by liji HP News | Jul 17, 2024 | Latest News, കേരളം
എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.
രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ് നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ് നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
by liji HP News | Jul 17, 2024 | Latest News, കേരളം
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി നവോദയ നഗര്‍ കൊല്ലന്നൂര്‍ വീട്ടില്‍ ജസ്റ്റിനെയാണ് (39) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും 110 രൂപയ്ക്ക് മരുന്നു വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടില്‍ സംശയം തോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും നോട്ട് മാറിയില്ലങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്‍കി ഇയാള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് കള്ളനോട്ടാണെന്ന് മനസിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്പര്‍ നിലിവില്ലായിരുന്നു. കടയുടമ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറും സിസിടിവിയില്‍ പതിഞ്ഞ ചിത്രവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പാവറട്ടിയിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് പന്ത്രണ്ട് 500 ന്റെ കള്ളനോട്ടും മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത 500ന്റെ നോട്ടുകളും കണ്ടെടുത്തു. കള്ളനോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും, പ്രിന്ററടക്കം കയ്പമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പതിന്റെ മുദ്ര പേപ്പറില്‍ അഞ്ഞൂറിന്റെ രണ്ട് നോട്ടുകളാണ് ഇയാള്‍ പ്രിന്റ് ചെയ്തിരുന്നത്.
ഇയാള്‍ ആറു മാസത്തോളമായി ഇത്തരത്തില്‍ കള്ളനോട്ട് നിര്‍മ്മിച്ച് കാറില്‍ സഞ്ചരിച്ച് ജില്ലയിലെ വിവിധ കടകളില്‍ നല്‍കി മാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശാനുസരണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ കയ്പമംഗലം ഇന്‍സ്‌പെക്ടര്‍ എം ഷാജഹാന്‍, എസ്‌ഐമാരായ കെ എസ് സൂരജ്, സജിബാല്‍, ബിജു, എഎസ്‌ഐ നിഷി, സീനിയര്‍ സിപിഒ മുഹമ്മദ് റാഫി, ജ്യോതിഷ്, സിപിഒ മാരായ ജോസഫ്, ഗില്‍ബര്‍ട്ട് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
by liji HP News | Jul 17, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശി സൈഫുന്നീസയാണ് മരിച്ചത്. 47 വയസ്സായിരുന്നു. പനി ബാധിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. പൊന്നാനി മേഖലയില്‍ വ്യാപകമായി പടരുകയാണ്. മലേറിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടരുന്നുണ്ട്. മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചത് അതിഥി തൊഴിലാളിക്കാണ്.
by liji HP News | Jul 17, 2024 | Latest News, ജില്ലാ വാർത്ത
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം 2024 ജൂലൈ 20,21 തീയതികളിൽ നേമത്ത് വച്ച് നടക്കുകയാണ്. ഇതിന്റെ ഭാഗമായി കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സംസ്കാരിസമ്മേളനവും കവിയരങ്ങും ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഏര്യാ പ്രസിഡന്റ് സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി ആർ രാജു, കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ വിഭു പിരപ്പൻകോട്, സി.പി.ഐ. എം ഇടയ്ക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി ബി രാജീവ്, കെ.എസ്.കെ.റ്റി.യു ഏരിയാ ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ഇടയ്ക്കോട് മേഖലാ ചെയർമാൻ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
മുദാക്കൽ മേഖലാ സെക്രട്ടറി എൻ സോമൻ സ്വാഗതവും എര്യാ ട്രഷറർ റ്റി സന്തോഷ് നന്ദിയും പറഞ്ഞു. കേരള നാടകം സംഗീത അക്കാഡമി അവാർഡ് നേടിയ വിഭു പിരപ്പൻകോടിനേയും എസ് എസ് എൽ.സി, +2 പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വരേയും മുതിർന്ന കർഷകത്തൊഴിലാളികളേയും എര്യാ സെക്രട്ടറി ആദരിച്ചു.
by liji HP News | Jul 17, 2024 | Uncategorized
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്‍മാൻ ഏഴുമലയാണ് മരിച്ചത്. അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദാരുണമായ സംഭവം. ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്റ്റണ്ട്മാൻ ഏഴുമലയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്.
ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.
സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ സ്‍പൈയായി കാര്‍ത്തിയെത്തിയപ്പോള്‍ 100 കോടി ക്ലബിലെത്തിയിരുന്നു. വ്യത്യസ്‍ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരുമുള്ളപ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രാഹണം ജോര്‍ജ് സി വില്യംസും ആണ്. കേരള പിആർഒ പി ശിവപ്രസാദ്.
Recent Comments