ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്.വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്കാണെന്നും, ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തുമെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ.

രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക്‌ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് പ്രവർത്തനസജ്ജമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.രാജ്യാന്തര ചരക്ക്‌ നീക്കത്തിന്റെ നിർണായ കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്‌. വർഷം പത്തു ലക്ഷം കണ്ടയ്‌നറുകൾ കൈകാര്യം ചെയ്യാനാകുന്ന വമ്പൻ തുറമുഖമാണ്‌ വിഴിഞ്ഞം.

സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ കുറിച്ചു.2000ൽ അധികം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയിൽ നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുക. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കുമെന്നാണ് വിവരം.

യൂണിഫോം പോര, ഇളവ് കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്കു മാത്രമെന്ന് ബസ്സുടമകള്‍

യൂണിഫോം പോര, ഇളവ് കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്കു മാത്രമെന്ന് ബസ്സുടമകള്‍

തിരുവനന്തപുരം: കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്‍കുകയുള്ളൂവെന്ന് ബസ് ഉടമകള്‍. കണ്‍സഷന്‍ നേടാന്‍ സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കണ്‍സഷന്‍ അനുവദിക്കുകയെന്നും ബസ് ഉടമകള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം ഏറ്റിരുന്നു. യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സഷന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം.

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഭയന്ന് പല ജീവനക്കാരും ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. ഇനിയും ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍, മോട്ടര്‍ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ വില്‍പനക്ക് നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും

പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ വില്‍പനക്ക് നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും

തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള്‍ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ വിദഗ്ധ സംഘം രൂപീകരിച്ചത്.

ദേശാടന പക്ഷികളില്‍ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വില്‍പനയിലൂടെയും അസുഖം പടര്‍ന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുള്‍പ്പെടെയുള്ള മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്‌കരിക്കാത്തത് മൂലം അവയില്‍ നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചേര്‍ത്തല, തണ്ണീര്‍മുക്കം ഇന്റഗ്രേഷന്‍ ഫാമുകളിലെ സൂപ്പര്‍വൈസര്‍മാരുടെ ഒരു ഫാമില്‍ നിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായിട്ടുണ്ട്. രോഗം ബാധിച്ച കാക്കകള്‍ മുഖേനയും പക്ഷിപ്പനി പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വനങ്ങളില്‍ നിന്നുള്ള വൈറസ് സാന്നിധ്യമുള്ള പക്ഷികളില്‍ നിന്നും നാട്ടിലെ താറാവുകളിലേക്കും മറ്റു കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്കും രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇറച്ചി ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ബ്രോയിലര്‍ കോഴികളിലും താറാവുകളിലും വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി. വൈറസിന്റെ വിശദമായ ജനിതക പഠനം നടത്തണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

പക്ഷിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനും 2021ലെ ദേശീയ കര്‍മ്മ പദ്ധതി കര്‍ശനമായി പാലിക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനയും കടത്തും (അകത്തോട്ടും പുറത്തോട്ടും) 2025 മാര്‍ച്ച് അവസാനം വരെ നിരോധിക്കണം. നിരീക്ഷണ മേഖലയിലുള്ള സര്‍ക്കാര്‍ ഫാമുകളില്‍ ഉള്‍പ്പെടെയുള്ള ഹാച്ചറികള്‍ 2025 മാര്‍ച്ച് അവസാനം വരെ അടച്ചിടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങള്‍ ശരിയായ രീതിയിലും ശാസ്ത്രീയമായും സംസ്‌കരിക്കണം. 2025 മാര്‍ച്ച് അവസാനം വരെ കുട്ടനാട് മേഖലയില്‍ എല്ലാ മാസവും സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കണം. സ്വകാര്യ കോഴി, താറാവ് ഫാമുകളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ നിര്‍ബന്ധമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മുട്ടകളിലും പക്ഷി കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സ്‌ക്രീനിങ് നടത്തണം. പന്നിഫാമുകളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും ഉണ്ടാവണം. ഓരോ നാലുമാസം കൂടുമ്പോഴും സര്‍ക്കാര്‍ സ്വകാര്യ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ കര്‍ശന നിര്‍ബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തണം. ഒരു താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ 3000 മുതല്‍ 5000 വരെ എണ്ണത്തിനെ മാത്രം വളര്‍ത്താന്‍ അനുമതി നല്‍കുക. ഒരു പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി ആ പ്രദേശത്തു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന താറാവുകളുടെ എണ്ണവും നിജപ്പെടുത്തണം. അംഗീകൃത അറവുശാലകള്‍ക്ക് മാത്രം കോഴി, താറാവ് ഇറച്ചി സംസ്‌കരണത്തിന് ലൈസന്‍സ് നല്‍കണം. കോഴി / താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കണം. പക്ഷിപ്പനി തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വാഹനാപകടത്തില്‍ എസ് എഫ് ഐ വനിതാ നേതാവിന് ദാരുണാന്ത്യം

വാഹനാപകടത്തില്‍ എസ് എഫ് ഐ വനിതാ നേതാവിന് ദാരുണാന്ത്യം

കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. എസ് എഫ് ഐ ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി.

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. എന്നാൽ കടയിലെ ജീവനക്കാരൻ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്.

കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.