by Midhun HP News | Jun 17, 2026 | Latest News, കായികം
കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തോടെ തുടക്കം. 17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന്‍ വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ ശ്രമിച്ചെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം.
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് മെസി. 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. അർജന്റീന ജഴ്സിയിൽ മെസിക്ക് 120 ഗോളായി.
17ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ മനോഹരമായ അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന്റെ വലതു വശത്തുനിന്നും തന്റെ വിഖ്യാതമായ ശൈലിയില്‍ ഇടത്തോട്ട് ഒരു കട്ട്-ഇന്‍. മെസിയുടെ ഷോട്ട് അള്‍ജീരിയന്‍ പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്കാണ് തുളച്ചുകയറിയത്. ഗോളിന് തൊട്ടുപിന്നാലെ വാര്‍ പരിശോധന നടത്തിയെങ്കിലും ഇത്തവണ പിഴവുകളൊന്നുമില്ലാതെ ഗോള്‍ അനുവദിച്ചതോടെ അര്‍ജന്റീന 1-0 ന് മുന്നിലെത്തി.
ലീഡ് നേടിയതോടെ മത്സരം ഏറെക്കുറെ പൂര്‍ണമായും അര്‍ജന്റീനയുടെ വരുതിയിലായി. 40ാം മിനിറ്റല്‍ അള്‍ജീരിയയുടെ ശക്തമായ ഒരു മുന്നേറ്റം കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയില്‍ അര്‍ജന്റീന ലീഡ് നിലനിര്‍ത്തി. (10). രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോണ്‍സാലോ മോണ്ടിയലിന് പകരം നാഹുവല്‍ മൊളീനയെ ഇറക്കി. 54-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസും, തിയാഗോ അല്‍മാഡയ്ക്ക് പകരം നിക്കോളാസ് ഗോണ്‍സാലസും കളത്തിലെത്തി.
60ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നു. 76ാം മിനിറ്റില്‍ മൂന്നാം തവണയും വലകുലുക്കി ലോകകപ്പില്‍ ആദ്യ ഹാട്രിക്ക്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഹാട്രിക്ക് ഗോളിനു പിന്നാലെ 79ാം മിനിറ്റില്‍ പരിശീലകന്‍ സ്‌കലോണി മെസിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ 3-0ത്തിന് അര്‍ജന്റീന ജയം സ്വന്തമാക്കി.
by Midhun HP News | Jun 16, 2026 | Latest News, കായികം
കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ യാത്രയ്ക്ക് നാളെ തുടക്കം. നാളെ (ബുധൻ) പുലർച്ചെ ഇന്ത്യൻ സമയം 6.30 മുതലാണ് പോരാട്ടം. ആഫ്രിക്കൻ കരുത്തരായ അൾജീരിയയാണ് അർജന്റീനയുടെ ലോകകപ്പ് പോരാട്ടത്തിലെ ആദ്യ എതിരാളികൾ. കൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ചരിത്രത്തിൽ ഇതുവരെ രണ്ട് രാജ്യങ്ങൾ മാത്രമാണ് തുടർച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം നിലനിർത്തിയിട്ടുള്ളത്. 1930കളിൽ ഇറ്റലിയും, പിന്നീട് 1962ൽ പെലെയുടെ നേതൃത്വത്തിൽ ബ്രസീലും. നാല് വർഷം മുൻപ് ഖത്തറിൽ വെച്ച് ഫ്രാൻസിനെ തകർത്താണ് അർജന്‍റീന ലോക ചാംപ്യന്മാരായത്. ഇത്തവണ കപ്പ് നിലനിർത്തിയാൽ ബ്രസീലിനും ഇറ്റലിക്കും ഒപ്പം അർജന്‍റീനയ്ക്കും ആ അപൂർവ നേട്ടത്തിലെത്താം.
ഇതിഹാസ താരവും നായകനുമായ ലയണൽ മെസിക്കും ഇത് ചരിത്ര പോരാട്ടമാണ്. അർജന്റൈൻ മാന്ത്രികന്റെ 200ാം അന്താരാഷ്ട്ര പോരാട്ടം കൂടിയാണിത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളില്‍ മൂന്നാമതാണ് നിലവിൽ മെസി ഇപ്പോള്‍. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (228), കുവൈത്ത് താരം ബാദര്‍ അൽ മുത്‌വ (202) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ കുവൈത്തിന്‍റെ ബാദര്‍ അൽ മുത്‌വയെ മറികടന്ന് മെസി രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2005ൽ ഹംഗറിക്കെതിരെ ആണ് മെസി അര്‍ജന്‍റീനയുടെ സീനിയര്‍ ടീമില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആ മത്സരത്തില്‍ 25 മിനിറ്റിനു ശേഷം മെസിക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. കരിയറില്‍ ഇതുവരെ കളിച്ച 199 മത്സരങ്ങളില്‍ നിന്നായി 117 ഗോളുകളും 64 അസിസ്റ്റുകളും മെസിക്കുണ്ട്. അർജന്റീന കുപ്പായത്തില്‍ 16,380 മിനിറ്റുകളാണ് മെസി ഗ്രൗണ്ടിലുണ്ടായിരുന്നത്. 2022ലെ ലോകകപ്പ് നേട്ടവും 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക കിരീടങ്ങളും 2022ലെ ഫൈനലിസിമയും മെസിയുടെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. ആറാം ലോകകപ്പിനിറങ്ങുന്ന മെസി അഞ്ച് ലോകകപ്പുകളിലായി 26 മത്സരങ്ങൾ കളിച്ചു.
ലോകകപ്പിന് തൊട്ടുമുൻപ് ഹാംസ്ട്രിങ് പരിക്കിന്‍റെ ബുദ്ധിമുട്ടുകൾ മെസിയെ അലട്ടിയിരുന്നു. എന്നാൽ താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നാണ് പരിശീലന ക്യാംപിൽ നിന്നുള്ള വിവരങ്ങൾ. കഴിഞ്ഞ ആഴ്ച ഐസ്‌ലൻഡിനെതിരെ നടന്ന അവസാന സന്നാഹ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസി, പെനൽറ്റിയിലൂടെ ഗോൾ നേടുകയും 20 മിനിറ്റോളം കളിക്കുകയും ചെയ്തിരുന്നു.
അർജന്റീന കോച്ച് ലയണൽ സ്കലോനി 4-3-3 അല്ലെങ്കിൽ 4-3-1-2 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. ലയണൽ മെസിക്കൊപ്പം ലൗട്ടാരോ മാർട്ടിനെസും തിയാഗോ അൽമഡയും മുന്നേറ്റത്തിലുണ്ടാകും. അലക്‌സിസ് മാക്ക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് എന്നിവരാകും മധ്യനിരയിൽ. നിക്കോളാസ് ഒടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, ഫക്കുണ്ടോ മെഡിന, നഹുൽ മൊളിന എന്നിവരാകും പ്രതിരോധത്തിൽ. എമിലിയാനോ മാർട്ടിനെസ് ഗോൾ കീപ്പറാകും.
2014നു ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന അൾജീരിയ ടീം ആദ്യ കളിയിൽ അട്ടിമറി ജയം ലക്ഷ്യമിടുന്നു. ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയ്ക്കായിരുന്നു ജയം. യോഗ്യതാ റൗണ്ടിൽ ഒരു കളിയിൽ മാത്രമാണ് അൾജീരിയ തോറ്റത്. അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തിൽ. റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ്, ഹിഷാം ബൗഡൗയു എന്നിവർ മധ്യനിരയിലുണ്ടാകും.

by Midhun HP News | Jun 16, 2026 | Latest News, കായികം
മയാമി: മുൻ ലോക ചാംപ്യൻമാരും ലാറ്റിനമേരിക്കൻ കരുത്തരുമായ ഉറുഗ്വെയെ സമനിലയിൽ തളച്ച് ഏഷ്യൻ കരുത്തരായ സൗദി അറേബ്യ. ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് ഒപ്പത്തിനൊപ്പം നിന്നത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം കളിയുടെ അവസാന ഘട്ടത്തിലാണ് ഉറുഗ്വെ സമനില പിടിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ഉറുഗ്വെ കടുത്ത ആക്രമണമാണ് നടത്തിയത്. എന്നാൽ സൗദി ആലസ്യത്തിലായിരുന്നു. പതിയെയാണ് അവർ മത്സരത്തിന്റെ താളത്തിലേക്ക് കടന്നത്. ഫെഡറിക്കോ വിനാസും മാക്സി അരാഹോയുമടക്കമുള്ള ഉറുഗ്വെ താരങ്ങൾ മികച്ച മുന്നേറ്റമാണ് തുടക്കത്തിൽ തന്നെ നടത്തിയത്. 5ാം മിനിറ്റിൽ അരാഹോ ഗോളിനടുത്തെത്തിയിരുന്നു. സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് ആ ശ്രമം തടുത്തു. തുടക്കത്തിലെ ആലസ്യം വിട്ടുണർന്ന് സൗദി കിട്ടിയ അവസരങ്ങളിലെല്ലാം ഗോളടിക്കാൻ ശ്രമം തുടങ്ങിയതോടെ മത്സരം ആവേശത്തിലേക്ക് കടന്നു. 18ാം മിനിറ്റിൽ സൗദി താരം സലിം അൽദൗസരി ഗോളിനടുത്തെത്തിയെങ്കിലും മുതലാക്കാൻ ആയില്ല. താരത്തിന്റെ ലോങ് ഷോട്ട് പുറത്തേക്ക് പോയി.
30ാം മിനിറ്റിൽ ഉറുഗ്വെ ഗോളെന്നുറപ്പിച്ച അവസരം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റി. സൗദി ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഉയർന്നുവന്ന പന്ത് ഉറുഗ്വെ സ്ട്രൈക്കർ ഫെഡറിക്കോ വിനാസ് പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡ് ചെയ്തെങ്കിലും സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിമാറ്റി.
കളി ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സൗദി ആക്രമണം കടുപ്പിച്ചു. 38ാം മിനിറ്റിൽ അബ്ദുല്ല അൽ അംരിയുടെ ഗോൾ ശ്രമം ഉറുഗ്വെ ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‍ലേര തട്ടിയകറ്റി. ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുക്കുന്നന്നതിനും സ്റ്റേഡിയം സാക്ഷിയായി. താരങ്ങൾ ഒട്ടേറെ തവണ ഫൗൾ ചെയ്യപ്പെട്ടു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഉറുഗ്വെയെ ഞെട്ടിച്ച് സൗദി ലീഡെടുത്തു. അബ്ദുല്ല അൽ അംരിയാണ് സ്‌കോറർ. ഒരു ഗോൾ ലീഡിലാണ് സൗദി ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഉറുഗ്വെ ആക്രമണം പുനരാരംഭിച്ചു. പകരക്കാരെ കളത്തിലിറക്കിയാണ് ഉറുഗ്വെ രണ്ടാം പകുതി തുടങ്ങിയത്. ഡാർവിൻ നൂനസിനേയും മാത്യാസ് വിനയേയും കോച്ച് മാഴ്സലോ ബിയേൽസ പിൻവലിച്ചു. പിന്നീടങ്ങോട്ട് സൗദി ബോക്സിൽ ഉറുഗ്വെ താരങ്ങൾ കയറിയിറങ്ങി. മികച്ച അവസരങ്ങളും അവർ സൃഷ്ടിച്ചുകൊണ്ടിരുന്നു. 54ാം മിനിറ്റിൽ മാനുവൽ ഉഗാർത്തെയും 60ാം മിനിറ്റിൽ സനബ്രിയയും ഗോളിനടുത്തെത്തി. എന്നാൽ ഉറുഗ്വെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സൗദിക്ക് സാധിച്ചതോടെ ഗോൾ അകന്നു തന്നെ നിന്നു.
പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിച്ചാണ് ഉറുഗ്വെ കടുത്ത രീതിയിൽ തന്നെയാണ് ആക്രമിച്ചത്. എന്നാൽ സൗദി പ്രതിരോധക്കോട്ട ഉറച്ചു നിന്നതോടെ മത്സരം അവർ വിജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ 80ാം മിനിറ്റിൽ ഉറുഗ്വെ സമനില ഗോൾ കണ്ടെത്തുക തന്നെ ചെയ്തു. മാക്‌സി അരാഹോയാണ് ഗോളടിച്ചത്. ഫെഡറിക്കോ വിനാസിന്റെ ഗോൾ ശ്രമം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റുന്നതിനിടെ റീബൗണ്ട് ചെയ്ത് ലഭിച്ച പന്ത് അരാഹോ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ലീഡ് പിടിക്കാൻ സൗദി ഗോൾ മുഖത്തേക്ക് ഉറുഗ്വെ തുടരെ പന്തെത്തിച്ചെങ്കിലും വിജയിച്ചില്ല. അതോടെ പോരാട്ടം 1-1 ന് സമനിലയിലും അവസാനിച്ചു.

by Midhun HP News | Jun 16, 2026 | Latest News, കായികം
വാഷിങ്ടൻ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ പോരാട്ടത്തിൽ ഈജിപ്റ്റിനെതിരെ 1-1നു സമനിലയുമായി രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. ജയത്തോടെ തുടങ്ങാമെന്ന അവരുടെ മോഹത്തിന് ഈജിപ്റ്റ് വിലങ്ങായി നിന്നു. മത്സരത്തിലുടനീളം ബെൽജിയത്തിനൊപ്പം കട്ടയ്ക്കു പൊരുതി ഈജിപ്റ്റും നിന്നു. ബെൽജിയം 15 തവണയും ഈജിപ്റ്റ് 14 തവണയും ആക്രമിച്ചു. ലക്ഷ്യത്തിലേക്ക് 4 ഷോട്ടുകളാണ് ഈജിപ്റ്റ് തൊടുത്തതെങ്കിൽ ബെൽജിയം 3 എണ്ണമാണ് തൊടുത്തത്.
കളിയുടെ 20ാം മിനിറ്റിൽ ഈമാം അഷൂറിന്റെ സൂപ്പർ ഗോളിൽ മുന്നിലെത്തിയ ഈജിപ്റ്റിനെതിരെ സെൽഫ് ഗോളിന്റെ ബലത്തിൽ ബെൽജിയം സമനില പിടിച്ച് തോൽവിയിൽ നിന്നു കടന്നുകൂടുകയായിരുന്നു. 66ാം മിനിറ്റിൽ ഈജിപ്റ്റ് തന്നെ ദാനമായി നൽകിയ ഓൺ ഗോളിന്റെ ബലത്തിലാണ് സമനില വന്നത്.
മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ ബെൽജിയത്തിനു കിട്ടിയിരുന്നു. എന്നാൽ താരങ്ങൾ മത്സരിച്ച് അവസരം പാഴക്കുന്നതാണ് കണ്ടത്. ഒപ്പം നിർഭാഗ്യവും ബെൽജിയത്തെ വേട്ടയാടി. പല അവസരങ്ങളും ബാറിൽ തട്ടി മടങ്ങി. ഈജിപ്റ്റകാട്ടെ അവരുടെ ഇതിഹാസ താരം മുഹമ്മദ് സലയുടെ നേതൃത്വത്തിൽ കടുത്ത വെല്ലുവിളിയാണ് ബെൽജിയത്തിനു ഉയർത്തിയത്. ഈമാം അഷൂറും മുസ്തഫ സിക്കോയുമടക്കമുള്ള താരങ്ങൾ ബെൽജിയം ബോക്സിൽ വട്ടമിട്ട് പറന്ന് നിരന്തരം അപകടം വിതയ്ക്കുന്നുണ്ടായിരുന്നു. ഒമർ മർമോഷിന്റെ ഫിനിഷിങ് പോരായ്മയാണ് ഈജിപ്റ്റിനെ ജയത്തിൽ നിന്നു അകറ്റിയത്.
സമാനമായിരുന്നു ബെൽജിയത്തിന്റെ അവസ്ഥയും. കെവിൻ ഡിബ്രുയ്നെയും ജെറെമി ഡോക്കുവും ലിയാൻഡ്രോ ട്രൊസ്സാർഡുമെല്ലാം നിറഞ്ഞു കളിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി.
ഇരു ടീമും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെ 20ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. മുഹമ്മദ് സല നൽകിയ പാസ് സ്വീകരിച്ച ഈമാം അഷൂർ ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് തൊടുത്ത വലംകാലനടി ബുള്ളറ്റ് കണക്കെയാണ് ബെൽജിയം വലയിൽ കയറിയത്. ഗോളി തിബോട്ട് കോർട്വ ഒരു മുഴുനീളൻ ഡൈവ് നടത്തിയിട്ടും പന്തിലൊന്ന് തൊടാൻ പോലുമായില്ല. ഈജിപ്റ്റ് ജേഴ്‌സിയിൽ അഷൂർ നേടുന്ന ആദ്യ രാജ്യാന്തര ഗോളായിരുന്നു ഇത്. അതും ലോകകപ്പ് വേദിയിലായത് 28കാരനായ താരത്തിന് ഇരട്ടി മധുരമായി.
ഗോൾ വീണതോടെ ബെൽജിയം ഈജിപ്റ്റ് ബോക്സിലേക്ക് തുടരൻ ആക്രമണങ്ങളുമായി എത്തി. അവർ ഉണർന്നു കളിച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം വിനയായി. ആക്രമണം തുടരെ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഓൺ ടാർജറ്റ് ഷോട്ടുകൾ ബെൽജിയം ഭാഗത്തു നിന്നു വരാഞ്ഞതും അവർക്ക് തിരിച്ചടിയായി.
ബെൽജിയം സമനിലയ്ക്കും ഈജിപ്റ്റ് ലീഡുയർത്താനും ശ്രമം നടത്തുന്നതാണ് രണ്ടാം പകുതിയിലും കണ്ടത്. 53ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്നെ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഈജിപ്റ്റിനും കിട്ടി രണ്ട് മികച്ച അവസരങ്ങൾ. എന്നാൽ മുതലാക്കാൻ സലയ്ക്കും മർമോഷിനുമായില്ല. 60ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച മർമൗഷ് രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചതാണ്. എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ മർമൗഷിന്റെ ഷോട്ട് വൈഡായി പുറത്തു പോയി. തിബോട്ട് കോർട്വ ബാറിനു കീഴിൽ മികച്ച സേവുകളുമായി കളം വാണതും ഈജിപ്റ്റിനെ വലച്ചു.
66ാം മിനിറ്റിൽ ബെൽജിയം ലുകാകുവിനെ കളത്തിലിറക്കി. സെക്കൻഡുകൾക്കുള്ളിൽ തന്നെ താരത്തിന്റെ വരവ് ബെൽജിയത്തെ രക്ഷിച്ചെന്നു പറഞ്ഞാലും തെറ്റില്ല. ലുകാകുവിന്റെ മികവാണ് ഈജിപ്റ്റിന്റെ സെൽഫ് ഗോളിനു ഇടയാക്കിയത്. മുനിയെർ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് വലയിലെത്തിക്കാനുള്ള ലുകാകുവിന്റെ ശ്രമം തടയുന്നതിനിടെ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.
കളിയുടെ അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും പിന്നീട് ഇരു ഭാഗത്തു നിന്നും തുടരെത്തുടരെ ആക്രമണങ്ങളായിരുന്നു. അവസാന ഘട്ടത്തിൽ ബൽജിയത്തിന്റെ പെനാൽറ്റി ഏരിയയിലേക്ക് ഇരച്ചുകയറാനുള്ള ഈജിപ്റ്റിന്റെ ശ്രമങ്ങൾക്കാണു ഗ്രൗണ്ട് സാക്ഷ്യം നിന്നത്. നിശ്ചിത സമയത്തിനു തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം മർമൗഷിനെ ബൽജിയം പ്രതിരോധ താരം പെനാൽറ്റി ഏരിയയ്ക്കുള്ളില്‍ വച്ച് ഫൗൾ ചെയ്തു വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.
അധികസമയമായി അനുവദിച്ച അഞ്ച് മിനിറ്റിലും ലീഡ് പിടിക്കാൻ ബൽജിയവും ഈജിപ്റ്റും കിണഞ്ഞു ശ്രമിച്ചു. മികച്ച പല മുന്നേറ്റങ്ങളും അവസാന ഘട്ടത്തിൽ വരെ കണ്ടു. എന്നാൽ ഒന്നും നടന്നില്ല. മത്സരം 1-1നു സമനിലയിൽ പിരിഞ്ഞു.

by Midhun HP News | Jun 15, 2026 | Latest News, കായികം
കൊച്ചി: ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ മതിമറക്കുന്ന കൊച്ചിയിലെ കായിക പ്രേമികൾക്ക് ഇനി ഉത്സവകാലം. മത്സരങ്ങൾ ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ ഫോർട്ട് കൊച്ചിയിൽ ‘ഫിഫ ഫാൻ സോൺ’ തുറന്നു. കൊച്ചി മുൻസിപ്പൽ കോർപറേഷനുമായി സഹകരിച്ച് ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് ഉൾപ്പെടെയുള്ള സംഘാടകരാണ് കാൽപന്ത് ആരാധകർക്കായി വിപുലമായ ഫാൻ പാർക്ക് ഒരുക്കിയത്. ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എ രാജേഷ് ഫാൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ലോകകപ്പ് മത്സരങ്ങൾ വളരെ വ്യക്തതയോടെ കാണാനായി കൂറ്റൻ പ്രൊജക്ടറുകളും എൽഇഡി സ്ക്രീനുകളുമാണ് ഫാൻ പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം സ്റ്റേഡിയത്തിന് സമാനമായ അനുഭവം നൽകുന്ന മികച്ച ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ മത്സരങ്ങൾക്കും മുൻപായി കാണികളെ ആവേശത്തിലാക്കാൻ ലൈവ് ബാൻഡ് പ്രകടനങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറും.
ബ്രസീലിന്റെ മത്സരത്തിന് വൻ ജനത്തിരക്കായിരുന്നു ഫാൻ പാർക്കിൽ. തങ്ങളുടെ പ്രിയ താരങ്ങളുടെ പേരുകൾ ആലേഖനം ചെയ്ത മഞ്ഞ ജേഴ്സിയണിഞ്ഞ് ആയിരക്കണക്കിന് ആരാധകരാണ് ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. സംഗീതവും ആവേശവും നിറഞ്ഞ ഒരു കാർണിവൽ പ്രതീതി ജനിപ്പിക്കുന്ന ഈ ഫാൻ സോൺ, വരും ദിവസങ്ങളിലും കൊച്ചിയിലെ ഫുട്ബോൾ പ്രേമികളുടെ പ്രധാന സംഗമ വേദിയായി മാറും. യാതൊരു തടസങ്ങളുമില്ലാതെ ലോകകപ്പ് മത്സരങ്ങൾ മുഴുവൻ ഇവിടെ തത്സമയം ആസ്വദിക്കാനാകും.
ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ഓഫ് ഓപ്പറേഷൻസ് ബിനു റാം, കൊച്ചി കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടികെ അഷ്റഫ്, നഗരസഭ രണ്ടാം ഡിവിഷൻ കൗൺസിലർ ഫൗസിയ സജീർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Jun 15, 2026 | Latest News, കായികം
ഗ്വാഡലൂപ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ തങ്ങളുടെ യാത്രയ്ക്ക് തുടക്കമിട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്വീഡന്റെ ആധികാരിക ജയം. യാസിന്‍ അയാരി സ്വീഡനായി ഇരട്ട ഗോളുകള്‍ നേടി. അലക്‌സാണ്ടര്‍ ഇസാക്, വിക്ടര്‍ ഗ്യോകരേസ്, മത്യാസ് സ്വാന്‍ബര്‍ഗ് എന്നിവരാണ് സ്വീഡനായി വല ചലിപ്പിച്ച മറ്റുള്ളവര്‍. ടുണീഷ്യയുടെ ആശ്വാസ ഗോള്‍ ഒമര്‍ റെകികിന്റെ വകയാണ്.
മത്സരത്തിൽ പന്ത് കൈവശം വച്ച് കളിച്ചത് ടുണീഷ്യയാണെങ്കിൽ ഗോളടിച്ചത് മുഴുവൻ സ്വീഡനായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എഫിൽ സ്വീഡൻ 3 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.
ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ആദ്യ ഗോൾ നേടി. ലോങ് റേഞ്ചർ ഷോട്ടിലൂടെ മിഡ്ഫീൽഡർ യാസിൻ അയാരിയാണ് ടീമിനു ലീഡ് സമ്മാനിച്ചത്. വിക്ടർ ഗ്യോകരേസിന്റെ ഷോട്ട് ടുണീഷ്യ പ്രതിരോധ താരം ഗോൾ ലൈനിൽ വച്ച് തടഞ്ഞു. എന്നാൽ റീബൗണ്ടായി വന്ന പന്ത് ബോക്സിനു പുറത്തു വച്ച് യസിൻ അയാരി നീട്ടയടിക്കുകയായിരുന്നു. പന്ത് നേരെ പോയി പതിച്ചത് ബോക്സിന്റെ ടോപ് കോർണറിൽ. ആദ്യ ഗോൾ നേടിയിട്ടും പക്ഷേ അയാരി വലിയ ആഹ്ലാദ പ്രകടനത്തിനൊന്നും നിന്നില്ല. കാരണം അയാളുടെ പിതാവിന്റെ നാട് ടുണീഷ്യയാണ്.
30ാം മിനിറ്റിൽ സ്വീഡൻ വീണ്ടും മുന്നിലെത്തി. വിക്ടർ ഗ്യോകരേസ് നൽകിയ സുന്ദരൻ പാസിൽ നിന്നാണ് രണ്ടാം ഗോൾ വന്നത്. ടുണീഷ്യൻ പ്രതിരോധം മുറിച്ച് ഗ്യോകരേസ് നൽകിയ പാസ് അലക്സാണ്ടർ ഇസാക് ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിൽ സ്വീഡൻ ആക്രമണം കടുപ്പിച്ചു. 59ാം മിനിറ്റിൽ അവർ മൂന്നാം ഗോൾ നേടി. ടുണീഷ്യൻ ക്യാപ്റ്റൻ എലീസ് സ്ഖിരിയുടെ ഗുരുതര പിഴവാണ് മൂന്നാം ഗോളിനു വഴി ഒരുക്കിയത്. പിഴവ് മുതലെടുത്ത് ഇസാക് നൽകിയ പാസ് ഗ്യോകരേസ് മനോഹരമായി തന്നെ ഫിനിഷ് ചെയ്തു.
84ാം മിനിറ്റിലാണ് നാലാം ഗോളിന്റെ പിറവി. പകരക്കാരനായി എത്തിയ മത്യാസ് സ്വാൻബെർഗാണ് സ്കോറർ. ഈ ഗോളിനും വഴിയൊരുക്കിയത് ഇസാകാണ്. ഈ ഗോൾ ആദ്യ ഓഫ് സൈഡെന്നു വിളിച്ചിരുന്നു. വാർ പരിശോധനയിലാണ് ഓഫ് സൈഡല്ലെന്നു തെളിഞ്ഞത്.
90 മിനിറ്റ് കഴിഞ്ഞ് കളി ഇഞ്ച്വറി സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ ആറാം മിനിറ്റിൽ സ്വീഡൻ അഞ്ചാം ഗോളും വലയിലാക്കി. ആദ്യ ഗോൾ സമ്മാനിച്ച അയാരിയാണ് തന്റെ രണ്ടാം ഗോളിലൂടെ പട്ടികയും മത്സരവും പൂർത്തിയാക്കിയത്.

Recent Comments