തിരുവോണം ബമ്പർ നറുക്കെടുത്തു; ടി ഇ 230662 നമ്പര്‍ ടിക്കറ്റിന്റെ ഉടമ ആരാകും?

തിരുവോണം ബമ്പർ നറുക്കെടുത്തു; ടി ഇ 230662 നമ്പര്‍ ടിക്കറ്റിന്റെ ഉടമ ആരാകും?

തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി ടി ഇ 230662 നമ്പര്‍ ടിക്കറ്റിന്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് 25 കോടി അടിച്ചത്.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. സംസ്ഥാനത്ത് ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

രണ്ടാം സമ്മാനം ( ഒരു കോടി വീതം 20 പേര്‍ക്ക്) ലഭിച്ച നമ്പറുകള്‍ – ടി എച്ച് 305041, ടി എല്‍ 894358, ടി സി 708749, ടിഡി 166207, ടിബി 398415, ടിബി 127095, ടിസി 320948, ടിബി 515087, ടിജെ 410906, ടിസി 946082, ടിഇ 421674, ടിസി 287627, ടിഇ 220042,
ടിസി 151097, ടിജി 381795, ടിഎച്ച് 31471, ടിജി 496751, ടിബി 617215, ടിജെ 223848,
ടിഎ 223848 എന്നിവയാണ്.

ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുമ്പോൾ രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബമ്പർ ലോട്ടറിക്കുള്ളത്. കഴിഞ്ഞതവണ ഒരാൾക്ക് അഞ്ചുകോടിയായിരുന്നു രണ്ടാം സമ്മാനം.‌

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്തുപേർക്ക് ലഭിക്കും. രണ്ടുലക്ഷം വീതം പത്തുപേർക്ക് ലഭിക്കുന്ന തരത്തിലാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം 5,000 രൂപ വീതം 60 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്), ഏഴാം സമ്മാനം 2,000 രൂപ വീതം 90 പേർക്കും (അവസാന നാല് അക്കങ്ങൾക്ക്), എട്ടാം സമ്മാനം ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾക്ക്) ലഭിക്കും.

ഒൻപതാം സമ്മാനം 500രൂപ വീതം 306 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്). 5,00,000 രൂപയാണ് ഓണം ബമ്പറിൻ്റെ സമാശ്വാസ സമ്മാനമായി ലഭിക്കുന്നത്, ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവയ്ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.

തിരുവോണ ബമ്പർ ഒന്നാം സമ്മാനം കോഴിക്കോടിന്

തിരുവോണ ബമ്പർ ഒന്നാം സമ്മാനം കോഴിക്കോടിന്

തിരുവനന്തപുരം: ഒന്നാം സമ്മാനം കോഴിക്കോട് ബാവ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ്. TE 230662 ഈ നമ്പറിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.സമ്മാന തുക
25 കോടി

രണ്ടാം സമ്മാനം പഴവങ്ങാടി ഭഗവതി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്. ടിക്കറ്റ് നമ്പർ
TH 305041. സമ്മാന തുക 1 കോടി

ആശുപത്രിയില്‍ ലഹരിയ്ക്കടിമയായ യുവാവിന്റെ പരാക്രമം; രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം

ആശുപത്രിയില്‍ ലഹരിയ്ക്കടിമയായ യുവാവിന്റെ പരാക്രമം; രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം

കൊച്ചി: ലഹരി ഉപയോഗിച്ച് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇതരസംസ്ഥാനക്കാരനായ യുവാവ് ആണ് ആശുപത്രിയില്‍ അക്രമം നടത്തിയത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് ഡോക്ടര്‍മാരെയും നഴ്‌സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തുടര്‍ന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ മാളിലെ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം.

മരടില്‍ ഒരാള്‍ റോഡില്‍ ചോരവാര്‍ന്ന കിടപ്പുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധം വന്ന ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു.

ആശുപത്രിയിലെ സാധനങ്ങൾ ഇയാൾ അടിച്ചു തകർത്തു. പ്രസവ വാർഡിൽ ചെന്നും ഇയാൾ അക്രമം നടത്താനൊരുങ്ങി. തുടർന്ന് ആശുപത്രി ജീവനക്കാർ തൃപ്പൂണിത്തുറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മറ്റുള്ളവരുടെ സഹായത്തോടെ യുവാവിനെ കീഴ്പ്പെടുത്തി കയ്യും കാലും കെട്ടിയാണ് ചികിത്സയ്ക്ക് വിധേയനാക്കിയത്. പിന്നീട് ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാൻ ഇപ്പോഴും ഭിക്ഷയാചിക്കുന്നു; നവാസ് ഷെരീഫ്

ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാൻ ഇപ്പോഴും ഭിക്ഷയാചിക്കുന്നു; നവാസ് ഷെരീഫ്

ലാഹോര്‍: ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, എന്നിട്ടും പാകിസ്ഥാന്‍ ഇപ്പോഴും ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഭിക്ഷയാചിക്കുകയാണെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഏതാണ്ട് ഒരു ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ അത് 600 ഡോളര്‍ ബില്യണില്‍ എത്തി നില്‍ക്കുന്നു. ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നു, ബഹിരാകാശത്ത് ഇന്ത്യ നേട്ടം കൊയ്യുന്നു. എന്തു കൊണ്ട് പാകിസ്ഥാന് അങ്ങനെ ആകാന്‍ കഴിയുന്നില്ലെന്നും ആരാണ് അതിന് ഉത്തരവാദികളെന്നും അദ്ദേഹം ചോദിച്ചു.

അഴിമതിക്കേസിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട നവാസ് ഷെരീഫ് ഏഴ് വർഷം തടവുശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്നു. ചികിത്സയുടെ ഭാ​ഗമായി അദ്ദേ​ഹം കഴിഞ്ഞ നാല് വർഷമായി യുകെയിലാണ് കഴിയുന്നത്. തിങ്കളാഴ്ച വിഡിയോ കോൺഫറൻസിലൂടെയാണ് ലാഹോറിൽ നടന്ന പാർട്ടി യോ​ഗത്തിൽ അദ്ദേഹം പങ്കെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒക്ടോബർ 21ന് ലാഹോറിലേക്ക് മടങ്ങുമെന്നും യോ​ഗത്തിൽ അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ മടങ്ങി വരവിൽ വമ്പിച്ച സ്വീകരണ പരിപാടികളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

തന്റെ പുറത്താക്കലിന് പിന്നില്‍ അന്നത്തെ കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും, ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് മേധാവി ജനറല്‍ ഫായിസ് ഹമീദുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസുമാരായ സാഖിബ് നിസാറും ആസിഫ് സയീദ് ഖോസയും അവരുടെ ഉപകരണങ്ങളാകുകയായിരുന്നു. കൊലക്കുറ്റത്തെക്കാള്‍ വലിയ കുറ്റമാണ് അവര്‍ ചെയ്തതെന്നും അവര്‍ക്ക് മാപ്പ് നല്‍കുന്നത് രാജ്യത്തിന് നീതികേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ ജനതയുടെ മേല്‍ സാമ്പത്തിക ദുരിതം അടിച്ചേല്‍പ്പിച്ചവർക്കെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്.

അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്. ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപമാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇത് വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ് തീരത്തേയ്ക്ക് നീങ്ങാൻ സാധ്യതയുണ്ട്.