വരുംദിവസങ്ങളില്‍ ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരുംദിവസങ്ങളില്‍ ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. രാവിലെ വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

ആദ്യ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് നേരിട്ട് മഴയ്ക്ക് കാരണമാകില്ലെങ്കിലും നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന മഴ തുടരും. രണ്ടാമത്തെ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് പൊതുവെ മഴ കൂടാന്‍ കാരണമാകുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശനിയാഴ്ചയോടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലിനു പുറമെ പടിഞ്ഞാറന്‍ പാസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ സജീവമാണ്. ഇതും വരുംദിവസങ്ങളില്‍ മഴയെ സ്വാധീനിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ടിക്കറ്റ് പരിശോധനയ്ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം ഫോളോ റിക്വസ്റ്റ്, ട്രെയിന്‍ യാത്രയിലെ വിചിത്ര അനുഭവം പങ്കുവച്ച് യുവതി

ടിക്കറ്റ് പരിശോധനയ്ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം ഫോളോ റിക്വസ്റ്റ്, ട്രെയിന്‍ യാത്രയിലെ വിചിത്ര അനുഭവം പങ്കുവച്ച് യുവതി

മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് ചെക്കറില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ച് യുവതി. ടിക്കറ്റ് പരിശോധിച്ചതിനു പിന്നാലെ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ റെയില്‍വെ ടിക്കറ്റ് എക്‌സാമിനറുടെ റിക്വസ്റ്റ് എത്തിയെന്നാണ് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. യാത്രയ്ക്കിടെ ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചെന്ന് വ്യക്തമാക്കിയാണ് ഇന്ത്യന്‍ റെയില്‍വെയെ ഉള്‍പ്പെടെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ കുറിപ്പ്.

”അടുത്തിടെ നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച റെയില്‍വെ ഉദ്യോഗസ്ഥന്‍ ഇന്‍സ്റ്റഗ്രാമില്‍ തന്നെ തിരഞ്ഞ് കണ്ടെത്തിയിരിക്കുന്നു. ടി സിയുടെ ഫോളോ റിക്വസ്റ്റ് കണ്ട് ഞെട്ടിപ്പോയി. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമായിരിക്കണം ടി സി തന്നെ കണ്ടെത്തിയത്. റിക്വസ്റ്റ് കണ്ടപ്പോള്‍ ശരിക്കും പേടിയാണ് തോന്നിയത്” എന്നും യുവതി കുറിയ്ക്കുന്നു. റെയില്‍വെയ്ക്ക് ഉള്‍പ്പെടെ നല്‍കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഉദാഹരണം എന്നാണ് യുവതി നടപടിയെ ചൂണ്ടിക്കാട്ടുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണോ അതോ, സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ചിന്തിക്കുന്നത് എന്നും യുവതി കുറിപ്പില്‍ പറയുന്നു.

യാത്രികരുടെ സുരക്ഷ ആശങ്കയിലാക്കുന്ന സംഭവം എന്ന നിലയിലാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. വിഷയത്തില്‍ പരാതി നല്‍കണം എന്നും പലരും അഭിപ്രായം പങ്കുവയ്ക്കുന്നു.

‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, ഞാനോ ഭരണസമിതിയോ ഒരു ക്രമക്കേടും നടത്തിയിട്ടില്ല’; ബിജെപി കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, ഞാനോ ഭരണസമിതിയോ ഒരു ക്രമക്കേടും നടത്തിയിട്ടില്ല’; ബിജെപി കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് കത്തില്‍ പറയുന്നു. ബിജെപി പ്രവര്‍ത്തകരെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. ബിജെപി ആരോപിക്കുന്നതുപോലെ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും ആത്മഹത്യാക്കുറിപ്പില്‍ ഇല്ല. തുടര്‍ച്ചയായ പൊലീസിന്റ ഭീഷണിയാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.

‘ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു’- ആത്മഹത്യയില്‍ പറയുന്നു.

‘നമുക്ക് തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റ് നടപടികള്‍ക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയയ്ക്കാന്‍ കാലതാമസം ഉണ്ടാക്കി. ഞാനോ സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും സംഘത്തില്‍ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം അവിടുത്തെ രേഖകകള്‍ പരിശോധിച്ചാല്‍ മനസിലാകാവുന്നതേ ഉള്ളൂ’- ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നു.

തിരുമല അനിലിന്റെ മരണത്തില്‍ ആന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. വലിയശാല ഫാം ടൂര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെകളെക്കുറിച്ചും അന്വേഷണം നടത്തും. ആത്മഹത്യാപ്രേരണ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടിക തയാറാക്കുമെന്് പൊലീസ് പറഞ്ഞു. കൗണ്‍സിലര്‍മാര്‍, സഹപ്രവര്‍ത്തകര്‍, സൊസൈറ്റിയിലെ ജീവനക്കാര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ വെളിപ്പെടുത്തിയിരുന്നതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സ്വന്തം ജനതയ്ക്കു മേല്‍ ബോംബിട്ട് പാകിസ്ഥാന്‍; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ജനതയ്ക്കു മേല്‍ ബോംബിട്ട് പാകിസ്ഥാന്‍; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്.

ബോംബ് സ്‌ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും ഖൈബര്‍ പഷ്തൂണ്‍ മേഖലയില്‍ പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തിരുവനന്തപുരം: തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു. പ്രവീണിന്റെ ഭാര്യ വിവരമറിഞ്ഞ് ജ്വല്ലറിയിലെത്തി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഗായത്രി റിസപ്ഷനിസ്റ്റ് ജോലി രാജിവെച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ പ്രവീണ്‍ തീരുമാനിച്ചു.

തുടര്‍ന്ന് 2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഗായത്രിയെ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കോടതിയിൽ മൊഴി നൽകിയിരുന്നു.