‘രായന്‍’ മൊബൈലില്‍ പകര്‍ത്തി; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

‘രായന്‍’ മൊബൈലില്‍ പകര്‍ത്തി; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: തിയേറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററില്‍ നിന്നാണ് ഉടമയുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.

തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാക്കനാട് ഇര്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന്റെ ഒപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതില്‍ നിര്‍മ്മാതക്കളില്‍ ഒരാളായ സുപ്രിയ മേനോന്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചുവെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തിയേറ്ററില്‍ നിന്നാണ് സംഘം സിനിമ പകര്‍ത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുമായി ചേര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടാന്‍ നീക്കം നടത്തി. മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ ഉള്‍പ്പെടെ പ്രമുഖ സിനിമകളുടെ വ്യാജ പതിപ്പുകള്‍ സംഘം പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിൽ തട്ടിപ്പ്; ബാങ്ക് അപ്രൈസർ പിടിയിൽ

പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിൽ തട്ടിപ്പ്; ബാങ്ക് അപ്രൈസർ പിടിയിൽ

ആലപ്പുഴ: പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്കിലെ അപ്രൈസർ പിടിയിൽ. മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങൾ മുറിച്ചു കവർന്നതായാണ് പരാതി. ചെങ്ങന്നൂർ മുളക്കുഴത്തെ ബാങ്കിലാണ് തട്ടിപ്പ് നടന്നത്.

മാലയുടെ കണ്ണികൾ, കൊളുത്തുകൾ, കമ്മലിന്റെ സ്വർണമുത്തുകൾ തുടങ്ങിയവയാണ് കവർന്നിരുന്നത്. സ്വർണം പണയം വെച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവത്തിൽ നിരവധി പേർ പരാതിയുമായി എത്തിയതോടെ ബാങ്ക് ജീവനക്കാരെ പൊലീസ് ചോ​ദ്യം ചെയ്യുകയായിരുന്നു.

പണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കില്‍ ഇരുന്നൂറിലധികം പേരുടെ ഉരുപ്പടികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. മധുകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

മണപ്പുറം ഫിനാൻസിൽ ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് 8000 തവണ

മണപ്പുറം ഫിനാൻസിൽ ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് 8000 തവണ

മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് 8000 തവണ. സാമ്പത്തിക ഇടപാട് നടത്തിയത് ഭർത്താവിന്റെയും പിതാവിന്റെയും അടക്കം 8 അക്കൗണ്ടുകളിലേക്ക്. തട്ടിപ്പ് നടത്തിയത് 5 കൊല്ലം കൊണ്ട്. പ്രതിയെ പൊലീസ് ചോദ്യം ചെയുന്നു.

ഭര്‍ത്താവിന്റെ എന്‍ ആര്‍ ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിച്ചു. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. അഞ്ചു കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പൊലീസ് കണ്ടെത്തല്‍. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്.

ധന്യയെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. ധന്യയെ തൃശൂര്‍ വലപ്പാട് എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും. തട്ടിയെടുത്ത പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം തേടുന്ന ഉത്തരം. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.

പാരിസ് ഒളിമ്പിക്‌സ്: എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ് ഒളിമ്പിക്‌സ്: എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ് ഒളിമ്പിക്‌സിൽ എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യം മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം നടക്കും. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ മത്സരിക്കുന്നുണ്ട്.

ഇന്ത്യയ്ക്കായി ബാഡ്മിന്റണിൽ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ലക്ഷ്യസെൻ എന്നിവർ സിംഗിൾസിലും സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി-ചിരാഗ്‌ സഖ്യം പുരുഷ ഡബിൾസിലും തനിഷ ക്രാസ്റ്റോ-അശ്വനി പൊന്നപ്പ സഖ്യം വനിതാ ഡബിൾസിലും മത്സരിക്കും.ബോക്‌സിങ്ങിൽ ആറ് ബോക്‌സർമാരാണ് ഇന്ത്യക്കായി ഇറങ്ങുന്നത്.

ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. മുതിർന്നതാരം രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയുമാണ് കളിക്കുന്നത്. ടേബിൾ ടെന്നീസിൽ ഹർമീത് ദേശായി പ്രാഥമിക മത്സരത്തിന് ഇറങ്ങും. റോവിങ്ങിലെ പുരുഷ സിംഗിൾസ് സ്‌കൾ വിഭാഗത്തിൽ ബൽരാജ് പൻവർ മത്സരിക്കും.

ഹോക്കിയിൽ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലംനേടിയ ഇന്ത്യൻ ഹോക്കി ടീമിന് ആദ്യകളിയിൽ ന്യൂസീലൻഡാണ് എതിരാളി. രാത്രി ഒൻപതു മണിക്കാണ് മത്സരം. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷുണ്ട്.

വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ ആദ്യദിനത്തിൽ ഇടിക്കൂട്ടിലെത്തും. അമിത് പംഗൽ, നീഷാന്ത് ദേവ്, നിഖാത് സരിൻ, ജാസ്മിൻ ലാംബോറിയ, ലൗലീന ബോർഹെയ്ൻ എന്നിവർ അടുത്ത ദിവസങ്ങളിൽ മത്സരിക്കും

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

പത്ത് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5235 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്. അതേസമയം ആഗോള വിപണയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇന്ന് കൂടിയിട്ടുണ്ട്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തിലും വില നേരിയ തോതില്‍ വര്‍ധിച്ചേക്കും. നികുതി കുറച്ചതിന്റെ ആശ്വാസം ഇതോടെ ഇല്ലാതാകുകയും ചെയ്യും.