിന്ന് 31 റൺസും അശ്വിൻ ആനന്ദ് 12 പന്തുകളിൽ നിന്ന് 24 റൺസുമെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്റെ ബാറ്റിങ് നിരയിൽ വിഷ്ണു വിനോദ് ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. വിഷ്ണുവിന് പുറമെ 14 റൺസെടുത്ത കൃഷ്ണപ്രസാദും 11 റൺസെടുത്ത ഉജ്ജ്വൽ കൃഷ്ണയും മാത്രമാണ് രണ്ടക്കം കടന്നത്. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ മത്സരത്തിന്റെ ആവേശം അവസാനം വരെ നിലനിർത്താൻ വിഷ്ണുവിനായി. ഒൻപത് റൺസെടുത്ത ഭരത് സൂര്യയായിരുന്നു ആദ്യം മടങ്ങിയത്. തുടർന്നെത്തിയ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത കൃഷ്ണപ്രസാദിനെ പുറത്താക്കി വിഘ്നേഷ് പുത്തൂർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ശേഷമെത്തിയ ഗോവിന്ദ് ദേവ് പൈയെയും അതേ ഓവറിൽ തന്നെ വിഘ്നേഷ് പുറത്താക്കി. വിഘ്നേഷിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ അക്ഷയ് മനോഹർ (9) അഖിൽ സ്കറിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ സിജോമോൻ ജോസഫിനെയും (2) എം നിഖിലിനെയും (0) വിഘ്നേഷ് മടക്കി.

ഇതോടെ 13.3 ഓവറിൽ ആറ് വിക്കറ്റിന് 97 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ തുടർന്ന് തകർപ്പൻ ഫോമിലേക്ക് ഉയർന്ന വിഷ്ണു വിനോദ് ഹരികൃഷ്ണൻ എറിഞ്ഞ 16-ാം ഓവറിൽ 18 റൺസ് നേടി. അഖിൻ സത്താർ എറിഞ്ഞ അടുത്ത ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും നേടിയ വിഷ്ണു 56 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറിയും പൂർത്തിയാക്കി. 18 ഓവർ അവസാനിക്കുമ്പോൾ 12 പന്തുകളിൽ നിന്ന് 20 റൺസ് മാത്രമാണ് റോയൽസിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഖിൽ സ്കറിയ എറിഞ്ഞ 19-ാം ഓവറിൽ വിഷ്ണു വിനോദ് പുറത്തായതോടെ കളിയുടെ ഗതി മാറി. 62 പന്തുകളിൽ 10 ഫോറും എട്ട് സിക്സുമടക്കം 118 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസ് വേണ്ടിയിരുന്ന റോയൽസ് 177 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി വിഘ്നേഷ് പുത്തൂർ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അഖിൽ സ്കറിയ,ഇബിനൂൾ അഫ്താബ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

by Midhun HP News | Aug 28, 2026 | Latest News, കായികം
ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ. ഫാബിയോ കരുവാനയെയാണ് പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയത്. ഗാന്‍ഡ് ചെസ്സ് ടൂര്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.

സെയിന്റ് ലൂയിസ് ചെസ് ക്ലബില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 15-13 എന്ന സ്‌കോറിനാണ് പ്രഗ്‌നാനന്ദ കിരീടം ചൂടിയത്. അവസാനദിവസത്തിന്റെ തുടക്കത്തില്‍ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍, രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് പ്രഗ്‌നാനന്ദ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
ഫിലിപ്പിനോ- അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വെസ്ലി സോയ്ക്കാണ് ഗ്രാന്‍ഡ് ചെസ്സ് ടൂറില്‍ മൂന്നാംസ്ഥാനം. ജര്‍മന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിന്‍സെന്റ് കെയ്മറിനെയാണ് വെസ്ലി സോ പരാജയപ്പെടുത്തിയത്.



by Midhun HP News | Aug 15, 2026 | Latest News, കായികം
ഗാലെ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ അല്‍പ്പ സമയത്തിനുള്ളില്‍ ഇറങ്ങും. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങ് ചെയ്യാന്‍ തീരുമാനിച്ചു. രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്നത്തിലേക്ക് തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ നിര്‍ണായക പരമ്പര കൂടിയാണിത്. തലമുറ മാറ്റത്തിന്റെ പാതയിലൂടെ സ്ഥിരതയിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ടീം. ഗൗതം ഗംഭീറിന്റെ കീഴിലുള്ള ടെസ്റ്റ് ടീമിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക പരമ്പര കൂടിയാണിത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ഇന്ന് തുടങ്ങുമ്പോള്‍ ഇരു ടീമുകളും മുന്നില്‍ ലക്ഷ്യം വയ്ക്കുന്നത് ഒന്ന് മാത്രം 2-0ത്തിന് പരമ്പര തൂത്തുവാരുക.

ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരകളിലെ ദയനീയ തോല്‍വികള്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത അടിയായ പശ്ചാത്തലത്തില്‍ കൂടിയാണ് ലങ്കന്‍ പരമ്പര. നിലവില്‍ 9 ടെസ്റ്റ് പോരാട്ടങ്ങളില്‍ നിന്നു 4 വീതം ജയവും തോല്‍വിയുമായി ഇന്ത്യ 48.15 പോയിന്റ് ശതമാനത്തില്‍ അഞ്ചാം സ്ഥാനത്താണ്. ഫൈനലുറപ്പിക്കാന്‍ ശേഷിക്കുന്ന 9 മത്സരങ്ങളില്‍ കുറഞ്ഞത് ആറോ, ഏഴോ മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടിക്കറ്റ് കിട്ടു.

ഇന്ത്യ ഇലവൻ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, മാനവ് സുതർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ശ്രീലങ്ക ഇലവൻ: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), നിഷാൻ മധുഷ്ക, ലഹിരു ഉദാര, ദിനേഷ് ചാൻഡിമൽ, കാമിന്ദു മെൻഡിസ്, നിരോഷൻ ഡിക് വെല്ല (വിക്കറ്റ് കീപ്പർ), സോണൽ ദിനുഷ, കേശര നുവന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.

by Midhun HP News | Aug 13, 2026 | Latest News, കായികം
മയാമി: പിതാവിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തി. പിതാവും മനേജരുമായിരുന്ന ഹോര്‍ഹെ മെസിയുടെ വിയോഗമേല്‍പ്പിച്ച ആഘാതത്തെക്കുറിച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ തന്റെ കരിയര്‍ തുടരുന്ന കാര്യത്തില്‍ ആശങ്ക പങ്കുവച്ചതിന് പിന്നാലെയാണ് കളത്തില്‍ തിരികെയെത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മെസി മയാമിക്കായി കളത്തിലിറങ്ങി.

മത്സരത്തില്‍ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മയാമി പരാജയപ്പെട്ടു. മെസിയെ വലിയ കരഘോഷത്തോടെയാണ് ആളുകള്‍ വരവേറ്റത്. പിതാവിന്റെ വിയോഗ ശേഷമുള്ള മെസിയുടെ ആദ്യമത്സരമായിരുന്നു. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ, സ്വദേശമായ റൊസാരിയോയില്‍വച്ച് ഓഗസ്റ്റ് എട്ടിനായിരുന്നു ഹോര്‍ഹെ മെസിയുടെ അന്ത്യം.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് മയാമി ക്യാപ്റ്റന്‍ മെസിക്ക് കളിയില്‍ നിന്ന് അവധി നല്‍കിയിരുന്നു. കളിക്കളത്തില്‍ നിന്ന് മെസി നീണ്ട അവധിയെടുക്കുമെന്ന് തോന്നിച്ചെങ്കിലും അപ്രതീക്ഷിതമായി മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിന്റെ രണ്ടാം പകുതി മുഴുവനായി മെസി കളിക്കുകയും ചെയ്തു.
മെസി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്
അച്ഛാ, എന്നോടൊപ്പം താങ്കൾ ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇനി അച്ഛനെ കാണാനോ സംസാരിക്കാനോ കഴിയില്ലെന്ന് ചിന്തിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. താങ്കൾ ഏറെ വേദന അനുഭവിച്ചിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ ഇത്ര നേരത്തെ പോകുമെന്ന് കരുതിയില്ല” ഒരുമിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ ആസ്വദിക്കാനുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഞാന്‍ കളിക്കണമെന്ന് താങ്കള്‍ അത്രയധികം ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് നിങ്ങളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഒരു ടൂര്‍ണമെന്റില്‍ താങ്കള്‍ എന്നോടൊപ്പം ഉണ്ടാകാത്തത് ഇതാദ്യമായിരുന്നു.

ഓരോ മത്സരം കഴിയുമ്പോഴും നിങ്ങളുടെ സന്ദേശത്തിനായി ഞാന്‍ കാത്തിരുന്നു. സാഹചര്യം വളരെ മോശമാണെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. എങ്കിലും, ഞാന്‍ കളിയില്‍ എത്രത്തോളം മുന്നോട്ട് പോകുന്നുവോ അത്രയും സമയം നിങ്ങള്‍ക്ക് മത്സരം കാണാന്‍ ലഭിക്കുമെന്ന് ഞാന്‍ കരുതി. നമ്മള്‍ ഫൈനലില്‍ എത്തിയെങ്കിലും താങ്കള്‍ക്ക് അവിടെ ഉണ്ടാകാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരിച്ചെത്തിയപ്പോള്‍, പെനല്‍റ്റി ഷൂട്ടൗട്ടില്‍ നമ്മള്‍ ഫൈനല്‍ തോറ്റു എന്നാണ് താങ്കള്‍ കരുതിയത്. നമുക്ക് സംഭവിച്ച ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ക്കൊന്നും ആസ്വദിക്കാന്‍ പറ്റിയില്ല.
“അച്ഛനില്ലാതെ ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകുമെന്നും അറിയില്ല. ഫുട്ബോളിൽ തുടരണമോ എന്നതിനെക്കുറിച്ചുപോലും ഇപ്പോൾ എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്.അവസാനത്തിലേക്ക് വളരെ കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടാണ് താങ്കള്‍ക്ക് കുറച്ചുകൂടി കാത്തിരിക്കാന്‍ കഴിയാതിരുന്നത്? എങ്കില്‍ നമുക്ക് ഒരുമിച്ച് ആ ഫിനിഷിങ് ലൈനിലേക്ക് എത്താമായിരുന്നില്ലേ?.
താങ്കള്‍ എനിക്ക് അച്ഛനും സുഹൃത്തും ഒക്കെയായിരുന്നു. ഓരോ നിമിഷത്തിലും താങ്കള്‍ എനിക്ക് എന്തായിരിക്കണമോ അങ്ങനെ തന്നെയായിരുന്നു, ഒന്നിനും താങ്കള്‍ക്ക് തെറ്റുപറ്റിയിട്ടില്ല. ചില കുറ്റപ്പെടുത്തലുകള്‍ക്കോ വഴക്കുകള്‍ക്കോ അപ്പുറം താങ്കള്‍ പറഞ്ഞതായിരുന്നു എപ്പോഴും ശരി. ഒടുവില്‍ കാര്യങ്ങളെല്ലാം താങ്കള്‍ പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചത്. ഞാന്‍ താങ്കളെ ഒരുപാട് മിസ്സ് ചെയ്യും, എങ്കിലും താങ്കള്‍ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകും; പ്രത്യേകിച്ചും എന്റെ കുട്ടികളെ വളര്‍ത്തുന്നതില്‍, കാരണം താങ്കള്‍ എന്നെ എങ്ങനെയാണോ പഠിപ്പിച്ചതും വളര്‍ത്തിയതും അതുപോലെ തന്നെയാണ് ഞാന്‍ അവരെയും വളര്‍ത്തുന്നത്. സമാധാനമായി വിശ്രമിക്കൂ, ഇവിടെ ചെയ്തതുപോലെ മുകളില്‍ നിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കൂ. എല്ലാത്തിനും നന്ദി. ഐ ലവ് യു,

Recent Comments