25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ആന്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണവും നടന്നു

നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണവും നടന്നു

കണിയാപുരം: നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷം, വിദ്യഭ്യാസ അവാർഡ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, കുടുംബ സംഗമം എന്നിവ നടന്നു. പള്ളിപ്പുറം കാരമൂട് ഓക്സിജൻ പാർക്കിൽ നടന്ന പരിപാടി റിട്ടയേർഡ് ജഡ്ജിയും കെ.എസ്.ഇ.ബി നിയമന വിഭാഗം മുൻ മേധാവിയുമായ പഞ്ചാപകേഷൻ ഉദ്ഘാടനം ചെയ്തു. നന്മ കരിച്ചാറ ജനറൽ കൺവീനർ എ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ബിനു ഫ്രാൻസിസ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.

ജിതിൻ റഹ്മാൻ ഐ.എ.എസ്, മുഹമ്മദ് ഷാഫി ഐ.പി.എസ്, കവിയും എഴുത്തുകാരനുമായ സിദ്ധീഖ് സുബൈർ, ഡോക്ടർ നസീർ, നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസൽ, സെക്രട്ടറി എം.റസീഫ്, നന്മ അഡ്വൈസറി ബോർഡ് അംഗങ്ങളായ താഹിർ ഹാജി, കെ.എച്ച്.എം അഷ്റഫ്, എ.വി.സുൽഫിക്കർ, ജെ.എം.ഷാഫി (സെക്രട്ടറി, ട്രിഡ, കേരള സർക്കാർ), സൈദ് അബ്ദുൽ ഗഫൂർ (നന്മ എക്സിക്യൂട്ടീവ് അംഗം), മനാഫ് മണപ്പുറം (നന്മ വൈസ് പ്രസിഡന്റ്), അഷ്റഫ് റോയൽ (നന്മ ക്ഷേമകാര്യ കമ്മിറ്റി കൺവീനർ), നൗഷാദ് ചെറുകായൽക്കര (സ്ക്രീനിംഗ് കമ്മറ്റി അംഗം), ഷംനാദ് വരിക്ക്മുക്ക് (നന്മ പാഥേയം കൺവീനർ), ഷംനാദ് ചിറ്റൂപറമ്പിൽ (ജോയിന്റ് സെക്രട്ടറി നന്മ കരിച്ചാറ), നിസാറുദ്ദീൻ എംപി (ട്രഷറർ നന്മ കരിച്ചാറ), നന്മ സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ ബിജൂർ മദനിവിള, അക്ബർ കടവിൽ, ജസീം കടവിൽ, മുഹമ്മദ് ഷാ, സജീം മണക്കാട്ട്, ഹാറൂൺ കുന്നുംപുറം തുടങ്ങിയവർ പങ്കെടുത്തു.

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഫുൾ എ+ നേടിയ വിദ്യാർഥികൾക്ക് സിറാജുദ്ദീൻ മണപ്പുറം, അബ്ദ കരിച്ചാറ, ഹാമിദ് കുഴിയിൽ, സുനിൽ അപ്സര എന്നിവർ മെമെന്റോയും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. ചടങ്ങിൽ ഇന്റർനാഷണൽ വോളിബോൾ താരമായ അശ്വനി കിരണിന് മുൻ ദേശീയ വോളിബോൾ കോച്ച് അബ്ദുൽ വാഹിദ് മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു.

പ്രദേശത്തെ മികച്ച സ്കുളായി തെരഞ്ഞെടുക്കപ്പെട്ട കണിയാപുരം ഗവൺമെന്റ് യു.പി സ്കൂളിന് മുൻ പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പക്കീരുമൈതീൻ മെമ്മോറിയൽ അവാർഡും വൈറ്റ് ബോർഡുകളും സമ്മാനിച്ചു. പള്ളിപ്പുറം ഗവൺമെന്റ് എൽ.പി സ്കൂളിന് ചടങ്ങിൽ വെച്ച് ഫ്രിഡ്ജ് നൽകി.

മികച്ച കർഷകനായി തെരഞ്ഞെടുത്ത കുഴിയിൽ ഇസ്മായിൽ പിള്ള, കരിച്ചാറ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശിവപ്രസാദ് ദർശന, മഹാരാഷ്ട്രയിൽ വച്ച് നടന്ന മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും, വെങ്കല മെഡലും കരസ്ഥമാക്കിയ സച്ചിൻ ഷാജി, കരിച്ചാറ പ്രദേശത്തെ കവിയായ നാജുകുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഗായകൻ ഷെമീർ കണിയാപുരം നയിച്ച ഇശൽ സന്ധ്യയും ഉണ്ടായിരുന്നു. വാർഷിക സമ്മേളനത്തിന് നന്മ കരിച്ചാറ വൈസ് പ്രസിഡന്റ് കെ.എച്ച്.എം മുനീർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി കരിച്ചാറ നാദർഷ നന്ദിയും പറഞ്ഞു.

ആറ്റിങ്ങൽ സേവഭാരതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ സേവഭാരതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ സേവഭാരതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആറ്റിങ്ങൽ സേവഭാരതി രക്ഷാധികാരി ഡോക്ടർ രാധാകൃഷ്ണൻ നായർ നിർവഹിച്ചു. ആറ്റിങ്ങൽ ഗ്രാമം ഭജന മഠത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ നിർധന കുടുംബത്തിൽപ്പെട്ട രോഗിക് ഒരു വാക്കർ സൗജന്യമായും നൽകുകയും ചെയ്യ്തു.

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് – 2025 നാളെ സ്കൂൾ തലം

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് – 2025 നാളെ സ്കൂൾ തലം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ ദേശസ്നേഹം വളർത്താനും, സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും, സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാക്കുന്നതിനും വേണ്ടി കെ പി എസ് ടി എ അക്കാഡമിക് കൗൺസിൽ വർഷംതോറും നടത്തുന്ന സ്വദേശ് മെഗാ ക്വിസ് 2025 ന്റെ സ്കൂൾ തല മത്സരങ്ങൾ 30.7. 2025 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കും.

എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. കിളിമാനൂർ ഉപജില്ലയിലെ മത്സരങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് ഉപജില്ലാ ഭാരവാഹികൾ അറിയിച്ചു. കിളിമാനൂർ ഉപജില്ലാതല മത്സരം ആഗസ്റ്റ് 9 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. എൽപി വിഭാഗത്തിൽ നിന്നും ഒരു കുട്ടിക്കും, യുപി, എച്ച്എസ്, എച്ച് എസ്‌ എസ് വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികൾക്കും ഉപജില്ലാ തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക:
8129252570
9744341048

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം; 6.3 തീവ്രത രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം; 6.3 തീവ്രത രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ടെന്നാണ് വിവരം. 6.82 ച അക്ഷാംശത്തിലും 93.37 ഇ രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.ജൂലൈ 22-ന് രാവിലെ ദില്ലിയിലും രാജ്യതലസ്ഥാന മേഖലയിലും നേരിയ ഭൂകമ്പം അനുഭവപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ ഭൂകമ്പം ഉണ്ടാകുന്നത്. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദില്ലിയിൽ ഉണ്ടായത്. കാര്യമായ നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് അന്ന് ചെയ്തിരുന്നില്ല.