by liji HP News | May 27, 2024 | Latest News, കേരളം
തൃശൂര്‍: രണ്ടു വയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തൃശൂരില്‍ പഴുവിലിലാണ് സംഭവം. പഴുവില്‍ സ്വദേശി സിജോ- സീമ ദമ്പതികളുടെ മകന്‍ ജെറമിയയാണ് മരിച്ചത്. നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പഴുവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
by liji HP News | May 27, 2024 | Latest News, മരണം
ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കീട്ടു വീട്ടിൽ ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാൻ വി.എസ് മഹേശ്വരൻ പിള്ളയുടേയും എൻ. തുളസീഭായിയുടെയും മകൻ എം അരുൺ(ചിക്കു) (50) നിര്യാതനായി.
സഹോദരങ്ങൾ: അജയൻ എം(അധ്യാപകൻ, എസ്.സി.വി ബി.എച്ച്.എസ്, ചിറയിൻകീഴ്), അഞ്ജന എം.റ്റി.
by liji HP News | May 27, 2024 | Latest News, കേരളം
തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തിലെ സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ച് പൊലീസ്. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രാത്രിയിലെ പൊലീസ് നടപടി.
പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍ സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവ നടന്ന രാത്രി സമയത്തായിരുന്നു പരിശോധന. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴി നല്‍കാനായി മ്യൂസിയം പൊലീസ് മേയര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.
by liji HP News | May 27, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
എന്നാല്‍ ബുധനാഴ്ചയോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
by liji HP News | May 25, 2024 | Latest News, കേരളം
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമലീനീകരണമല്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറി
വെള്ളത്തില്‍ ഓക്‌സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്നും നദിയില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നുമായിരുന്നു മലീനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ട്. വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു,
മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ ഓക്സിജന്‍ ലെവല്‍ 6.4 ആയിരുന്നു ഷട്ടര്‍ തുറന്ന ശേഷം ഓക്സിജന്‍ ലെവല്‍ 2.1 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏലൂരിലെ ഷട്ടറുകള്‍ ഒരുമിച്ച് തുറന്നിരുന്നില്ലെന്നും ഇത്തവണ വെള്ളം നിയന്ത്രിച്ച് വിടുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Recent Comments