ജസ്‌ന തിരോധാന കേസ്; സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി ജെ എം കോടതി

ജസ്‌ന തിരോധാന കേസ്; സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി ജെ എം കോടതി

ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. ഇതിൽ അടക്കം വിശദീകരണം നൽകാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകിയത്.

സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു ജസ്‌നയുടെ പിതാവ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ പിതാവിന്റെ ആരോപണങ്ങൾ തള്ളി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിബിഐ നൽകിയ റിപ്പോർട്ട് തള്ളമെന്ന് ജസ്നയുടെ അച്ഛൻ ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെന്നത്തിയില്ലെന്നതുൾപ്പെടെ ചൂണ്ടികാട്ടി സിജെഎം കോടതിയിൽ ഹർജി നൽകിയത്.

തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂടില്‍ വെന്തുരുകുന്നതിനിടെ, ആശ്വാസമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

സിദ്ധാര്‍ഥന്‍ കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍

സിദ്ധാര്‍ഥന്‍ കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരക്കര സ്വദേശി പികെ വിജയനെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അധ്യാപകനാണ് വിജയന്‍. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പശ്ചിമ ബംഗാളിൽ പിടിയിൽ. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരാണ് എൻഐഎയുടെ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഇവരെ എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ അറിയിച്ചു.

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതി രൂപേഷിന് പത്തുവര്‍ഷം തടവ്

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതി രൂപേഷിന് പത്തുവര്‍ഷം തടവ്

കല്‍പ്പറ്റ: വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമിന് ആറ് വര്‍ഷവും എഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവര്‍ഷവുമാണ് തടവ്. കൊച്ചി എന്‍ഐഎകോടതിയുടെതാണ് വിധി.

നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവരെയാണ് എന്‍ഐഎ സ്‌പെഷല്‍ ജഡ്ജ് കെ കമനീസാണ് ശിക്ഷിച്ചത്.

വയനാട് വെള്ളമുണ്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എബി പ്രമോദിനെ വീട് കയറി സായുധ സംഘം ഭീഷണിപ്പെടുത്തുകയും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതിയുടെ ശിക്ഷാവിധി. എട്ടുപേരുള്ള കേസില്‍ ബാക്കി മൂന്ന് പ്രതികള്‍ പിടിയിലാകാനുണ്ട്.

രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും, തീവ്രവാദ പ്രവര്‍ത്തനങ്ങളും തെളിഞ്ഞതായും കോടതി വ്യക്തമാക്കി. അനൂപിനും, ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയില്‍ അംഗമായതിനും, സഹായം ചെയ്തതിനും യുഎപിഎ നിയമത്തിലെ 38, 39 വകുപ്പുകള്‍ മാത്രമാണ് തെളിഞ്ഞത്.