വയനാട്ടില്‍ പുല്ലരിയാന്‍ പോയ ആളെ കാണാതായി; പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍

വയനാട്ടില്‍ പുല്ലരിയാന്‍ പോയ ആളെ കാണാതായി; പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍

കല്‍പ്പറ്റ: വയനാട് കാരാപ്പുഴയില്‍ പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രനെയാണ് പുഴയ്ക്ക് സമീപം കാണാതായത്. കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ കാണാതായത്.
പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സുരേന്ദ്രന്റെ ചെരിപ്പ് പുഴയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായും സംശയമുണ്ട്. എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. തെരച്ചിലിനെ തുടര്‍ന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു.

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ

ഡൽഹി: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെയിൽവെ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അന്തിമ അനുമതി പുറത്തിറക്കിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് രാവിലെ കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് വന്ദേഭാരതിന് റെയിൽവെ മന്ത്രാലയം അനുമതി നൽകിയത്.

പുതിയ ട്രെയിന്റെ റൂട്ട്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗോഫ് ചെയ്തത്. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് വൻ സ്വീകരണമാണ് മലയാളികൾ നൽകിയത്. തിരുവന്തപുരം- കാസർകോട് റൂട്ടിലാണ് നിലവിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്.

കാണാം കാര്യവട്ടത്ത് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം; നവംബര്‍ 26ന് ടി20 ആവേശം

കാണാം കാര്യവട്ടത്ത് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം; നവംബര്‍ 26ന് ടി20 ആവേശം

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഇന്ത്യയുടെ 2023-24 സീസണിലെ ഹോം പോരാട്ടങ്ങളുടെ വേദികള്‍ ബിസിസിഐ ടെക്നിക്കൽ കമ്മിറ്റി യോ​ഗം ചേർന്നു തീരുമാനിച്ചിരുന്നു. ഈ യോ​ഗത്തിലാണ് തിരുവനന്തപുരത്തും വേദി അനുവദിച്ചത്. ഇന്ത്യയുടെ സ്വന്തം മണ്ണിലെ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളുടെ വേദികളാണ് തീരുമാനിച്ചത്.

ആകെ 16 അന്താരാഷ്ട്ര മത്സരങ്ങളാണ് ഈ സീസണില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കുന്നത്. അഞ്ച് ടെസ്റ്റുകള്‍, മൂന്ന് ഏകദിനങ്ങള്‍, എട്ട് ടി20 മത്സരങ്ങളാണ് ഇക്കാലയളവില്‍ കളിക്കുന്നത്. ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. നവംബര്‍ 26നാണ് കാര്യവട്ടത്ത് ടി20 പോരാട്ടം. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. അഞ്ച് മത്സരങ്ങളടങ്ങിയതാണ് ഈ പരമ്പര. ഇതിലെ രണ്ടാം പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

സെപ്റ്റംബര്‍ മുതലാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. ഏകദിന പോരാട്ടത്തോടെയാണ് പര്യടനം തുടങ്ങുന്നത്. 22ന് ഒന്നാം ഏകദിനം മൊഹാലിയില്‍ നടക്കും. ഇന്‍ഡോറില്‍ 24ന് രണ്ടാം ഏകദിനം. മൂന്നാം പോരാട്ടം 27നു രാജ്‌കോട്ടില്‍ നടക്കും.
നവംബര്‍ 23ന് ആദ്യ ടി20 വിശാഖപട്ടണത്ത്. രണ്ടാം പോരാട്ടം 26നു തിരുവനന്തപുരത്ത്. മൂന്നാം മത്സരം 28നു ഗുവാഹത്തിയിലും നാലാം പോരാട്ടം ഡിസംബര്‍ ഒന്നിന് നാഗ്പുരും അരങ്ങേറും. അവസാന മത്സരം ഹൈദരാബാദില്‍ മൂന്നിനു നടക്കും.

പിന്നാലെ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലെത്തും. 2024 ജനുവരി ഒന്‍പത് മുതല്‍ 18 വരെയാണ് അവരുടെ പര്യടനം. മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര മാത്രമാണ് അഫ്ഗാന്‍ ടീം കളിക്കുന്നത്. ജനുവരി 11ന് ആദ്യ ടി20 മൊഹാലിയില്‍ നടക്കും. 14ന് രണ്ടാം പോര് ഇന്‍ഡോറില്‍. മൂന്നാം മത്സരം ബംഗളൂരുവില്‍ 17നും നക്കും.

ഇന്ത്യയില്‍ സീസണ്‍ അവസാനം പര്യടനത്തിനു എത്തുന്നത് ഇംഗ്ലണ്ട് ടീമാണ്. അഞ്ച് മത്സരങ്ങടങ്ങിയ ടെസ്റ്റാണ് കളിക്കുന്നത്. ജനുവരി 20 മുതല്‍ മാര്‍ച്ച് 11 വരെയാണ് പര്യടനം.
ഒന്നാം ടെസ്റ്റ് ജനുവരി 25 മുതല്‍ 29 വരെ ഹൈദരാബാദില്‍ അരങ്ങേറും. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്ത് നടക്കും. രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ്. 15 മുതല്‍ 19 വരെയാണ് പോരാട്ടം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ റാഞ്ചിയില്‍. അവസാ ടെസ്റ്റ് മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ ധരംശാലയിലും നടക്കും.

യമഹ  ഷോറൂമിന്റെ ഉടമ സത്യദാസ് വാഹനാപകടത്തിൽ മരണപെട്ടു

യമഹ ഷോറൂമിന്റെ ഉടമ സത്യദാസ് വാഹനാപകടത്തിൽ മരണപെട്ടു

കല്ലമ്പലം – കടുവാ പള്ളിക്ക് സമീപം ഇന്നലെ രാത്രി 11:30 മണിയോടെ ഉണ്ടായ അപകടത്തിൽ കടുവാ പള്ളി മേലെ വിള കിഴക്കതിൽ വീട്ടിൽ സത്യദാസ് (51) മരണപ്പെട്ടു. കടുവ പള്ളിക്ക് സമീപമുള്ള തട്ടുകടയിൽ നിന്നും ആഹാരം കഴിച്ചശേഷം സ്വന്തം ബൈക്കിൽ 500 മീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് പോകവേ എതിർദിശയിൽ നിന്നും വേഗത്തിൽ എത്തിയ കേരള വനം വകുപ്പിന്റെ ഇന്നോവ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാർ ചേർന്ന് ആംബുലൻസ് വിളിച്ച് ഉടൻ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കല്ലമ്പലത്തു യമഹ ഷോറൂം നടത്തിവരികയായിരുന്നു സത്യദാസ്.
ഭാര്യ- റീന
മകൻ- ശിവേന്ദു

മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞു. ഇന്ന് രാവിലെ 09.40മണിയോട് കൂടി മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴി മൗത്തിന് അകത്തേക്ക് പ്രവേശിക്കവേ ലാൽസലാം സഖാവ് എന്ന താങ്ങ് വള്ളത്തിന്റെ കൂട്ടുവള്ളം(ചെറിയവള്ളം)(4 പേർ വള്ളത്തിൽ ഉണ്ടായിരുന്നു) ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞതിനെതുടർന്ന് ബിജു എന്നയാൾ കടലിൽ വീഴുകയും ഉടൻ തന്നെ അയാൾ അപകടത്തിൽപ്പെട്ട വള്ളത്തിൽ കയറുകയും ചെയ്തു.

ഇന്ന് രാവിലെ 06.15 മണിമുതൽ മുതലപ്പൊഴി പുലിമുട്ടിന് സമീപം നിലയുറപ്പിച്ചിരുന്ന ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാടക വള്ളവും ലൈഫ് ഗാർഡുമാരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടയാളെ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാടക വള്ളത്തിൽ കയറ്റി പ്രാഥമിക ശുശ്രൂഷകൾ നൽകി മറ്റൊരു വള്ളത്തിൽ കയറ്റി ഹാർബറിൽ എത്തിച്ചു. അപകടത്തിൽപ്പെട്ടയാൾക്ക് പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ലൈഫ് ഗാർഡുമാരായ രാജു, ജോസ്, തങ്കരാജ്, വള്ളം ഓടിച്ചിരുന്ന സഫീർ, ഷെഹീർ എന്നിവർ രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു.

ചാന്ദ്രദിനം ആചരിച്ചു

ചാന്ദ്രദിനം ആചരിച്ചു

കിഴുവിലം ജിവിആർഎം യൂപി സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് “മാനത്തുണ്ടൊരു വെള്ളിത്താലം” പരിപാടി നടന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെ വിവിധ പ്രവർത്തനങ്ങൾ നടന്നു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ സീനിയർ ഇൻസ്ട്രക്ടർ സതീഷ് കുട്ടികളുമായി സംവദിച്ചു. പി റ്റി എ പ്രസിഡൻ്റ് അശ്വതിയുടെ അധ്യക്ഷതയിൽ ചേർന്ന ചാന്ദ്രദിന പരിപാടിയിൽ പ്രഥമാധ്യാപിക ശ്രീജ സ്വാഗതവും എസ് ആർ ജി കൺവീനർ രഞ്ജുഷ നന്ദിയും രേഖപ്പെടുത്തി.