കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി കെ ബിജു ഇഡിക്ക് മുന്നില്‍; അറിയാവുന്ന മറുപടി കൊടുക്കുമെന്ന് ബിജു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി കെ ബിജു ഇഡിക്ക് മുന്നില്‍; അറിയാവുന്ന മറുപടി കൊടുക്കുമെന്ന് ബിജു

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം നേതാവ് പി കെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കരുവന്നൂര്‍ കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

കേസില്‍ അറസ്റ്റിലായ പി കെ അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് ആരോപണം.അതിനാല്‍ ഏതു സാഹചര്യത്തിലാണ് സതീഷ് സഹായിച്ചതെന്ന് ബിജുവില്‍ നിന്നും വിശദീകരണം തേടേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കൂടാതെ, കരുവന്നൂര്‍ ബാങ്കു ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച രണ്ടംഗ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ പി കെ ബിജുവാണ്.

കരുവന്നൂര്‍ ബാങ്കു തട്ടിപ്പിനെപ്പറ്റി അന്വേഷണം നടത്തിയ ആളെന്ന നിലയില്‍, തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൃത്യമായി അറിയാവുന്ന ആളാണ് ബിജു. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ബിജുവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

ഇഡി വിളിച്ചിരിക്കുന്നു. എന്താണെന്നറിയില്ല. അവരു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയാവുന്ന മറുപടി കൊടുക്കാമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. നോക്കാം, ഇതു കഴിഞ്ഞിട്ട് നോക്കാമെന്ന് പി കെ ബിജു ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുൻ വോളിബോൾ താരം കരിമ്പാടം സത്യൻ മരിച്ച നിലയിൽ; സമീപവാസികൾ അറിഞ്ഞത് ദുർ​ഗന്ധം വമിച്ചപ്പോൾ

മുൻ വോളിബോൾ താരം കരിമ്പാടം സത്യൻ മരിച്ച നിലയിൽ; സമീപവാസികൾ അറിഞ്ഞത് ദുർ​ഗന്ധം വമിച്ചപ്പോൾ

കൊച്ചി: മുൻ വോളിബോൾ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കരിമ്പാടം കുന്നുകാട്ടിൽ കെകെ സത്യൻ (76) എന്നാണ് യഥാർഥ പേര്. വീട്ടിൽ നിന്നു ദുർ​ഗന്ധം വമിച്ചപ്പോഴാണ് സമീപവാസികൾ അറിഞ്ഞത്. മൃത​ദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു വിസ്മയ സ്മാഷുകൾ ഒരുകാലത്ത് പറത്തിയ താരമായിരുന്നു സത്യൻ. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം. ഉയരക്കാരായ ദേശീയ, അന്തർദേശീയ താരങ്ങൾക്കു പോലും തടുക്കാൻ കഴിയുന്നതിലും വേ​ഗത്തിലായിരുന്നു പക്ഷേ സത്യന്റെ സ്മാഷുകൾ. കരിമ്പാടം സ്പോർട്ടിങ് സ്റ്റാർ ക്ലബിലൂടെയാണ് സത്യൻ കളിച്ചു വളർന്നത്.

വാതിലടച്ച് വീട്ടിലെ രണ്ടു പാചകവാതക സിലിണ്ടറും തുറന്നുവിട്ടു; മൂവാറ്റുപുഴയില്‍ യുവാവ് തുങ്ങി മരിച്ചനിലയില്‍

വാതിലടച്ച് വീട്ടിലെ രണ്ടു പാചകവാതക സിലിണ്ടറും തുറന്നുവിട്ടു; മൂവാറ്റുപുഴയില്‍ യുവാവ് തുങ്ങി മരിച്ചനിലയില്‍

മൂവാറ്റുപുഴ: പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണു മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണു ജോണ്‍സനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നു വിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കല്ലൂര്‍ക്കാട് നിന്ന് അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ കുരുക്കുണ്ടായിരുന്നു.

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു, കണ്ണിന് പരിക്ക്

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു, കണ്ണിന് പരിക്ക്

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്കു നേരെ അക്രമം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം.

ടിടിഇ ജെയ്‌സണ്‍ തോമസിനാണ് മര്‍ദ്ദനമേറ്റത്. ഭിക്ഷാടകനാണ് ടിടിഇയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണണെന്ന് ജെയ്‌സണ്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണം.ജെയ്‌സണിന്റെ മുഖത്ത് അടിയേറ്റു. കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെ കാറ്ററിങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യപിച്ചതായി തോന്നുന്നില്ലെന്നും, കണ്ണ് പോകാതിരുന്നത് ഭാഗ്യമാണെന്നും ജെയ്‌സണ്‍ പറഞ്ഞു.

സ്വര്‍ണവില 52,000ലേക്ക്, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

സ്വര്‍ണവില 52,000ലേക്ക്, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 400 രൂപ വര്‍ധിച്ച് 52,000ലേക്ക് സ്വര്‍ണവില നീങ്ങുന്നതായുള്ള സൂചനയാണ് നല്‍കിയത്. 51,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഇന്നലെ 51,000 കടന്നത്. രണ്ടുദിവസത്തിനിടെ ആയിരം രൂപയാണ് വര്‍ധിച്ചത്.

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിക്കുന്നത്.