ഇനി വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെയും വോൾട്ടേജ് അളക്കാം; തിരുവനന്തപുരം എൻജിനീയറിങ് കോളജിന് പേറ്റൻറ്

ഇനി വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെയും വോൾട്ടേജ് അളക്കാം; തിരുവനന്തപുരം എൻജിനീയറിങ് കോളജിന് പേറ്റൻറ്

തിരുവനന്തപുരം: കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരവും (CET) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ കോൺടാക്ട് രീതിയിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വോൾട്ടേജ് അളക്കാൻ സാധിക്കുന്ന ഉപകരണം ശ്രദ്ധേയമാകുന്നു. സാധാരണയായി ഇലക്ട്രിക്ക് സിസ്റ്റത്തിലെ വയറുകളുടെ ഇൻസുലേഷൻ മാറ്റി വോൾട്ട് മീറ്റർ പോലുള്ള ഉപകരണങ്ങൾ നേരിട്ട് ഘടിപ്പിച്ചാണ് വോൾട്ടേജ് അളക്കുന്നത്. പുതിയ ഉപകരണത്തിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വളരെ കൃത്യതയോടെ വോൾട്ടേജ് വ്യതിയാനം അളക്കാൻ കഴിയും. ഈ കണ്ടുപിടിത്തത്തിന് കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്തിനും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ് ലഭിച്ചു.

ഈ ഉപകരണം IOT ഉപകരണം, സ്മാർട്ട് എനർജി മീറ്റർ, സ്മാർട്ട് ഹോം എന്നിവയുമായി വളരെ കാര്യക്ഷമതയോടെ ഘടിപ്പിക്കാം. വ്യവസായശാലകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെ പരിപാലനത്തിനും ഈ ഉപകരണം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലായിരുന്നു ഗവേഷണം. ഡോ. ഷെനിൽ പി എസ് (CET യിലെ മുൻ അസോസിയേറ്റ് പ്രൊഫസർ നിലവിൽ ബാട്ടൺഹിൽ എൻജിനീയറിങ് കോളജ് അസോസിയേറ്റ് പ്രൊഫസർ), ഡോ. ബോബി ജോർജ് (പ്രൊഫസർ & ഹെഡ്- മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി ഐ ഐ ടി മദ്രാസ്) എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഗവേഷണം.

സ്‌പെഷ്യല്‍ ട്രെയിനുകള്‍: ഒരു മാസം കൂടി നീട്ടാന്‍ തീരുമാനിച്ച് റെയില്‍വേ

തിരുവനന്തപുരം: വിവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. നാഗര്‍കോവില്‍ ജങ്ഷന്‍-താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06012) ജൂണ്‍ 30 വരെയുള്ള ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും.

താംബരം നാഗര്‍കോവില്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്ചകളിലും ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്ന്വരെയുള്ള ബുധനാഴ്ചകളിലും കൊച്ചുവേളി ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്ചകളിലും സര്‍വീസ് നടത്തും.

അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര പറയുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി അനില്‍ (29) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാന്‍ ഞായറാഴ്ച രാത്രി വീട്ടില്‍നിന്നു യാത്ര ചോദിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയര്‍ കണ്ടിഷന്‍ റഫ്രിജറേഷന്‍ ട്രേഡിങ് കമ്പനി മാനേജിങ് പാര്‍ട്‌നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു.

15കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച് പീഡനം; കൊല്ലത്ത് 20കാരന്‍ പിടിയില്‍

15കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച് പീഡനം; കൊല്ലത്ത് 20കാരന്‍ പിടിയില്‍

കൊല്ലം: ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ശ്രീരാജ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. പിന്നാലെ ശ്രീരാജിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെ ശ്രീരാജ് സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്താവുന്നത്. അന്വേഷണത്തില്‍ യുവാവിനെ ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കടന്നൂരിലുള്ള കുന്നിന്‍ മുകളില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

‘ഡിവൈഎസ്പി കൊണ്ടുപോയത് സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞ്’

‘ഡിവൈഎസ്പി കൊണ്ടുപോയത് സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞ്’

കൊച്ചി: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്‌സലിന്റെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെതിരെ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍. സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്ന് സസ്‌പെന്‍ഷനിലായ പൊലീസുകാര്‍ വിശദീകരണം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡിവൈഎസ്പിയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

എന്നാല്‍ പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി പറയുന്നത്. ഈയിടെ റിലീസായ സിനിമയില്‍ ഫെയ്‌സല്‍ അഭിനയിച്ചിരുന്നു. ഫെയ്‌സലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവും പൊലീസുകാരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്‌സലിന്റെ അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂര്‍ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകീട്ട് ഡിവൈഎസ്പിയും സംഘവും ഫെയ്‌സലിന്റെ വീട്ടിലെത്തിയത്. അല്‍പസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു.

ഫെയ്‌സലിനെ പൊലീസുകാര്‍ക്കു മുന്‍പരിചയമില്ലായിരുന്നുവെന്ന് ഏതാണ്ടു ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്പി സാബു മുന്‍പ് എറണാകുളം റൂറലില്‍ ജോലി ചെയ്തിട്ടുണ്ട്. എസ്‌ഐക്കു ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സ്റ്റേഷനിലെത്തിച്ചശേഷം ഫെയ്‌സലിനെയും വീട്ടിലെ ജോലിക്കാരന്‍ ഷബ്‌നാസിനെയും കരുതല്‍ അറസ്റ്റോടെയും പൊലീസുകാരെ വിവരങ്ങള്‍ രേഖപ്പെടുത്തിയും വിട്ടയച്ചു.