ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലിവറിന് സമീപം പാമ്പ്; നിയന്ത്രണം വിട്ട ലോറി ഭിത്തിയില്‍ ഇടിച്ചുമറിഞ്ഞു

ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലിവറിന് സമീപം പാമ്പ്; നിയന്ത്രണം വിട്ട ലോറി ഭിത്തിയില്‍ ഇടിച്ചുമറിഞ്ഞു

കോട്ടയം: ലോറിക്കുള്ളില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തിയില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലിവറിനു സമീപമാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് പരിഭ്രാന്തിയില്‍ ഡ്രൈവർക്ക് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സമീപത്തുള്ള ഒരു സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറിയശേഷം ലോറി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. കോട്ടയം പിണ്ണാക്കനാട് പൈഗറൂട്ടില്‍ മല്ലികശ്ശേരിക്ക് സമീപം തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് അപകടം.

വിളക്കുമാടത്തുനിന്ന് മല്ലികശ്ശേരിയിലേക്ക് വീടുനിര്‍മാണത്തിനുള്ള പാറപ്പൊടി കയറ്റിപ്പോവുകയായിരുന്നു ലോറി. ഗിയര്‍ മാറ്റുന്നതിനിടെ ലിവറിനുസമീപം പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പരിഭ്രാന്തിയിലായ ഡ്രൈവർക്ക് ലോറിയുടെമേലുള്ള നിയന്ത്രണം നഷ്ടമായി.

പിന്നാലെ വാഹനം സമീപത്തുള്ള സംരക്ഷണ ഭിത്തിയിലേക്കും തുടര്‍ന്ന് ഒരു ഇലക്ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറിയശേഷം മറിയുകയായിരുന്നു.ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ലോറി ഇടിച്ചുമറിഞ്ഞയുടന്‍ തന്നെ പുറത്തുകടന്ന പാമ്പ് തൊട്ടടുത്ത പുല്ലിലേക്ക് മറഞ്ഞു.

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത അഞ്ചു വയസ്സുകാരന്‍ കാര്‍ ഇടിച്ചു മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസ്സുള്ള കുട്ടി മരിച്ചു. കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ് നായര്‍ ആണ് മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ്. അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.

പള്ളിക്കൽ പുഴ അപകടം; കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി

പള്ളിക്കൽ പുഴ അപകടം; കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി

നാടിനെ നടുക്കിയ പള്ളിക്കൽ പുഴ അപകടത്തിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി. പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ സൈനുലാബ്ദീന്റെ മകൻ അൻസൽ ഖാൻ(19)ന്റെ മൃതദേഹം ആണ് ഇന്നലെ കിട്ടിയത്. നവദമ്പതികളായ കടയ്ക്കൽ കുമ്മിൾ ചോനാം മുകളിൽ പുത്തൻ വീട്ടിൽ സിദ്ധിഖ്(28), ഭാര്യ ആയൂർ, അർക്കന്നൂർ, കാരാളിക്കോണം, കാവതിയോട് പച്ചയിൽ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹമാണ് ഇപ്പോൾ കിട്ടിയത്. തിരുവനന്തപുരത്തു നിന്ന്എത്തിയ സ്കൂബ ടീമിന്റെ തിരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം ലഭിച്ചത്. ഇന്നലെ മരണപ്പെട്ട അൻസലിന്റെ മൃതദേഹം ഉൾപ്പെടെ 3 പേരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്.

ആയൂർ കാരാളി കോണം സ്വദേശിനിയായ നവദമ്പതികൾക്കൊപ്പം കാണാതായ മൂതല സ്വദേശി അൻസലിന്റെ മൃതദേ ഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് പള്ളിക്കൽ പോലീസും സ്കൂബ ടീമും വെളുപ്പിന് 2. 30 വരെ തിരച്ചിൽ നടത്തിയിരുന്നു.
അതിനുശേഷം രാവിലെ ആറുമണിയോടെ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ആദ്യം അൻസിയയുടെ മൃതദേഹം ലഭിച്ചു. തുടർന്ന് അധികം താമസിയാതെ തന്നെ സിദ്ധിക്കിന്റ മൃതദേഹവും കണ്ടെത്തി. പള്ളിക്കൽ പുഴയിലെ താഴെ ഭാഗം പള്ളിയുടെ അടുത്ത് ഫോട്ടോ എടുക്കാൻ പുഴയിൽ ഇറങ്ങിയ നവദമ്പതികൾ അടക്കം മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. ഒരാൾ മരിച്ചു.

അൻസാറിന്റെ വീട്ടിൽ വിരുന്ന് എത്തിയ കുമ്മിൾ സമ്പ്രമം സ്വദേശി സിദ്ദിഖ് അദേഹത്തിന്റെ ഭാര്യ ആയൂർ കാരാളികോണം സ്വദേശിനി നൗഫിയുമാണ് അപകടത്തിൽ പെട്ടത്. ഇവരുടെ കല്യാണം കഴിഞ്ഞിട്ട് 15 ദിവസമേ ആയിട്ടുള്ളൂ. തുടർച്ചയായി നിരവധി അപകടങ്ങളാണ് സമീപപ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും മൂന്നുപേരുടെയും മരണം വലിയ നടുക്കം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

തെരുവുനായ കുറുകെ ചാടി; ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവര്‍ മരിച്ചു

തെരുവുനായ കുറുകെ ചാടി; ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം.

നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. രാത്രി തെരുവുനായ ഓട്ടോയുടെ മുന്നിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആറ്റിങ്ങൽ ആലംകോട് വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം

ആറ്റിങ്ങൽ ആലംകോട് വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ആലംകോട് അവിക്സിന് എതിർവശം ടൊയോട്ട കോളിസ്കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി വൻ അപകടം.രാത്രി 10:30 നാണ് സംഭവം.ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് പോവുകയായിരുന്ന വാഹനമാണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇലക്ട്രിക് ലൈനുകൾ പൊട്ടി റോഡിൽ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.ആറ്റിങ്ങൽ കെഎസ്ഇബിയും ഫയർഫോഴ്സും സ്ഥലത്തെത്തി. കെഎസ്ഇബി ഉദ്യോഗസ്ഥർ ലൈനുകളെല്ലാം കട്ട് ചെയ്തു മാറ്റിയത് കാരണം ഈ ഭാഗങ്ങളിൽ വൈദ്യുതി പൂർണമായും നിലച്ചിരിക്കുകയാണ്.ഇരുമ്പ് പോസ്റ്റിന് അടിയിൽ കിടക്കുന്ന വാഹനം മാറ്റുന്നതിനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വൈദികൻ മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വൈദികൻ മരിച്ചു

തിരുവനന്തപുരം: നെല്ലിമൂട് കണ്ണറവിളയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വൈദികൻ മരിച്ചു. സി എസ് ഐ തിരുപുറം സഭയിലെ വൈദികൻ ഷാജി ജോൺ ആണ് മരിച്ചത്. 45 വയസ്സ് ആയിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി കുറുവിലാഞ്ചൽ , തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു ഷാജി ജോൺ. പരേതനായ കുഞ്ഞുകൃഷ്ണന്റെയും, സാം ഹെപ്‌സിയുടെയും മകനാണ്.

ഭാര്യ: പരേതയായ ആഷ.
മക്കൾ: ആഷിൻ, ആഷ്ന.