ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

വർക്കലയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 4 മണിയോടെ വർക്കല അണ്ടർ പാസ്സേജിന് സമീപത്തായിരുന്നു അപകടം. ആയുർവേദ ആശുപത്രി ഭാഗത്ത്‌ നിന്നും വർക്കലയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികരായ യുവാക്കളും വർക്കല നിന്നും പുത്തൻ ചന്ത ഭാഗത്തേയ്ക്ക് പോയ ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് ഓടിച്ചിരുന്ന താഴെവെട്ടൂർ സ്വദേശി സജീർഖാൻ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഓട്ടോ ഡ്രൈവർ നൗഷാദിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലാവണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി

ലാവണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി

ലാവണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വാളക്കാട് ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ഓണഘോഷവും ഓണസദ്യയും ഒരുക്കി. വാളക്കാട് ഓണിവാരം ആസ്ഥാനമാക്കി 41വർഷമായി പ്രവർത്തിച്ചുവരുന്ന ലാവണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഓണസദ്യ നൽകിയത്.

ജനം ടിവി റിപ്പോർട്ടർ അജയന്റെ പിതാവ് അന്തരിച്ചു

ജനം ടിവി റിപ്പോർട്ടർ അജയന്റെ പിതാവ് അന്തരിച്ചു

വർക്കല താലൂക്ക് പ്രസ്സ് ക്ലബ്ബ് ട്രെഷററും ജനം ടിവി റിപ്പോർട്ടറുമായ അജയന്റെ പിതാവ് മുട്ടപ്പലം ചാവടിമുക്ക് കൊച്ചുവീട്ടിൽ രാമചന്ദ്ര കുറുപ്പ്(79) നിര്യാതനായി.

മക്കൾ : അജയകുമാർ. ഉദയ കുമാർ, സജയ കുമാർ.

ടൈമർ മോഷണം പോയി

ടൈമർ മോഷണം പോയി

ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ദേശീയപാതയ്ക്ക് അരികിൽ മാമം പാലത്തിനു സമീപം തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന മീറ്റർ ബോക്സിനുള്ളിൽ നിന്നും ടൈമർ മോഷണം പോയി. ഇക്കാരണത്താൽ മാമം പാലം മുതൽ മാമം എസ് ബി ഐ ജംഗ്ഷൻ വരെയുള്ള തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നഗരസഭ അധികൃതർ പോലീസിൽ പരാതി നൽകി.

വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു

വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടായിരുന്നു മരണം.

ന്യൂനമര്‍ദ്ദം ഇന്ന് തീവ്രമാകും; സംസ്ഥാനത്ത് രണ്ടുദിവസം പരക്കെ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്.

തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു.

വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 3 ദിവസങ്ങളില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ആറു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.