കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്.

ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീർ.

ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

15 മിനിറ്റ് മാത്രം, ചെറുകിട സംരംഭങ്ങള്‍ക്ക് ഉടനടി വായ്പ; ഡിജിറ്റല്‍ പദ്ധതിയുമായി എസ്ബിഐ

15 മിനിറ്റ് മാത്രം, ചെറുകിട സംരംഭങ്ങള്‍ക്ക് ഉടനടി വായ്പ; ഡിജിറ്റല്‍ പദ്ധതിയുമായി എസ്ബിഐ

കൊച്ചി: ചെറുകിട സംരംഭങ്ങള്‍ക്കായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ക്കകം ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്നതാണ് ഇതിന്റെ രീതി.

വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെയാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഡിജിറ്റല്‍ രീതിയില്‍ തന്നെ. ജിഎസ്ടി ഇന്‍വോയ്സിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

ജിഎസ്ടിഐഎന്‍, ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സിഐസി ഡാറ്റാബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്. നിലവിലുള്ള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സുഗമമായി വായ്പ നല്‍കാനാണ് എംഎസ്എംഇ സഹജ് വഴി ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

ഞായറാഴ്ചകളില്‍ ഒരു സിനഡ് കുര്‍ബാന, തര്‍ക്കത്തില്‍ സമവായം

ഞായറാഴ്ചകളില്‍ ഒരു സിനഡ് കുര്‍ബാന, തര്‍ക്കത്തില്‍ സമവായം

കൊച്ചി: സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനിന്ന കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. സഭാ നേതൃത്വവും അല്‍മായ മുന്നേറ്റവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പള്ളികളില്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന സിനഡ് നിര്‍ദേശിച്ച രീതിയില്‍ അര്‍പ്പിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ജനാഭിമുഖ കുര്‍ബാനയും തുടരുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ മാസവും സിനഡ് ആഹ്വാനം ചെയ്തിരുന്നു. മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാന്‍മാരും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സര്‍ക്കുലറിലും ഒപ്പുവെച്ചിരുന്നു. ക്രിസ്മസ് ദിവസം മുതല്‍ തന്നെ സിനഡ് കുര്‍ബാന അര്‍പ്പിച്ച് തുടങ്ങണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തില്‍ വീഡിയോ സന്ദേശത്തിലൂടെയും മാര്‍പ്പാപ്പ ഇതേ ആവശ്യം മുന്നോട്ടു വെച്ചിരുന്നു.

എന്നാല്‍ മാര്‍പ്പാപ്പ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വസ്തുതാപരമായ പിശകുണ്ടെന്നുമായിരുന്നു ഒരു വിഭാഗം പറഞ്ഞിരുന്നത്.

തിരക്ക് വേണ്ട!; പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ്, ചെയ്യേണ്ടത് ഇത്രമാത്രം

തിരക്ക് വേണ്ട!; പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ്, ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പാചകവാതക കണക്ഷന്‍ നിലനിര്‍ത്താന്‍ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജന്‍സി ഓഫീസുകളില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്താക്കളാണ് മസ്റ്ററിങ്ങിനായി ഏജന്‍സികളില്‍ എത്തുന്നത്. ഉടന്‍ തന്നെ മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കില്ല എന്ന തരത്തിലാണ് പ്രചാരണം.

മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്. മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കള്‍ക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കണക്ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് പാചകവാതക കമ്പനികള്‍ വിതരണക്കാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇന്‍ഡേന്‍, ഭാരത്, എച്ച്പി പൊതുമേഖലാ കമ്പനികളുടെ ഏജന്‍സി ഓഫീസുകളിലെത്തി ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങ് നടത്താം.

വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്‌കാന്‍ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങള്‍ ഏജന്‍സികള്‍ സജ്ജമാക്കിയിട്ടുണ്ട്. യഥാര്‍ഥത്തിലുള്ള ഉപഭോക്താവാണോ എല്‍പിജി സിലിണ്ടറുകള്‍ കൈവശം വച്ചിരിക്കുന്നതെന്ന് അറിയുന്നതിന് വേണ്ടിയാണ് മസ്റ്ററിങ് നടപ്പാക്കുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകളടക്കം മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്.

കണക്ഷന്‍ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താന്‍ യാത്ര ചെയ്യാന്‍ പ്രയാസമുള്ള വ്യക്തിയോ ആണെങ്കില്‍, കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റാരുടെയെങ്കിലും പേരിലേക്ക് കണക്ഷന്‍ മാറ്റി മസ്റ്ററിങ് നടത്താം. ഇതിനായി ആധാര്‍ കാര്‍ഡ്, പാചകവാതക കണക്ഷന്‍ ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുമായി ഏജന്‍സി ഓഫിസിലെത്തണം.

മസ്റ്ററിങ് നടത്താന്‍

പാചകവാതക കണക്ഷനുള്ളയാള്‍ ആധാര്‍കാര്‍ഡ്, പാചകവാതക കണക്ഷന്‍ ബുക്ക് എന്നിവയുമായി ഏജന്‍സി ഓഫീസിലെത്തണം.

ഏജന്‍സി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍നമ്പറിലേക്ക് ഇകെവൈസി അപ്ഡേറ്റായെന്ന സന്ദേശം എത്തും.

പാചകവാതക കമ്പനികളുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്താം. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും ആധാര്‍ ഫേസ് റെക്കഗ്‌നിഷന്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യണം.

സിംഗപ്പൂരില്‍ പലസ്തീന്‍ അനുകൂല ജാഥ, കേസിലകപ്പെട്ട യുവതിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി

സിംഗപ്പൂരില്‍ പലസ്തീന്‍ അനുകൂല ജാഥ, കേസിലകപ്പെട്ട യുവതിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി

സിംഗപ്പൂര്‍: അനുമതിയില്ലാതെ പലസ്തീന്‍ അനുകൂല ജാഥ നടത്തിയതിന് കുറ്റാരോപിതയായ ഇന്ത്യന്‍ വംശജയായ യുവതിക്ക് മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ കേരളത്തിലെത്താന്‍ അനുമതി നല്‍കി സിംഗപ്പൂര്‍ കോടതി. 35 കാരിയായ അണ്ണാമലൈ കോകില പാര്‍വതി ഫെബ്രുവരിയില്‍ അനുമതിയില്ലാതെ പലസ്തീന്‍ അനുകൂല ജാഥ നടത്തിയിരുന്നു. കേസില്‍ ജാമ്യത്തിലാണ് പാര്‍വതി.

സിംഗപ്പൂരിലെ നിയമം അനുസരിച്ച് ജാഥ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എസ്ജിഡി 1000 ( ഇന്ത്യന്‍ രൂപ 3,08,002.92 ) തുക കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്. നിരവധി ജാമ്യ വ്യവസ്ഥകളോടെയാണ് രാജ്യത്തിന് പുറത്ത് പോകാന്‍ പാര്‍വതിക്ക് അനുമതി ലഭിച്ചത്. പാര്‍വതിക്കൊപ്പം മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസുണ്ട്. ഇസ്രയേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. അതുകൊണ്ട് തന്നെ ഗാസ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയോ അത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് ഇവിടെ പ്രത്യക നിര്‍ദേശം ഉണ്ട്.

പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സിംഗപ്പൂരില്‍ പലയിടത്തും കര്‍ശന നിയന്ത്രണം ഉണ്ട്. മറ്റു രാജ്യങ്ങളിലെ വിഷയങ്ങളിലുള്ള പൊതുപ്രകടനങ്ങള്‍ അനുവദനീയമല്ല.