by Midhun HP News | Jul 15, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ടോയ്‌ലറ്റിലിരുന്നു വെര്‍ച്വല്‍ കോടതിയില്‍ ഹാജരായ വ്യക്തിക്ക് ഒരു ലക്ഷം രൂപ പിഴ കെട്ടിവെക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കോടതിയലക്ഷ്യത്തിന് നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് നിസാര്‍ എസ് ദേശായി ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. വിഡിയോ വൈറലായതോടെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു.
ജൂലൈ 22നകം ഒരു ലക്ഷം രൂപ കെട്ടിവെക്കാനാണ് അബ്ദുള്‍ റഹ്മാന്‍ ഷാ എന്ന വ്യക്തിയോട്ജസ്റ്റിസ് എ എസ് സുപേഹിയസ ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ലൈവ് സ്ട്രീമിങ് നടപടികള്‍ക്കിടെയുണ്ടായ തന്റെ പെരുമാറ്റം കുറ്റകരമാണെന്ന് സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. ജൂണ്‍ 20ന് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. 74 മിനിറ്റ് വാദം നീണ്ടു നിന്നു. കോവിഡ് 19 മുതല്‍ മിക്ക കോടതികളും വിചാരണ നടപടികളില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
കോടതിയുടെ തന്നെ യൂ ട്യൂബ് ചാനല്‍ വഴിയാണ് നടപടിക്രമങ്ങള്‍ സംപ്രേഷണം ചെയ്തത്. ടോയ്‌ലറ്റില്‍ നിന്നും ഇയാള്‍ പിന്നീട് റൂമിലേയ്ക്ക് പോവുകയും വീണ്ടും ലോഗിന്‍ ചെയ്ത് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതും എല്ലാം വിഡിയോയിലുണ്ട്. രണ്ട് വ്യക്തികള്‍ക്കെതിരെ അബ്ദുള്‍ റഹ്മാന്‍ ഷാ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പാകുകയും എഫ്‌ഐആര്‍ റദ്ദാക്കുകയും ചെയ്തു.
by Midhun HP News | Jul 15, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച എക്‌സ്‌ചേഞ്ചിന് അവധി ആയതിനാല്‍ തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫിറോസ് ടവര്‍ കെട്ടിടത്തില്‍ നാലു ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് പൊട്ടുമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം. ഭാരതീയ ന്യായ സംഹിതയുടെ 351(1)(b), 353(2), 351(3), 351(4) എന്നി വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതൊരു വ്യാജ മെയിലാണെന്നാണ് പൊലീസ് പറയുന്നത്. മുന്‍പും സമാനമായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
by Midhun HP News | Jul 15, 2025 | Latest News, കേരളം
കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി മുനീറുമാണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചതെന്നും നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രൊഫഷണലുകളുമടക്കം ഇയാളുടെ വലയില്‍ കുടുങ്ങിയതായും പൊലീസ് സംശയിക്കുന്നു.
ഇടപ്പള്ളിയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അവിടെ പൊലീസ് പരിശോധന നടത്തിയപ്പോള്‍ യുവതികള്‍ ആരും ഉണ്ടായിരുന്നില്ല. ഇയാള്‍ ആഴ്ചകളായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. അവിടെ വച്ചാണ് അക്ബര്‍ അലി പൊലീസ് പിടിയിലായത്. ഇടപ്പള്ളിയെ അക്ബര്‍ അലി കടവന്ത്രയിലും വാടക വീട് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നു. ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജോലിക്കാരികള്‍ക്ക് താമസിക്കാനെന്ന് പറഞ്ഞാണ് ബ്രോക്കര്‍ മുഖാന്തരം വീട് വാടയ്ക്ക് എടുത്തത്. അനാശാസ്യപ്രവര്‍ത്തനത്തിലൂടെ പ്രതി ലക്ഷങ്ങള്‍ സമ്പാദിച്ചതായും പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉള്‍പ്പെടെ 9 പേരാണു പിടിയിലായത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയിലായിരുന്നു.
കൊച്ചിയില്‍ മുനീര്‍ ലഹരി ഇടപാട് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. യാത്രയ്ക്കായി ആഡംബരക്കാറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. നേരത്തെയും മറ്റ് ചില പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇയാളുടെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും പൊലീസ് കണ്ടെടുത്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉണ്ടോയെന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അങ്ങനെയെങ്കില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Jul 15, 2025 | Latest News, കേരളം
പത്തനംതിട്ട : എഡിജിപി എം ആർ അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. ദർശനത്തിനായി ട്രാക്ടറിൽ കയറി എഡിജിപി ശബരിമലയിൽ എത്തിയതാണ് വിവാദമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയതെന്നാണ് ആരോപണം.
ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ആളുകൾ കയറരുതെന്നും കർശന ഹൈക്കോടതി നിർദേശം നിലവിലുണ്ട്. എന്നാൽ അജിത്കുമാർ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടർ യാത്രയെക്കുറിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതൽ ഞായർ വരെയാണ് ശബരിമല നട തുറന്നത്. ശനിയാഴ്ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തു എന്നാണ് സൂചന. റിപ്പോർട്ട് കിട്ടിയ ശേഷം സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ വിവരം അറിയിക്കും.
by Midhun HP News | Jul 15, 2025 | Latest News, കേരളം
കോഴിക്കോട് : പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ചക്കേസില്‍ പ്രതി ഒളിപ്പിച്ച പണം കണ്ടെത്തി. ഒളിച്ച് സൂക്ഷിച്ച 39 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മുഖ്യപ്രതി ഷിബിന്‍ലാലിന്റെ വീടിന് 500 മീറ്റര്‍ മാറി പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെടുത്തത്.
പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തുന്നത്. ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂണ്‍ ആദ്യവാരത്തിലായിരുന്നു ബാങ്ക് കവര്‍ച്ച നടന്നത്. മറ്റൊരു ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മാറ്റി പണയം വെക്കാന്‍ ഇസാഫ് ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇസാഫ് ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളഞ്ഞത്.
Recent Comments