താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ അങ്ങേയറ്റം ഫലപ്രദമാണെന്ന് ട്രംപ് പറഞ്ഞു.

ഇറാനിയന്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ട്രംപ് പ്രതിരോധ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും മേഖലയിലെ സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം കാണാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരും. നേരത്തെ നല്‍കിയിരുന്ന 48 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ആക്രമണങ്ങള്‍ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ ട്രംപ് തീരുമാനിച്ചത്.

പശ്ചിമേഷ്യന്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.

തിരിച്ചുകയറി സ്വര്‍ണ വില; ഒറ്റയടിക്ക് 1600 രൂപ കൂടി, വീണ്ടും ഒരുലക്ഷം കടന്നു

തിരിച്ചുകയറി സ്വര്‍ണ വില; ഒറ്റയടിക്ക് 1600 രൂപ കൂടി, വീണ്ടും ഒരുലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണ വില. മാസങ്ങള്‍ക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തിയ സ്വര്‍ണവില വൈകിട്ടോടെ തിരിച്ച് ഒരു ലക്ഷത്തിന് മുകളിലേക്ക് തന്നെ എത്തി. ഇന്ന് മൂന്നാം തവണയാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

പവന് 1,600 രൂപ വര്‍ധിച്ച് 1,01,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 200 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലത്തെ വില 12,635 രൂപയാണ്. ഇന്ന് രാവിലെ മുതല്‍ മണിക്കൂറുകള്‍ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞിരുന്നു. ഇന്നുച്ചയോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തലും അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും

ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും. ക്ഷേത്രത്തില്‍ ഫ്‌ലൈ ഓവര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ ഉച്ചക്ക് 1.30 ന് നട അടക്കുന്നതും വൈകുന്നേരം 4.30 ന് തുറക്കുന്നതുമായിരിക്കും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

ആസ്തി വിവരങ്ങള്‍ മറച്ചു വച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

ആസ്തി വിവരങ്ങള്‍ മറച്ചു വച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി വിവരകണക്കിനെതിരെ കോണ്‍ഗ്രസ്. ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാര്‍ച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോണ്‍ഗ്രസ് പുറത്തു വിട്ടു. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിയില്‍ രണ്ട് വര്‍ഷത്തിനിടെ 65 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥനുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.

വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍; അനസ് ‘സൈക്കോ പീഡകന്‍

വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍; അനസ് ‘സൈക്കോ പീഡകന്‍

കെട്ടിയിട്ട് വാ മൂടികെട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സ്ത്രീ കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു. വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍. അനസ് ‘സൈക്കോ പീഡകന്‍’ എന്ന് തിരിച്ചറിഞ്ഞ് പോലീസും. നെടുങ്കണ്ടയിലെ വില്ലന്‍ അഴിക്കുള്ളിലായത് ഇങ്ങനെ….

വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ കെട്ടിയിട്ട് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അതിസാഹസികമായി കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട് വീട്ടമ്മ. അഞ്ചുതെങ്ങ് നെടുങ്കണ്ട ഒന്നാംപാലം കൊച്ചുതൈവിളാകം വീട്ടില്‍ അനസിനെയാണ് (35) ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസിന് കിട്ടിയത് വീട്ടമ്മയുടെ ധീരതയിലാണ്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ അനസ്, മുറ്റത്ത് ചെടി നനച്ചുകൊണ്ടിരുന്ന സ്ത്രീയെ ബലമായി വീടിനകത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ വായ തുണി തിരുകി കെട്ടുകയും കൈകാലുകള്‍ ബന്ധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ബോധരഹിതനായി. ഈ അവസരം ഉപയോഗിച്ച് വീട്ടമ്മ ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ക്കല സൗത്ത് ക്ലിഫിലെ റിസോര്‍ട്ടില്‍ നിന്ന് കടല്‍തീരത്തേക്ക് പോവുകയായിരുന്ന റഷ്യന്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് ഇതേ അനസ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദേശ വനിത നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ രണ്ട് കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സൈക്കോ സ്വഭാവമുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു. ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധൈര്യമാണ് ഇയാളെ അകത്താക്കിയത്.

അനസ് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും സൈക്കോ സ്വഭാവം കാണിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഇയാള്‍ ഒറ്റപ്പെട്ട വീടുകളിലെ സ്ത്രീകളെ ലക്ഷ്യം വെക്കുന്ന രീതിയാണ് പിന്തുടരുന്നത്. മദ്യലഹരിയില്‍ കൃത്യം നടത്തുന്നതിനിടെ ഉണ്ടായ ശാരീരിക അവശതയാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെങ്കിലും, പരിഭ്രമിക്കാതെ പ്രതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട വീട്ടമ്മയുടെ നടപടിയെ പോലീസ് അഭിനന്ദിച്ചു. അനസ് മുന്‍പും സമാനമായ രീതിയില്‍ സ്ത്രീകളെ ശല്യം ചെയ്തിട്ടുള്ളതായും നഗ്‌നതാപ്രദര്‍ശനം നടത്തിയതായും സൂചനകളുണ്ട്. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാത്തതാണ് ഇയാള്‍ക്ക് തുണയായത്.

സമാനമായ രീതിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വര്‍ക്കല, അഞ്ചുതെങ്ങ് മേഖലകളില്‍ നടന്ന ഏതെങ്കിലും അതിക്രമങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.