സ്വര്‍ണക്കൊള്ള; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനിറ്റ്‌സിൽ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി

സ്വര്‍ണക്കൊള്ള; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനിറ്റ്‌സിൽ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം. വിജയ് മല്യ വാതിലില്‍ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്തോയെന്ന് അന്വേഷിക്കണം. അവിടെയും പോറ്റിയെ മുന്‍നിര്‍ത്തി വന്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വിലപിടിപ്പുള്ള എല്ലാത്തിന്റേയും വ്യാജ മാതൃകയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സംശയമുണ്ട്. ശബരിമലയിലെ അമൂല്യവസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. സ്വര്‍ണത്തട്ടിപ്പിന് അപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം എത്രയാണെന്ന് കണ്ടെത്തണം. ചെന്നൈയില്‍ എന്താണ് നടന്നതെന്ന് കൃത്യമായി അറിയണം. വാതില്‍പ്പാളി കൊണ്ടുപോയതിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിനെതിരെയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മിനിറ്റ്‌സ് ബുക്കില്‍ അടിമുടി ക്രമക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. മിനിറ്റ്‌സ് രേഖപ്പെടുത്തിയിട്ടുള്ളത് ക്രമരഹിതമായാണ്. ഗുരുതരമായ ക്രമക്കേടുകളാണ് ഉള്ളതെന്നും കോടതി വിലയിരുത്തി. സന്നിധാനത്ത് യഥേഷ്ടം വിഹരിക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുമതി നല്‍കി. പോറ്റിക്ക് ഉദ്യോഗസ്ഥര്‍ അമിത സ്വാതന്ത്ര്യം നല്‍കി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.

സ്വര്‍ണം പൂശിയ വാതില്‍ കോട്ടയത്ത് ഒരു ക്ഷേത്രത്തില്‍ വെച്ച് പൂജിച്ചു. ആ ചടങ്ങില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഒരു സിനിമാ താരവും പങ്കെടുത്തു. അറ്റകുറ്റപ്പണി നടത്തിയ ശേഷം നേരിട്ട് ക്ഷേത്രത്തിലെത്തിക്കേണ്ടതിനു പകരം നാടുനീളെ വാതില്‍പ്പാളിയുമായി പൂജ നടത്തുകയാണോ ചെയ്തത്. ഇതെന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. സ്വര്‍ണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി കോടതി നല്‍കി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. എന്തുമാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രണ്ടാമത്തെ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എസ്ഐടി പിടിച്ചെടുത്ത ദേവസ്വം മിനിറ്റ്സും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്.

ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാര്‍ക്കിങ് സ്ഥലത്തായിരിക്കും ഇടുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പിഴയടയ്ക്കുന്നതിനൊപ്പം അതുവരെയുള്ള പാര്‍ക്കിങ് ഫീസും വാഹന ഉടമ നല്‍കണം. എങ്കില്‍ മാത്രമേ വാഹനം വിട്ടു നല്‍കുകയുള്ളൂ.ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.

ആറ്റിങ്ങൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു

ആറ്റിങ്ങൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു

ആറ്റിങ്ങൽ ഗവ. പോളിടെക്നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച താഴെപ്പറയുന്ന ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി.

1. ഓട്ടോമോട്ടീവ് ഇലക്ട്രിഷ്യൻ

2. അഡ്വാൻസ്‌ഡ്‌ വെൽഡിങ് കോഴ്സ്

3. അലൂമിനിയം ഫാബ്രിക്കേഷൻസ്

4. ആട്ടോകാഡ്

5. മൊബൈൽ ഫോൺ ടെക്നോളജി

6. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA)

അപേക്ഷാഫോറവും വിശദവിവരങ്ങളും പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 11.11.2025.

ഫോൺ: 6235557495, 9447322865.

ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ ചുമത്തിയത്.

ട്രെയിനില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പതിവുള്ള മെമ്മോ നല്‍കിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസില്‍ ഒതുങ്ങാന്‍ കാരണമെന്നുമാണ് റെയില്‍വേ പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ മൊഴിയെടുപ്പ് ബുധനാഴ്ച നടന്നേക്കും. എന്നാല്‍ ഓടുന്ന ട്രെയിനില്‍നിന്നു തള്ളിയിടാനുള്ള ശ്രമത്തെത്തുടര്‍ന്ന് കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും ഇതുമൂലമാണ് രേഖാമൂലം പരാതി നല്‍കാതെ വീട്ടിലേക്ക് മടങ്ങിയതെന്നുമാണ് എറണാകുളത്തെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറായ എ സനൂപ് പറയുന്നത്. കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നേരിട്ടെത്തി മൊഴി നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സനൂപ് വ്യക്തമാക്കി.

വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ എ സനൂപിന് കൈയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട ഗുരുദേവ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ മദ്യപിച്ച് ബഹളം വയ്ക്കുന്നതുകണ്ട് പിടികൂടിയപ്പോള്‍ അക്രമി ജനറല്‍ ടിക്കറ്റിലാണ് യാത്രയെന്ന് മനസ്സിലായി. തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറണമെന്നാവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ കൈയില്‍ പിടിച്ചുവലിച്ച് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചത്. തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സനൂപ് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ച് സ്വയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക ചികിത്സ നേടിയശേഷം എറണാകുളത്തേക്ക് പോയി.

എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത് ഈയാഴ്ച ലഭിച്ചേക്കും. പത്താം തീയതി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വർഷത്തെ വിഹിതവും ചേർത്താണ് ഈ തുക. 22023 – 24 ൽ 188.58 കോടി, 2024-25 ൽ 513.14 കോടി, 2025-26 ൽ 456.1 കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ, കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് കേന്ദ്രം ഉടൻ പാലിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം, 1 മുതൽ 5 വരെ ക്ലാസുകളിൽ 10 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും, 5-ാം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ 15 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും ആവശ്യമാണ്. കേരളത്തിലെ സാഹചര്യത്തിൽ, ഒരു കൂട്ടം സ്കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ ശുപാർശ പ്രാവർത്തികമായാൽ 4000-ത്തിലധികം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം വേണ്ടിവരും. സംസ്ഥാനത്തെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ, കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം സ്വന്തം നിലയിൽ വഹിക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പിഎം ശ്രീവിവാദത്തില്‍ നേട്ടവും കോട്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതിനെ കുറിച്ച് പറയുന്നില്ല. കേന്ദ്രത്തിന് നല്‍കാനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല. സ്വാഭാവിക താമസം മാത്രമാണ് ഉണ്ടായത്. കത്തയക്കുന്നതില്‍ നിയമോപദേശം ഉടന്‍ ലഭിക്കും അതിനുശേഷം കത്തയക്കും. കത്ത് വൈകുന്നതില്‍ സിപിഐക്ക് വിഷമം ഉണ്ടെന്ന് കരുതുന്നില്ലെന്നും സബ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെന്നും മന്ത്രി പറഞ്ഞു.