മുളകുപൊടി സ്‌പ്രേ ചെയ്ത് കവര്‍ച്ച; കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലെ പ്രതി പിടിയില്‍

മുളകുപൊടി സ്‌പ്രേ ചെയ്ത് കവര്‍ച്ച; കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലെ പ്രതി പിടിയില്‍

തൃപ്പൂണിത്തുറ: പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്‌പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല (36) യാണ് ഹില്‍പാലസ് പൊലീസിന്റെ പിടിയിലായത്.

ചിട്ടി സ്ഥാപനമുടമയക്ക് നേരെ മുളകുപൊടി സ്‌പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ന്ന കേസിലാണ് ഇവര്‍ പിടിയില്‍. തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം സാന്‍ പ്രീമിയര്‍ ചിട്ടി സ്ഥാപനയുടമ തൃപ്പൂണിത്തുറ കീഴത്ത് വീട്ടില്‍ കെ.എന്‍. സുകുമാര മേനോനാണ് (72) കഴിഞ്ഞ 21-ന് കാലത്ത് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.

ഓഫീസിലെ മേശയില്‍നിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടര പവന്റെ മാലയും ഇവര്‍ കവര്‍ന്നിരുന്നു. കണ്ണിന്റെ ഭാഗം മാത്രം തുറന്ന രീതിയിലുള്ള കറുത്ത പര്‍ദ ധരിച്ചു വന്നയാളാണ് പെട്ടെന്ന് മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്ത് തന്നെ ആക്രമിച്ച് പണവും ആഭരണവും കവര്‍ന്നതെന്ന് സുകുമാര മേനോന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

സിസിടിവി. ക്യാമറകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് സ്ത്രീയാണെന്ന് ഉറപ്പിച്ചത്. ഇവര്‍ കവര്‍ച്ചയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ കണ്ണന്‍കുളങ്ങരയില്‍ വന്നിറങ്ങി പര്‍ദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച് നടന്നു വരുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫസീല അറസ്റ്റിലായത്.

വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസില്‍ പ്രതിയാണിവര്‍. ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലത്ത് ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയതിനും ഭര്‍തൃപിതാവിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഫസീലയുടെ പേരില്‍ കേസുള്ളതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഇവരെ അഞ്ച് വര്‍ഷം കഠിനതടവിന് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ന്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ന്

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3ന് നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇതിനായി 46,942 വോളണ്ടിയര്‍മാര്‍ക്കും 1564 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 4, 5 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കി എന്നുറപ്പാക്കുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കും.

ദിലീപിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കുമോ? ഹൈക്കോടതി വിധി ഇന്ന്

ദിലീപിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കുമോ? ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണു ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയത് എന്നാണ് പ്രോസിക്യൂഷന്റെ വാദം. വിപിന്‍ ലാല്‍, ദാസന്‍, സാഗര്‍ വിന്‍സന്റ്, ഡോ. ഹൈദരലി, ശരത് ബാബു, ജിന്‍സണ്‍ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചു. സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായ ശബ്ദസന്ദേശങ്ങള്‍ക്ക് ആധികാരികതയില്ലെന്ന പരാമര്‍ശം തെറ്റാണ്. പ്രൊസിക്യൂഷന്റെ ആവശ്യം തള്ളിയ വിചാരണ കോടതിയുടെ വിധി നിയമ വിരുദ്ധമാണെന്നും വാദിച്ചു.

വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച; കോച്ച് നിറയെ പുക, ആലുവയില്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു

വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച; കോച്ച് നിറയെ പുക, ആലുവയില്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു

കൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച. സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്. പുക ഉയരുന്നത് കണ്ട് ആലുവയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട്, കളമശേരി- ആലുവ റൂട്ടില്‍ വച്ചാണ് ഗ്യാസ് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്. കോച്ചില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആലുവ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. വന്ദേഭാരതിന് ആലുവയില്‍ സ്റ്റോപ്പ് ഇല്ല. എന്നാല്‍ പുക ഉയരുന്നത് കണ്ട് അടിയന്തരമായി ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കോച്ചില്‍ നിന്ന് ഒഴിവാക്കി. പ്രശ്‌നം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. ഗ്യാസ് ചോരാന്‍ ഇടയായ കാരണം വ്യക്തമല്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ പുക ഉയരാനുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

യുവാവിന്റെ കുടലിൽ 39 നാണയങ്ങൾ; ഹൃദയം, ത്രികോണം ആകൃതികളിൽ 37 കാന്തങ്ങൾ; കഴിച്ചത് ശരീരഘടനയ്ക്ക്

യുവാവിന്റെ കുടലിൽ 39 നാണയങ്ങൾ; ഹൃദയം, ത്രികോണം ആകൃതികളിൽ 37 കാന്തങ്ങൾ; കഴിച്ചത് ശരീരഘടനയ്ക്ക്

ഡൽഹി: ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തത്. ശരീരഘടനയ്ക്ക് സിങ്ക് സഹായിക്കുമെന്നു കരുതിയാണ് യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിച്ചത്. 20 ദിവസത്തിലേറെയായി തുടർച്ചയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനാലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ.

യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കൾ ഡോക്റെ അറിയിച്ചു. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ സിടി സ്കാനിൽ നാണയങ്ങളും കാന്തങ്ങളും കുടലിൽ തടസമായി നിൽക്കുന്നത് വ്യക്തമായി. രോഗിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ചെറുകുടലിൽ രണ്ടുഭാഗത്തായിട്ടാണ് നാണയവും കാന്തവും കുരുങ്ങിയിരുന്നത്. 1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്ത രോഗി ഏഴുദിവസത്തിനുശേഷം ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി.