കലോത്സവ വേദിയിൽ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍

പത്തനംതിട്ട: എം.ജി. സര്‍വകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യര്‍. കലോത്സവത്തിന്റെ ഭാഗമായി ഫ്‌ളാഷ്
മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ദിവ്യ എസ്.അയ്യര്‍ നൃത്തം ചെയ്തത്. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്‌ളാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്.

ഉപതെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് നാവായിക്കുളത്ത് സിപിഎം ഗുണ്ടായിസത്തിന് ശ്രമിക്കുന്നതായി ബി.ജെ.പി

ഉപതെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് നാവായിക്കുളത്ത് സിപിഎം ഗുണ്ടായിസത്തിന് ശ്രമിക്കുന്നതായി ബി.ജെ.പി

കല്ലമ്പലം: ബിജെപി നാവായിക്കുളം നോർത്ത്, സൗത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിനും സി.പി.എം.നടത്തുന്ന ഗുണ്ടായിസത്തിനും തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ ആശ വർക്കർക്കെതിരെ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ചാണ് ധർണ നടത്തിയത്.

പ്രതിഷേധ സമരം തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. മരുതികുന്ന് വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് സി.പി.എം നാവായിക്കുളം പഞ്ചായത്തിൽ വ്യാപകമായി അക്രമത്തിന് ശ്രമിക്കുകയാണെന്നും ഇതിന് തെളിവാണ് പ്രതിപക്ഷ മെമ്പർ മാരെ കമ്മറ്റി ഹാളിൽ കടന്ന് വന്ന് സി.പി.എം.നേതാവ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും ഉദ്ഘാടകൻ ആരോപിച്ചു.

നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാവായിക്കുളം പഞ്ചായത്ത് മെമ്പർമാരായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ. അരുൺകുമാർ.എസ്, കുമാർ.ജി, ജിഷ്ണു.എസ്.ഗോവിന്ദ്, നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി അമ്പിളിദാസ്, മണ്ഡലം സെക്രട്ടറി രാജീവ് മുല്ലനല്ലൂർ വൈസ് പ്രസിഢൻ്റ് തച്ചോട് ശശീന്ദ്രൻ, മണ്ഡലം സെക്രട്ടറി സുനിത, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് മനു വലിയകാവ്, ബി.ജെ.പി.നേതാക്കളായ യമുന ബിജു, ബാബു പല്ലവി, അനന്തവിഷ്ണു, മുല്ലനല്ലൂർ ശ്രീകുമാർ,വിജയൻ പിള്ള.വിഷ്ണു, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

പുതിയ മദ്യനയത്തിന് അംഗീകാരം: ഐ.ടി മേഖലയില്‍ പബ്ബുകള്‍

പുതിയ മദ്യനയത്തിന് അംഗീകാരം: ഐ.ടി മേഖലയില്‍ പബ്ബുകള്‍

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഐടി മേഖലയിൽ പബ് ആരംഭിക്കാനും സംസ്ഥാനത്ത് വിദേശമദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം വർധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ മദ്യനയം.

നൂറിൽപരം വിദേശമദ്യ ചില്ലറ വിൽപന ശാലകൾ പുതുതായി ആരംഭിക്കാനും നിർദേശമുണ്ട്. ജനവാസ മേഖലയിൽനിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും കീഴിൽ ആരംഭിക്കാനാണ് തീരുമാനം.

ഐടി മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പബ്ബുകൾ ആരംഭിക്കാൻ അംഗീകാരം നൽകുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളടക്കം സർക്കാരിനോട് ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ തന്നെ ഇക്കാര്യം പലതവണ പെടുത്തിയതാണ്. ഫൈവ് സ്റ്റാർ നിലവാരത്തിലായിരിക്കും പബ്ബുകൾ വരിക എന്നാണ് റിപ്പോർട്ട്.

ക്ഷേത്ര കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

ക്ഷേത്ര കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

കിളിമാനൂർ: കിളിമാനൂർ തമ്പുരാട്ടിപ്പാറ ശ്രീപാർവതിക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. നഗരൂർ കൊടുവൻമല കല്ലിങ്കൽ ചരുവിള പുത്തൻ വീട്ടിൽ രതീഷ് (25) ആണ് പോലീസിന്റെ പിടിയിലായത്.

മാർച്ച് 18ന് രാത്രി ആണ് കേസിന് ആസ്പദമായ സംഭവം. തമ്പുരാട്ടിപ്പാറ ശ്രീപാർവ്വതി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് ഇരുപതിനായിരത്തോളം രൂപ കവർച്ച ചെയ്തിരുന്നു. തുടർന്ന് ക്ഷേത്രഭാരവാഹികൾ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ തെളിവുകൾ സ്വീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ് ഡിസുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജ്, എസ്ഐ വിജിത്ത് കെ നായർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ഷജീം, സിപിഒമാരായ പ്രദീപ്, ഷാജി, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

പോസ്റ്റിന് മുകളിൽ കുരുങ്ങിക്കിടന്ന യുവാവിന് രക്ഷകരായി ആറ്റിങ്ങൽ ഫയർഫോഴ്സ്

പോസ്റ്റിന് മുകളിൽ കുരുങ്ങിക്കിടന്ന യുവാവിന് രക്ഷകരായി ആറ്റിങ്ങൽ ഫയർഫോഴ്സ്

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം അറ്റകുറ്റപ്പണികൾക്കിടെ ഇലക്ട്രിസിറ്റി കരാർതൊഴിലാളി പോസ്റ്റിനു മുകളിൽ കുരുങ്ങി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം ഇലക്ട്രിസിറ്റി കരാർതൊഴിലാളി പോസ്റ്റിനു മുകളിൽ കുരുങ്ങിയത്. പതിനൊന്ന് കെ.വി പോസ്റ്റിനു മുകളിൽ പണി ചെയ്യവേ രാജേഷ് (36), ആറ്റിങ്ങൽ കൊല്ലമ്പുഴ നളിനി സദനത്തിൽ രാജേഷ് (36)ആണ് കടുത്ത ചൂടിനെത്തുടർന്ന് സൂര്യാഘാതം ഏറ്റ് ബോധരഹിതനായത്.

കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ യുവാവിനെ പോസ്റ്റിനു മകളിൽ കെട്ടി നിർത്തി. വിവരം അറിഞ്ഞ് എത്തിയ ഫയർ ആൻ്റ് റസ്ക്യൂ സംഘം ഏണി, നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് കുടുങ്ങിയ ആളിനെ പുറത്തെത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ, മനോഹരൻപിള്ള, രാജേന്ദ്രൻ നായർ, സുനിൽകുമാർ, അഷറഫ്, പ്രമോദ്, ഷൈൻ, രാഗേഷ്, ശ്രീരാഗ്, രതീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഉന്നതപഠനകേന്ദ്രങ്ങളില്‍ സ്ഥിരം യോഗാക്ലാസ് വേണം യു.ജി.സി

ഉന്നതപഠനകേന്ദ്രങ്ങളില്‍ സ്ഥിരം യോഗാക്ലാസ് വേണം യു.ജി.സി

ഡല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി സ്ഥിരം യോഗാക്ലാസുകള്‍ നടത്തണമെന്ന് യു.ജി.സി. നിര്‍ദേശം. അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21ന്റെ പരിപാടികളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തിലാണ് യു.ജി.സി. സെക്രട്ടറി പ്രൊഫ. രജനീഷ് ജെയിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ ദീര്‍ഘകാലപദ്ധതികള്‍ സ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും കത്തില്‍ പറഞ്ഞു. പരിശീലനത്തിന് യോഗാധ്യാപകരെ നിയമിക്കാം. വൈബ്രേക്ക് യോഗ, എംയോഗ, നമസ്‌തേ യോഗ എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.