ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ വാഹനാപകടത്തില്‍ മരിച്ചു

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരിക്കേറ്റു. ഗോപകുമാറിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.

കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ

കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ

വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ഡിസംബർ മുതലാണ് തിരിച്ചുവിളിക്കാൻ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്‌ലെ ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇവയടങ്ങിയവ കഴിച്ചാൽ കുട്ടികൾക്ക് ഓക്കാനം, ഛർദ്ദി എന്നിവയുണ്ടാകാൻ കാരണമാകും.

പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങൾക്ക് പാൽ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിർവീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയി​ല്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി പറഞ്ഞു.എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് നോർവേയിലെ ഭക്ഷ്യ സുരക്ഷാ ഏജൻസി അറിയിച്ചു.

അതേസമയം, കുട്ടികളുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമാണ് തങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് ഉത്പ്പന്നങ്ങൾ പിൻവലിച്ചുകൊണ്ടുള്ള കുറിപ്പില്‍ നെസ്‌ലെ വ്യക്തമാക്കി. നെസ്‌ലെ ബേബി ഫോര്‍മുല കഴിച്ചുകൊണ്ട് ഇതുവരെ കുഞ്ഞുങ്ങള്‍ക്കാര്‍ക്കും അസുഖമോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ലെന്നും ജാഗ്രത മുന്‍നിര്‍ത്തിക്കൊണ്ടാണ് നിലവിലെ തീരുമാനമെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇവ നേരത്തെ വാങ്ങിവെച്ചവരുണ്ടെങ്കില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തിലധികം ഫാക്ടറികളിൽ നിന്നുള്ള 800 ലധികം ഉൽപ്പന്നങ്ങളെ തിരിച്ചുവിളിക്കൽ ബാധിച്ചതായും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉൽപ്പന്ന തിരിച്ചുവിളിയാണിതെന്നും ഓസ്ട്രിയയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ നെസ്‌ലെ വക്താവ് ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല. ജനപ്രിയ ചോക്ലേറ്റായ കിറ്റ്കാറ്റ് മുതൽ നെസ്‌കഫെ വരെയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് നെസ്ലെ.

കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി

കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി

കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി. ബയോളജി അധ്യാപകനായ എൻ. ശാലുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു എന്ന പരാതിയിലാണ്. അറസ്റ്റ്.പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത് പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്കൂളിൽ പരാതി നൽകിയെങ്കിലും അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകുകയയിരുന്നു. സിഡബ്ല്യുസി നിർദേശപ്രകാരം കിളിമാനൂർ പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

അതേസമയം, സ്കൂൾ അധികൃതർ മകളെ മോശക്കാരിയാക്കാൻ ശ്രമിച്ചുവെന്നും സ്കൂളിലെ PTA പ്രസിഡന്റ്‌ കുട്ടിയുടെ പേരും ഐഡന്റിറ്റിയും വെളുപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു. സ്കൂളിനും പിടിഎ പ്രസിഡന്റിനുമെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

‘തര്‍ക്കം തീരട്ടെ’; വി കെ പ്രശാന്ത് ഓഫീസ് മാറുന്നു; വിവാദം ഒഴിവാക്കാനെന്ന് വിശദീകരണം

‘തര്‍ക്കം തീരട്ടെ’; വി കെ പ്രശാന്ത് ഓഫീസ് മാറുന്നു; വിവാദം ഒഴിവാക്കാനെന്ന് വിശദീകരണം

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുമായുള്ള ഓഫീസ് തര്‍ക്കത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എയും സിപിഎം നേതാവുമായ വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്ന് ഓഫീസ് മാറ്റാനാണ് വി കെ പ്രശാന്ത് തീരുമാനിച്ചത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴാണ് ഓഫീസ് മാറാന്‍ പ്രശാന്ത് തീരുമാനിച്ചത്. തര്‍ക്കം അവസാനിക്കട്ടെയെന്നാണ് പ്രശാന്ത് പ്രതികരിച്ചത്.

മരുതുംകുഴിയിലേക്കാണ് എംഎല്‍എ ഓഫീസ് മാറ്റുന്നത്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് മാറുന്നത്. അനാവശ്യ വിവാദം ഒഴിവാക്കാനാണ് നടപടിയെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.

എംഎല്‍എ ഓഫീസ് വി കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്.

തൃശൂരില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍; അന്വേഷണം

തൃശൂരില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍; അന്വേഷണം

തൃശൂര്‍: തൃശൂരില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശില്‍പ (30), അക്ഷയജിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മോഹിത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാല്‍ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശില്‍പ വാതില്‍ തുറക്കാത്തതിനാല്‍ മോഹിത്തിന്റെ അമ്മ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി ജനലിന്റെ ഗ്ളാസ് തകര്‍ത്ത് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനൊടുക്കുന്നുവെന്ന് വെളിപ്പെടുത്തി ഫോണില്‍ റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

സാമ്പത്തികമായി കുടുംബത്തിന് പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ശില്‍പ പിഎസ്സി പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. പേരാമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ പിടിയിൽ; അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ പിടിയിൽ; അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. വർക്കലയിൽ നിന്ന് 66 കിലോ ചന്ദനത്തടികളുമായി കടന്നവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും ഉണ്ട്. വർക്കല സ്വദേശി നിഷാദ് അയിരൂർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരം, വർക്കല – ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫൽ, ഹുസൈൻ എന്നിവരാണ് പിടിയിലായത്.

പിടിയിലായവരുടെ പ്രധാന ജോലി ചന്ദന മോഷണവും ചന്ദന കളളക്കടത്തുമാണെന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതിയും പ്രധാന കണ്ണിയുമായ ‘പട്ടി നിഷാദ്’ എന്നറിയപ്പെടുന്ന വർക്കല സ്വദേശി നിഷാദ് അയിരൂർ, പരവൂർ, വർക്കല , കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 15ൽ അധികം കേസുകളിലെ പ്രതിയാണ്. മോഷണം, ഭവനഭേദനം, ക്രിമിനൽ കേസ്, പിടിച്ച് പറി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണിയാള്‍.