മഴ ശമിച്ചിട്ടില്ല; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

മഴ ശമിച്ചിട്ടില്ല; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 08.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി (നീരോടി മുതല്‍ ആരോഗ്യപുരം വരെ) തീരത്ത് ഇന്ന് രാത്രി 08.30 വരെ 1.3 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 81 ഡോക്ടര്‍മാരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാരേയും ഉള്‍പ്പെടെ 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചു വിട്ടു.

ബാക്കിയുള്ളവര്‍ക്കെതിരേയുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സൈജു (61) നിര്യാതനായി

സൈജു (61) നിര്യാതനായി

അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ പരേതരായ വാമദേവൻ സത്യവതി എന്നിവരുടെ മകനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു വിന്റെ സഹോദരനുമായ സൈജു (61) നിര്യാതനായി. ശവ സംസ്കാര ചടങ്ങുകൾ രാവിലെ 9 മണിക്ക് സ്വവസതിയിൽ
ഭാര്യ: കവിത
മക്കൾ: അശ്വതി, അനഘ

ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു; കേസെടുത്ത് പൊലീസ്

ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു. ആലംകോട് സ്വദേശിയായ 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായ യുവതി വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി യുവതിക്ക് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് പൂർണ്ണവളർച്ച എത്താത്ത ആൺകുഞ്ഞിന് വീട്ടിൽ വെച്ചുതന്നെ ജന്മം നൽകുകയുമായിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞിനെ കുടുംബം ആശുപത്രിയിൽ എത്തിക്കുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്ക് അവശതയുണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിലേക്ക് കൊണ്ടുപോയില്ല എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.

എന്നാൽ യുവതിക്ക് പ്രസവവേദന ആയിരുന്നുവെന്നുള്ള കാര്യം തിരിച്ചറിയാൻ സാധിച്ചില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് അൾസർ ഉണ്ടായിരുന്നതിനാൽ അതാകും അസ്വസ്ഥത കാണിച്ചിരുന്നത് എന്നാണ് കരുതിയതെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ പിന്നീടാണ് പ്രസവവേദനയാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ തന്നെ യുവതി വീട്ടിൽ പ്രസവിക്കുകയുമായിരുന്നു. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.ഡോക്ടർ പരിശോധിച്ച ശേഷം കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു

‘വയനാട്ടിലേക്ക് ഇനി വേഗത്തില്‍’; ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

‘വയനാട്ടിലേക്ക് ഇനി വേഗത്തില്‍’; ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

തിരുവനന്തപുരം: വയനാടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. അനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ പാരിസ്ഥിതകാനുമതി കഴിഞ്ഞ ജൂണില്‍ നല്‍കി ഉത്തരവിറക്കിയിരുന്നു.

”മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു! വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താം… ഇത് വയനാടിന്റെ വെളിച്ചവഴി മാത്രമല്ല, കേരളത്തിന്റെ ഭാവിയിലേക്കുള്ള ദിശയാണ്!” എന്ന കുറിപ്പോടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി തിയ്യതി പങ്കുവച്ചത്.

2043.74 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ ആണ്. ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്കോണിനാണ് നിര്‍മാണ കരാര്‍. പദ്ധതിയോട് അനുബന്ധിച്ച ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നര്‍മിക്കുക.

8.11 കിലോമീറ്റര്‍ വരുന്ന ഇരട്ട തുരങ്കങ്ങളിലൂടെ നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍, ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.