വാഹനം ഓടിക്കുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടാനുള്ള കാരണം? ‘ത്രിവേണീസംഗമം’, കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനം ഓടിക്കുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടാനുള്ള കാരണം? ‘ത്രിവേണീസംഗമം’, കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവറുടെ ഏകാഗ്രത കുറവുകൊണ്ടാണെന്നും, ഇതിനുള്ള കാരണങ്ങളും പറയുന്നതാണ് എംവിഡിയുടെ കുറിപ്പ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

വാഹനം ഓടിക്കുന്നതിനിടെ അപകടങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവറുടെ ശ്രദ്ധ അല്ലെങ്കില്‍ ഏകാഗ്രത നഷ്ടപ്പെടുമ്പോഴാണ് എന്നത് നമുക്കറിയാം. പക്ഷെ ഈ ഏകാഗ്രതയ്ക്ക് ഭംഗം വരുന്ന കാരണങ്ങള്‍ അറിയാമോ ?

ഈ കാരണങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. കാഴ്ചയ്ക്ക് തടസ്സം നേരിടുക, അനിയന്ത്രിതമായ ദിശ മാറ്റം, ഡ്രൈവറുടെ മനസ്സിനുണ്ടാകുന്ന ജാഗ്രതക്കുറവ് എന്നിവയാണവ.

ഡ്രൈവിംഗ് തടസ്സങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം.

1) Eyes off the road

2) Hands off the wheel

3) Mind off the work

ഇവയിലേതിലെങ്കിലും ഒന്നിന്റേയോ യോജ്യമായ സംയുക്തകാരണങ്ങളാലോ ആണ് ഒരപകടം അടിസ്ഥാനപരമായി സംഭവിക്കുന്നത്. ഈ മൂന്ന് ഡിസ്ട്രാക്ഷനുകളും ഒരുമിച്ച് വരുന്ന ഒരു പക്ഷെ ഏകസാഹചര്യം ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുക എന്നതായിരിക്കും…. മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ഒരു ഹാന്‍ഡ് ഹെല്‍ഡ് ഉപകരണമായ മൊബൈല്‍ ഫോണുകള്‍ ഡ്രൈവിങ്ങിനിടെ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാകുന്നത് ബോധപൂര്‍വ്വമുള്ള ഒരു സമ്പൂര്‍ണ്ണഡിസ്ട്രാക്ഷന്‍ ആയതിനാലാണ്.

ഈ ‘ത്രിവേണീസംഗമം’ ഒരു പക്ഷെ ഇന്ന് നിങ്ങളെ അപകടപ്പെടുത്തിയില്ല എങ്കില്‍ അത് മറ്റുള്ളവരുടെ കാരുണ്യമായി കരുതലായി കരുതുക. ഡ്രൈവിങ്ങിനിടെ നാം കാണിക്കുന്ന ഈ ബഹുനൈപുണ്യപ്രവൃത്തി ഒരു പുണ്യപ്രവൃത്തിയേയല്ല. മിക്ക റോഡപകടങ്ങളിലും മൊബൈല്‍ ഉപയോഗം അദൃശ്യമായ ഒരു പ്രധാനകാരണവുമാകാറുണ്ട്.

തെരുവുനായ കടിച്ചു; പേവിഷബാധയേറ്റ ആള്‍ മരിച്ചു

തെരുവുനായ കടിച്ചു; പേവിഷബാധയേറ്റ ആള്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങരയില്‍ പേവിഷബാധയേറ്റ ആള്‍ മരിച്ചു. പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് സൈമണിനെ തെരുവുനായ കടിച്ചത്. നായ കടിച്ചെങ്കിലും സൈമണ്‍ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നില്ല.

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് താറാവുകളില്‍

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് താറാവുകളില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ ചെറുതന പഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.

രഘുനാഥന് 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് 3 മാസം പ്രായമുള്ള 15,000 താറാവുകളുമാണുള്ളത്. ഭോപ്പാലിലെയും തിരുവല്ലയിലെയും ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകള്‍ പോസിറ്റീവ് ഫലം നല്‍കി.

ജില്ലയിലെ കുട്ടനാട്, ചെറുതല, എടത്വ എന്നിവിടങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു. അതേത്തുടര്‍ന്ന് സാമ്പിളകുള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗബാധിത പ്രദേശങ്ങളിലെ താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. കളിയാട്ടം, കര്‍മ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് ബല്‍റാം. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്‍റാം ഒന്‍പതാം ക്‌ളാസില്‍ പഠിയ്ക്കുമ്പോഴാണ് ഗ്രാമം എന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവല്‍ പ്രസിദ്ധീകരിച്ചത്. ബല്‍റാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ എഴുതിയ സിനിമയാണ് കളിയാട്ടം. ജയരാജ് ആണ് ഈ തിരക്കഥ സിനിമയാക്കിയത്.തെയ്യം കലാകാരന്‍മാരുടെ ജീവിതത്തിലെ സാഹസികതയും അര്‍പ്പണവും കഷ്ടപ്പാടുകളും കണ്ണീരും കുട്ടിക്കാലംമുതലെ അടുത്തറിഞ്ഞ ബല്‍റാം ഇത് തിരക്കഥയാക്കുകയായിരുന്നു.

വി കെ പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി എന്ന സിനിമയ്ക്കാണ് പിന്നീട് ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഹാംലറ്റ് എന്ന ഷേക്‌സ്പിയര്‍ നാടകത്തെ കേരളീയ പശ്ചാത്തലത്തില്‍ പുനരവതരിപ്പിച്ച സിനിമയായിരുന്നു കര്‍മ്മയോഗി. തുടര്‍ന്ന് 2021 ല്‍ ടി ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന സിനിമയ്ക്കും ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കി.

വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാംപസില്‍ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ് എംപി പ്രസംഗിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍വകലാശാലാ രജിസ്ട്രാറോട് ആവശ്യപ്പെട്ടു.

സര്‍വകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിലക്കണമെന്ന് രജിസ്ട്രാര്‍ക്കു വിസി രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലാ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളില്‍ പുറത്തു നിന്നുള്ളവര്‍ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിസി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് രാഷ്ട്രീയ പ്രസംഗങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ഇതവഗണിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.