വെന്തുരുകുന്ന ചൂട് തുടരും, പാലക്കാട് 41 ഡിഗ്രി തന്നെ; വെള്ളിയാഴ്ച മുതല്‍ പരക്കെ മഴ

വെന്തുരുകുന്ന ചൂട് തുടരും, പാലക്കാട് 41 ഡിഗ്രി തന്നെ; വെള്ളിയാഴ്ച മുതല്‍ പരക്കെ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് തുടര്‍ച്ചയായ ഏഴാം ദിവസമായ ഇന്നും ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും ഈ ചൂട് തന്നെ തുടരാനാണ് സാധ്യത.

കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും തൃശൂര്‍ ജില്ലയില്‍ 39°C വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38°C വരെയും, ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യല്‍സ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കാനും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനിടെ നാളെ മുതല്‍ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും എല്ലാ ജില്ലകളിലും വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗം സെക്കന്‍ഡില്‍ 20 cm നും 45 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മാര്‍ഗനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസംമുട്ടി മരിച്ചു

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസംമുട്ടി മരിച്ചു

മുംബൈ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. കിണറ്റില്‍ ഇറങ്ങിയ ഓരോരുത്തരായി ബോധരഹിതരാകുകയായിരുന്നു. ഒരാളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിച്ചു. മരിച്ച അഞ്ചുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കൃഷിയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിലാണ് പൂച്ച വിണത്. പൂച്ചയെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ കിണറ്റില്‍ ബോധരഹിതനായി വീണു. പിന്നാലെ ഇറങ്ങിയവരും ബോധം കെട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇയാള്‍ സമീപത്തെ അശുപത്രിയില്‍ ചികിത്സിയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷം ആരംഭിച്ചു. അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് കിണറില്‍ വീണവരെ പുറത്തെത്തിച്ചത്. അതേസമയം പൊലീസും രക്ഷാപ്രവര്‍ത്തകരും എത്താന്‍ വൈകിയതായി നാട്ടുകാര്‍ ആരോപിച്ചു.

കടവിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

കടവിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

തൊടുപുഴ: അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പിനാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഒന്നര മാസം മുമ്പാണ് ക്രിസ്പിന്റെ പിതാവ് ബിജു മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിന്‍. ഒഴുക്കില്‍ പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കടവില്‍ നിന്ന് 100 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൊടുപുഴ വെങ്ങല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്രിച്ചിയില്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് ക്രിസ്പിന്‍. അമ്മ: ബിന്‍സി.

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.

ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസ്സാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെ ഇതു തുടരും. വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.

തരംഗമായി പാലക്കാട്ടെ കെട്ടിട നിര്‍മ്മാണ തൊഴിലാളി നരേന്‍റെ ‘പെരിയോനെ’ ഗാനം; ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം നേടി

തരംഗമായി പാലക്കാട്ടെ കെട്ടിട നിര്‍മ്മാണ തൊഴിലാളി നരേന്‍റെ ‘പെരിയോനെ’ ഗാനം; ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം നേടി

ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം പാടി ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം പിടിച്ച് പാലക്കാട്ടുകാരൻ. പുലാപ്പറ്റ സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ നരേന്‍ ആണ് പാട്ടിലൂടെ ഹൃദയങ്ങൾ കീഴടക്കുന്നത്. നജീബിന്റെ ദുരിതം മരുഭൂമിയിലെങ്കില്‍ ചുട്ടുപൊള്ളുന്ന പാലക്കാടന്‍ ചൂടിനെ അതിജീവിക്കുകയാണ് നരേന്‍.

ചിത്രത്തിന്റെ അണിയറ ശിൽപികൾക്ക് മുന്നിലേക്ക് തന്റെ പാട്ട് എത്തിക്കണമെന്ന് നരേൻ പറയുന്നു. ഒരു ദിവസം കൊണ്ട് 1.3 മില്യൺ ആളുകൾ കണ്ടു. വലിയൊരു സന്തോഷം തന്നെയാണ്. പാട്ട് എങ്ങനെയെന്ന് അറിയില്ല. പക്ഷെ കിട്ടിയ അംഗീകാരം വലുതാണെന്നും നരേൻ പറയുന്നു.സംഗീതമാണ് മറുമരുന്ന്. സുഹൃത്തുക്കളും അവരുടെ പിന്തുണയുമാണ് നരേന് പാടി മുന്നേറാനുള്ള കരുത്ത്. പാട്ട് തന്നെയാണ് സന്തോഷവും സങ്കടവുമെന്നും അദ്ദേഹം പറയുന്നു.

നവമാധ്യമങ്ങളിലൂടെ വൈറലായ ശബ്ദത്തിന്റെ ഉടമയെ തേടി വിദേശത്ത് നിന്ന് വരെ വിളിയെത്തി. ശാസ്ത്രീയമായി പാട്ടിന്റെ വഴികളിലൂടെയൊന്നും സഞ്ചരിക്കാത്ത ഈ ഗായകന്റെ സ്വരമാധുരി നവമാധ്യമങ്ങളില്‍ തരംഗമാണ്. നിര്‍മാണത്തൊഴിലാളിയായ നരേന്‍ വെയിലിനെ വകവയ്ക്കാതെ കുടുംബം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.