മൊബൈല്‍ ചാര്‍ജറില്‍ നിന്നു ഷോക്കേറ്റെന്ന് സംശയം; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മൊബൈല്‍ ചാര്‍ജറില്‍ നിന്നു ഷോക്കേറ്റെന്ന് സംശയം; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: ഉറങ്ങാന്‍ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊബൈല്‍ ചാര്‍ജറില്‍ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നാണ് സംശയം. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതില്‍ മുരളീധരന്റെയും വിലാസിനിയുടെയും മകന്‍ എം ശ്രീകണ്ഠന്‍ (39) ആണ് മരിച്ചത്.

ഉറക്കം ഉണരാന്‍ വൈകിയതിനെത്തുടര്‍ന്നു വീട്ടുകാര്‍ കിടപ്പുമുറിയില്‍ എത്തി നോക്കിയപ്പോള്‍ ശ്രീകണ്ഠനെ കട്ടിലില്‍ നിന്നു വീണു താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാലപ്പഴക്കം ചെന്നതിനെ തുടര്‍ന്ന് ചാര്‍ജര്‍ ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാര്‍ജര്‍ വയറിന്റെ ഒരുഭാഗം കരിഞ്ഞ നിലയിലുമായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കി. അതേസമയം മൊബൈല്‍ഫോണിനു തകരാര്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പെയിന്റിങ് കോണ്‍ട്രാക്ടറായിരുന്നു മരിച്ച ശ്രീകണ്ഠന്‍.

അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി

തിരുവനന്തപുരം: അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. കേരള സ്റ്റേറ്റ് ആന്‍ഡ് സബ് ഓര്‍ഡിനേറ്റ് റൂള്‍സിന്റെ 39ാം വ്യവസ്ഥയിലെ സവിശേഷാധികാരം ഉപയോഗിച്ചാണ് ജോലി നല്‍കുക. 2018 മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എല്‍ഡി ക്ലര്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യഡയറക്ടറേറ്റില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണമാണ് ജോലി നഷ്ടമായത്.

ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സിനിയോറിറ്റിക്ക് അര്‍ഹത. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി ഒഴിവു റിപ്പോര്‍ട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട നിഷ ബാലകൃഷ്ണനു നിയമനം നല്‍കുന്നതിനു സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ അധികാരം പ്രയോഗിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് 2018 മാര്‍ച്ച് 31 ന് അവസാനിച്ച എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നിഷ ബാലകൃഷ്ണന് 4 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണു ജോലി നഷ്ടമായത്. മാര്‍ച്ച് 28 ന് കൊച്ചി കോര്‍പറേഷനില്‍ നിന്ന് അറിയിച്ച ഒഴിവ് 3 ദിവസമുണ്ടായിട്ടും തിരുവനന്തപുരം നഗരകാര്യ ഡയറക്ടറുടെ ഓഫിസില്‍ നിന്നു പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്തത് 31 ന് അര്‍ധരാത്രി 12 നാണ്. ഇ മെയില്‍ പിഎസ്സിക്ക് ലഭിച്ചതാകട്ടെ 12.04 നും. ഏപ്രില്‍ ഒന്നിനു പുതിയ പട്ടിക നിലവില്‍ വന്നതിനാല്‍ പിഎസ്സി നിയമനം നിഷേധിക്കുകയായിരുന്നു.

കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക. ജയ അരി കിലോയ്ക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ഒരുമാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു.റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്ഡേഷന്‍ നടത്താനാണ് വകുപ്പുതല തീരുമാനം. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്ഡേഷന്‍ മാത്രമായി നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല; മസ്റ്ററിങ് നിര്‍ത്തിവെച്ചതായി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇ-കെവൈസി അപ്‌ഡേഷനില്‍ നിന്നും കേരളത്തിന് മാറിനില്‍ക്കാനാവില്ല.

അത്തരമൊരു സാഹചര്യത്തില്‍ ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്‌ഡേഷന്‍ നടത്താനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്‌ഡേഷന്‍ മാത്രമായി നടത്തുന്നതാണ്.

റേഷന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നതു കണക്കിലെടുത്ത് മസ്റ്ററിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 10-3-2024 വരെയാണ് ഇ-കെവൈസി അപ്‌ഡേഷന്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് മാസത്തിലും ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തി വരികയാണ്. ഇതു കണക്കിലെടുത്ത് ആ മാസം റേഷന്‍ വിതരണത്തിന് പ്രവൃത്തിസമയം ക്രമീകരിച്ചു. എന്നിട്ടും വേഗതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിയത്.

വിവാദ ജ്യോതിഷി സന്തോഷ് മാധവന്‍ അന്തരിച്ചു

വിവാദ ജ്യോതിഷി സന്തോഷ് മാധവന്‍ അന്തരിച്ചു

കൊച്ചി: വിവാദ ജ്യോതിഷിയും പൂജാരിയുമായിരുന്ന സന്തോഷ് മാധവന്‍(50) അന്തരിച്ചു. ഹൃദയ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സന്തോഷ് മാധവന്‍ എന്ന സ്വാമി അമൃത ചൈതന്യയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

പ്രവാസിയായ മലയാളി സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്‍. 2009 മെയ് മാസത്തിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീ. സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്. എട്ടുവർഷത്തെ ജയിൽ വാസത്തിന് ശേഷം 2017ൽ ജയിൽ മോചിതനായി.