ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ

ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ

ആറ്റിങ്ങൽ: ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷം വീട് 412 ൽ റസീന ബീവി (45) യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ സ്വർണ്ണ വളകൾ എന്ന രൂപത്തിൽ പണയം വച്ച് 120000 രൂപ തട്ടിയെടുത്തു. 2023 ഒക്ടോബർ മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണ് കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 ഓളം കേസ്സുകൾ യുവതിയുടെ പേരിൽ നിലവിലുണ്ട്. പാറശാല സ്വദേശിയുമായി ചേർന്നാണ് ഈ യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്. ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി.ഗോപകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.സജിത്ത്, എ.എസ്.ഐ സഫീജ, ശരത്കുമാർ, വിഷ്ണുലാൽ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

വയനാട് തിരച്ചിൽ 10-ാം നാൾ; എൽ 3 പ്രഖ്യാപിച്ചാൽ 75% തുക ലഭിക്കും, സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി ശനിയാഴ്ച എത്തും

വയനാട് തിരച്ചിൽ 10-ാം നാൾ; എൽ 3 പ്രഖ്യാപിച്ചാൽ 75% തുക ലഭിക്കും, സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി ശനിയാഴ്ച എത്തും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി പത്താം ദിവസവും തിരച്ചില്‍. സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നും പരിശോധന. തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തും.

അതേസമയം നിലമ്പൂരില്‍ നിന്ന് ഒരു മൃതദ്ദേഹം കൂടി കണ്ടെടുത്തു. ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയില്‍ ദൗത്യ സംഘത്തിന്റെ പരിശോധന ഇന്നലെയും തുടര്‍ന്നു. ദുരന്തത്തില്‍ ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി. ഹെലികോപ്റ്ററില്‍ വയനാട്ടിലെത്താനാണ് സാധ്യയ. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല.

ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

‘കിങ്ങിണി’ തത്ത ഒച്ചവെച്ച് ഉണര്‍ത്തി; വിനോദിന്റെ വിളിയില്‍ രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ കുടുംബങ്ങളും

‘കിങ്ങിണി’ തത്ത ഒച്ചവെച്ച് ഉണര്‍ത്തി; വിനോദിന്റെ വിളിയില്‍ രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ കുടുംബങ്ങളും

കല്‍പ്പറ്റ: തന്നെയും കുടുംബത്തെയും രക്ഷിച്ച ‘കിങ്ങിണിയോടുള്ള’ വാത്സല്യം കൂടുകയാണ് വിനോദിന്. ഉരുള്‍പൊട്ടലിന്റെ മുന്നറിയിപ്പ് ചൂരല്‍മല സ്വദേശിയായ കിഴക്കേപ്പറമ്പില്‍ കെ എം വിനോദിനു നല്‍കിയത് അരുമയായി വളര്‍ത്തിയ തത്ത ‘കിങ്ങിണി’യാണ്. പ്രകൃതിദുരന്തം മുന്‍കൂട്ടി കണ്ട് തത്ത ഒച്ചവെച്ചതോടെ വിനോദിന്റെ സുഹൃത്തുക്കളുടെ കുടുംബങ്ങളെയും രക്ഷപ്പെടുത്താന്‍ സാധിച്ചു.

ഉരുള്‍പൊട്ടലിന്റെ തലേന്നു വൈകീട്ട് വിനോദും കുടുംബവും കോളനി റോഡില്‍ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്കു മാറിയിരുന്നു. കിങ്ങിണിയെയും കൂടെക്കൂട്ടിയിരുന്നു. പിറ്റേന്നു പുലര്‍ച്ചെ രണ്ടാമത്തെ വലിയ ഉരുള്‍പൊട്ടലിനു കുറച്ചുനേരം മുന്‍പ് കിങ്ങിണി ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതായി വിനോദ് പറയുന്നു.’തത്ത ഇരുമ്പുകമ്പികളില്‍ വന്നിടിക്കുകയും വലിയ ഒച്ചയുണ്ടാക്കുകയും ചെയ്തു. ഇതുകേട്ടാണ് ഞാന്‍ ഉണരുന്നത്. ചൂരല്‍മല പ്രദേശത്തെ സ്ഥിതി അറിയാവുന്നതിനാല്‍ എനിക്ക് ഇതിലെന്തോ പന്തികേടു തോന്നി. ഉടനെ തന്നെ ചൂരല്‍മലയിലെ അയല്‍വാസികളായ ജിജിന്‍, പ്രശാന്ത്, അഷ്‌കര്‍ എന്നിവരെ വിളിക്കുകയായിരുന്നു. ഇവര്‍ വീടിനു പുറത്തുനോക്കിയപ്പോഴാണ് ചെളിവെള്ളം ഒഴുകിയെത്തുന്നതു കാണുന്നത്. ഉടന്‍തന്നെ അവിടെനിന്നു മാറി’ -വിനോദ് പറഞ്ഞു. വിനോദിന്റെയും സുഹൃത്ത് ജിജിന്റെയും വീടു പൂര്‍ണമായും തകര്‍ന്നു. അഷ്‌കറിന്റെയും പ്രശാന്തിന്റെയും വീട് ഭാഗികമായും.

ലൈഫ് മിഷന്‍: 22,500 വീടുകൂടി, 350 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു

ലൈഫ് മിഷന്‍: 22,500 വീടുകൂടി, 350 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം: ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണത്തിന് 350 കോടി രൂപ കൂടി നല്‍കിയതായി മന്ത്രി എം ബി രാജേഷ്. ഗ്രാമപഞ്ചായത്തുകളിലെ 22,500 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം തിങ്കള്‍മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 4,06,768 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 1,06,304 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കേരള റൂറല്‍- അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് ഹഡ്കോ വഴി വായ്പ ലൈഫ് മിഷന് കൈമാറുന്നത്. 2022ല്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കായി 1448.34 കോടി രൂപ വായ്പയെടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ആയിരം കോടിരൂപയുടെ ഗ്യാരന്റി സര്‍ക്കാര്‍ നല്‍കി. ഈ തുക 69,217 ഗുണഭോക്താക്കള്‍ക്ക് നേരത്തെ കൈമാറി. സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നല്‍കി. ബാക്കിയുള്ള 448.34 കോടി രൂപയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയതോടെയാണ് ഇപ്പോള്‍ തുക അനുവദിച്ചത്

നഗരസഭകള്‍ക്കായി 217 കോടി രൂപകൂടി നല്‍കാനുള്ള പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതവും നല്‍കും. ഹഡ്‌കോ വായ്പയ്ക്ക് സര്‍ക്കാരാണ് ഗ്യാരന്റി നല്‍കുന്നത്. വായ്പയുടെ പലിശ പൂര്‍ണമായി സര്‍ക്കാരാണ് വഹിക്കുന്നത്.

ന്യൂനമര്‍ദ്ദം: ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ

ന്യൂനമര്‍ദ്ദം: ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. മറ്റൊരു ന്യുനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

ജാഗ്രത നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

വയനാട്ടിൽ ഇന്നു മുതൽ സ്കൂളുകൾ തുറക്കും

വയനാട്ടിൽ ഇന്നു മുതൽ സ്കൂളുകൾ തുറക്കും

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ കണ്ണീർ ഭൂമിയായി മാറിയ വയനാട്ടിൽ ഇന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. വയനാട് ജില്ലയിൽ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു മുതൽ തുറക്കുമെന്ന് കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാകും അവധി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഒരാഴ്ചയായി വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. വയനാട് കൂടാതെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഏഴ് കുടുംബങ്ങളും 21 അംഗങ്ങളും ഉൾപ്പെട്ട ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതിനാൽ പോത്തുണ്ടി ജി.എൽ.പി.എസ്സിന് നാളെ അവധി ആയിരിക്കുമെന്ന് പാലക്കാട് ജില്ല കലക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പൂവാംവയൽ എൽ.പി. സ്‌കൂൾ, കുറുവന്തേരി യു.പി. സ്‌കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്., വെള്ളിയോട് എച്ച്.എസ്.എസ്., കുമ്പളച്ചോല യു.പി. സ്‌കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കിൽ സെന്റ് ജോസഫ് യു.പി. സ്‌കൂൾ മൈലെല്ലാംപാറയ്ക്കുമാണ് അവധി.