ഒരു ടാക്സിയിൽ മൂന്ന് പേർക്ക് ജോലി ചെയ്യാം; ബഹ്‌റൈനിൽ പുതിയ നിയമം, പ്രവാസികൾക്ക് പണിയാകും

ഒരു ടാക്സിയിൽ മൂന്ന് പേർക്ക് ജോലി ചെയ്യാം; ബഹ്‌റൈനിൽ പുതിയ നിയമം, പ്രവാസികൾക്ക് പണിയാകും

മനാമ: ബഹ്റൈനിൽ സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമാക്കി സർക്കാർ. പ്രവാസികൾ കൂടുതലും ജോലി ചെയ്ത് വരുന്ന ടാക്സി മേഖലയിൽ ആണ് പുതിയ മാറ്റം കൊണ്ട് വന്നിരിക്കുന്നത്. ഇനി മുതൽ ഒരു ടാക്സിക്ക് മൂന്ന് അംഗീകൃത ഡ്രൈവർമാർ വരെ ഉണ്ടാകാമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനി ടാക്സി ഡ്രൈവർമാർക്ക് അവരുടെ അടുത്ത ബന്ധുക്കളെ അസിസ്റ്റന്റ് ഡ്രൈവർമാരായി നിയമിക്കാം. അതായത് ഒരു വാഹനത്തിൽ ഒരു കുടുബത്തിലെ മൂന്ന് പേർക്ക് ജോലി ചെയ്യാൻ കഴിയും. ഇത് വഴി ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ മേഖലയിൽ ജോലി ചെയ്ത് വരുന്ന പ്രവാസികൾക്ക് പുതിയ നീക്കം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ടാക്സി മേഖലയിൽ വർധിച്ചുവരുന്ന ആവശ്യകതയും താമസക്കാർക്കും സന്ദർശകർക്കും മികച്ച യാത്രാനുഭവം നൽകുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഫാത്തിമ അൽ ദായിൻ പറഞ്ഞു. സേവന ഗുണനിലവാരം ഉയർത്താൻ ഡ്രൈവർമാർ എല്ലാ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു വേണം വാഹനങ്ങൾ ഓടിക്കാൻ എന്നും അവർ ആവശ്യപ്പെട്ടു.

കെജെ ഷൈന്റെ പരാതി: അന്വേഷണത്തിന് പ്രത്യേക സംഘം; മൊഴിയെടുത്തു

കെജെ ഷൈന്റെ പരാതി: അന്വേഷണത്തിന് പ്രത്യേക സംഘം; മൊഴിയെടുത്തു

കൊച്ചി: തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് സിപിഎം നേതാവും എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെജെ ഷൈന്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേത്വത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പറവൂരിലെ വീട്ടിലെത്തി പൊലീസ് ഷൈനിന്റെ മൊഴിയെടുത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിആര്‍ ഗോപാലകൃഷ്ണന്‍, യൂട്യൂബര്‍ കെഎം ഷാജഹാന്‍, എന്നിവര്‍ക്കെതിരെയാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസ് ഉണ്ട്.

നേരത്തെ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണസംഘത്തെ അറിയിച്ചുവെന്ന് ഷൈന്‍ പറഞ്ഞു. അന്വേഷണ വിധേയനായ സ്വന്തം എംഎല്‍എയെ രക്ഷിക്കാന്‍ പലവഴിയും നോക്കിയിട്ടും അതിന് കഴിയാത്ത യുഡിഎഫ് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയതാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്നും ഷൈന്‍ പറഞ്ഞു.

ശബരിമലയില്‍ 1,033.62 കോടി രൂപയുടെ വികസന പദ്ധതികള്‍; സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

ശബരിമലയില്‍ 1,033.62 കോടി രൂപയുടെ വികസന പദ്ധതികള്‍; സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

ശബരിമല: ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനമാണ് ശബരിമല മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേ ഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം സുരക്ഷയും സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകളും ലേ ഔട്ട് പ്ലാന്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സവിശേഷതകളും ലേ ഔട്ട് പ്ലാന്‍ മുന്നോട്ടുവെക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സന്നിധാനത്തന്റെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരു ട്രാന്‍സിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സര്‍ക്കുലേഷന്‍ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ലേ ഔട്ട് പ്ലാന്‍ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും, ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1,033.62 കോടി രൂപയാണ്. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 2025-2030 കാലയളവില്‍ 314.96 കോടി രൂപയുടെ പദ്ധതികളാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളത്.

പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാ നദിക്കുകുറുകെ നിര്‍മ്മിക്കുന്ന സുരക്ഷാപാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. കുന്നാറില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മ്മാണം, ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മ്മാണം, ശബരിമല സന്നിധാനത്ത് അഗ്‌നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവൃത്തി, കൂടാതെ ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടക നിര്‍ഗമന പാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ആഗോള അയ്യപ്പസംഗമം എന്ന പരിപാടിയിലേക്ക് എത്തിയത്. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പലരും ഇങ്ങോട്ടു വിളിച്ച് ശബരിമലയെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കേണ്ടതിനെപ്പറ്റി സംസാരിക്കാറുണ്ട്. ഇരുമുടിക്കെട്ടുമായി വിമാനത്തില്‍ വരുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നു ആവശ്യപ്പെടാറുണ്ട്. പ്രശ്നപരിഹാരത്തിനു യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെയാണു സത്യത്തില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള ചിന്തകളുടെ തുടക്കം.

തുടര്‍ന്ന് ശാസ്ത്രീയമായ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയുണ്ടായി. ശബരി റെയില്‍പ്പാതയും, റോപ്പ് വേയും, വിമാനത്താവളങ്ങളും ഒക്കെ ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാനാണിത്. ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്. ആ വര്‍ധനയ്ക്കനുസരിച്ച് സുഗമമായ യാത്രാസൗകര്യം, പാര്‍ക്കിങ്ങ്, ശുദ്ധജലലഭ്യത, സാനിറ്റേഷന്‍ സംവിധാനങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ ഒക്കെ വേണം. ഇവ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതെയും, പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെയും ആവണം. എരുമേലി അടക്കമുള്ള സമീപപ്രദേശങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കണം. ഒരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു തുറന്ന ചര്‍ച്ച നടത്തുന്നതില്‍, ശബരിമലയുടെ വികസനം ആഗ്രഹിക്കുന്നവര്‍ എതിര്‍പ്പു പ്രകടിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ? അപ്പോള്‍ എതിര്‍ക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേട്ടും, അവരെ ഉള്‍ക്കൊണ്ടും, അവരെയെല്ലാം ചേര്‍ത്തുപിടിച്ചുമാണ് ശബരിമലയുടെ വികസനം ഉറപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ട്രെയിന്‍ യാത്രയ്ക്കിടെ, പാലക്കാട് നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

ട്രെയിന്‍ യാത്രയ്ക്കിടെ, പാലക്കാട് നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

പാലക്കാട്: ചന്ദ്രനഗറില്‍നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ തൃശൂരില്‍ വച്ചാണ് റെയില്‍വേ പൊലീസ് കണ്ടെത്തിയത്. പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഹര്‍ജിത് പത്മനാഭനെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.

തൃശൂരില്‍ നിന്നും ബംഗളുരുവിലെത്തിയ കുട്ടി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് മടങ്ങി. പിന്നീട് എറണാകുളത്തുനിന്നും തൃശൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ റെയില്‍വേ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടി ബംഗളൂരുവിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയും എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്‌കൂളിലെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

‘ഹരിവരാസനം ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്റര്‍; പാടിയത് ക്രൈസ്തവനായ യേശുദാസ്’

‘ഹരിവരാസനം ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്റര്‍; പാടിയത് ക്രൈസ്തവനായ യേശുദാസ്’

ശബരിമല: ശബരിമല സര്‍വധര്‍മ സമഭാവനയുടെ പ്രതീകമാണെന്നും അവിടുത്തെ മതാതീത ആത്മീയത അത്യപൂര്‍വതയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കല്ലും മുള്ളും കാലുക്കുമെത്ത’ എന്ന് ശരണം വിളിച്ചുകൊണ്ട് കഷ്ടപ്പെട്ട് കാനന പാതകള്‍ താണ്ടി, പതിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത് ‘തത്വമസി’ എന്ന ഉപനിഷദ് വചനമാണ്. ഛാന്ദോക്യോപനിഷത്തിലെ ഈ വചനത്തിന്റെ പൊരുള്‍ ‘അതു നീ തന്നെ’ എന്നതാണ്. ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ഥമെന്നും പിണറായി പറഞ്ഞു.

‘അന്യരിലേക്കു കൂടി ഞാന്‍ എന്ന സങ്കല്‍പം ചേര്‍ന്നുനില്‍ക്കുകയാണ്. ഇങ്ങനെ അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും, അന്യനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത എന്നത് ഇല്ലാതാവുകയാണ്. അപരന്‍ എന്നൊരാള്‍ ഇല്ലാതാവുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുകയാണ്. അതു തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം’.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രമണ മഹര്‍ഷിയുമൊക്കെ നമുക്കു തെളിയിച്ചുതന്ന തത്വമാണിത്. ഇതിന്റെ പ്രഘോഷണം നടത്തുന്ന ലോകത്തെ തന്നെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. അവിടെ അയ്യപ്പന് നിത്യവും ഉറക്കുപാട്ടാകുന്നത് ‘ഹരിവരാസനം’ ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആ കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ്. അത് ആലപിച്ചതാകട്ടെ ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസാണ്.

സന്നിധാനത്തിലേക്കുള്ള യാത്രാമദ്ധ്യേ അയ്യപ്പഭക്തന്മാര്‍ തൊഴുതുനീങ്ങുന്നത് വാവര്‍ നടയിലൂടെയാണ്. വാവര്‍ ആകട്ടെ ഇസ്ലാമാണ്. മധ്യകേരളത്തില്‍ നിന്ന് മല ചവിട്ടാന്‍ പോകുന്ന അയ്യപ്പഭക്തര്‍ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സര്‍വധര്‍മ സമഭാവനയുടെ പ്രതീകമായിനില്‍ക്കുന്ന എത്ര ദേവാലയങ്ങളുണ്ട് ലോകത്തില്‍ അങ്ങനെ ആലോചിക്കുമ്പോഴാണ് ശബരിമലയ്ക്കുള്ള പ്രത്യേകത കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയെന്നും പിണറായി പറഞ്ഞു.