സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 400 രൂപ കൂടിയ വിലയിൽ ഇന്നും വർദ്ധനവുണ്ടായി. 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില വീണ്ടും മുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. ഓണവിപണിയിൽ സ്വർണ വിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന് കാത്തിരുന്നവർക്ക് മുന്നിലാണ് അത്തം ദിനം മുതലേ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

75,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു

മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 30നായിരുന്നു മഹിപാല്‍ യാദവ് വിരമിക്കേണ്ടിയിരുന്നത്. പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം. 1997 ബാച്ച് ഐപിഎസ് ഓഫിസറാണ്. എറണാകുളം ഐജി, കേരള ബിവറേജസ് കോര്‍പറേഷന്‍ എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍

വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. പത്തനംതിട്ട 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1943 ലിറ്റര്‍, കാസര്‍ഗോഡ് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്.

മലപ്പുറം ചെറുമുക്കിലെ റൈസ് & ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു. വയനാട് നിന്നും 2 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചെങ്കിലും സംശയാസ്പദമായ വെളിച്ചെണ്ണ കണ്ടെത്താനായില്ല. ആകെ 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു.

തപസ്യ സുവർണോത്സവം ആറ്റിങ്ങൽ ഫെസ്റ്റ് ആഗസ്റ്റ് 28ന്

തപസ്യ സുവർണോത്സവം ആറ്റിങ്ങൽ ഫെസ്റ്റ് ആഗസ്റ്റ് 28ന്

തപസ്യ സുവർണോത്സവം ആറ്റിങ്ങൽ ഫെസ്റ്റ് 2025 ആഗസ്റ്റ് 28 വൈകുന്നേരം 3.30 മുതൽ
ആറ്റിങ്ങൽ കച്ചേരി നട ഇന്നു ഓഡിറ്റോറിയത്തിൽ നടക്കും.

ഉച്ചയ്ക്ക് 2.00 മണിമുതൽ പ്രേം നസീർ ഷോർട്ട് ഫിലിം അവാർഡ് വിതരണം, പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതപരിപാടി.

3.30 മുതൽ മെഗാ മ്യൂസിക് നൈറ്റ് ആദരണ സഭ, ഐഡിയ സ്റ്റാർ സിംഗർ വിജയിയായ
യദു കൃഷ്ണ, സിനിമ പിന്നണിഗായകർ എന്നിവർ പങ്കെടുക്കുന്നു.

പ്രവേശനം സൗജന്യ പാസ് മുഖേനയാണ്.

ആറ്റിങ്ങലിൽ 50 ലേറെ വർഷക്കാലമായി സേവനം നൽകുന്ന വ്യക്തികൾക്കുള്ള ആദരവ്,
ആറ്റിങ്ങൽ കലാപം എന്ന ഡോക്യുമെൻററി പ്രകാശനവും ഈ ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.

പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ്: പൊലീസുകാരി അറസ്റ്റില്‍, ബാങ്ക് രേഖയില്‍ തിരിമറികാട്ടി തട്ടിയത് 20 ലക്ഷം രൂപ

പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ്: പൊലീസുകാരി അറസ്റ്റില്‍, ബാങ്ക് രേഖയില്‍ തിരിമറികാട്ടി തട്ടിയത് 20 ലക്ഷം രൂപ

കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശാന്തി കൃഷ്ണന്‍ അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് തിങ്കളാഴ്ച രാത്രി വൈകി ഇവരെ പിടികൂടിയിരുന്നു. ശാന്തി കൃഷ്ണനെ കോട്ടയം വിജിലന്‍സ് കോടതി സെപ്റ്റംബര്‍ എട്ടു വരെ റിമാന്‍ഡ് ചെയ്തു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പ്രതി എത്താത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജ രേഖയുണ്ടാക്കി പണം തട്ടല്‍, സര്‍ക്കാര്‍ രേഖകള്‍ തിരുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യല്‍, അഴിമതി നിരോധന നിയമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസാകയാല്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

2018 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പൊലീസ് പിരിച്ചെടുത്ത തുകയില്‍നിന്ന് ബാങ്ക് രേഖകളില്‍ കൃത്രിമം കാണിച്ച് 20.8 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ബാങ്കിലടയ്ക്കേണ്ട തുക അടയ്ക്കാതെ ട്രഷറി രസീതുകളും (ടിആര്‍ രസീത്), വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാഷ് ബുക്കും ബാങ്ക് രസീതുകളുമാണ് ഇപ്പോള്‍ പ്രധാനമായും പരിശോധിച്ചിട്ടുള്ളത്. കേസെടുക്കുമ്പോള്‍ 16.75 ലക്ഷത്തിന്റെ ക്രമക്കേടായിരുന്നു.

മറ്റ് അടവുകള്‍ കഴിഞ്ഞ് പരമാവധി 35,000 രൂപ വരെ ശമ്പളത്തുക കൈയില്‍ കിട്ടാവുന്ന ഉദ്യോഗസ്ഥ ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ മാസം തോറും വിവിധ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.