പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍…; വിവിധ കമ്പനികളുടെ 50ലധികം മരുന്നുകള്‍ക്ക് നിലവാരമില്ല

പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍…; വിവിധ കമ്പനികളുടെ 50ലധികം മരുന്നുകള്‍ക്ക് നിലവാരമില്ല

ഡല്‍ഹി: വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍. വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ പരിശോധനയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളുടെ ഗുണനിലവാരത്തിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആശങ്ക രേഖപ്പെടുത്തി. അന്റാസിഡ് പാന്‍ ഡി, കാല്‍സ്യം സപ്ലിമെന്റ് ഷെല്‍കാല്‍, പ്രമേഹത്തിനുള്ള മരുന്നായ ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദ മരുന്നായ ടെല്‍മിസാര്‍ട്ടന്‍ തുടങ്ങിയ ജനപ്രിയ മരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഡ്രഗ് ഓഫീസര്‍മാര്‍ മാസാടിസ്ഥാനത്തില്‍ നടത്തിയ റാന്‍ഡം സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. മിക്ക മരുന്നുകളും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായതിനാല്‍ പട്ടിക ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Hetero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL), കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കണ്ടെത്തിയ മരുന്നുകള്‍ വ്യാജമാണെന്ന് പറഞ്ഞ് കമ്പനികള്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.

പി ശശിക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

പി ശശിക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

നെയ്യാറ്റിന്‍കര പി നാഗരാജനാണ് ഹര്‍ജിക്കാരന്‍. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് പി ശശിക്കു പുറമെ, എഡിജിപി എം ആർ അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. പി ശശി സ്വര്‍ണക്കള്ളക്കടത്തു സംഘങ്ങളില്‍നിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എഡിജിപി എംആര്‍ അജിത് കുമാര്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് പി ശശിയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

നെഹ്രു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

നെഹ്രു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയ്ക്ക് ശനിയാഴ്ച കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് നെഹ്രു ട്രോഫി വള്ളം കളി. വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി.

70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിനുള്ളത്. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളം കളി നടത്താനുള്ള തീരുമാന ം ഉണ്ടായത്. വയനാട് ദുരന്ത സാഹചര്യത്തില്‍ സാംസ്‌കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക.വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് വള്ളം കളി നടത്താനുള്ള തീരുമാനം ഉണ്ടായത്.

അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കാര്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ബിസിനസുകാരനായ 50 കാരന്‍ മണികണ്ഠന്‍, ഭാര്യ നിത്യ, അമ്മ സരോജ, രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള സേലത്താണ് ഇവര്‍ താമസിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ലോഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന മണികണ്ഠന്‍ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

തിരുവനന്തപുരം: ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയിലെ സോലാപുരില്‍ അഭിഭാഷക കുടുംബത്തിലാണ് ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാറിന്റെ ജനനം. മുംബൈ ലോ കോളജില്‍ നിയമ പഠനം. 2012ല്‍ ബോംബെ ഹൈക്കോടതി ജസ്റ്റിസായി. 2023 മെയ് മുതല്‍ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍.