വെഞ്ഞാറമൂട്ടിൽ ടിപ്പറും വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്ടിൽ ടിപ്പറും വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ടിപ്പറും വെമ്പായം ഭാഗത്തേക്ക് പോയ വാനും തമ്മിൽ കൂട്ടിയിടിച്ചാണ് ആണ് അപകടം ഉണ്ടായത്. മിനി വാനിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വെഞ്ഞാറമൂട്ടിൽ ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോപിക പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും ജ്യോതിക ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുമേഷ് മരിച്ചത് കണ്ട് വിവരം വീട്ടില്‍ അറിയിക്കാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച് നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് സുമേഷും മക്കളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം തുടങ്ങി; ആദ്യമെത്തിയവരില്‍ മുകേഷും അശ്വിനിയും

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം തുടങ്ങി; ആദ്യമെത്തിയവരില്‍ മുകേഷും അശ്വിനിയും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് പത്രിക നല്‍കി. കൊല്ലം ജില്ലാ കലക്ടര്‍ എന്‍ ദേവീദാസിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

ഹൈസ്‌കൂള്‍ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിന് മുന്നില്‍ നിന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായിട്ടാണ് മുകേഷ് പത്രിക സമര്‍പ്പിക്കാനെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.

മന്ത്രി കെ എന്‍ ബാലഗോപാല്‍, മുന്‍ മന്ത്രി കെ രാജു, സിപിഐ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ പി എസ് സുപാല്‍, സിപിഎം നേതാവ് വരദരാജന്‍ തുടങ്ങിയവര്‍ പത്രികാസമര്‍പ്പണത്തില്‍ സംബന്ധിച്ചു.

കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എം എല്‍ അശ്വിനിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായിട്ടാണ് അശ്വിനി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മഹിളാ മോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗമായ അശ്വിനി ആദ്യമായിട്ടാണ് മത്സരിക്കുന്നത്.

കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് മുമ്പാകെയാണ് അശ്വിനി പത്രിക നല്‍കിയത്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ സഞ്ജീവ് ഷെട്ടി, പ്രമീള സി നായിക് അടക്കമുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു. ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.

കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും അമേരിക്ക; സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും അമേരിക്ക; സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. നിയമ നടപടികൾ നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്നും നിലപാടറിയിച്ചു. ഒപ്പം അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമേരിക്ക പ്രതികരിച്ചു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിക്കുന്നത്.

അരവിന്ദ് കെജ്രിവാളിനെതിരായ നിയമ നടപടിയില്‍ യഥാസമയത്തുള്ള സുതാര്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുഎസിന്റെ ആദ്യത്തെ പ്രതികരണം. പിന്നാലെ യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പ്രസ്താവന അനാവശ്യമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചു.

ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച ജർമൻ വിദേശകാര്യ മന്ത്രിയുടെ നടപടിക്കെതിരെ ജര്‍മ്മനിയുടെ നയതന്ത്ര പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ശേഷം ജര്‍മ്മനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല.

സംസ്ഥാനത്ത് സ്വർണവില അരലക്ഷത്തിലേക്ക് അടുക്കുന്നു

സംസ്ഥാനത്ത് സ്വർണവില അരലക്ഷത്തിലേക്ക് അടുക്കുന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49,000 ത്തിനു മുകളിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6170 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വില 5140 രൂപയാണ്. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്.

ആഗോളതലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. സാധാരണ ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം തന്നെ സ്വര്‍ണവിലയും കൂടുകയാണ്.