‘വിരാട് കോഹ്‌ലിയുടെ അസിസ്റ്റ്’- ഇന്ത്യന്‍ സൂപ്പര്‍ താരത്തിനൊപ്പം ഫുട്‌ബോള്‍ തട്ടി ബെക്കാം

‘വിരാട് കോഹ്‌ലിയുടെ അസിസ്റ്റ്’- ഇന്ത്യന്‍ സൂപ്പര്‍ താരത്തിനൊപ്പം ഫുട്‌ബോള്‍ തട്ടി ബെക്കാം

മുംബൈ: വാംഖഡെയില്‍ ഇന്നലെ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയ പോരാട്ടത്തില്‍ ഗാലറിയിലെ ശ്രദ്ധേയ സാന്നിധ്യം മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാമായിരുന്നു. യുനിസെഫിന്റെ അംബാസഡറായ താരം അതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ ഇതിഹാസ സച്ചിനടക്കമുള്ളവരുമായി താരം സമയം പങ്കിട്ടിരുന്നു. ബെക്കാം ഇന്‍സ്റ്റയില്‍ പങ്കിട്ട ഒരു വീഡിയോയും അതിനു താരം നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മത്സരത്തിനു മുന്‍പ് ഗ്രൗണ്ടില്‍ സച്ചിനൊപ്പം നടക്കുന്ന ബെക്കാമിനു നേര്‍ക്കു വിരാട് കോഹ്‌ലി ഫുട്‌ബോള്‍ തട്ടിക്കൊടുക്കുന്നു. ബെക്കാം ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ മറ്റൊരു ഭാഗത്തു ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നുണ്ടായിരുന്നു.

അതിനിടെയാണ് കോഹ്‌ലി ബെക്കാമിനു നേര്‍ക്ക് പന്ത് തട്ടിയത്. താരം തിരിച്ച് തട്ടിക്കൊടുക്കുന്നു. വീണ്ടും കോഹ്‌ലി തട്ടിയ പന്ത് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം തിരികെ തട്ടിക്കൊടുക്കുന്നു. ഇതിനു അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെ- ‘അസിസ്റ്റ് വിരാട് കോഹ്‌ലി’. ഇതിഹാസങ്ങളുടെ ഗ്രൗണ്ടിലെ സംഗമം ആരാധകര്‍ക്കും ആവേശമായി. മത്സരത്തില്‍ കോഹ്‌ലി ഏകദിനത്തില്‍ 50 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് നേട്ടം സച്ചിനെ സാക്ഷിയാക്കി നേടിയിരുന്നു. സച്ചിന്റെ 49 സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് കോഹ്‌ലി പഴങ്കഥയാക്കിയത്.

1999ലെ കണക്ക് തീര്‍ക്കുമോ?, ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ സെമി പോരാട്ടം ഇന്ന്

1999ലെ കണക്ക് തീര്‍ക്കുമോ?, ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ സെമി പോരാട്ടം ഇന്ന്

കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും. 1999 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക.

ഒമ്പത് കളിയില്‍ ഏഴുവീതം ജയമാണ് ഇരുകൂട്ടര്‍ക്കും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ പകല്‍ രണ്ടിനാണ് മത്സരം. കന്നി ഫൈനലാണ് ആഫ്രിക്കയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ടെംബ ബവുമയുടെ പരിക്കാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ബാറ്റിങ് പരിശീലനം നടത്തിയെങ്കിലും പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് ബവുമ പറഞ്ഞു.

ഒമ്പത് കളിയില്‍ 2685 റണ്ണാണ് അവര്‍ അടിച്ചെടുത്തത്. നാല് സെഞ്ചുറിയുടെ അകമ്പടിയോടെ 591 റണ്‍ നേടിയ ഓപ്പണിങ് ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ച ഫോമിലാണ്. റണ്‍ പിന്തുടരുന്നതിലെ പോരായ്മയാണ് ആഫ്രിക്കക്കാരെ അലട്ടുന്നത്. ലോകകപ്പിന്റെ തുടക്കത്തില്‍ കണ്ട ഓസീസല്ല ഇപ്പോള്‍. രണ്ട് കളി തോറ്റുതുടങ്ങിയ അവര്‍ തുടര്‍ച്ചയായി ഏഴ് മത്സരം ജയിച്ചാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.

രോഹിതിന്റെ വെടിക്കെട്ടില്‍ തുടക്കം, അര്‍ധസെഞ്ച്വറി തികച്ച് ഗില്‍, ഇന്ത്യ മുന്നോട്ട്

രോഹിതിന്റെ വെടിക്കെട്ടില്‍ തുടക്കം, അര്‍ധസെഞ്ച്വറി തികച്ച് ഗില്‍, ഇന്ത്യ മുന്നോട്ട്

മുംബൈ: ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യക്ക് മിടച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മികച്ച തുടക്കം ലഭിച്ചു. 29 പന്തില്‍ 47 റണ്‍സ് നേടിയ രോഹിത് ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നാല് സിക്‌സുകളും നാല് ഫോറുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ത്യന്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെയായിരുന്നു രോഹിതിന്റെ മടക്കം. നിലവില്‍ 15.2 ഓവറില്‍ 120 ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ

മറുവശത്ത് ഉണ്ടയിരുന്നു ശുഭ്മാന്‍ ഗില്‍ 41 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചതോടെ രോഹിത്തിന്റെ നഷ്ടത്തില്‍ നിന്ന് ടീം ഇന്ത്യ കരകയറകുകയാണ്. ക്രീസിലെത്തിയ വിരാട് കോഹ്‌ലി 17 പന്തില്‍ നിന്ന് 16 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ ഇരുടീമുകളിലും മാറ്റമില്ല. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ഇരുടീമുകളും നിലനിര്‍ത്തിയിരിക്കുന്നത്. ലീഗ് സ്റ്റേജില്‍ ഒന്‍പത് മത്സരങ്ങളിലും വിജയിച്ച് പരാജയം അറിയാതെയാണ് ഇന്ത്യ സെമിയില്‍ കയറിയത്. ലീഗ് സ്റ്റേജില്‍ നാലുമത്സരങ്ങളില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡ് നാലാം സ്ഥാനത്ത് എത്തിയതോടെയാണ് സെമിയിലേക്ക് യോഗ്യത നേടിയത്.

അവസാന നിമിഷം പിച്ച് മാറ്റി, ഇന്ത്യയ്ക്ക് വേണ്ടിയെന്ന് ആക്ഷേപം; ലോകകപ്പില്‍ വിവാദം

അവസാന നിമിഷം പിച്ച് മാറ്റി, ഇന്ത്യയ്ക്ക് വേണ്ടിയെന്ന് ആക്ഷേപം; ലോകകപ്പില്‍ വിവാദം

മുംബൈ: ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന് മണിക്കൂറുകള്‍ ശേഷിക്കേ, മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ പിച്ച് മാറ്റിയതിനെ ചൊല്ലി വിവാദം. മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ അവസാന നിമിഷം ബിസിസിഐ ഏകപക്ഷീയമായി പിച്ചില്‍ മാറ്റം വരുത്തി എന്നാണ് ആരോപണം. ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടം പുതിയ പിച്ചിലാണ് നടക്കേണ്ടിയിരുന്നത്. അതായത് പിച്ച് സെവനില്‍. ലോകകപ്പ് ലീഗ് മത്സരങ്ങളില്‍ പിച്ച് സെവന്‍ ഇത് വരെ ഉപയോഗിച്ചിട്ടില്ല. നിലവില്‍ ലോകകപ്പില്‍ രണ്ടു മത്സരങ്ങളാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടന്നത്. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പിച്ച് സെവന് പകരം ഇതുവരെ ഉപയോഗിച്ച പിച്ച് സിക്‌സിലേക്ക് മത്സരം മാറ്റി ബിസിസിഐ എടുത്ത തീരുമാനത്തെ ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാനാണ് അവസാന നിമിഷത്തെ ഈ തീരുമാനമെന്നാണ് ആരോപണം.

വാംഖഡെയില്‍ നടന്ന രണ്ടു ലോകകപ്പ് മത്സരങ്ങളില്‍ ഒന്നില്‍ ഇന്ത്യയാണ് കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 302 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയത് ഈ സ്റ്റേഡിയത്തിലാണ്. ഇംഗ്ലണ്ടിനെ 229 റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചതും ഇവിടെ വച്ചാണ്. 6-8-6-8 പിച്ച് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടന്നത്. അടുത്ത മത്സരം 6-8-6-8-7 റൊട്ടേഷനില്‍ നടത്താനാണ് ആലോചിച്ചിരുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ മത്സരം പുതിയ പിച്ചായ സെവനില്‍ നടക്കേണ്ടതാണ്. ഇതാണ് അവസാന നിമിഷം സിക്‌സിലേക്ക് മാറ്റിയത്. ഐസിസി മാനദണ്ഡം അനുസരിച്ച് ഗ്രൗണ്ടിന്റെ ചുമതലക്കാര്‍ക്കാണ് പിച്ച് തെരഞ്ഞെടുക്കുന്നതിലും ഒരുക്കുന്നതിലും പൂര്‍ണ ഉത്തരവാദിത്തം. അങ്ങനെയെങ്കില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് ഇതിന്റെ പൂര്‍ണ ചുമതല. ഐസിസിക്ക് സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ് ഉണ്ട്. ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ് ആയ ആന്‍ഡി അറ്റ്കിന്‍സണിനും പിച്ച് മാറ്റിയതില്‍ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

കോഹ്ലി ഇന്ന് സെഞ്ച്വറി നേടും, പക്ഷേ മത്സരത്തില്‍ ഇന്ത്യ…; മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രവചനം

കോഹ്ലി ഇന്ന് സെഞ്ച്വറി നേടും, പക്ഷേ മത്സരത്തില്‍ ഇന്ത്യ…; മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രവചനം

മുംബൈ: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ് ലി 50-ാമത്തെ സെഞ്ച്വറി കണ്ടെത്തുമെന്ന് മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുളിന്റെ പ്രവചനം. ലോകകപ്പില്‍ ഉടനീളം മികച്ച ഫോമിലാണ് വിരാട് കോഹ് ലി. പലതവണ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്ത് നിരവധി തവണ ടീമിനെ വിജയത്തിലേക്ക് നയിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ചെയ്‌സ് മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നും അഷ്‌റഫുള്‍ പറഞ്ഞു.

ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ കീവിസിനെതിരായ പോരാട്ടത്തില്‍ കോഹ് ലിക്ക് സെഞ്ച്വറി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ 49 സെഞ്ച്വറികള്‍ നേടി സച്ചിനൊപ്പമാണ് കോഹ് ലി. മറ്റൊരു ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയതോടെയാണ് കോഹ് ലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയത്. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ കിവീസിനെതിരെ സെഞ്ച്വറി കണ്ടെത്താന്‍ കഴിയാത്തതിന്റെ ക്ഷീണം സെമി പോരാട്ടത്തില്‍ കോഹ് ലി തീര്‍ക്കുമെന്നാണ് അഷ്‌റഫുള്‍ പ്രവചിക്കുന്നത്.

ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഉടനീളം മികച്ച തുടക്കമാണ് രോഹിത് നല്‍കുന്നത്. കോഹ് ലിയുടെ 50-ാം സെഞ്ച്വറി ഇന്ന് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അഷ്‌റഫുള്‍ പറയുന്നു. എന്നാല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തുമെന്നാണ് അഷ്‌റഫുളിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യയെ പരാജയപ്പെടുത്തുന്നത് ന്യൂസിലന്‍ഡിനെ സംബന്ധിച്ച് എളുപ്പമായിരിക്കില്ലെന്നും അഷ്‌റഫുള്‍ പറയുന്നു.

വാംഖഡെയിലെ ഇന്ത്യ; കിവികളെ കരുതണം; കാര്യമുണ്ട് കണക്കിലെ കളിയില്‍

വാംഖഡെയിലെ ഇന്ത്യ; കിവികളെ കരുതണം; കാര്യമുണ്ട് കണക്കിലെ കളിയില്‍

മുംബൈ: നാളെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യ ലോകകപ്പ് സെമി പോരാട്ടത്തിനായി ഇറങ്ങും. എതിരാളികള്‍ ന്യൂസിലന്‍ഡ്. വാംഖഡെയില്‍ ഇന്ത്യ ഇതുവരെയായി 21 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡ് ആകട്ടെ മൂന്ന് മത്സരങ്ങളും. 21ല്‍ 12 തവണ ഇന്ത്യ ഇവിടെ വിജയിച്ചു. ന്യൂസിലന്‍ഡ് മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ചു. ഒരു കളിയില്‍ ഇവിടെ പരാജയം അറിഞ്ഞു. ഈ പിച്ചില്‍ ഇന്ത്യയുടെ ആവറേജ് സ്‌കോര്‍ 224ആണ്. കിവികള്‍ ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. 265 റണ്‍സാണ് അവരുടെ ആവറേജ്. ഈ ലോകപ്പില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ ഇവിടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. 302 റണ്‍സിന്റെ വമ്പന്‍ ജയമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ആഘോഷിച്ചത്. അതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ശ്രീലങ്കക്കെതിരെ ഇതേ മത്സരത്തില്‍ നേടിയ 357 റണ്‍സാണ് ഇന്ത്യയുടെ വാംഖഡെയിലെ ഉയര്‍ന്ന സ്‌കോര്‍. ഈ പട്ടികയിലും ഒരു റണ്‍ അധികമെടുത്തു കിവികള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. അവരുടെ ഈ പിച്ചിലെ ഉയര്‍ന്ന സ്‌കോര്‍ 358. 2011ല്‍ കാനഡക്കെതിരെയാണ് ഈ സ്‌കോര്‍ അവര്‍ സ്വന്തമാക്കിയത്. 97 റണ്‍സിന്റെ ജയവും അവര്‍ അന്നു നേടി. ദക്ഷിണാഫ്രിക്ക 2015ല്‍ ഇന്ത്യക്കെതിരെ നേടിയ 438 റണ്‍സാണ് ഈ പിച്ചിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

വാംഖഡെയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയ ഏറ്റവും ചെറിയ സ്‌കോര്‍ 280 റണ്‍സാണ്. 2017ലാണ് ഈ പ്രകടനം. ഇന്ത്യയുടെ വാംഖഡെയിലെ ഏറ്റവും ചെറിയ സ്‌കോര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പിറന്നത്. 1989ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 165 റണ്‍സ്. ഈ മണ്ണില്‍ ന്യൂസിലന്‍ഡിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ 2011ലാണ് വന്നത്. ശ്രീലങ്കക്കെതിരെ നേടിയ 153 റണ്‍സ്. ഈ സ്‌റ്റേഡിയത്തില്‍ ഒറ്റ തവണ മാത്രമാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. അന്ന് ജയിച്ചത് ന്യൂസിലന്‍ഡും.