പാരിസ് ഒളിമ്പിക്‌സ്: എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ് ഒളിമ്പിക്‌സ്: എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ് ഒളിമ്പിക്‌സിൽ എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യം മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം നടക്കും. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ മത്സരിക്കുന്നുണ്ട്.

ഇന്ത്യയ്ക്കായി ബാഡ്മിന്റണിൽ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ലക്ഷ്യസെൻ എന്നിവർ സിംഗിൾസിലും സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി-ചിരാഗ്‌ സഖ്യം പുരുഷ ഡബിൾസിലും തനിഷ ക്രാസ്റ്റോ-അശ്വനി പൊന്നപ്പ സഖ്യം വനിതാ ഡബിൾസിലും മത്സരിക്കും.ബോക്‌സിങ്ങിൽ ആറ് ബോക്‌സർമാരാണ് ഇന്ത്യക്കായി ഇറങ്ങുന്നത്.

ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. മുതിർന്നതാരം രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയുമാണ് കളിക്കുന്നത്. ടേബിൾ ടെന്നീസിൽ ഹർമീത് ദേശായി പ്രാഥമിക മത്സരത്തിന് ഇറങ്ങും. റോവിങ്ങിലെ പുരുഷ സിംഗിൾസ് സ്‌കൾ വിഭാഗത്തിൽ ബൽരാജ് പൻവർ മത്സരിക്കും.

ഹോക്കിയിൽ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലംനേടിയ ഇന്ത്യൻ ഹോക്കി ടീമിന് ആദ്യകളിയിൽ ന്യൂസീലൻഡാണ് എതിരാളി. രാത്രി ഒൻപതു മണിക്കാണ് മത്സരം. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷുണ്ട്.

വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ ആദ്യദിനത്തിൽ ഇടിക്കൂട്ടിലെത്തും. അമിത് പംഗൽ, നീഷാന്ത് ദേവ്, നിഖാത് സരിൻ, ജാസ്മിൻ ലാംബോറിയ, ലൗലീന ബോർഹെയ്ൻ എന്നിവർ അടുത്ത ദിവസങ്ങളിൽ മത്സരിക്കും

ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍

ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍

കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമിയില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടിയത്. വിജയം തേടിയിറങ്ങിയ ഇന്ത്യ 11 ഓവറില്‍ ഒറ്റ വിക്കറ്റും നഷ്ടമാകാതെ 83 റണ്‍സെത്താണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്.

ഇന്ത്യക്കായി സ്മൃതി മന്ധാന അര്‍ധ സെഞ്ച്വറി നേടി. താരം 39 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ഷെഫാലി വര്‍മ 26 റണ്‍സുമായും പുറത്താകാതെ നിന്നു.

ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി രേണുക സിങും രാധാ യാദവും ബംഗ്ലാ വനിതകളെ തകര്‍ത്തു. പൂജ വസ്ത്രാകറും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. രേണുക 4 ഓവറില്‍ 10 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രാധ 14 റണ്‍സും. ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് പിടിച്ചു നിന്നത്. താരം 32 റണ്‍സെടുത്തു. 19 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഷോര്‍ന അക്തറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം ഇന്ന് പ്രഖ്യാപിക്കും

ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം ഇന്ന് പ്രഖ്യാപിക്കും

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഈ മാസം 27ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളുണ്ട്. ഹാര്‍ദിക് പണ്ഡ്യ ഏകദിനങ്ങളില്‍ കളിച്ചേക്കില്ലന്നാണ് സൂചന. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഹാര്‍ദിക് വിട്ടുനില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ കെ.എല്‍.രാഹുലാകും ഏകദിനങ്ങളില്‍ ടീമിന്റെ നായകന്‍.

മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് ഫോര്‍മാറ്റിനുള്ള ടീമിലും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പമുള്ള ടീമിന്റെ ആദ്യ പര്യടനമാണിത്. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ നിന്നും വിട്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാകുമെന്നാണ് കരുതുന്നത്.

ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും ഇപ്പോള്‍ ബിസിസിഐയുടെയോ സെലക്ടര്‍മാരുടെയോ മുന്നിലില്ല.അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് ആറ് ഏകദിനങ്ങള്‍ മാത്രമെ കളിക്കാനുള്ളു. അതില്‍ ശ്രീലങ്കക്കെതിരായ മൂന്നെണ്ണം കഴിഞ്ഞാല്‍ പിന്നെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടനെതിരെ ആണ് മൂന്ന് മത്സരങ്ങള്‍.

ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെയായിരിക്കും ഇന്ത്യന്‍ നായകനെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിലും മൂന്ന് ടി20യിലും ഇന്ത്യ കളിക്കും. പിന്നാലെ ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണുള്ളത്. നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്ന ഇന്ത്യ ഡിസംബറില്‍അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും.

കോപ്പ അമേരിക്ക കിരീടം അർജൻ്റീനക്ക്

കോപ്പ അമേരിക്ക കിരീടം അർജൻ്റീനക്ക്

മയാമി: കൊളംബിയയെ ഒരു ഗോളിന് തകർത്ത് കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജൻ്റീന നേടി. ഫൈനലിൽ എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്‍റീനയുടെ വിജയം. അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.

കോപ്പയിൽ ഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന

കോപ്പയിൽ ഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന

ന്യൂജേഴ്സി: കോപ്പ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് ലോക ചാമ്പ്യൻമാരായ അർജന്‍റീന നാളെയിറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് തുടങ്ങുന്ന സെമിയിൽ കാനഡയാണ് എതിരാളികൾ. ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണമില്ല. ലൈവ് സ്ട്രീമിംഗിലും ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ലെങ്കിലും വിപിഎന്‍ വഴി നിരവധി വെബ്സൈറ്റുകള്‍ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഇതുവഴി ആരാധകര്‍ക്ക് മത്സരം കാണാനാകും.അർജന്‍റീനയ്ക്കും കോപ്പയ്ക്കും ഇടയിലെ ദൂരം ഒറ്റമത്സരത്തിലേക്ക് ചുരുക്കാനാണ് അ‍ർജന്‍റീന ഇറങ്ങുന്നത്. എന്നാല്‍ ഇതുവരെ പതിവ് മികവിലേക്ക് ഉയരാനായിട്ടില്ല നിലവിലെ ചാമ്പ്യൻമാർക്ക്. എതിരാളികൾ കാനഡ ആയതിനാൽ ലിയോണൽ മെസിക്കും സംഘത്തിനും സെമിയിലും കാര്യമായ ആശങ്കകളില്ല.

ഉദ്ഘാടന മത്സരത്തിൽ രണ്ടുഗോളിന് തോറ്റെങ്കിലും ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അര്‍ജന്‍റീനയെ അട്ടിമറിച്ചാലും അത്ഭുഭതപ്പെടേണ്ടെന്നാണ് കാനഡ പരിശീലകന്‍ ജെസെ മാർഷിന്‍റെ മുന്നറിയിപ്പ്. ക്വാർട്ടറിൽ ഗോളടിക്കാൻ പാടുപെട്ട അർജന്‍റീന ഷൂട്ടൗട്ടിലാണ് ഇക്വഡോറിനെ മറികടന്നത്.

ടീമിന്‍റെ പ്രകടനത്തിൽ കോച്ച് ലിയോണൽ സ്കലോണി ഒട്ടും തൃപ്തനല്ല. അതുകൊണ്ടുതന്നെ കാനഡയ്ക്കെതിരെ ടീമിൽ കാര്യമായ അഴിച്ചുപണിയുണ്ടാവുമെന്നുറപ്പാണ്.മുന്നേറ്റത്തിൽ നിക്കോ ഗോൺസാലസ്, ലൗറ്റരോ മാർട്ടിനസ് എന്നിവർക്ക് പകരം ഏഞ്ചൽ ഡി മരിയയും ജൂലിയൻ അൽവാരസും മധ്യനിരയിൽ എൻസോ ഫെർണാണ്ടസിന് പകരം ജിയോവനി ലോസെൽസോയോ ലിയാൻഡ്രോ പരേഡസോ ടീമിലെത്തും.ഗോളി എമി മാർട്ടിനസിനും പ്രതിരോധ നിരയ്ക്കും ഇളക്കമുണ്ടാവില്ല. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഗോള്‍ കണ്ടെത്താനാവാത്ത മെസി പരിക്കിൽനിന്ന് മുക്തനായി യഥാർഥ ഫോമിലേക്ക് എത്തിയാൽ അർജന്‍റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാവും. വെനസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കാനഡ സെമിയിലേക്ക് മുന്നേറിയത്.

മതസരം നിയന്ത്രിക്കാന്‍ അര്‍ജന്‍റീനയുടെ ഭാഗ്യ റഫറി

ചിലിക്കാരനായ പിയറോ മാസ ആകും അർജന്‍റീന-കാനഡ സെമി പോരാട്ടം നിയന്ത്രിക്കുക. ഇതിന് മുൻപ് മാസ നിയന്ത്രിച്ച രണ്ട് കളിയിലും അർജന്‍റീന ജയിച്ചിരുന്നു .ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിനും ഫൈനലിസിമയിൽ ഇറ്റലിയെ എതിരില്ലാത്ത 3 ഗോളിനും അർജന്‍റീന തോൽപ്പിച്ചപ്പോൾ മാസ ആയിരുന്നു റഫറി.

ഇന്ത്യ- സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ- സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഹരാരെ: ഇന്ത്യയുടെ യുവനിര അണിനിരക്കുന്ന സിംബാബ്‌വെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പില്‍ കപ്പുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ ഇറങ്ങുക.

ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളടങ്ങുന്ന നിരയാണ് അണിനിരക്കുന്നത്. ലോകകപ്പ് ടീമിലുള്ള ആരും പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കില്ല. മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്‌വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം മത്സരം മുതലായിരിക്കും കളത്തിലിറങ്ങുക.നായകനായി അരങ്ങേറുന്ന ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകമാണ് ഈ പരമ്പര. ആദ്യ ട്വന്റി 20യ്ക്ക് മുമ്പായി ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സഖ്യത്തെ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ഗില്‍ രംഗത്തെത്തിയിരുന്നു. അഭിഷേക് ശര്‍മ്മ തനിക്കൊപ്പം ഓപ്പണറായി എത്തുമെന്നായിരുന്നു ഗില്ലിന്റെ പ്രഖ്യാപനം. റുതുരാജ് ഗെയ്ക്ക്വാദ് മൂന്നാം നമ്പറില്‍ ക്രീസിലെത്തുമെന്നും ഗില്‍ സ്ഥിരീകരിച്ചു.

ട്വന്റി 20 ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി യുവനിരയുടെ ടീമാണ് സിംബാബ്‌വെ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. താനുള്‍പ്പടെ ഒരുപാട് യുവതാരങ്ങള്‍ ഈ ടീമിലുണ്ട്. ചിലര്‍ കുറച്ച് മത്സരങ്ങള്‍ കളിച്ചു. മറ്റുചിലര്‍ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ പോകുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് എങ്ങനെയാണെന്ന് പുതിയ താരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് ഇന്ത്യന്‍ ടീമിന്റെയും തന്റെയും ലക്ഷ്യമെന്നും ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി.

അഞ്ച് മത്സരങ്ങളിലായാണ് പരമ്പര. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റുമത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക.