സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്‌സുമാരുടെ സമരം ഇന്ന് മുതല്‍

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്‌സുമാരുടെ സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കിലേക്ക്. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാകും സേവനം നല്‍കുക. അത്യാഹിത വിഭാഗങ്ങളില്‍ മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കൂ. വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്സുമാര്‍ വിട്ടു നില്‍ക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സമരക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്‌സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും.

ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. നഴ്‌സുമാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎന്‍എ നേതൃത്വം വ്യക്തമാക്കി.

വി. ശിവപ്രസാദ് (92) അന്തരിച്ചു

വി. ശിവപ്രസാദ് (92) അന്തരിച്ചു

ആറ്റിങ്ങൽ: വീരളം ക്ഷേത്രത്തിന് പുറകു വശം രാഗത്തിൽ (വി.വി.എം.ആർ.എ:3) വി. ശിവപ്രസാദ് (92)(റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ:എച്ച്.എസ്.എസ്, വക്കം,മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്) അന്തരിച്ചു.

ഭാര്യ: എൻ ഇന്ദിര (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്).
മക്കൾ: എസ് സജിത്ത് (ശ്രീരാഗം പേപ്പർമാർട്ട്, ആറ്റിങ്ങൽ), എസ് പ്രേംജിത്ത് (യു.എസ്.എ), എസ് മഞ്ജിത്ത്
(ടെക്നിക്കൽ യൂണിവേഴ്സിറ്റി, തിരുവന്തപുരം).
മരുമക്കൾ: ദീപ ആർ വിജയൻ, ഡി അനുപമ, ഡോ:എസ് ജിഷ (പ്രിൻസിപ്പൽ സയിന്റിഫിക്ക് ഓഫീസർ, ബയോഡൈവേഴ്സിറ്റി ബോർഡ്,തിരുവനന്തപുരം)

സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. നഗരത്തിലെമ്പാടും ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പൊങ്കാല നിവേദ്യമാണ് നടക്കുന്നത്. പൊങ്കാല നിവേദിക്കാനായി മുന്നൂറ്റി എൺപതോളം പൂജാരിമാരെയാണ് നിയോഗിച്ചിട്ടുളളത്.

രാവിലെ 9.45ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആഗ്രഹങ്ങളും പ്രാർത്ഥനകളുമെല്ലാം മൺകലങ്ങളിൽ തിളച്ചുതൂവി. പായസവും തെരളിയപ്പവുമെല്ലാമൊരുക്കി പൊരിവെയിലിലും തളരാതെ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ഭക്തർ പൊങ്കാലയിട്ടു. ആറ്റുകാൽ ദേവീക്ഷേത്രത്തിലും പരിസരത്തും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സംഘടനകളും കൂട്ടായ്മകളും ഭക്ഷണവും കുടിവെളളവുമൊരുക്കി. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി കെഎസ്ആർടിസിയും റെയിൽവെയും പ്രത്യേക സർവീസുകളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണം ഇങ്ങനെ, അറിയാം പൊലീസിന്റെ നിര്‍ദേശങ്ങള്‍

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണം ഇങ്ങനെ, അറിയാം പൊലീസിന്റെ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് 8 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ഈ സമയം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടെയ്‌നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല. 2, 3 തീയതികളില്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ കിള്ളിപ്പാലം -പാടശ്ശേരി – ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാര്‍ക്കറ്റ് റോഡ് , അട്ടക്കുളങ്ങര കമലേശ്വരം റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള ആറ്റുകാല്‍ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ് , കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയറ്റര്‍ റോഡ്, പഴവങ്ങാടി – എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ – പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍ – നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം – ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ്,ചിറമുക്ക് -ചെക്കിട്ടവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേരള പൊലീസ് അറിയിച്ചു.

ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗ്ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പു കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ലെന്നു പൊലീസ് അറിയിച്ചു. തീപിടിത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. വഴിവക്കിലും ഫുട്പാത്തിലും വാഹന, കാല്‍നടയാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അനുവദിക്കില്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അര്‍പ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നാളെ അനന്തപുരിയിലേക്ക് ഒഴുകി എത്തുക. പൊങ്കാല സമര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

പൊലീസിന്റെ നിര്‍ദേശങ്ങള്‍

പൊങ്കാല അടുപ്പുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.

അടുപ്പുകള്‍ ക്രമീകരിക്കുമ്പോള്‍ ഭക്തജനങ്ങള്‍ മുഖാമുഖമായി നില്‍ക്കുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കണം

കുട്ടികളെ ഒരു കാരണവശാലും പൊങ്കാല അടുപ്പിന് സമീപം നില്‍ക്കാന്‍ അനുവദിക്കരുത്.

പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പൊങ്കാലയിടുന്നവര്‍ സാരിത്തുമ്പുകളും ഷാളും അയഞ്ഞ വസ്ത്രങ്ങളും ശരീരത്തോട് ചേര്‍ത്ത് ചുറ്റിവയ്ക്കണം.

അടുത്തുള്ള അടുപ്പില്‍ നിന്നും വസ്ത്രങ്ങളിലേക്കു തീ പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. അത്യാവശ്യ ഘട്ടത്തില്‍ തീ അണയ്ക്കുന്നതിനായി അല്‍പ്പം വെള്ളം അടുത്ത് തന്നെ കരുതുക.

തങ്ങളുടെ അടുപ്പില്‍ നിന്നും തീ പുറത്തേയ്ക്ക് പടരുന്നില്ല എന്നത് എല്ലാവരും ഉറപ്പാക്കണം.

വൈദ്യുതി പോസ്റ്റ്, പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടങ്ങിയവയ്ക്ക് സമീപത്ത് അടുപ്പ് കത്തിക്കരുത്.

പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ സ്ഥാനം വിട്ട് പോകാവൂ.

പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കുക. സമീപത്തുള്ള പൊലീസിന്റെയോ വോളണ്ടിയര്‍മാരുടെയോ സഹായം തേടുക. ആവശ്യമെങ്കില്‍, വൈദ്യസഹായം തേടുക.

വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ അകലം പാലിക്കണം.

വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍, പേഴ്‌സ്, മൊബൈല്‍ മുതലായവ നഷ്ടപ്പെടാതെ സൂക്ഷിക്കുക.

സ്വര്‍ണ്ണാഭരണങ്ങള്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് വസ്ത്രത്തില്‍ കൊളുത്തി ഇടാന്‍ ശ്രമിക്കുക.

മാമം, തക്ഷശില ലൈബ്രറി & റീഡിങ് റൂമിൽ പുസ്തക ചർച്ച നടന്നു

മാമം, തക്ഷശില ലൈബ്രറി & റീഡിങ് റൂമിൽ പുസ്തക ചർച്ച നടന്നു

ആറ്റിങ്ങൽ: മാമം, തക്ഷശില ലൈബ്രറി & റീഡിങ് റൂമിൽ ഫെബ്രുവരി മാസ പുസ്തക ചർച്ച നടന്നു. സമീപകാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുകയും ഏറെ വായനക്കാരെ സൃഷ്ടിക്കുകയും ചെയ്ത പ്രശസ്ത കൃതി ബാബു എബ്രഹാമിന്റെ ‘കമ്പിളി കണ്ടത്തെ കൽഭരണികൾ ‘എന്ന ഓർമ്മക്കുറിപ്പുകൾ ആണ് മാമം ജി. വി. ആർ എം യു പി സ്കൂളിൽ വച്ച് ചർച്ച നടത്തിയത്.

സാഹിത്യകാരനായ സന്തോഷ് ആറ്റിങ്ങൽ പുസ്തക അവതരണം നടത്തി. ലൈബ്രറി പ്രസിഡൻറ് ജയകുമാർ സെക്രട്ടറി രഞ്ജിത്ത് കുമാർ, ശ്യാം കൃഷ്ണ,ശ്രീജിത്ത് നോവലിസ്റ്റ് സജിത്ത് ലാൽ നന്ദനം, പി.സി നാരായണൻ, നന്ദു നാരായൺ, നിമിഷ, സുജകമല, സുമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറിയുടെ ബാലവേദി, വനിതാവേദി
അംഗങ്ങൾ സന്നിഹിതരായിരുന്നു.

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഭൂ രഹിത കുടുംബങ്ങൾക്ക് ഉള്ള പട്ടയം കൂടി വിതരണം ചെയ്തു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഭൂ രഹിത കുടുംബങ്ങൾക്ക് ഉള്ള പട്ടയം കൂടി വിതരണം ചെയ്തു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഇരുപത് ഭൂ രഹിത കുടുംബങ്ങൾക്ക് ഉള്ള പട്ടയം കൂടി വിതരണം ചെയ്തു. പട്ടയങ്ങൾ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു.

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് 20 നിർധന കുടുബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത്. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ചിറയിൻകീഴ് താലൂക്ക് പരിധിയിൽ വരുന്ന 10 വില്ലേജുകളിലായി 82 പട്ടയങ്ങളാണ് ഈ സർക്കാരിൻറെ കാലത്ത് വിതരണം ചെയ്യാൻ സാധിച്ചതെന്ന് എം.എൽ.എ ഒ.എസ്. അംബിക അറിയിച്ചു. നഗരസഭ ചെയർമാൻ എം പ്രദീപ്, തഹസിൽദാർ കുമാരി ബിന്ദു, കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ വിതരണ യോഗത്തിൽ സംബന്ധിച്ചു.