മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി

മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി

കൊച്ചി: ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് നിമ്മി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓയില്‍ വ്യവസായ മേഖലയില്‍ കാര്‍ബണ്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നിമ്മി സമൂഹത്തിന് ഏറെ ഗുണകരമായ കാര്‍ബണ്‍ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ട് ഹരിത ഭൂമി സൃഷ്ടിക്കുകയും തന്റെ ലക്ഷ്യമാണെന്ന് നിമ്മി വ്യക്തമാക്കി. മെയ് ആദ്യ വാരം ദുബായ് ഹിൽട്ടൻ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ് മിസിസ് ഇന്ത്യ ഫൈനൽ നടക്കുക.

അനുസ്മരണ യോഗം സംഘടിപ്പിച്ചു

അനുസ്മരണ യോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോയുടെ സ്ഥാപക പ്രസിഡൻ് അന്തരിച്ച വി. സദാശിവൻപിള്ളയെ അനുസ്മരിച്ച് ആറ്റിങ്ങൽ ഇന്ദിരാജി സ്കൊയറിൽ അനുശോചനയോഗം ചേർന്നു. ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. എക്കോ വർക്കിംഗ് പ്രസിഡൻ്റ് കെ. അനന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.സാബു, പി. ജയചന്ദ്രൻ നായർ, കെ. മാധവൻ പിള്ള എന്നിവർ അനുസ്മരിച്ചു.

മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയായി; ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിസിയുടെ റിപ്പോർട്ട്

മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയായി; ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിസിയുടെ റിപ്പോർട്ട്

കേരള സർവകലാശാല സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ വൈസ് ചാൻസലറുടെ റിപ്പോർട്ട്. താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷ ആകുകയായിരുന്നുവെന്ന് വിസി നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു

ചട്ടലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. ചാൻസലറുടെ അസാന്നിധ്യത്തിൽ തനിക്ക് അധ്യക്ഷയാകാമെന്ന് മന്ത്രി വാദിച്ചതായും വിസിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലായിരുന്നു. യോഗത്തിൽ ഉയർന്ന പേരുകൾ റിപ്പോർട്ടിൽ വിസി ഉൾപ്പെടുത്തി. സെർച്ച് കമ്മിറ്റിയിലക്കുള്ള നോമിനികളുടെ പേര് കൈമാറുകയും ചെയ്തു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു

ചിറയിൻകീഴ്: വനിതശിശുവികസന വകുപ്പിന്റെ കീഴിൽ ചിറയിൻകീഴ് ഐസിഡിഎസിന്റെ പരിധിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്കു നിയമനത്തിനായി അഞ്ചുതെങ്ങ് പഞ്ചായത്തിലെ സ്ഥിരം താമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വർക്കർ തസ്തികയിലേക്കു പത്താം ക്ലാസാണ് യോഗ്യത. ഹെൽപ്പർ തസ്തികയ്ക്കു എഴുത്തും വായനയും അറിഞ്ഞിരിക്കണം. നേരത്തെ താൽക്കാലികമായി സമാന തസ്തികയിൽ പ്രവർത്തിച്ചിട്ടുള്ളവർ അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയുടെ മാതൃക ചിറയിൻകീഴ് ഐസിഡിഎസ് ഓഫിസിൽ നിന്നു ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 15 വൈകിട്ടു അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0470–2646512.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ കുഞ്ഞു മരിച്ചു. കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരിച്ചത്.