ഭക്ഷണം ഉണ്ടാക്കാൻ സഹായിച്ച 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റ്

ഭക്ഷണം ഉണ്ടാക്കാൻ സഹായിച്ച 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റ്

കാസർക്കോട്: ഉത്സവ സ്ഥലത്തു പാചകത്തിനു സഹായിയായി നിന്ന ആൺകുട്ടിയെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. 15കാരൻ നൽകിയ പരാതിയിൽ പള്ളഞ്ചി നിടുകുഴിയിൽ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ പൊലീസ് പോക്സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിനു ഭക്ഷണം പാകം ചെയ്യാൻ എത്തിയതായിരുന്നു സതീശൻ. പരാതിക്കാരനായ കുട്ടിയടക്കമുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാൻ ഇവിടെയുണ്ടായിരുന്നു.

ഭക്ഷണം പാകം ചെയ്ത ശേഷം സതീശൻ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടി പോകാനുണ്ടെന്നു വിശ്വസിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 15കാരന്റെ പരാതിയിൽ പറയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

‘തലവെട്ടും എന്ന് പറഞ്ഞു ഭീഷണി’; സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ കൂടി പിടിയില്‍

‘തലവെട്ടും എന്ന് പറഞ്ഞു ഭീഷണി’; സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ കൂടി പിടിയില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ ജോണ്‍. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇവരുള്‍പ്പെടെ കേസില്‍ മുഖ്യപ്രതികളായ നാലുപേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിന്‍ജോ ജോണിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുവീട്ടില്‍ നിന്ന് സിന്‍ജോയെ പൊലീസ് പിടികൂടിയത്. കേസില്‍ 31 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

സിന്‍ജോ മകനെ മര്‍ദ്ദിക്കുക മാത്രമല്ല, ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായും സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ‘സിന്‍ജോ തലവെട്ടും എന്ന് പറഞ്ഞു. വീട്ടില്‍ പോയി മര്യാദയ്ക്ക് തിരിച്ചുവരണമെന്ന് വിദ്യാര്‍ഥികളോട് കോളജ് അധികൃതരും പറഞ്ഞു. നടന്ന കാര്യം ഒന്നും പറയരുത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയി ചെയ്തതാണ് അങ്കിളേ’- മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞതായി സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി: ശമ്പളം മുടങ്ങി, ചരിത്രത്തിലാദ്യം

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി: ശമ്പളം മുടങ്ങി, ചരിത്രത്തിലാദ്യം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. കൂടാതെ ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രെഷറി അക്കൗണ്ടറിൽ പണം എത്തിയെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക തടസമെന്ന് ഔദ്യോഗിക വിശദീകരണം. 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്.

ഇ ടി എസ് ബി യിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചില്ല. സാ​ങ്കേതിക തകരാറാണ് കാരണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

ശമ്പളവിതരണം വൈകിയതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാണ് ശമ്പളവും പെൻഷനും ലഭിച്ചത്. ഇവരുടെ എണ്ണം പരിമിതമാണ്.

ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെൻ്റിൻ്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ ,ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഊർജിതം; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഊർജിതം; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇവർ നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്. ഒളിവിൽ കഴിയുന്ന പ്രതി സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തി. സിൻജോ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു കണ്ടെത്തൽ.

അതേസമയം കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

‘വിവാഹമോചന നടപടി തുടങ്ങിയാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്

‘വിവാഹമോചന നടപടി തുടങ്ങിയാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്

കൊച്ചി: വിവാഹമോചന നടപടി ആരംഭിച്ചാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ സ്ത്രീകളുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ 23 കാരി കോടതിയെ സമീപിക്കുകയായിരുന്നു.

20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നതിന് നിലവില്‍ നിയമപരമായ തടസ്സങ്ങളുണ്ട്.

ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്. എന്റെ ശരീരം എന്റെ സ്വന്തമാണെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വാചകം ഉദ്ധരിച്ചാണ് ഹൈക്കോടതി ഉത്തരവ്. സ്ത്രീയുടെ ശാരീരികവും മാനസികവുമായ എല്ലാ അവകാശങ്ങളും അവര്‍ക്ക് മാത്രമാണ്. ലിംഗ സമത്വത്തിന്റെയും ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെയും ഭാഗമാണിതെന്നും കോടതി പറഞ്ഞു.

വിവാഹമോചനം നേടിയ സ്ത്രീക്ക് 20നും 24 ആഴ്ചയ്ക്കും ഇടയിലുള്ള ഗര്‍ഭം അലസിപ്പിക്കാനേ അനുമതി നല്‍കുന്നുള്ളു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം അമ്മയ്‌ക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഉള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍, അമ്മയുടെ മാനസിക പ്രശ്‌നങ്ങള്‍, വിവാഹമോചനം, ഭര്‍ത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് വിവാഹിതയായ സ്ത്രീക്ക് ഇരുപത് ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളൂ.

നിയമപ്രശ്‌നം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വ.പൂജ മേനോനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുപ്രീം കോടതി സമാനമായ വിഷയം ഉന്നയിച്ചുള്ള കേസില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. താന്‍ ഭര്‍ത്താവിന്റെ വൈവാഹിക പീഡനം (മാരിറ്റല്‍ റേപ്പ്) ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്കിരയാണെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടും കോടതി വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ്.