മരത്തിനു മുകളിൽ പെരുമ്പാമ്പ്; ആശങ്കക്ക് അറുതിവരുത്തി വാവ സുരേഷ്

മരത്തിനു മുകളിൽ പെരുമ്പാമ്പ്; ആശങ്കക്ക് അറുതിവരുത്തി വാവ സുരേഷ്

ആറ്റിങ്ങൽ: കാവിലെ മരത്തിനു മുകളിൽ പെരുമ്പാമ്പ്, വാവ സുരേഷ് എത്തി പിടികൂടി. ചിറയിൻകീഴ് ആൽത്തറമൂടിന് സമീപത്തെ നാട്ടുവാരം കാവിലെ വലിയ വൃക്ഷത്തിന് മുകളിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കാക്കകൾ കൂട്ടത്തോടെ വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മരത്തിന് മുകളിൽ പെരുമ്പാമ്പുണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് വാവ സുരേഷിന്റെ സഹായം തേടുകയായിരുന്നു. വാവ സുരേഷ് സ്ഥലത്ത് എത്തി മരക്കൊമ്പ് മുറിച്ചിറക്കിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനമേഖലയിൽ തുറന്നു വിടുമെന്ന് സുരേഷ് പറഞ്ഞു. കാവിലെ മരത്തിനു മുകളിൽ പെരുമ്പാമ്പിനെ കണ്ടത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

മഴ ശക്തം; ഇടുക്കി ഡാമിൽ ഒറ്റ ദിവസം ഉയര്‍ന്നത് മൂന്നരയടി വെള്ളം

മഴ ശക്തം; ഇടുക്കി ഡാമിൽ ഒറ്റ ദിവസം ഉയര്‍ന്നത് മൂന്നരയടി വെള്ളം

ഇടുക്കി: വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഇടുക്കിഅണക്കെട്ടില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് 3.58 അടി ജലനിരപ്പുയര്‍ന്ന് 2345.6 അടിയിലെത്തി. ഡാമിൻ്റെ സംഭരണശേഷിയുടെ 42 ശതമാനമാണിത്. 171.8 മി.മീ മഴയാണ് ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. 7.04 കോടി യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഒറ്റദിവസം കൊണ്ട് ഡാമിൽ ഒഴുകിയെത്തി

സിദ്ധാർത്ഥന്‍റെ മരണം; വെറ്റിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തൽ

സിദ്ധാർത്ഥന്‍റെ മരണം; വെറ്റിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തൽ

തിരുവനന്തപുരം: സിദ്ധാർത്ഥന്‍റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. എം ആർ ശശീന്ദ്രനാഥിനെ ചാൻസലർ കൂടിയായ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു.

സിദ്ധാർത്ഥന്‍റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥന്‍റെ അച്ഛനമ്മമാർ, അധ്യാപകർ, സുഹൃത്തുക്കളും ഉൾപ്പെടെ 28 പേരിൽ നിന്ന് മൊഴിയെടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘ഒപ്പം’ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവ് നൽകി

‘ഒപ്പം’ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവ് നൽകി

‘ഒപ്പം’ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഞാറയ്ക്കാട്ടുവിള ജംഗ്ഷനിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്ലസ് ടു പരീക്ഷയിൽ 1200-ന് 1200 മാർക്കും നേടിയ നീലാഞ്ജന എൻ ഡി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗോപിക ബി, എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അതുല്യ രാജേഷ്, അർധന രാജ്, ജന നൂർ, വൈഭവ് ബികെ എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

മേവർക്കൽ സ്കൂളിലെ മുൻ അദ്ധ്യാപകൻ പ്രേമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി . ‘ഒപ്പം’ ചാരിറ്റി എക്സിക്യൂട്ടീവ് അംഗം രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ സി.വി. നാരായണൻ നായർ ആശംസകൾ നേർന്നു. വായനയെ പറ്റിയും മേവർക്കൽ സ്കൂളിലെ 4500-ലധികം വരുന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറിയെ പറ്റിയും അദ്ദേഹം സംസാരിച്ചു. തുടർന്ന് സമ്മാനാർഹരായ കുട്ടികൾ അവരുടെ അനുഭവങ്ങളും വീക്ഷണങ്ങളും കൂടി പങ്ക് വച്ച് മഴയൊഴിഞ്ഞ് നിന്ന അവധിദിന സായാഹ്നം മനോഹരമാക്കി. ഒപ്പം ചാരിറ്റി സെക്രട്ടറി രവിലാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് നിജി നന്ദി പറഞ്ഞു.

തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സമയത്ത് ഇയാള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. അതിനുശേഷമാണ് അകത്തുണ്ടായിരുന്നു ഉടമയെ പുറത്തെത്തിച്ചത്.സാരമായി പൊള്ളലേറ്റ ഷിബുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം വ്യക്തമല്ല.