by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈല്‍ ഫോണടക്കം തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തെ റെയില്‍വേ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളുമുണ്ട്.
ട്രെയിനിന്റെ വേഗം കുറയുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ വടികൊണ്ട് അടിക്കുന്നതാണ് ഇവരുടെ ആക്രമണത്തിന്റെ രീതി. റെയില്‍വേ സ്റ്റേഷന്‍ അടുത്ത് ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് ഇവര്‍ യാത്രക്കാരെ ആക്രമിച്ച് സാധനങ്ങള്‍ കവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം കവര്‍ച്ചാസംഘങ്ങളുള്ളത്. ഇത്തരം കവര്‍ച്ചകളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവര്‍ച്ചാശ്രമം നടന്നതെന്നാണ് പരാതി.
കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനില്‍ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയിലാണ് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേര്‍ന്നുനില്‍ക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി.
by Midhun HP News | Aug 11, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസന്റെ കഴുത്തുവെട്ടുമെന്നു ഭീഷണി. സീരിയൽ നടൻ രവിചന്ദ്രനാണ് വധ ഭീഷണി മുഴക്കിയത്. ദിവസങ്ങൾക്കു മുൻപ് കമൽഹാസൻ സനാതന ധർമത്തിനെതിരെ സംസാരിച്ചതാണ് പ്രകോപനം. സംഭവത്തെക്കുറിച്ച് അനേഷണം നടത്തണമെന്നു ആവശ്യപ്പെട്ട് മക്കൾ നീതിമയ്യം ഭാരവാഹികൾ ചെന്നൈ പൊലീസ് കമ്മീഷണർക്കു പരാതി നൽകി.
സ്വേച്ഛാധിപത്തിന്റേയും സനാതനത്തിന്റേയും ചങ്ങലകൾ തകർക്കാൻ വിദ്യാഭ്യാസം കൊണ്ടു മാത്രമേ കഴിയു എന്നായിരുന്നു കമൽഹാസൻ കഴിഞ്ഞയാഴ്ച പ്രസംഗിച്ചത്. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15ാം വാർഷിക ആഘോഷ വേദിയിലായിരുന്നു പ്രസ്താവന. അറിവല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്നും ഈ പ്രസംഗത്തിൽ കമൽഹാസൻ യുവാക്കളോടു ആഹ്വാനം ചെയ്തിരുന്നു.
ഇതിനെതിരെയാണ് രവിചന്ദ്രൻ രംഗത്തെത്തിയത്. സനാതന ധർമത്തെ അവഹേളിക്കുന്നതാണ് കമൽഹാസന്റെ പ്രസ്താവന എന്നാണ് സീരിയൽ നടൻ ആരോപിച്ചത്. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പ്രസ്താവന.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ്. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇതിന് മുമ്പ് വേടനെ പിടികൂടുക എന്നതാണ് പൊലീസിന്റെ ഉദ്ദേശ്യം.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്
by Midhun HP News | Aug 11, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് വിവാദത്തില്‍ വെളിപ്പെടുത്തലുമായി ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ടറായ വീട്ടമ്മ പ്രസന്ന അശോകന്‍. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതു കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. 4 സി ഫ്‌ലാറ്റില്‍ തന്നെ കൂടാതെ വേറെ പലരുടെയും വോട്ടുകൂടി ചേര്‍ത്തുവെന്നും 52 കാരിയായ പ്രസന്ന അശോകന്‍ പറയുന്നു.
പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന അശോകന്‍ കൂട്ടിച്ചേര്‍ത്തു. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റ് സമുച്ചയത്തില്‍ 4 സി ഫ്‌ലാറ്റിലാണ് പ്രസന്ന കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ്, മകന്‍, മകന്റെ ഭാര്യ എന്നിവര്‍ക്ക് പൂച്ചിന്നിപ്പാടത്താണ് വോട്ടുള്ളത്. എന്നാല്‍ ഇവരുടെ കാപ്പിറ്റല്‍ വില്ലേജ് 4 സി എന്ന ഫ്‌ലാറ്റ് വിലാസത്തില്‍ ഒമ്പതു വോട്ടുകളാണ് ചേര്‍ത്തിട്ടുള്ളത്.
അജയകുമാര്‍, അയ്യപ്പന്‍, സന്തോഷ് കുമാര്‍, സജിത് ബാബു, മനീഷ് എം എസ്, മുഖാമിയമ്മ, സല്‍ജ കെ, മോനിഷ, സുധീര്‍ തുടങ്ങിയവരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇവരെയാരെയും തനിക്ക് അറിയില്ലെന്നും, തന്റെ ബന്ധുക്കള്‍ അല്ലെന്നും പ്രസന്ന പറഞ്ഞു. ഇവരുടെ പേര് എങ്ങനെ ഞങ്ങളുടെ വിലാസത്തില്‍ വന്നു എന്നറിയില്ല. നാലു വര്‍ഷമായി ഈ ഫ്‌ലാറ്റില്‍ താമസിക്കുന്നു. കഴിഞ്ഞ തവണ വോട്ടു ചെയ്യാന്‍ ഇവര്‍ വന്നപ്പോള്‍ പ്രശ്‌നമുണ്ടായതായി അറിഞ്ഞു. ഇവരെ ഞങ്ങള്‍ക്ക് അറിവുള്ളവരല്ലെന്ന് പരാതി നല്‍കിയിരുന്നുവെന്നും പ്രസന്ന പറഞ്ഞു.
ഫ്‌ലാറ്റിന്റെ പേരില്‍ കള്ളവോട്ട് ചേര്‍ത്തതായി ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായതായി അറിവില്ലെന്നും പ്രസന്ന പറഞ്ഞു. വോട്ടേഴ്‌സ് സ്ലിപ്പ് കൊടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സൂചിപ്പിച്ചു. ഫ്‌ലാറ്റിന്റെ വാടക ചീട്ട് ഉപയോഗിച്ചാണ് കള്ളവോട്ട് ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. തൃശൂരില്‍ വോട്ട് ക്രമക്കേട് നടന്നെന്ന് യുഡിഎഫും എല്‍ഡിഎഫും ആരോപണം ശക്തമാക്കുമ്പോഴാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 9375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. രണ്ടുദിവസത്തിനിടെ പവന് 760 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്.
74000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Recent Comments