ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കടലില്‍ പോകരുത്, ‘കള്ളക്കടലില്‍’ ജാഗ്രത

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കടലില്‍ പോകരുത്, ‘കള്ളക്കടലില്‍’ ജാഗ്രത

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ, സംസ്ഥാനത്ത് ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പ് ഇല്ല. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. ഇടിമിന്നല്‍ അപകടകാരികളായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൊച്ചിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

കൊച്ചിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

കൊച്ചി: വൈറ്റിലയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. എളംകുളം സ്വദേശി ഡെന്നി റാഫേല്‍ (46), ഡെന്നിസണ്‍ ഡെന്നി (11) എന്നിവരാണ് മരിച്ചത്.

വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കോര്‍പിയോ വാഹനത്തിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

കാര്‍ സഞ്ജു തന്നെ സൂക്ഷിക്കണം, ഒരു വര്‍ഷത്തേയ്ക്ക് പുറത്തിറക്കരുത്; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

കാര്‍ സഞ്ജു തന്നെ സൂക്ഷിക്കണം, ഒരു വര്‍ഷത്തേയ്ക്ക് പുറത്തിറക്കരുത്; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

ആലപ്പുഴ: വാഹനത്തില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കി. ആലപ്പുഴ ആര്‍ടിഒ എ കെ ദീലുവാണ് നടപടിയെടുത്തത്.

വാഹനം സഞ്ജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാന്‍ പാടില്ല. അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ നന്നാക്കുന്നതിന് എംവിഡിയുടെ അനുമതി വാങ്ങണമെന്നും ആലപ്പുഴ ആര്‍ടിഒ നിര്‍ദേശിച്ചു.ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ചില്‍ നടത്തിയ പരിശീലനത്തില്‍ സഞ്ജുവിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഇതു പരിഗണിച്ചാണ് ആര്‍സി റദ്ദാക്കുന്നത് ഒരു വര്‍ഷത്തേയ്ക്ക് ചുരുക്കിയതെന്ന് ആര്‍ടിഒ പറഞ്ഞു. ഇക്കാലയളവില്‍ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കും.

ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സന്നദ്ധ സേവനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട് കഴിയുന്നവര്‍ക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളും മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിക്കും.

നിക്ഷേപ തട്ടിപ്പ് കേസില്‍ നടി ആശ ശരത്തിന് ആശ്വാസം

നിക്ഷേപ തട്ടിപ്പ് കേസില്‍ നടി ആശ ശരത്തിന് ആശ്വാസം

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്.

പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. നടി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ആശാ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എസ്പിസിയന്നും ഈ കമ്പനിയുമായി ചേര്‍ന്ന് ഓണ്‍ലൈനിലൂടെ വന്‍തുക തട്ടിപ്പ് നടത്തി എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത. എന്നാല്‍ താനുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് കാണിച്ച് പിന്നീട് ആശാ ശരത്ത് രംഗത്തുവന്നു. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും തട്ടിപ്ലപിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.

കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാമിന് വിലക്ക്

കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാമിന് വിലക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാള ക്യാമ്പസിലുള്ള യൂണിവേഴ്‌സിറ്റി എന്‍ജിനിയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പ്രോഗ്രാം വൈസ് ചാന്‍സലര്‍ തടഞ്ഞു. ഇത് സംബന്ധിച്ച നിര്‍ദേശം വിസി ഡോ. കുന്നുമ്മല്‍ മോഹന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം അഞ്ചിന് സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാം നടത്താനായിരുന്നു തീരുമാനം. ഈ പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി തേടിയിരുന്നില്ല.

തിരുവന്തപുരം എന്‍ജിനിയറിങ് കോളജിലും കഴിഞ്ഞവര്‍ഷം കുസാറ്റിലും സംഘടിപ്പിച്ച പരിപാടിയില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതോടെ പുറത്തുനിന്നുള്ള ഡിജെ പാര്‍ട്ടികള്‍, സംഗീതനിശ തുടങ്ങിയവ ക്യാമ്പസില്‍ നടത്തുന്നതിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍വകലാശാലയുടെ അനുമതിയില്ലാതെ സണ്ണി ലിയോണിയുടെ സ്‌റ്റേജ് ഷോ നടത്താന്‍ കേരളയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി സംഘടന തീരുമാനിച്ചത്. എന്നാല്‍ ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ ഇത്തരം പരിപാടികള്‍ ക്യാമ്പസിലോ പുറത്തോ യൂണിയന്റെ പേരില്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് വിസി.