വെള്ളല്ലൂരില്‍ പാടത്ത് ഡ്രോണ്‍ ഉപയോ​ഗിച്ച് വളപ്രയോ​ഗം നടത്തി

വെള്ളല്ലൂരില്‍ പാടത്ത് ഡ്രോണ്‍ ഉപയോ​ഗിച്ച് വളപ്രയോ​ഗം നടത്തി

കിളിമാനൂർ: ന​ഗരൂർ പഞ്ചായത്തിലെ കൊക്കോട് താമരശേരി ഏലായിൽ പത്ത് ഹെക്ടർ പാടത്ത് ഡ്രോണുകൾ ഉപയോ​ഗിച്ച് വളപ്രയോ​ഗം നടത്തി. ഒപ്പം കാർഷിക ​ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തിപരിചയവും കർഷകർക്കായി ഒരുക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത്,കേരളാ കാർഷിക സർവ്വകലാശാല, ന​ഗൂർ പഞ്ചായത്ത്, ന​ഗരൂർ കൃഷിഭവൻ എന്നിവ സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് താമരശേരി ഏലായിൽ നടപ്പിലാക്കുന്നത്.

ഡ്രോൺപറത്തലിന്റെ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. പദ്ധതിയുടെ ഭാ​ഗമായി സൂക്ഷമൂലകങ്ങൾ പാടത്ത് ഡ്രോണുകളിലൂടെ സ്പ്രേചെയ്യുകയാണ് ചെയ്യുന്നത്. ഇതുവഴി നെൽച്ചെടികൾക്ക് വളരെ എളുപ്പത്തിൽ മൂലകങ്ങളെ വലിച്ചെടുക്കാനും അതുവഴി മെച്ചപ്പെട്ട വിളവും ലഭിക്കും. നാനോ യൂറിയയും കേരളാ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ എന്ന സൂക്ഷ്മ മൂലകക്കൂട്ടും കൃഷി എൻജിനീയറിം​ഗ് വിഭാ​ഗത്തിന്റെ നേതൃത്വത്തിലാണ് ഡ്രോണുകൾ പറത്തി പാടത്ത് തളിക്കുന്നത്.

വെള്ളായണി കാർഷിക കോളേജ് ശാസ്ത്രജ്ഞ ആർ ബീന, കൃഷി അസി. എക്സി. എഞ്ചിനീയർ എൺ എസ് സാബു, ജില്ലാ പഞ്ചായത്തം​ഗം ജി ജി ​ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, എ എസ് വിജയലക്ഷ്മി, കെ അനിൽകുമാർ, എസ് ആർ സബിത, ഇസാഖി മുത്തു, കുമാരിശോഭ, ലാലി ജയകുമാർ, എം രഘു, അനോബ് ആനന്ദ്, എസ് ഉഷ, അർച്ചന സഞ്ചു തുടങ്ങിയവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി. മിനി സ്വാ​ഗതവും ന​ഗരൂർ കൃഷി ഓഫീസർ എസ് റോഷ്ന നന്ദിയും പറഞ്ഞു.

കുണ്ടറയിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

കുണ്ടറയിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

കുണ്ടറ: കുരീപള്ളി സൊസൈറ്റി മുക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. നാന്തിരിക്കൽ,പേരയം സ്വദേശികളായ അഞ്ചു യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു അപകടം. കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കുണ്ടറ പോലിസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. നാന്തിരിക്കൽ കലതിവിള വീട്ടിൽ ജോബിൻ ഡിക്രൂസ്(25), മുളവന തുണ്ടിൽ പുത്തൻ വീട്ടിൽ ആഗ്നൽ സ്റ്റീഫൻ (25)എന്നിവരാണ് മരിച്ചത്. ജോബിന് മർച്ചന്റ് നേവിയിലാണ് ജോലി.

സഹയാത്രികരായ ജോബിന്റെ സഹോദരൻ റോബിൻ, ഇളമ്പള്ളൂർ സ്വദേശി ഗോകുൽ, കരിക്കോട് മങ്ങാട് സ്വദേശി ഷോൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ശുചിമുറിയില്‍ ഉപേക്ഷിച്ചതും യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചതുമായി രണ്ടിടത്തു നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒരു കിലോ സ്വര്‍ണം യാത്രക്കരനില്‍ നിന്നും 815 ഗ്രാം സ്വര്‍ണം ശുചിമുറിയില്‍ നിന്നും കണ്ടെടുത്തു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണമാണ് ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 45 ലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

നെടുമ്പാശേരിയില്‍ വിമാനത്തിന്റെ ശുചി മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് 815 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. പരിശോധനയില്‍ പിടിക്കപ്പെടുമോയെന്ന ആശങ്കയില്‍ യാത്രക്കാരന്‍ സ്വര്‍ണം ഉപേക്ഷിച്ചതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.

19കാരി ജീവനൊടുക്കിയ സംഭവം; അമ്മയുടെ അച്ഛൻ അറസ്റ്റിൽ

19കാരി ജീവനൊടുക്കിയ സംഭവം; അമ്മയുടെ അച്ഛൻ അറസ്റ്റിൽ

കോഴിക്കോട്: 19കാരിയായ കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 62കാരനായ അമ്മയുടെ അച്ഛൻ അറസ്റ്റിൽ. കൊയിലാണ്ടിയിലാണ് സംഭവം. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ അമ്മയുടെ അച്ഛനിൽ നിന്ന് ഉപദ്രവം നേരിട്ടതായി പരാമർശമുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് 62കാരൻ അറസ്റ്റിലായത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 17-ാം തീയതിയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പും മറ്റു വിവരങ്ങളും കണ്ടെത്തിയത്. ഇതിനു പിന്നാലെ വിശദമായ ചോദ്യം ചെയ്യൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പും 62കാരൻ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിനാലാണ് പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്തി കേസെടുത്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നു. മാതാപിതാക്കള്‍ എന്നോട് പൊറുക്കണം, വെറുക്കരുത്. എന്താണ് ചെയ്തതെന്ന് അമ്മയുടെ അച്ഛനോട് ചോദിക്ക് എന്നാണ് ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി കൊയിലാണ്ടി എസ്എച്ച്ഒ എന്‍ സുനില്‍ കുമാര്‍ വ്യക്തമാക്കി. പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കോവിഡ് വ്യാപനത്തില്‍ ജാഗ്രത; രാജ്യത്ത് 236 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

കോവിഡ് വ്യാപനത്തില്‍ ജാഗ്രത; രാജ്യത്ത് 236 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

കോവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരുന്നതിനിടെ രാജ്യത്ത് 236 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,424 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആഗോളതലത്തിലെ കോവിഡ് കേസുകളുടെ വര്‍ധന കണക്കിലെടുത്ത് ചൊവ്വാഴ്ച മുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആശുപത്രികളില്‍ ഓക്സിജന്റെയും പ്രവര്‍ത്തനക്ഷമമായ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്ലന്‍ഡ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആർ ടി പി സി ആർ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ചൈനയില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ആഗോള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

ക്രിസ്മസ് ആഘോഷം വിപുലമാക്കി ആറ്റിങ്ങൽ ഗവ. ടൗൺ യു. പി എസ്

ക്രിസ്മസ് ആഘോഷം വിപുലമാക്കി ആറ്റിങ്ങൽ ഗവ. ടൗൺ യു. പി എസ്

ആറ്റിങ്ങൽ ഗവ. ടൗൺ യു. പി സ്കൂളിന്റെ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ ക്രിസ്മസ് പരിപാടികളും കരോൾ ഗാന മത്സരവും സംഘടിപ്പിച്ചു. ശാന്തിയും സമാധാനവും നിറഞ്ഞ ലഹരി വിമുക്ത സമൂഹം ഉണ്ടാകട്ടെ എന്ന ക്രിസ്തുമസ് സന്ദേശം ഹെഡ്മാസ്റ്റർ ആർ. അജികുമാർ നൽകി. സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികളെ ഇടയ്ക്കോട് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ജയകുമാർ ആശാരി പ്രഖ്യാപിച്ചു. ലോകകപ്പ് നേടുന്ന രാജ്യം, ഫസ്റ്റ് റണ്ണറപ്പ് ആകുന്ന രാജ്യം, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ,എന്നീ മൂന്ന് ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകി എട്ടു കുട്ടികൾ സമ്മാനാർഹരായി.