തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍

തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ജനറല്‍ ആശുപത്രിയിലെ മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററിന് സമീപത്തുനിന്നാണ് മൂര്‍ഖനെ കണ്ടത്. ആശുപത്രി ജീവനക്കാര്‍ പാമ്പിനെ കണ്ടതോടെ വന്‍ അപകടം ഒഴിവായി.

ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടാഴ്ചയായി പാമ്പിനെ കണ്ടിരുന്നതായി രോഗികള്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരനും സ്നേക് റെസ്‌ക്യൂവറുമായ സുധീഷ്. കെ.പി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. തൃശൂര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ജനറല്‍ ആശുപത്രയില്‍ പ്രതിദിനം നൂറുകണക്കിനു പേര്‍ ചികിത്സിക്കായി ആശ്രയിക്കുന്ന ആശുപത്രിയാണിത്.

എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്’; യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് പിതാവ്

എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്’; യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് പിതാവ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ടതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കള്‍ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.

കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന്‍ മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുന്‍പേ ദീപക് ആത്മഹത്യ ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയിരുന്നു. ഈ സമയം ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരില്‍ നിന്ന് ഇത്തരത്തില്‍ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തില്‍ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും; അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍

മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും; അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍

വിര്‍ജീനിയ: യുഎസിലെ വിര്‍ജീനിയയില്‍ മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടത്തിയതിന് രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍. മോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. തരുണ്‍ ശര്‍മ്മ (55), ഭാര്യ കോശ ശര്‍മ്മ (52) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികള്‍. ഇവര്‍ക്കൊപ്പം മാര്‍ഗോ പിയേഴ്‌സ് (51), ജോഷ്വ റെഡിക് (40), റഷാര്‍ഡ് സ്മിത്ത് (33) എന്നിവരും പിടിയിലായിട്ടുണ്ട്.

വിര്‍ജീനിയയില്‍ റെഡ് കാര്‍പെറ്റ് ഇന്‍ എന്ന പേരില്‍ ബിസിനസ് നടത്തുകയായിരുന്നു സംഘം. മോട്ടലില്‍ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടന്നിരുന്നത്. താഴത്തെ നിലകളില്‍ അതിഥികളെ താമസിപ്പിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇടപാടുകാര്‍ക്കിടയില്‍ കോശ ശര്‍മ്മ ‘മാ’ എന്നും തരുണ്‍ ശര്‍മ്മ ‘പോപ്പ്’ എന്നുമാണ് അറിയപ്പെട്ടിരുന്നത്. മോട്ടലില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദമ്പതികള്‍ ലാഭവിഹിതം കൈപ്പറ്റിയിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

എഫ്ബിഐയും ലോക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഘത്തെ കുടുക്കിയത്. കുറഞ്ഞത് എട്ട് സ്ത്രീകളെയെങ്കിലും ഇവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവരെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 80 മുതല്‍ 150 ഡോളര്‍ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. കൊക്കെയ്ന്‍ അടക്കമുള്ള മാരകമായ ലഹരിമരുന്നുകള്‍ ഇവിടെനിന്ന് വിറ്റഴിച്ചിരുന്നു. രഹസ്യ ഏജന്റുമാര്‍ പലതവണ ഇടപാടുകാരായി എത്തിയാണ് തെളിവ് ശേഖരിച്ചത്.

കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ലഹരിമരുന്ന് വിതരണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രിന്‍സ് വില്യം കൗണ്ടി പൊലീസും എഫ്ബിഐയും ചേര്‍ന്ന് നടത്തിയ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കുപ്രസിദ്ധ സംഘം വലയിലായത്.

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി

കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്‌കോടതി. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2018ലെ ഹൈക്കോടതി വിധിയില്‍ത്തന്നെ ഭൂമി തങ്ങള്‍ക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നായിരുന്നു ഭൂ ഉടമകളായ അയന ട്രസ്റ്റിന്റെ വാദം. എന്നാല്‍ സിവില്‍കേസിന് പോകാന്‍ കോടതി എന്തിന് നിര്‍ദേശിച്ചു എന്ന മറുചോദ്യം സര്‍ക്കാര്‍ തിരികെ ചോദിച്ചു. 1865-ലെ പാട്ട വിളംബരപ്രകാരം ഭൂമിയില്‍ തങ്ങള്‍ക്ക് ഉടമാവകാശം ഉറപ്പിക്കാം എന്ന് അയന വാദിച്ചു. എന്നാല്‍ വിളംബരത്തിന് പിന്നീടുള്ള ഇടപാടുകളില്‍ സാധുത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭൂമി സര്‍ക്കാരിന്റേതല്ലെന്ന കോടതി വിധി വന്നതോടെ വിമാനത്താവളത്തിനായി ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ.

വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുവേലി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ദിനേശ് ഇന്ദിര ദമ്പതികളുടെ മകളുമായ നീതുവിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.