ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ

അബുദാബി: ഷാർജയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് നിഷാദിന് കുത്തേറ്റത്. കഫ്തീരിയ ജീവനക്കാരനാണ്.

സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുന്നത്. തർക്കത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍, പാണക്കാട്ടെത്തി അംഗത്വമെടുത്തു

ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍, പാണക്കാട്ടെത്തി അംഗത്വമെടുത്തു

മലപ്പുറം: സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട്ടെ വീട്ടിലെത്തി, ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെഎന്‍എ ഖാദര്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് ലീഗിന്റെ നിലപാടുകൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് ഹരിഗോവിന്ദൻ പറഞ്ഞു.

ലീഗ് വാക്കിലല്ല, പ്രവൃത്തിയിലാണ് മാനവിതക സൂക്ഷിക്കുന്നതെന്നും, അതില്‍ വിശ്വാസം അര്‍പ്പിച്ചാണ് ലീഗില്‍ ചേരുന്നതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ഇനി യുഡിഎഫിന്റെ പ്രചാരണ പരിപാടികളില്‍ സജീവമാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് മുസ്ലിം ലീഗിലായിരിക്കുമെന്ന് പത്തുപന്ത്രണ്ടു വര്‍ഷം മുമ്പേ വ്യക്തമാക്കിയിട്ടുള്ളതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

കല കൊണ്ടും സാഹിത്യം കൊണ്ടും ഈ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പരമാവധി മാനവിക സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ പുരോഗമന പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നടക്കുന്ന കലാ-സാഹിത്യ രംഗത്തുള്ളവര്‍ പോലും കാര്യസാധ്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളോട് മൗനം പാലിക്കുകയാണെന്നും ഹരിഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

‘ഹൈസ്പീഡ് റെയിൽ: ഇ ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും യാതൊരു പങ്കുമില്ല’

‘ഹൈസ്പീഡ് റെയിൽ: ഇ ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും യാതൊരു പങ്കുമില്ല’

ഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ ശ്രീധരന്റെ അവകാശവാദങ്ങൾ കേന്ദ്രസർക്കാർ തള്ളി. ശ്രീധരന്റെ അവകാശവാദം കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)നും, ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്ന്, 2026 മാർച്ച് 19-ന് ലോക്സഭയിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

കേരളത്തിൽ നിന്നുള്ള ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് പദ്ധതികൾക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോർട്ടും (DPR) കേരളം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്‌ഗ്രഡേഷനും വേഗവർധന നടപടികളുമാണ്. പ്രത്യേക ഹൈസ്പീഡ് റെയിൽ പദ്ധതി സംസ്ഥാനത്ത് നിലവിൽ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കുന്നു.

കൊടിക്കുന്നിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരൻ നടത്തിയ അടുത്തകാലത്തെ അവകാശവാദങ്ങൾ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക രേഖകളും റെയിൽവേ മന്ത്രാലയം നൽകിയ ആർടിഐ മറുപടികളും പ്രകാരം തെറ്റാണെന്ന് വ്യക്തമായി.

2026 മാർച്ച് 19-ന് ലോക്സഭയിൽ ഉന്നയിച്ച അൺസ്റ്റാർഡ് ചോദ്യം നമ്പർ 4518-ന് മറുപടിയായി, കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)ക്കും ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നാണ്.

ഇതിനോടൊപ്പം, അടുത്തകാലത്ത് കേരളത്തിൽ നിന്നുള്ള ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് പദ്ധതികൾക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോർട്ടും (DPR) കേരളം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നഗര ഗതാഗത പദ്ധതികൾ പ്രധാനമായും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും, കേന്ദ്ര സഹായം ലഭ്യമാകാൻ ഔദ്യോഗിക പ്രോപ്പോസലുകൾ സമർപ്പിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

2019-ൽ തിരുവനന്തപുരം–കാസർഗോഡ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഒരു DPR തയ്യാറാക്കിയിരുന്നതായി രേഖകളുണ്ട്. അന്ന് ഇ ശ്രീധരൻ പ്രിൻസിപ്പൽ അഡ്വൈസറായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇത് ഒരുതവണ മാത്രമുള്ള നടപടി ആയിരുന്നുവെന്നും, നിലവിൽ യാതൊരു തുടർച്ചയായ പങ്കോ ചുമതലയോ ഇല്ലെന്നും വ്യക്തമാക്കുന്നു.

കൂടാതെ, ഇന്ത്യയിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളുടെ നിർവഹണ ഏജൻസിയായ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ആർടിഐ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഏതെങ്കിലും ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് DMRCക്കും ഇ. ശ്രീധരനും യാതൊരു കൺസൾട്ടൻസി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നതാണ്.

ഇതിനുപുറമെ, റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, കേരളത്തിൽ നിലവിൽ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്‌ഗ്രഡേഷനും വേഗവർധന നടപടികളുമാണ്; പ്രത്യേക ഹൈസ്പീഡ് റെയിൽ പദ്ധതി നിലവിൽ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ല.

ഈ സാഹചര്യത്തിൽ, കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ ഇ. ശ്രീധരനോ DMRCയോ നിലവിൽ പങ്കാളികളാണെന്ന അവകാശവാദങ്ങൾക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി.

കലൂർ സ്റ്റേഡിയത്തിൽ നാടകീയ രം​ഗങ്ങൾ, വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യൻ പരിശീലകനെ പുറത്താക്കി ജിസിഡിഎ

കലൂർ സ്റ്റേഡിയത്തിൽ നാടകീയ രം​ഗങ്ങൾ, വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യൻ പരിശീലകനെ പുറത്താക്കി ജിസിഡിഎ

കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. ഇന്ത്യ-ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യൻ ടീമിൻ്റെ വാർത്ത സമ്മേളനം നടത്താൻ അനുവദിച്ചില്ല. പരിശീലകൻ ഖാലിദ് ജമീൽ ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞു. സെക്യൂരിറ്റി ഡിപ്പോസിറ്റിൻ്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഏറെ നേരെ കാത്തു നിന്ന ടീം മടങ്ങുകയായിരുന്നു.

വ്യാഴാഴ്ച മൂന്ന് മണിക്കായിരുന്നു വാർത്ത സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതിനായി ഉച്ചതിരിഞ്ഞ് സംഘം സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു നാടകീയ രം​ഗങ്ങൾ. ചെറിയ സാങ്കേതിക പ്രശ്നം സംഭവിച്ചതാണെന്നാണ് കെ‌എഫ്‌എ പ്രസിഡന്റ് കെ‌എഫ്‌എ പ്രസിഡന്റ് നവാസ് മീരാൻ പ്രതികരിച്ചു. മത്സരം മുൻപ് തീരുമാനിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 31ന് കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഹോങ്കോങ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

സ്റ്റേഡിയത്തിൻ്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. കെഎഫ്എ ആണ് മത്സം സംഘടിപ്പിക്കുന്നതെങ്കിലും ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.

ഫെബ്രവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാർത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. ഐഎസ്എൽ സീസണിൽ മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യൻതാരം റൗളിൻ ബോർഗസും ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയിൽനിന്ന് ഇറക്കിവിട്ടത്.

‘പിഷാരടിയുടെ പിഴവല്ല, സത്യം ജോജു അറിയണം’; അഖില്‍ മാരാര്‍ക്കെതിരെ ‘മമ്മൂട്ടി ഷോ’ ഡയറക്ടര്‍

‘പിഷാരടിയുടെ പിഴവല്ല, സത്യം ജോജു അറിയണം’; അഖില്‍ മാരാര്‍ക്കെതിരെ ‘മമ്മൂട്ടി ഷോ’ ഡയറക്ടര്‍

നടന്‍ ജോജു ജോര്‍ജിനെ രമേഷ് പിഷാരടി അപമാനിച്ചുവെന്ന അഖില്‍ മാരാരുടെ ആരോപണത്തിനെതിരെ പരിപാടിയുടെ ഷോ ഡയറക്ടര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു ചാനല്‍ പരിപാടിയില്‍ നടന്‍ ജോജു ജോര്‍ജിനെ പിഷാരടി മനപ്പൂര്‍വ്വം അപമാനിച്ചുവെന്നും വേദിയില്‍ കയറ്റാതിരിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് ജോജു ഇറങ്ങിപ്പോയെന്നുമാണ് അഖില്‍ മാരാര്‍ ആരോപിച്ചത്.

ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്നത്തെ ഷോ ഡയറക്ടറായിരുന്ന എന്‍വി അജിത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് സംഭവിച്ചത് തെറ്റിദ്ധാരണയാണെന്നും സാങ്കേതികമായ ചില തീരുമാനങ്ങളിലുണ്ടായ പിഴവാണ് അതിന് കാരണമെന്നുമാണ് അജിത് പറയുന്നത്.

മമ്മൂട്ടിയെ ആദരിക്കാന്‍ ചാനല്‍ നടത്തിയ പരിപാടിയായിരുന്നു അത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഓരോ പത്ത് വര്‍ഷത്തേയും അടയാളപ്പെടുത്തുന്നതായിരുന്നു പരിപാടി. ഓരോ പതിറ്റാണ്ടിനേയും പ്രതിനിധീകരിച്ച് മലയാളത്തിലെ നായകന്മാരെ വേദിയിലേക്ക് ക്ഷണിക്കുന്നതായിരുന്നു പരിപാടി. ജയറാം, കുഞ്ചാക്കോ ബോബന്‍, തുടങ്ങി ചന്തു സലിംകുമാര്‍ വരെയുള്ളവരെയായിരുന്നു അത്തരത്തില്‍ വേദിയിലേക്ക് ക്ഷണിക്കേണ്ടത്.

മമ്മൂട്ടി സ്‌റ്റേജിലേക്ക് എത്തിയ ശേഷം അദ്ദേഹം നേരിട്ടായിരുന്നു മമ്മൂട്ടിയെ ക്ഷണിക്കാനിരുന്നത്. ഒപ്പം അലിയാരേയും മമ്മൂട്ടി തന്നെയാണ് ക്ഷണിക്കുക. ജോജുവിന് മമ്മൂട്ടി തന്നെ ആദരവ് നല്‍കുന്നത് ആ നിമിഷത്തിന് കൂടുതല്‍ തിളക്കം നല്‍കുമെന്ന് കരുതിയെന്നാണ് അജിത് പറയുന്നത്. ജോജു വേദിയിലേക്ക് കയറാനായി വേദിയുടെ പിന്‍ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം തന്റെ ഭാഗം പൂര്‍ത്തിയാക്കിയ പിഷാരടി മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അജിത് പറയുന്നത്.

സമയ ദൈര്‍ഘ്യം കാരണങ്ങള്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും അജിത് തുറന്നു പറയുന്നു. ഇതോടെ തന്നെ പിഷാരടി മനപൂര്‍വ്വം വേദിയിലേക്ക് ജോജു തെറ്റിദ്ധരിച്ചു. എന്നാല്‍ വേദിയിലെത്തിയ മമ്മൂട്ടി തന്നെ വിളിക്കാനിരിക്കുകയായിരുന്നുവെന്ന് ജോജുവിന് അറിയില്ലായിരുന്നുവെന്നും അജിത് പറയുന്നു. വിശദീകരണം കേള്‍ക്കാന്‍ നില്‍ക്കാതെ ജോജു ക്ഷുഭിതനായി ഷോയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നുവെന്നും അജിത് പറയുന്നു.

അതേസമയം സംഭവത്തില്‍ രമേഷ് പിഷാരടിയ്ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ഷോയുടെ ഡയറക്ടറുടേയും അണിയറ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും അജിത് പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പിഷാരടിയെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി അഖില്‍ മാരാര്‍ ഈ പഴയ സംഭവം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

”കാര്യങ്ങള്‍ അറിയാതെയാണ് പലരും പിഷാരടിക്കെതിരെ സംസാരിക്കുന്നത്. ഈ സത്യാവസ്ഥ ജോജു ജോര്‍ജും മറ്റ് സിനിമാ സുഹൃത്തുക്കളും പൊതുജനങ്ങളും തിരിച്ചറിയണം എന്നതാണ് എന്റെ ആഗ്രഹം. ഞാനും ചാനല്‍ പ്രൊഡ്യൂസറും കൂടിയിരുന്നാണ് ഈ ഷോ ഡിസൈന്‍ ചെയ്തത്, അതില്‍ പിഷാരടിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല.” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.