പിരപ്പമൺകാട് പാടശേഖരത്തിലെ വയലാദരം

പിരപ്പമൺകാട് പാടശേഖരത്തിലെ വയലാദരം

പതിവ് തെറ്റാതെ പാടശേഖരാനുബന്ധ മികവുകളെ ആദരിക്കുന്ന പരിപാടി വയലാദരം എന്ന പേരിൽ പിരപ്പമൺകാട് പാടശേഖരക്കരയിൽ സംഘടിപ്പിച്ചു.
കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പാടശേഖരം വീണ്ടെടുത്തതിന് ശേഷമുള്ള മൂന്നുവർഷ കാലയളവിൽ മുടങ്ങാതെ പാട്ടകൃഷി ചെയ്യാൻ പാടത്തെത്തുന്ന കൂട്ടായ്മകൾക്കാണ് പ്രധാനമായും ആദരവ് നൽകിയത് . മഠത്തിൽ ഭഗവതി ക്ഷേത്രം, അവനവഞ്ചേരി ഹൈസ്കൂൾ എസ്പിസി യൂണിറ്റ്, ആറ്റിങ്ങൽ ബോയ്സ് എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം, തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്, ഇടയ്ക്കോട് ഗവൺമെന്റ് എൽപിഎസ്, ഇടയ്ക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, സൗഹൃദ തണൽ കൂട്ടായ്മ എന്നിവയ്ക്ക് കാർഷിക ആദരവും, ഈ വയൽ മുന്നേറ്റത്തിന് എല്ലാ പിന്തുണയും നൽകുന്ന ശ്രീ ദൂതനാഥൻ കാവ് ട്രസ്റ്റിനും പ്രദേശത്തെ മാലിന്യമുക്തമായി സംരക്ഷിക്കുന്ന മുദാക്കൽ പഞ്ചായത്ത് ഹരിതകർമ്മസേനയ്ക്കും പ്രത്യേക ആദരവും നൽകി.

അതോടൊപ്പം വയലോരത്തെ വഴിവിളക്കുകൾ എന്ന നാടിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ച വി ശശി എംഎൽഎക്കും, ബോംബെയിൽ നടന്ന ഫോട്ടോ പ്രദർശനത്തിൽ ഏറുമാടത്തിന്റെ ചിത്രത്തിന് അംഗീകാരം നേടിയ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രൊഫസർ രാധാകൃഷ്ണൻ ,ലീഗൽ വോളണ്ടിയർ ദേശീയ പുരസ്കാരം നേടിയ സൗഹൃദസംഘാംഗം താഹിറ, പാടത്തിന്റെ ഡോക്യുമെന്റർ അഖിലേഷ് , ഓല ആർട്ടിസ്റ്റ് മുഹമ്മദ് സുധീർ, പിരപ്പമൺകാട് അരി ഉൽപാദന കൈപ്പുണ്യത്തിന് ഗിരിജ, ശ്യാമള, വിജയ എന്നിവർക്കും വ്യക്തിഗത ആദരവ് നൽകി. .

മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി പാടശേഖരപ്രദേശത്തെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് മെമ്പർ കാർത്തിക, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വീണവിഷ്ണു, ശ്രീക്കുട്ടി എന്നിവർക്ക് ചടങ്ങിൽ വച്ച് സ്വീകരണം നൽകി.

പാടശേഖരത്തിൽ കർഷക തൊഴിലാളികൾക്ക് പരമാവധി തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക, കർഷകർക്ക് ആവശ്യാനുസരണം തൊഴിലാളികളെ എത്തിച്ചു നൽകുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ രൂപീകരിക്കുന്ന വയൽ സേനയുടെ അംഗത്വ വിതരണ ഉദ്ഘാടനം നടന്നു. അതോടൊപ്പം മൂന്നുവർഷം മുൻപ് തരിശു നിലങ്ങൾ വീണ്ടെടുത്തത് മുതൽ, ഇതേവരെ പിന്നിട്ട പ്രധാന സംഭവങ്ങളും, ആഘോഷങ്ങളും, അധ്വാനവും രേഖപ്പെടുത്തിയ “സർഗാത്മകം കൃഷി” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു .

വി ശശി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി ഷൈനി ജനപ്രതിനിധികളായ കാർത്തിക, വീണാവിഷ്ണു, ശ്രീക്കുട്ടി
എന്നിവരും ഉപദേശക സമിതി അംഗങ്ങളായ , ശിവപ്രസാദ് എ ആർ, വിജു കോരാണി, സോമൻ നായർ ആർ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ ദീപ. വി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന ബി, കൃഷി ഓഫീസർ ലീന എൻ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എസ് എസ് , വില്ലേജ് ഓഫീസർ ഷീമോൻ ഇ, പാടശേഖര സമിതി സെക്രട്ടറി അൻഫർ എ , സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ , കൺവീനർ ബിജു മാറ്റാടി എന്നിവർ സംസാരിച്ചു.

പാടശേഖര സമിതി പ്രസിഡണ്ട് വി ആർ സാബു സ്വാഗതം എസ് വിനോദ് കുമാർ നന്ദിയും പറഞ്ഞു. കൃഷിമന്ത്രിക്ക് നാടിന്റെ ഉപഹാരം പാടശേഖര കൂട്ടായ്മ ഭാരവാഹികൾ സമ്മാനിച്ചു. പങ്കെടുത്ത കർഷക തൊഴിലാളികൾ കൃഷിമന്ത്രിയോടൊപ്പം ഇരുന്ന് ഫോട്ടോയെടുത്തത് വേറിട്ട അനുഭവമായി. പങ്കെടുത്ത മുഴുവൻ തൊഴിലാളികൾക്കും അരികിറ്റ് സൗജന്യമായി വിതരണം ചെയ്തു. തെങ്ങോലകൾ കൊണ്ട് മുഹമ്മദ് സുധീർ അലങ്കരിച്ച വേദി ചടങ്ങിലെ കൗതുക കാഴ്ചയായിരരുന്നു.

ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം

ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: കേരളത്തിലെ ഗതാഗത രംഗത്ത് നാഴികക്കല്ലാകാന്‍ ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു. കോവളം-ബേക്കല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ദേശീയ ജലപാതയുടെ ആക്കുളം-ചേറ്റുവ പാത ഈ മാസം കമ്മീഷന്‍ ചെയ്യാനാണ് നീക്കം. ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. കഠിനംകുളം തടാകത്തില്‍ സീപ്ലെയിന്‍ ലാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരിക്കും ചടങ്ങ്.

കേരളത്തിന്റെ കായലുകളിലെ സീപ്ലെയിന്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുക എന്നതുള്‍പ്പെടെയാണ് ഉദ്ഘാടന ചടങ്ങിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാഗങ്ങള്‍ ഫെബ്രുവരി 20 ഓടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന സീപ്ലെയിനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്കുളത്ത് വന്നിറങ്ങുന്ന നിലയിലാണ് പരിപാടികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് സിയാല്‍ ഉള്‍പ്പെടെയുള്ളവര്‍.

തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 225 കിലോമീറ്റര്‍ വരുന്നതാണ് കമ്മീഷന്‍ ചെയ്യുന്ന നിര്‍ദിഷ്ട ജലപാത. ഗതാഗതം, ടൂറിസം, ചരക്ക് നീക്കം, സാമ്പത്തിക വളര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉള്‍നാടന്‍ ജല ഇടനാഴിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെക്ക് കോവളം മുതല്‍ വടക്ക് നീലേശ്വരം വരെ നീണ്ടു കിടക്കുന്ന 590 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ ആണ് പദ്ധതിയുടെ പ്രധാന മാര്‍ഗം. സംസ്ഥാനത്തെ 11 ജില്ലകളിലൂടെയും നിര്‍ദിഷ്ട പാത കടന്നുപോകുന്നണ്ട്. പാതയിലെ വര്‍ക്കലയിലെ ചില ഭാഗങ്ങള്‍ ഒഴികെ ബാക്കിവരുന്ന പ്രദേശങ്ങള്‍ എല്ലാം സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ആക്കുളം-ചേറ്റുവ പാതയിലെ വര്‍ക്കല ചിലക്കൂരിലെ തുരങ്കത്തിന്റെ നവീകരണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാത ഉദ്ഘാടനത്തിന്റെ ഭാഗമായി തുരങ്കത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഷോ ഉള്‍പ്പെടെ സംഘടിപ്പിക്കും. തിരുവിതാംകൂറിന്റെ ചരിത്രവും ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യവും ഉള്‍പ്പെടുന്നതായിരിക്കും ഷോ എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

2006 ലാണ് സംസ്ഥാനത്ത് ജലപാത എന്ന ആശയം ഔദ്യോഗികമായി ചര്‍ച്ചയിലേക്ക് ഉയര്‍ന്നത്. 2018 ല്‍ ആണ് പദ്ധതിക്ക് പുതുജീവന്‍ കൈവരിച്ചത്. 2021-22 ല്‍, കോവളം മുതല്‍ ബേക്കല്‍ വരെയുള്ള കനാലിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി. 2023ല്‍ കിഫ്ബി വഴി 2,556 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍, കനാല്‍ പുനരുജ്ജീവനം, പുനരധിവാസം എന്നിവയുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പണം. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത 40 മീറ്റര്‍ വീതിയിലും 2.20 മീറ്റര്‍ ആഴത്തിലും വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ വലിയ തോതിലുള്ള ചരക്ക് നീക്കം സാധ്യമാകും എന്നാണ് പ്രതീക്ഷ.

തിരു: മെഡിക്കൽ കോളേജിൽ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരു: മെഡിക്കൽ കോളേജിൽ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും സുരക്ഷാ വീഴ്ച. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് വനിതാ അറ്റൻഡർക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രി ജീവനക്കാരിയായ ഫാരിഷ ബീവിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുകയും അതിന്റെ ഗ്ലാസ് കഷ്ണങ്ങൾ ഫാരിഷയുടെ നെറ്റിയിൽ ആഴത്തിൽ തറച്ചുകയറുകയുമായിരുന്നു. അപകടത്തിന് പിന്നാലെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇവരെ ഉടൻ തന്നെ ട്രോമ ഐസിയുവിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഫാരിഷയുടെ ആരോഗ്യനില അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം. സര്‍ക്കാര്‍ നീക്കത്തെ സര്‍വീസ് സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച അവധിയാക്കുന്നതിന് പകരം, മറ്റു പ്രവൃത്തിദിനങ്ങളിലെ സമയം കൂട്ടുന്നതിനെ സര്‍വീസ് സംഘടനകളും ജീവനക്കാരും എതിര്‍ത്തേക്കും.

നിലവില്‍ രണ്ടാം ശനിയാഴ്ച അവധിയാണ്. വര്‍ഷം 40 ശനിയാഴ്ചകളാണ് പുതുതായി അവധി ദിനമാകുക. ഇത്രദിവസം അവധിയാകുമ്പോള്‍ പകരം ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കേണ്ടതായി വരും. രാവിലെ 45 മിനിറ്റ്, വൈകീട്ട് 15 മിനിറ്റ് എന്നിങ്ങനെ കൂട്ടുന്നതാണ് ആലോചനയിലുള്ളത്. ശനിയാഴ്ച അവധിയാകുന്നതിനാല്‍, ജീവനക്കാരുടെ കാഷ്വല്‍ ലീവ്, ആര്‍ജിത അവധി എന്നിവയിലും കുറവ് വരുത്തുന്നതും പരിഗണനയിലാണ്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തോട് സര്‍വീസ് സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പുള്ളതായി റിപ്പോര്‍ട്ടുണ്ട്. ലീവ് കുറയ്ക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചതും, ഡി എ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ നിര്‍ദേശവുമായി മുന്നോട്ടു പോകുന്നത്.

‘സഹിക്കാന്‍ പറ്റാത്ത വേദന, രണ്ട് മൂന്ന് ദിവസം കൂടെ ആശുപത്രിയില്‍ കിടക്കേണ്ടി വരും’; ആശങ്കകള്‍ക്ക് മറുപടി നല്‍കി പേളി

‘സഹിക്കാന്‍ പറ്റാത്ത വേദന, രണ്ട് മൂന്ന് ദിവസം കൂടെ ആശുപത്രിയില്‍ കിടക്കേണ്ടി വരും’; ആശങ്കകള്‍ക്ക് മറുപടി നല്‍കി പേളി

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് പേളി മാണി. അവതാരകയായി കയ്യടി നേടിയ പേളി അഭിനേത്രിയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് താരം കൂടിയായിരുന്ന പേളി ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ ഇന്‍ഫളുവന്‍സര്‍മാരില്‍ ഒരാളാണ്. പേളിയുടോ ടോക്ക് ഷോയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

കഴിഞ്ഞ ദിവസം പേളി പങ്കുവച്ചൊരു സ്റ്റോറി ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നതായിരുന്നു. കയ്യില്‍ കനുലയുമായി പേഷ്യന്റ് ഗൗണ്‍ ധരിച്ചു കിടക്കുന്ന വിഡിയോയായിരുന്നു താരം പങ്കുവച്ചത്. ഇതോടെ പേളിയ്ക്ക് എന്താണ് സംഭവിച്ചതെന്നായി ആരാധകര്‍. ആ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പേളി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച വിഡിയോയിലൂടെയാണ് പേളിയുടെ പ്രതികരണം. തനിക്ക് എന്താണ് പറ്റിയതെന്ന് അന്വേഷിച്ച് ധാരാളം പേര്‍ വിളിച്ചുവെന്നും ആ സ്‌നേഹത്തിന് നന്ദി പറയുന്നതായും പേളി പറഞ്ഞു. അതേസമയം തനിക്ക് ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പേളി വ്യക്തമാക്കി.

”ഒരുപാട് മെസേജുകള്‍ ലഭിച്ചു. അവസാനമായി ഇത്രയും മെസേജുകള്‍ ലഭിച്ചത് കല്യാണത്തിന്റെ അന്നാണെന്ന് തോന്നുന്നു. അവര്‍ക്കെല്ലാം അറിയേണ്ടത് എനിക്ക് സുഖമാണോ, എന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു. ആ സ്‌റ്റോറിയെ ഇടേണ്ടിയിരുന്നില്ലെന്ന് വിചാരിച്ചു പോയി. ഒരുപാട് സ്‌നേഹം കിട്ടിയത് പോലെ. രാവിലെ എഴുന്നേറ്റ് അതെല്ലാം വായിച്ചപ്പോള്‍ സന്തോഷം തോന്നി” പേളി പറയുന്നു.

”എനിക്ക് സുഖമില്ല. ചെറിയൊരു ഇന്‍ഫെക്ഷനാണ്. വയറിലാണ്. കഴിച്ച എന്തെങ്കിലും ആയിരിക്കും. പക്ഷെ സഹിക്കാനാകാത്ത വേദനയായിരുന്നു. രണ്ടോ മൂന്നോ ദിവസത്തേക്ക് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പരമാവധി നാല് ദിവസം. ഞാന്‍ പുറത്തിറങ്ങും. പിന്നെ കുറച്ച് വിശ്രമിച്ചാല്‍ സുഖപ്പെടും. പൂര്‍വ്വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് ജോക്‌സോടെ തിരിച്ചുവരും. ഇന്നത്തെ എപ്പിസോഡിന്റെ കമന്റുകള്‍ വായിക്കുകയായിരുന്നു. ഒരുപാട് നന്ദി. ഞാനും ഒരുപാട് ആസ്വദിച്ചു” എന്നും പേളി പറയുന്നു.

യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.30 ന് മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തനിക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും, ചിക്കൻ​ഗുനിയ ബാധിച്ചിരിക്കുകയാണെന്നും നടൻ പറഞ്ഞു.

നടനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിക്കൽ, പ്രാഥമിക ശുശ്രൂഷ നൽകാതിരിക്കൽ, അപകടമുണ്ടായശേഷം വാഹനം നിർത്താതെ പോയി, പൊലീസിനെ വിവരം അറിയിച്ചില്ല തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം, മദ്യപിച്ചെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റവർ പറയുന്നു.

ഇന്നലെ രാത്രി 9. 45 ഓടെയാണ് മണിയൻപിള്ള രാജു ഓടിച്ച കാർ രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ നടൻ മണിയൻപിള്ള രാജുവിന്റേതാണെന്ന് രാത്രി തന്നെ പൊലീസ് കണ്ടെത്തി. എന്നാൽ രാജുവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തിയില്ല. അദ്ദേഹത്തിന്റെ സൗകര്യത്തിന് സ്റ്റേഷനിൽ ഹാജരാകാൻ സൗകര്യം ഒരുക്കി കൊടുത്തുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് ഭയന്നുപോയെന്നും, അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും നടന്‍ മണിയന്‍പിള്ള രാജു. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. അമിത
വേ​ഗത്തിലെത്തിയ ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു. രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും നടന്‍ പറഞ്ഞു. മണിയൻപിള്ള രാജു തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. അപകടത്തെത്തുടർന്ന് നടന്റെ വീട്ടിലെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുകയായിരുന്നുവെന്നും, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു എന്നാണ് നേരത്തെ പൊലീസ് സൂചിപ്പിച്ചിരുന്നത്.

എന്നാൽ പൊലീസിന്റെ ഈ വാദം രാവിലെ നടൻ തള്ളി. ഇന്നലെ രാത്രി രണ്ടു പൊലീസുകാർ വീട്ടിൽ വന്നിരുന്നു. താൻ കാൻസർ രോ​ഗിയാണെന്നും, വീട്ടിൽ ഭാര്യ മാത്രമേ ഉള്ളൂവെന്നും അറിയിച്ചു. തുടർന്ന് രാത്രി സ്റ്റേഷനിലേക്ക് വരേണ്ട, നാളെ പകൽ സ്റ്റേഷനിലെത്തിയാൽ മതിയെന്നു പറഞ്ഞ് പൊലീസുകാർ തിരികെ പോയെന്നുമാണ് മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ രാത്രി വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് സമീപം വെച്ചാണ് അപകടമുണ്ടായത്.