by liji HP News | Feb 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത് എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വാട്ടര്‍ ടാങ്കില്‍ നിന്ന് പാന്റ്, ഷര്‍ട്ട്, തൊപ്പി, ടൈ, കണ്ണട, ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരണമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തില്‍ മാത്രമേ മരണകാരണം വ്യക്തമാകുള്ളൂ എന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഫൊറന്‍സിക് സംഘം പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സാന്നിധ്യത്തില്‍ വാട്ടര്‍ ടാങ്കില്‍ പരിശോധന നടത്തി മഹസര്‍ തയ്യാറാക്കി. പരിശോധനയിലാണ് അസ്ഥികൂടം പുരുഷന്റേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്ന് ടാങ്കിനുള്ളിലേക്ക് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ടാങ്കില്‍ നിന്നും കയറും കുരുക്കും കണ്ടെത്തിയിട്ടുണ്ട്. കാലപഴക്കം കൊണ്ട് മൃതദേഹം അസ്ഥികൂടമായി താഴേക്ക് പതിച്ചതാകാമെന്നും പൊലീസ് പറയുന്നു. വിദഗ്ധമായ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
അസ്ഥി കൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് കഴിഞ്ഞ കുറനാളുകളായി കാണാതായവരുടെ പട്ടിക തയ്യാറാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ കാണാതായ കേസുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
by liji HP News | Feb 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല(45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു.
ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവം നടക്കുമ്പോൾ ലീലയുടെ മകളും ചെറുമകളും ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചിൽ കേട്ടെത്തുമ്പോൾ കണ്ടത് മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്നും മകൾ പറഞ്ഞു.
മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അശോകനെ രാത്രി തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മകളുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
by liji HP News | Feb 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളില്‍ ഇറങ്ങി. ഇന്നലെയാണ് ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാർട്ട്മെന്‍റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്‍റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.
20 അടി താഴ്ചയിലാണ് അസ്ഥികൂടമുള്ളത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അഗ്നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.
20 അടിതാഴ്ചയുള്ള ടാങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് തീരുമാനം. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
by liji HP News | Feb 29, 2024 | Latest News, ജില്ലാ വാർത്ത
എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ വിമുക്തി മിഷൻ “ലഹരിക്കെതിരേ ചിത്ര മതിൽ” എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാ തല ചുമർച്ചിത്രരചനാ മത്സരത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് പുരസ്കാരം. സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റാണ് വിമുക്തിയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കുട്ടികളെ ലക്ഷ്യം വെച്ചുള്ള ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരേ വിദ്യാർഥികളിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്കായി മത്സരം സംഘടിപ്പിച്ചത്. വിവിധതരത്തിൽ ലഹരിക്കെതിരെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വിദ്യാലയമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ. തമസ്സോമ എന്ന പേരിൽ സ്കൂൾ നിർമിച്ച ലഹരിവിരുദ്ധ ബോധവൽകരണ ഹ്രസ്വചലച്ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
സ്കൂളിൽ നടന്ന ചടങ്ങിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ഇ. ഷൈബു സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമിക്ക് പുരസ്കാരം കൈമാറി. അസി. എക്സൈസ് ഓഫിസർ പി. ജയകുമാർ, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, ആർ.എസ്. ലിജിൻ, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.
by liji HP News | Feb 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ 14കാരി കുഴഞ്ഞു വീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത ആണ് മരിച്ചത്.
പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട വിദ്യാർഥിനി കരയ്ക്ക് കയറിയ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് സംഭവം. ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്‍റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തൻകോട് എൽവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ദ്രുപിത.
by liji HP News | Feb 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മകൻ മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
കുഞ്ഞുമായി യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവം നടന്നശേഷം ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Recent Comments